മ്യൂസിയം പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടിയിൽ
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത സംഭവം അതീവ ഗൗരവത്തിൽ എടുത്തു സർക്കാർ. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖറോടു റിപ്പോർട്ട് തേടി. വിശദ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണു നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മീഷണറോട് വിശദ അന്വേഷണം നടത്താൻ ഡിജിപി നിർദേശിച്ചു.
പ്രതികൾ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നു സ്പെഷൽ ബ്രാഞ്ച് എസിപി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പോലീസുകാർ പ്രതികൾക്ക് ഒത്താശ ചെയ്തോ എന്നതടക്കം കണ്ടെത്താൻ വിശദ അന്വേഷണം വേണമെന്ന് സ്പെഷൽ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, പ്രതികൾക്ക് പോലീസ് വസ്ത്രം വാങ്ങിനൽകിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പാളയത്തെ ഒരു പ്രമുഖ ടെക്സ്റ്റയിൽസിൽ നിന്നാണ് മ്യൂസിയം സ്റ്റേഷനിലേക്ക് ഒരേ നിറത്തിലുള്ള 68 ഷർട്ടുകൾ വാങ്ങിയത്. ഇതേ നിറത്തിലുള്ള ഷർട്ടായിരുന്നു കേസിലെ പ്രതിയും ധരിച്ചിരുന്നത്.
വീണയ്ക്കെതിരേയുള്ള അന്വേഷണവുമായി ബന്ധപ്പെട്ടു പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളാണ് കഴിഞ്ഞ ദിവസം മ്യൂസിയം സ്റ്റേഷനിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തത്. ഇവർ ഊഞ്ഞാലാടുകയും ചെണ്ട കൊട്ടുകയും ചെയ്തു.
ഇഡി കേസിൽ ഒപ്പിടാൻ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഓണാഘോഷ പരിപാടിയിൽ ഇവർ പങ്കെടുത്തത്. എസ്എച്ച്ഒ പ്രശാന്ത് എത്തുന്പോൾ പ്രതികൾ സ്റ്റേഷനിലുണ്ടായിരുന്നു. പ്രതിയായ ഉണ്ണിയോട് സ്റ്റേഷനു മുന്നിൽ വച്ചും ഐ.പി. ബിനുവിനോട് സ്റ്റേഷനകത്തു വച്ചും സംസാരിച്ചു. കേസിനെ കുറിച്ചാണ് സംസാരിച്ചതെന്ന് റിപ്പോർട്ട്.
എസ്എച്ച്ഒ സ്റ്റേഷനിലുള്ളപ്പോൾ പുറത്തു വന്ന പ്രതികൾ റീലിന്റെ ബാക്കി ചിത്രീകരിച്ചെന്നും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. സിപിഎം അനുഭാവിയായ പ്രശാന്തിനെ കഴിഞ്ഞ ദിവസം തൃശൂർ ക്രൈംബ്രാഞ്ചിലേക്കു സ്ഥലംമാറ്റിയിരുന്നു. മ്യൂസിയം സ്റ്റേഷൻ ചുമതല ഇന്നലെ ഒഴിഞ്ഞു.
സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മീഷണർ ശിപാർശ ഉൾപ്പെടെയുള്ള റിപ്പോർട്ട് ഐജിക്ക് കൈമാറി.
ഗുരുതര വീഴ്ച സംഭവിച്ച മ്യൂസിയം പോലീസിലെ ഉദ്യോഗസ്ഥർക്കെതിരേ ആഭ്യന്തര വകുപ്പു നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നു മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചു.
Tags : Deepika DeepikaNewspaper BreakingNews Onam celebration accused persons