ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കവർച്ചാശ്രമങ്ങൾക്കിടെയുണ്ടായ വെടിവയ്പിൽ രണ്ട് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടു. ടെന്നസിയിൽ ഗുജറാത്ത് വംശജനായ കടയുടമയും ന്യൂയോർക്കിൽ പഞ്ചാബ് സ്വദേശിയായ യുവാവുമാണ് വെടിയേറ്റ് മരിച്ചത്.
ടെന്നസിയിലെ ജാക്സണിൽ വ്യാഴാഴ്ച രാത്രി ഒമ്പതോടെയായിരുന്നു ആദ്യ സംഭവം. ഗുജറാത്തിലെ മെഹ്സാന സ്വദേശിയായ സുരേഷ് പട്ടേൽ (62) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ‘റിഡ്ജ് ക്രെസ്റ്റ് സെല്ലേഴ്സ് വൈൻ ആൻഡ് സ്പിരിറ്റ്സ്’ എന്ന സ്ഥാപനത്തിൽ മുഖമൂടി ധരിച്ചെത്തിയ അക്രമി തോക്കുചൂണ്ടി പണം ആവശ്യപ്പെടുകയായിരുന്നു.
പണം നൽകിയെങ്കിലും 19 കാരിയായ മകളുടെ മുന്നിൽ വച്ച് സുരേഷ് പട്ടേലിനുനേരേ അക്രമി വെടിയുതിർത്തു. അക്രമിക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി പത്തോടെ ന്യൂയോർക്കിലെ ഈസ്റ്റ് ന്യൂയോർക്ക് സ്റ്റാൻലി അവന്യൂവിന് സമീപമായിരുന്നു രണ്ടാമത്തെ സംഭവം. പിസ ഡെലിവറി നടത്തുന്നതിനിടെ കവർച്ചാശ്രമത്തിലും വാക്കുതർക്കത്തിലുമാണ് പഞ്ചാബിലെ കപൂർത്തല സ്വദേശിയും ക്വീൻസിൽ താമസക്കാരനുമായ ഗുർദീപ് സിംഗ് (28) കൊല്ലപ്പെട്ടത്. തെരുവിൽ വച്ച് അക്രമിയുമായി തർക്കമുണ്ടാകുന്നതും നെഞ്ചിൽ വെടിയേറ്റ് വീഴുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 13 വർഷം മുമ്പ് കടം വാങ്ങിയ പണവുമായി അമേരിക്കയിലെത്തിയ ഗുർദീപ് കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു.
Tags : Deepika DeepikaNewspaper BreakingNews Two Indians shot dead in the US