ബംഗളൂരു: കർണാടകയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സഹോദരനും പിതാവും പിടിയിലായി. കർണാടകയിലെ തുമകുരു സ്വദേശിയായ സ്റ്റാലിൻ(29) ആണ് കൊല്ലപ്പെട്ടത്.കേസിൽ സ്റ്റാലിന്റെ സഹോദരൻ നവീൻ ആണ് പിടിയിലായത്.
കൃത്യത്തിന് പിന്നാലെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും കുറ്റകൃത്യം മറച്ചുവച്ചതിനും ഇരുവരുടെയും പിതാവായ ജോൺ പോളിനെയും പോലീസ് പിടികൂടുകയായിരുന്നു. നവീന്റെ ഭാര്യയുമായി സ്റ്റാലിന് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായത്.
നവീന്റെ ഭാര്യയുമായി സ്റ്റാലിന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതേ തുടർന്ന് നവീൻ സ്റ്റാലിനെ കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്റ്റാലിനെ പിതാവായ ജോൺ പോളാണ് ആശുപത്രിയിലെത്തിച്ചത്.
എന്നാൽ സ്റ്റാലിൻ വീണ് പരിക്കേറ്റെന്നായിരുന്നു ജോൺ പോൾ ആശുപത്രി അധികൃതരെ അറിയിച്ചത്. ചികിത്സയിലിരിക്കെ സ്റ്റാലിൻ മാർച്ച് 26ന് മരിച്ചു. പോലീസ് ജോൺപോളിനെ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തുവരുന്നത്.
Tags : karnataka crime news karnataka police bengaluru