പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗും 2019ൽ തമിഴ്നാട്ടിലെ മഹാബലിപുരത്ത് കൂടിക്കാഴ്ചയിൽ (ഫയൽ ചിത്രം).
ബെയ്ജിംഗ്: അടുത്ത മാസത്തെ ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗ് ഇന്ത്യയിലെത്തിയേക്കും.
സെപ്റ്റംബർ 12, 13 തീയതികളിലാണ് ഉച്ചകോടി. ഷിയ്ക്കൊപ്പം 400 അംഗ പ്രതിനിധി സംഘവും ഉണ്ടാകുമെന്ന് ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സന്ദർശനവുമായി ബന്ധപ്പെട്ട് ഹോട്ടലുകൾ ബുക്ക് ചെയ്യുന്നതിന്‍റെയും സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിന്‍റെയും തിരക്കിലാണ് ചൈനീസ് അധികൃതരെന്ന് റിപ്പോർട്ടിൽ പറയുന്നു.
2020ലെ ഗാൽവൻ അതിർത്തി സംഘർഷത്തെത്തുടർന്ന് വഷളായ ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടാൻ ഷിയുടെ സന്ദർശനം വഴിയൊരുക്കിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം ഷാംഗ്ഹായ് സഹകരണ ഉച്ചകോടിക്കായി ചൈന സന്ദർശിച്ചിരുന്നു. മോദിയുടെ ചൈനാ സന്ദർശനവും ഏഴുവർഷത്തിനു ശേഷമായിരുന്നു.
അതേസമയം, ഷിയുടെ ഇന്ത്യാ സന്ദർശന പദ്ധതി സ്ഥിരീകരിക്കാൻ ചൈനീസ് വിദേശകാര്യ മന്ത്രാലയം തയാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുമില്ല എന്നായിരുന്നു മന്ത്രാലയത്തിന്‍റെ പ്രതികരണം. കഴിഞ്ഞ വർഷം ബ്രസീലിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ ഷി പങ്കെടുത്തില്ല.
ഷി ഇതിനു മുന്പ് ഇന്ത്യ സന്ദർശിച്ചത് 2019 ഒക്‌ടോബറിലായിരുന്നു. ഇന്ത്യ-ചൈന അനൗദ്യോഗിക ഉച്ചകോടിക്കെത്തിയ ഷി തമിഴ്നാട്ടിലെ മഹാബലിപുരത്ത് മോദിയുമായി കൂടിക്കാഴ്ച നടത്തി. അന്ന് ഇരുന്നൂറംഗ പ്രതിനിധി സംഘമാണ് ഷിയ്ക്കൊപ്പം ഉണ്ടായിരുന്നത്.
ഇതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈന സന്ദർശിക്കുന്നുണ്ട്. ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അതിർത്തിത്തർക്കമായിരിക്കും വിഷയമെന്ന് സൂചനയുണ്ട്.
Tags : Xi Jinping Narendra Modi China India