നാസിയ ഖാൻ
ന്യൂഡൽഹി: പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം. ഡൽഹി സ്വദേശിയായ നാസിയ ഖാൻ (30) ന്റെ മൃതദേഹമാണ് കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തിയത്. മൂന്ന് മാസം ഗർഭിണിയായിരുന്ന നാസിയയെ ഭർത്താവും കുടുംബാംഗങ്ങളും പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചു.
ഏപ്രിൽ 11നായിരുന്നു നാസിയ അസം അലി ഖാനെ വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ ഭർത്താവും മാതാപിതാക്കളും നിരന്തരം വഴക്കിടുകയും വീട്ടിൽനിന്ന് ഇറക്കിവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം നാലോടെയാണ് നാസിയ ജീവനൊടുക്കിയെന്ന വിവരം കുടുംബത്തിന് ലഭിച്ചത്.
എന്നാൽ ഇത് ആത്മഹത്യയല്ലെന്നും കൊലപാതകത്തെ ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും കുടുംബം ആരോപിച്ചു. നാസിയയുടെ മരണത്തിന് ഉത്തരവാദി ഭർത്താവാണെന്ന് പിതാവ് തവാബ് ഖാൻ ആരോപിച്ചു. വീട്ടിൽ വഴക്ക് ഉണ്ടായിയെന്നും തുടർന്ന് നാസിയ മുറിയിൽ കയറി വാതിലടച്ചെന്നും ഭർത്താവ് മൊഴി നൽകി.
തുടർന്ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നുമാണ് ഭർത്താവ് പോലീസിന് നൽകിയ മൊഴി. നാസിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കളുടെ മൊഴിയെടുക്കുന്നതിലുണ്ടായ കാലതാമസത്തെ തുടർന്ന് പോസ്റ്റ്മോർട്ടം നടപടികൾ വൈകി.
പോസ്റ്റ്മോർട്ടം നടപടികൾ വീഡിയോഗ്രാഫ് ചെയ്യണമെന്നും സംഭവവുമായി ബന്ധപ്പെട്ട തെളിവുകൾ സംരക്ഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Tags : DefenceMinistry NaziaKhanam DeathCase FamilyAllegations Husband Police Case