ആലപ്പുഴ: ഫാക്ടംഫോസും പൊട്ടാഷുമുൾപ്പെടെ രാസവളങ്ങളുടെ വില കുതിച്ചുയരുന്നു. വേനൽമഴ ലഭിച്ച് ഒന്നാംവിള കൃഷിപ്പണി ആരംഭിക്കാനിരിക്കേയാണ് വളം വില കൂടുന്നത്. മാർച്ചിൽ 1475 രൂപയായിരുന്ന ഫാക്ടം ഫോസ് (20-20-0-13) വില ചാക്കിന് 625 രൂപ വർധിച്ച് 2100 രൂപയായി. ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡിന്റെ 16-16-16 കോംപ്ലക്സ് വളത്തിന്റെ വില 1650 രൂപയിൽ നിന്ന് 2050 രൂപയിലെത്തി.
രാജ്യത്ത് ഉത്പാദനം ഇല്ലാത്തതിനാൽ പൂർണമായും ഇറക്കുമതി ചെയ്യുന്ന പൊട്ടാഷിന്റെ വില 1850 ൽ നിന്ന് 1975 രൂപയായി. പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ രാസവള നിർമാണത്തിനുള്ള സാധനങ്ങളുടെ വരവ് കുറയുകയും വില കൂടുകയും ചെയ്തതാണ് വിലക്കുതിപ്പിന് കാരണം.
സമ്പൂർണ സബ്സിഡിയുള്ള യൂറിയ, ഡിഎപി (ഡൈ അമോ ണിയം ഫോസ്ഫേറ്റ്) വളങ്ങളുടെ വില മാത്രമാണ് കൂടാത്തത്. യൂറിയക്ക് 266.50 രൂപയും ഡിഎപിക്ക് 1350 രൂപയുമായി വില തുടരുന്നു. വടക്കേ ഇന്ത്യൻ കർഷകർ ഏറ്റവുമധികം ഉപയോഗിക്കുന്ന വളങ്ങളാണ് യൂറിയയും ഡിഎപിയും. സഹകരണ സ്ഥാപനമായ ഇഫ്കോയുടെ 20-20-0-13 ന് വില കൂട്ടിയിട്ടില്ല. പഴയ സ്റ്റോക്ക് തീരുന്നതോടെ 2000 രൂപയെങ്കിലും ആകുമെന്നാണ് സൂചനയെന്ന് ആലപ്പുഴയിലെ വളം വിൽപ്പന സ്ഥാപനത്തിന്റെ ഉടമ പറയുന്നു.
രാസവളം നിർമാണത്തിനുള്ള സൾഫ്യൂറിക് ആസിഡ്, ഫോസ്ഫറിക് ആസിഡ്, അമോണിയ എന്നിവ ഇറക്കുമതി ചെയ്യുന്നതാണ്. ഇവ എത്തിച്ചിരുന്നത് ഹൊർമൂസ് കടലിടുക്ക് വഴി കപ്പലുകളിലായിരുന്നു. ചൈന സൾഫ്യൂറിക് ആസിഡിന്റെ കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതും തിരിച്ചടിയായി. നൈട്രജൻ, ഫോസ്ഫറസ്, സൾഫർ എന്നിവയാണ് കോംപ്ലക്സ് വളങ്ങളിൽ അടങ്ങിയിരിക്കുന്നത്.
രാസവസ്തുക്കൾ ഇറക്കുമതി ചെയ്ത് ഫാക്ടറികളിൽ നിർമിക്കുന്നതാണ് ഇവ. ഡിഎപി, എൻപികെ തുടങ്ങിയവ മിക്സ്ച്ചർ വളങ്ങളാണ്. വളം കമ്പനികളിൽനിന്ന് നൈട്രജൻ, ഫോസ്ഫറസ്, സൾഫർ, യൂറിയ, പൊട്ടാഷ് എന്നിവ വാങ്ങി കലർത്തിയാണ് ഇവ നിർമിക്കുക. സ്പിക്, പാരദ്വീപ് ഫോസ്ഫേറ്റ് ലിമിറ്റഡ് എന്നിവയുടെ കോംപ്ലക്സ് വളങ്ങൾക്ക് തമിഴ്നാട്ടിലും കർണാടകയിലും ചാക്കിന് 500 രൂപയോളം വർധിപ്പിച്ചു എന്നാണ് ഇടനിലക്കാർ പറയുന്നത്.
Tags : Prices fertilizer hike farmers