സീയൂൾ: യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ ഉത്തരകൊറിയ വീണ്ടും സൈന്യത്തെ അയയ്ക്കാൻ ഒരുങ്ങുന്നതായി ദക്ഷിണകൊറിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ, സൈനിക വിന്യാസം ഉടൻ ഉണ്ടാവില്ലെന്നാണ് നിഗമനം.
ഉത്തരകൊറിയ റഷ്യയിലെക്ക് 50,000 സൈനികരെ കൂടി ആയയ്ക്കാൻ പോകുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നിന്‍റെ സഹോദരി കിം യോ ജോംഗ് ഇക്കാര്യം നിഷേധിക്കുകയുണ്ടായി.
ഉത്തരകൊറിയ റഷ്യയ്ക്ക് മിസൈലുകൾ അടക്കം വിവിധ പടക്കോപ്പുകൾ നല്കുന്നുണ്ട്. ഒന്നരക്കോടി പീരങ്കിയുണ്ടകൾ ഇതിൽ ഉൾപ്പെടുന്നു.
ഉത്തരകൊറിയയുടെ മിസൈലുകളും റഷ്യ പ്രയോഗിക്കുന്നുണ്ട്. യുദ്ധഭൂമിയിലെ പ്രകടനം അടിസ്ഥാനമാക്കി മിസൈലുകളുടെ കൃത്യത മെച്ചപ്പെടുത്താൻ ഉത്തരകൊറിയയ്ക്കു കഴിയുന്നു. ഇക്കാര്യത്തിൽ റഷ്യയുടെ സാങ്കേതികസഹായവും ഉപദേശവും ഉത്തരകൊറിയയ്ക്കു ലഭിക്കുന്നു.
യുക്രെയ്ൻ അധിനിവേശത്തോടെയാണ് റഷ്യ-ഉത്തരകൊറിയ ബന്ധം മെച്ചപ്പെട്ടത്. നേരത്തേ ഏതാണ്ട് 11,000 സൈനികരെ ഉത്തരകൊറിയ റഷ്യയിലേക്ക് അയച്ചിരുന്നു. ഇതിൽ ധാരാളം പേർ കൊല്ലപ്പെട്ടു.
Tags : North Korea Russia Ukraine War