പി.വി. അൻവർ.
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പി.വി. അൻവർ. ചേർത്തുപിടിക്കേണ്ടവർ തന്നെ ചതിച്ചു. ഇതാണ് തന്റെ നിശബ്ദമായ പിന്മാറ്റത്തിന് കാരണമെന്നും അൻവർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ചതിച്ചതാര്? ചന്തു തന്നെ. മഷിയിട്ടു നോക്കേണ്ട കാര്യമില്ല എന്ന വാക്കുകളോടെയാണ് അൻവറിന്റെ കുറിപ്പ് തുടങ്ങുന്നത്. കോഴിക്കോട് കോൺഗ്രസ് നേതൃത്വത്തിനെതിരെയാണ് പോസ്റ്റിൽ പ്രധാനമായും വിമർശനം. ബേപ്പൂരിലെ തോൽവിയെക്കുറിച്ച് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ എംഎൽഎ നടത്തിയ പ്രസംഗം പങ്കുവെച്ചായിരുന്നു അൻവറിന്റെ പ്രതികരണം.
പാളയത്തിലെ ചതിയും പിന്നിൽനിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചുവെന്ന് അൻവർ പറഞ്ഞു. കെട്ടിവെച്ച കാശ് തിരിച്ചുകിട്ടാൻ സാധ്യതയില്ലാത്തവരിൽ ഭൂരിഭാഗം പേരും വിജയിച്ചത് തന്റെ പോരാട്ടത്തിന്റെ ഫലം കൂടിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ബേപ്പൂർ മണ്ഡലത്തിൽ 7,487 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുഹമ്മദ് റിയാസ് വിജയിച്ചത്.
ക്രിയാത്മക പ്രതിപക്ഷം എന്ന നിലയിൽ പിണറായിസത്തിനും മരുമോനിസത്തിനും കുടുംബാധിപത്യത്തിനും എതിരായി താൻ ഒറ്റയാൾ പോരാട്ടം നടത്തി. താൻ നടത്തിയ ഒറ്റയാൾ പോരാട്ടം തന്നെയാണ് 102 സീറ്റിന്റെ ഉയരത്തിലേക്ക് ചവിട്ടിക്കയറാൻ യുഡിഎഫിനെ പ്രാപ്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Tags : BeyporeElection Kozhikode CongressLeadership P.V.Anwar