നെടുമങ്ങാട്: മുൻസിപ്പാലിറ്റിയിലെ കരിപ്പൂർ വില്ലേജിൽ നഗരസഭയുടെ മൂത്താംകോണം കമ്മ്യൂണിറ്റി ഹാളിൽ താത്കാലികമായി ഐടിഐ പ്രവർത്തിക്കുന്നതിനു മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
പുതിയ സ്ഥലം കണ്ടെത്തുന്നമുറയ്ക്ക് ഐടിഐ സ്വന്തം കെട്ടിടത്തിലേക്കു മാറും. രണ്ടു യൂണിറ്റുകള്‍ വീതമുള്ള ഫിറ്റർ, വെർഡർ, മൾട്ടീമീഡിയ ആനിമേഷൻ ആൻഡ് സ്പെഷൽ ഇഫക്ട്സ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് കോഴ്സുകൾക്കാണ് അംഗീകാരം ലഭിച്ചത്. ഫിറ്റര്‍ കോഴ്സിന് രണ്ടു വര്‍ഷവും, മറ്റു കോഴ്സുകള്‍ക്ക് ഓരോ വര്‍ഷവുമാണ് പരിശീലന ദൈര്‍ഘ്യം.
പ്രിൻസിപ്പാൾ ക്ലാസ് 2 - ഒന്ന്, ഗ്രൂപ്പ് ഇൻസ്ട്രക്ടർ- ഒന്ന്, ജൂണിയർ സൂപ്രണ്ട് - ഒന്ന്, ജൂണിയർ ഇൻസ്ട്രക്റ്റര് - എട്ട്, ക്ലർക്ക് - രണ്ട്, ടൈപ്പിസ്റ്റ് - ഒന്ന്, എൽഡി സ്റ്റോർ കീപ്പർ - ഒന്ന്, ഓഫീസ് അറ്റൻഡ് - ഒന്ന്, ഉൾപ്പെടെ 16 തസ്തികകള്‍ സൃഷ്ടിക്കുന്നതിനും കാബിനറ്റ് അംഗീകാരം നൽകി.
സര്‍ക്കാര്‍തലത്തില്‍ പുതിയ ഐടിഐകള്‍ ആരംഭിക്കാന്‍ അടിസ്ഥാന സൗകര്യ വികസനത്തിനും ഉപകരണ സജീകണത്തിനും ജീവനക്കാരുടെ ശമ്പളമുള്‍പ്പെടെയുള്ള ചെലവുകളാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ നെടുമങ്ങാട് തുടങ്ങുന്ന ഐടിഐയുടെ എസ്റ്റാബ്ലിഷ്മെന്റ് ചെലവുകള്‍ക്കായി പ്രതിവര്‍ഷം 1.04 കോടിയും ഒറ്റത്തവണ ഉപകരണ സംഭരണത്തിനുമായി 1.61 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനും മന്ത്രിസഭായോഗം അംഗീകാരം നല്കി.
മലയോര മേഖലയായ നെടുമങ്ങാട് തൊഴിലന്വേഷകരായ യുവാക്കള്‍ക്ക് സാങ്കേതിക നൈപുണ്യം പകര്‍ന്നു നല്കുവാനും യുവതലമുറയ്ക്ക് മെച്ചപ്പെട്ട തൊഴില്‍ കണ്ടെത്തുവാനും ഇതിലൂടെ കഴിയും. നെടുമങ്ങാടിന്റെ ഏറെക്കാലമായുള്ള കാത്തിരിപ്പാണ് ഇതിലൂടെ അവസാനിക്കുന്നത്.
Tags : nattu vishesham Cabinet approves Nedumangad