100 മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന റോബോട്ടുകൾ.
ബെയ്ജിംഗ്: കായികചരിത്രത്തിൽ പുതിയൊരധ്യായം കുറിച്ച് മാനവരാശിയെ അമ്പരപ്പിച്ചിരിക്കുകയാണ് റോബോട്ടുകൾ. ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിൽ നടക്കുന്ന രണ്ടാമത് ലോക ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസിന്റെ ഒന്നാം ദിനത്തിൽ ലോകത്തിലെ ഏറ്റവും വേഗമേറിയ താരമായ ഉസൈൻ ബോൾട്ടിന്റെ പേരിലുള്ള ചരിത്രപരമായ വേഗറിക്കാർഡും ഹാവിയർ സോട്ടോമയറിന്റെ ഹൈജംപ് റിക്കാർഡും തകർത്തെറിഞ്ഞിരിക്കുകയാണ് റോബോട്ടുകൾ.
ബെയ്ജിംഗ് നാഷണൽ സ്പീഡ് സ്കേറ്റിംഗ് ഓവലിൽ 16 രാജ്യങ്ങളിൽനിന്നായി 666 ടീമുകളും 2,056 റോബോട്ടുകളും പങ്കെടുക്കുന്ന അഞ്ചു ദിവസത്തെ കായികമാമാങ്കം സാങ്കേതികവിദ്യയുടെ ലോകത്തെ പുതിയ ചരിത്രമാകുകയാണ്. 51 ഇനങ്ങളിലാണു മത്സരം.
2009ൽ ഉസൈൻ ബോൾട്ട് കുറിച്ച 9.58 സെക്കൻഡ് എന്ന റിക്കാർഡാണ് ബെയ്ജിംഗ് കേന്ദ്രമായി പ്രവർത്തിക്കുന്ന 'എക്സ്-ഹ്യൂമനോയിഡ്' വികസിപ്പിച്ച റോബോട്ട് തകർത്തത്. വെറും 9.39 സെക്കൻഡിൽ റോബോട്ട് 100 മീറ്റർ ഫിനിഷ് ചെയ്തു. ഗെയിംസിനു മുന്നോടിയായുള്ള ട്രയലിൽ പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ ഓണറിന്റെ റോബോട്ട് 9.32 സെക്കൻഡിൽ ഓടിയെത്തി ഞെട്ടിച്ചിരുന്നു.
ഹൈജംപിൽ ക്യൂബൻ താരം ഹാവിയർ സോട്ടോമയർ 1993ൽ സ്ഥാപിച്ച 2.45 മീറ്റർ എന്ന ലോക റിക്കാർഡ് മറികടന്ന് റോബോട്ട് 2.88 മീറ്റർ ഉയരത്തിലേക്കു ചാടിയാണ് പുതിയ റിക്കാർഡ് കുറിച്ചത്.
മാസ് എൻട്രിയും ക്രിസ്റ്റ്യാനോയുടെ 'സീ' സെലിബ്രേഷനും
കായിക ഇനങ്ങൾ മാത്രമല്ല, കണ്ണിന് കുളിർമയേകുന്ന കലാപ്രകടനങ്ങളും ഗെയിംസിന് മാറ്റുകൂട്ടി. നൂറുകണക്കിന് റോബോട്ടുകൾ അണിനിരന്ന മാർച്ച് പാസ്റ്റും ചെണ്ടമേളവും ഉദ്ഘാടനച്ചടങ്ങിന് ഗാംഭീര്യമേകി.
ടേബിൾ ടെന്നീസ്, ബോക്സിംഗ് എന്നിവയ്ക്കൊപ്പം ഫുട്ബോളിലും റോബോട്ടുകൾ തിളങ്ങി. ഗോൾ അടിച്ചതിനുശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിഖ്യാതമായ 'സീയു' സ്റ്റൈൽ ആഘോഷം റോബോട്ട് അനുകരിച്ചത് കാണികളെ ത്രസിപ്പിച്ചു. തായ് ചി ആയോധനകലയും വീട്ടുജോലികളും വരെ റോബോട്ടുകൾ അനായാസം ചെയ്തു കാണിച്ചു.
റോബോട്ടിക്സ് രംഗത്തു ചൈന കൈവരിച്ച വൻ മുന്നേറ്റത്തിന്റെ വിളംബരമാണ് ഈ റോബോട്ട് ഒളിമ്പിക്സ്. ശാസ്ത്രവും സാങ്കേതികവിദ്യയും പരമ്പരാഗത കായിക ശേഷികളെപ്പോലും മറികടക്കുന്ന പുതിയൊരു കാലത്തിലേക്കാണ് ലോകം വാതിൽ തുറക്കുന്നത്.
ഒളിമ്പിക് ചാമ്പ്യനോട് നേർക്കുനേർ പോരാടി റോബോട്ട്
രണ്ടാം ലോക ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസിലെ ഏറ്റവും ആവേശകരമായ നിമിഷങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ഒളിമ്പിക് ടേബിൾ ടെന്നീസ് ചാമ്പ്യൻ ഡിംഗ് നിംഗും ഹ്യൂമനോയിഡ് റോബോട്ടും തമ്മിൽ നടന്ന ടേബിൾ ടെന്നീസ് പോരാട്ടം. ഉദ്ഘാടനച്ചടങ്ങിൽ നടന്ന ഈ പ്രദർശന മത്സരത്തിൽ കാണികളെ അമ്പരപ്പിച്ചുകൊണ്ടാണ് റോബോട്ടിന്റെ കായികക്കരുത്ത് പ്രകടമായത്.
'അഗിബോട്ട് എക്സ്പെഡിഷൻ എ3' എന്ന റോബോട്ടാണ് ഒളിമ്പിക് സ്വർണമെഡൽ ജേതാവിനെതിരേ ടേബിൾ ടെന്നീസ് ബോർഡിൽ അദ്ഭുതം സൃഷ്ടിച്ചത്. പ്രത്യേകം തയാറാക്കിയ 'സ്പൈക് പിംഗ്പോംഗ്' എന്ന അൽഗോരിതത്തിന്റെ കരുത്തിലാണ് ഈ റോബോട്ടിന്റെ പ്രവർത്തനം.
മനുഷ്യരുടെ നിയന്ത്രണമോ മുൻകൂട്ടി തയാറാക്കിയ സ്ക്രിപ്റ്റുകളോ ഇല്ലാതെ പൂർണമായും സ്വയം ചിന്തിച്ചാണ് റോബോട്ട് പന്ത് തിരിച്ചടിച്ചത്.
റോബോട്ടിൽ കണ്ണുകൾ ഘടിപ്പിക്കുന്നതിനു പകരം കോർട്ടിനു ചുറ്റും സ്ഥാപിച്ച 10 ഹൈ-സ്പീഡ് മോഷൻ-ക്യാപ്ചർ കാമറകൾ വഴിയാണ് പന്തിന്റെ ദിശയും വേഗതയും റോബോട്ട് മനസിലാക്കിയത്.
ഇതാദ്യമായാണ് ടേബിൾ ടെന്നീസ് റോബോട്ട് ഗെയിംസിൽ ഔദ്യോഗിക മത്സര ഇനമായി ഉൾപ്പെടുത്തുന്നത്. 12 ടീമുകളാണ് ഈ ഇനത്തിൽ അണിനിരന്നത്.
Tags : Humanoids Beijing Robots Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs