പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പഞ്ചസാരയ്ക്കു പിന്നാലെ രാജ്യത്ത് സവാളവിലയും കുതിക്കുന്നു. കേരളം, ഡൽഹി, തമിഴ്നാട്, ആസാം എന്നിവിടങ്ങളിലെല്ലാം സവാളവിലയിൽ വൻ വർധനയാണുണ്ടായത്. കിലോയ്ക്ക് 43.53 രൂപയാണ് ഇന്നലെ രാജ്യത്തെ ശരാശരി ചില്ലറവില്പന വില.
കഴിഞ്ഞ വർഷം ഇതേ ദിവസം 27.37 രൂപയായിരുന്നു ശരാശരി ചില്ലറവില്പന വില. 59 ശതമാനം വർധനയാണുണ്ടായത്. ഹോൾസെയിൽ വില കിലോയ്ക്ക് 35.58 ആയി. കഴിഞ്ഞ വർഷം 21.23 രൂപ ആയിരുന്നു.
ചെന്നൈയിൽ ഇന്നലെ സവാള വില കിലോയ്ക്ക് 60 രൂപയായി. 33 രൂപയായിരുന്നു ഒരു വർഷം മുന്‍പത്തെ വില. ഡൽഹിയിൽ 55 രൂപയും കോൽക്കത്തയിൽ 53 രൂപയുമായിരുന്നു ഇന്നലത്തെ വില. സവാള വില പിടിച്ചുനിർത്താൻ സർക്കാർ ശ്രമമാരംഭിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ സവാള ഉത്പാദന കേന്ദ്രമായ നാസിക്കിൽനിന്ന് ട്രെയിനിൽ വിവിധ കേന്ദ്രങ്ങളിലേക്ക് സവാള എത്തിക്കും. കാന്ദ എക്സ്പ്രസിൽ കൊച്ചി ഉൾപ്പടെയുള്ള നഗരങ്ങളിൽ ഇന്നു സവാള എത്തിക്കും.