തെരുവുനായയുടെ കടിയേറ്റ ഫാത്തിബി കണിയാങ്കണ്ടി.
കണ്ണൂര്‍: കക്കാട് മേഖലയിൽ കുട്ടികൾ ഉൾപ്പെടെ ഒന്‍പതുപേർക്ക് തെരുവുനായ കടിയേറ്റു. ശാദുലിപ്പള്ളി, അരൂംഭാഗം എന്നിവിടങ്ങളിലാണ് ഇന്നലെ തെരുവുനായ ആക്രമണമുണ്ടായത്. വി.സി. മുഹമ്മദ് (10), ബുഷ്റ (45), അഫ്സല് (48), മന്‍സൂര്‍ (48), ആസീമ (65), ഫാത്തിബി കണിയാങ്കണ്ടി (80), റെസ്മിയ (25), സഹാന (14), ഫയാസ് (16) എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്. ഇതില്‍ വി.സി മുഹമ്മദിന്റെ കൈവിരലുകള്‍ നായ കടിച്ചുപറിച്ചു. മുഹമ്മദ് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സ തേടി. അരൂംഭാഗത്തേക്ക് കളിക്കാന്‍ പോകുന്നതിനിടെയാണ് മുഹമ്മദിന് നായയുടെ കടിയേറ്റത്. ആസീമ, ഫാത്തിബി എന്നിവരെ വീടിനുള്ളില്‍ കയറിയാണ് നായ കടിച്ചത്. വര്‍ക്ക് ഏരിയയില്‍ ജോലിചെയ്യുന്നതിനിടയില്‍ നായ ഓടിക്കയറുകയായിരുന്നു.
വീട്ടുമുറ്റത്ത് നില്‍ക്കുന്നതിനിടെയാണ് ബുഷ്റയ്ക്ക് കടിയേറ്റത്. രക്ഷിക്കാനെത്തിയ ഭര്‍ത്താവ് അഫ്സലിനും കടിയേറ്റു. എല്ലാവരെയും കടിച്ചത് ഒരുനായ തന്നെയാണ്. ഈ നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി. ബാക്കിയുള്ളവർക്ക് റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് നായ കടിയേറ്റത്. എല്ലാവരും ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. ഈ പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. നായയെ പേടിച്ച് രക്ഷിതാക്കളോടൊപ്പമാണ് കുട്ടികള്‍ സ്കൂളിലേക്ക് പോകുന്നത്. ഈ പ്രശ്നങ്ങള്‍ നിരവധി തവണ കോര്‍പറേഷനെ അറിയിച്ചിട്ടും പരിഹാരം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഒന്നര വയസുകാരനെയും തെരുവുനായ്ക്കൾ ആക്രമിച്ചു
ഉപ്പള (കാസർഗോഡ്): പൈവളിഗെ പഞ്ചായത്തിലെ ജോഡ്കലിൽ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരനെ തെരുവുനായ്ക്കൾ അതിക്രൂരമായി ആക്രമിച്ചു. ജോഡ്കലിലെ ഗുരുപ്രസാദിന്റെയും തുളസിയുടെയും മകൻ ഋതുരാജാണ് ആക്രമണത്തിനിരയായത്. ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം.
കുഞ്ഞ് വീട്ടുമുറ്റത്ത് കളിക്കുമ്പോൾ തുളസി തൊട്ടടുത്തുനിന്ന് തുണി അലക്കുകയായിരുന്നു. പെട്ടെന്ന് എവിടെനിന്നോ ഓടിവന്ന തെരുവുനായ്ക്കൾ കുഞ്ഞിനു മേൽ ചാടിവീഴുകയാണുണ്ടായത്. താഴെവീണ കുഞ്ഞിന്റെ ദേഹത്തു ചവിട്ടിനിന്ന് മുഖത്തുകടിക്കുകയായിരുന്നു. തുളസി ഓടിയെത്തിയപ്പോഴാണ് നായ്ക്കൾ കുഞ്ഞിനെ വിട്ടത്. മുഖത്ത് ആഴമേറിയ മുറിവേറ്റ കുഞ്ഞിനെ മംഗൽപാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കാസർഗോഡ് ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Tags : Local News Nattuvishesham Dog attack Nine people bitten