പ്രതി വിഷ്ണു തിലകൻ
തലയോലപ്പറമ്പ്: ഇടവട്ടം വാക്കയിൽ ക്ഷേത്രത്തിനു സമീപമുള്ള മുല്ലക്കേരി ഇല്ലത്തു നിന്നും ലോഹവിഗ്രഹവും ഓട്ടുരുളികളുംവിളക്കുകളും മോഷ്ടിച്ച കേസിലെ പ്രതി കോടതിയിൽ എത്തി കീഴടങ്ങി. തലയോലപ്പറമ്പ് കിഴക്കേപ്പുറം നടുത്തുരുത്തേൽ വിഷ്ണുതിലകന് (30) ആണ് ഇന്നലെ ഉച്ചയ്ക്ക് വൈക്കം കോടതിയിൽ കീഴടങ്ങിയത്. മോഷണവസ്തുക്കൾ ആക്രിക്കടയിൽ വിറ്റത് ഇയാളാണെന്ന് കണ്ടെത്തി ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് കോടതിയിലെത്തി കീഴടങ്ങിയത്. തലയോലപ്പറമ്പ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മോഷണത്തിനടക്കം അഞ്ചു കേസുകളും വൈക്കം സ്റ്റേഷനിൽ രണ്ടും കേസുകളുമുണ്ടെന്നും 2023 ൽ തലയോലപ്പറമ്പിൽ വയോധികയെ ആക്രമിച്ചതിനും കടുത്തുരുത്തി എക്സൈസിലും ഇയാൾക്കെതിരേ കേസുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇല്ലം മോഷണക്കേസിൽ മറ്റു രണ്ടുപേർ കൂടിയുണ്ടെന്നാണ് പോലീസ് നിഗമനം. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം മറ്റു പ്രതികളെക്കുറിച്ചും ലോഹവിഗ്രഹത്തെ ക്കുറിച്ചും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. മുല്ലക്കേരിൽ എം.എൻ. ശ്രേയസിന്റെ രണ്ടു നൂറ്റാണ്ടിനു മുകളിൽ പഴക്കമുള്ള ഇല്ലത്താണ് മോഷണം നടന്നത്. പുരാതനമായ ഇല്ലത്തുനിന്നും ലക്ഷങ്ങൾ വിലവരുന്ന ഓട്ടു പാത്രങ്ങളും, ഇല്ലത്തെ ക്ഷേത്രത്തിലെ പുരാതനമായ ശാസ്താവിന്റെ വിഗ്രഹവുമാണ് മോഷ്ടാക്കൾ അപഹരിച്ചത്.
ഇല്ലത്തിനു പുറകു വശത്തെ ഓടു പൊളിച്ച് അകത്തു കയറിയ ശേഷം വീടിന്റെ അടുക്കളയുടെ കതകു തുറന്നാണ് മോഷണം നടത്തിയത്. വീടിന് സമീപത്തുകൂടി ഉരുളിയുമായി പരിചയമില്ലാത്ത ഒരാൾ പോകുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാരൻ ചോദിച്ചതോടെ ഉരുളി പറമ്പിൽ ഉപേക്ഷിച്ച് ഇടവഴിയിലൂടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മോഷണ വിവരം അറിയുന്നത്. കൊച്ചി ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്ന ശ്രേയസും ഭാര്യയും എറണാകുളത്തും ഇടവട്ടത്തെ വീട്ടിലും മാറി മാറിയാണ് താമസിച്ചിരുന്നത്.
Tags : Nattuvishesham District News