കൊല്ലപ്പെട്ട കുടുംബം
ധാക്ക: ബംഗ്ലാദേശിലെ രംഗ്പൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിരമിച്ച സ്കൂൾ അധ്യാപകൻ ഗണപതി ചക്രവർത്തി (65), ഭാര്യ പ്രീതിലത ചക്രവർത്തി (50), മകൾ ആഗാമി ചക്രവർത്തി പ്രാർഥി (23), മകൻ പ്രിയം ചക്രവർത്തി (12) എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തിന് പിന്നാലെ മുഗ്ധോ, സിദ്ധാർഥ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾ ഗണപതി ചക്രവർത്തിയുടെ വീടിന്റെ ടെറസിൽ ഇരുന്ന് ലഹരിമരുന്ന് ഉപയോഗിക്കുകയും ഇത് ചോദ്യം ചെയ്തതിലെ വിരോധത്തിൽ കുടുംബത്തെ കൊലപ്പെടുത്തുകയുമായിരുന്നു.
പ്രതികൾ ഗണപതിയുടെ വീടിന്റെ ടെറസിൽ അതിക്രമിച്ച് കയറി ലഹരി ഉപയോഗിച്ചിരുന്നു. ശബ്ദം കേട്ടെത്തിയ ഗണപതി യുവാക്കളെ ചോദ്യം ചെയ്തു. തുടർന്ന് പ്രതികൾ ഗണപതിയെ അദ്ദേഹത്തിന്റെ തോളിലുണ്ടായിരുന്ന കോട്ടൺ തോർത്ത് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ശബ്ദം കേട്ടെത്തിയ ഭാര്യ പ്രീതിലതയെ ഗോവണിപ്പടിയിൽ വച്ചും പ്രതികൾ കൊലപ്പെടുത്തി. തുടർന്ന് മകൾ ആഗാമിയേയും മകൻ പ്രിയത്തിനെയും ഇവർ കൊലപ്പെടുത്തുകയായിരുന്നു. ബന്ധുക്കൾ ശനിയാഴ്ച രാത്രി വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.
Tags : Crime Police Investigation CaseFile FIR