സെഞ്ചുറി നേടിയ ധ്രുവ് ജുറെലിന്റെ ആഹ്ളാദം.
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. രണ്ടാം ദിനം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 503 റൺസിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറെലിന്റെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്. 177 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്സും സഹിതം 115 റൺസുമായി ജുറെൽ പുറത്താകാതെ നിന്നു.
ടെസ്റ്റ് കരിയറിലെ താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. ഒന്നാം ദിവസം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 300 റൺസെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. ഏഴ് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അരങ്ങേറ്റക്കാരൻ സാരാംശ് ജെയിൻ പുറത്തായി. ആറ് റൺസെടുത്ത താരത്തെ അസിത ഫെർണാണ്ടോയാണ് മടക്കിയത്. തുടർന്ന് ക്രീസിലെത്തിയ ഋഷഭ് പന്ത് മികച്ച പ്രകടനമാണ് നടത്തിയത്.
ആദ്യ ദിനം പരിക്കിനെ തുടർന്ന് ഗ്രൗണ്ട് വിട്ട പന്ത് തിരിച്ചെത്തിയതോടെ ജുറെലിനൊപ്പം ചേർന്ന് ഇന്ത്യൻ സ്കോർ ഉയർത്തി. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 112 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. പന്ത് 63 റൺസെടുത്താണ് പുറത്തായത്. ജുറെൽ പിന്നീട് വാലറ്റ ബാറ്റർമാരെ കൂട്ടുപിടിച്ച് ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി.
ഒടുവിൽ 138 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 503 റൺസെന്ന നിലയിൽ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ശ്രീലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തിൽ എട്ട് റൺസെന്ന നിലയിലാണ്.
Tags : India SriLanka TestCricket TeamIndia DhruvJurel