ജസ്റ്റിസ് പി.ബി. വരാലെ.
നാസിക്: മഹാരാഷ്ട്രയിൽ മറാഠി മീഡിയം സ്കൂളുകൾ കൂട്ടത്തോടെ അടച്ചുപൂട്ടുന്നതിലും വിദ്യാഭ്യാസമേഖലയിൽ ഫണ്ട് വിനിയോഗിക്കുന്നതിൽ സർക്കാർ പ്രകടിപ്പിക്കുന്ന അലംഭാവത്തിനുമെതിരേ രൂക്ഷവിമർശനവുമായി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് പി. ബി. വരാലെ. കുംഭമേളയ്ക്കു ചെലവഴിച്ച തുകയുടെ ചെറിയൊരു ശതമാനം മാത്രം മറാഠി സ്കൂളുകൾക്കായി ചെലവഴിച്ചിരുന്നെങ്കിൽ നൂറിലേറെ സർക്കാർ വിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നതു തടയാമായിരുന്നുവെന്ന് ജസ്റ്റിസ് വരാലെ പറഞ്ഞു. നാസിക് ജില്ലയിലുള്ള ശിർപുരിൽ താൻ പഠിച്ച സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കുന്പോഴാണു സർക്കാരിനെതിരേ അദ്ദേഹം രൂക്ഷവിമർശനമുയർത്തിയത്.
കുംഭമേള ആഘോഷങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 34,000 കോടി രൂപയും, ഇടനാഴി വികസനങ്ങൾക്കായി 11,000 കോടി രൂപയും സർക്കാർ വിനിയോഗിച്ചതായാണ് കണക്ക്. ഇത്തരം വികസന പദ്ധതികൾക്കു പണം ചെലവഴിക്കുന്നതിനോടു തനിക്ക് എതിർപ്പില്ല. എന്നാൽ, വികസന പദ്ധതികൾക്കായി മാറ്റിവയ്ക്കുന്ന തുകയുടെ വെറും "0.1 ശതമാനം' മാത്രം മാറ്റിവച്ചിരുന്നെങ്കിൽ സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന 100 മുതൽ 150 വരെ മറാഠി മീഡിയം സ്കൂളുകളെ വീണ്ടും പ്രവർത്തനസജ്ജമാക്കാൻ സാധിക്കുമായിരുന്നുവെന്ന് ജസ്റ്റിസ് വരാലെ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ മേഖലയ്ക്കും വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനും കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. സ്കൂളുകളിൽ ആധുനിക ലാബുകളും ഡിജിറ്റൽ സൗകര്യങ്ങളും ലഭ്യമാക്കണമെന്നും ജസ്റ്റിസ് വരാലെ പറഞ്ഞു. രാജ്യത്തെ സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥ വലിയ ചർച്ചയാകുന്നതിനിടെയാണ് സുപ്രീം കോടതി ജഡ്ജിയുടെ പരാമർശം.
Tags : CentralEducationMinistery MarathiSchools KumbhMela JusticePBVarale