പ്രതീകാത്മക ചിത്രം - എഐ
ജയ്പുർ: രാജസ്ഥാനിൽ 611 സർക്കാർ സ്കൂളുകൾ സ്വന്തമായി കെട്ടിടങ്ങളില്ലാതെയാണു പ്രവർത്തിക്കുന്നതെന്ന് നിയമസഭയിൽ വ്യക്തമാക്കി സംസ്ഥാന സർക്കാർ. 2025-26 വർഷത്തെ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ഇതിൽ പത്തു ഗേൾസ് സ്കൂളുകളും ഉൾപ്പെടുന്നു.
ജയ്പുരിൽ മാത്രം 38 സ്കൂളുകൾക്ക് കെട്ടിടമില്ല. ഝാലാവറിലെ അക്ലേര ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ-23 എണ്ണം. സ്വന്തമായി കെട്ടിടമുള്ള 64,484 സ്കൂളുകളിൽ 2,047 എണ്ണത്തിൽ ശൗചാലയങ്ങളോ 1,049 എണ്ണത്തിൽ കുടിവെള്ള സൗകര്യമോ ഇല്ല.
അതേസമയം, സംസ്ഥാനത്തെ 3,768 സ്കൂളുകൾ പൂർണമായും ജീർണിച്ച അവസ്ഥയിലാണെന്നും 83,783 ക്ലാസ് മുറികൾ ഉപയോഗശൂന്യവും അപകടകരവുമാണെന്നും പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടി. സ്കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി സർക്കാരിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചതോടെ നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ശക്തമായ വാഗ്വാദമുണ്ടായി.
അതേസമയം, സ്കൂളുകളുടെ അറ്റകുറ്റപ്പണികൾക്കായി 550 കോടി രൂപയും കെട്ടിടമില്ലാത്തതും ജീർണിച്ചതുമായ സ്കൂളുകൾക്ക് പുതിയ കെട്ടിടം നിർമിക്കാൻ 450 കോടി രൂപയും വകയിരുത്തിയതായി സർക്കാർ അറിയിച്ചു. കൂടാതെ, വിവിധ ഫണ്ടുകൾ വഴി പ്രതിവർഷം 2,500 കോടി രൂപ വീതം അടുത്ത അഞ്ചു വർഷത്തേക്ക് സ്കൂൾ അടിസ്ഥാനസൗകര്യങ്ങൾക്കായി ലഭ്യമാക്കുമെന്നും സർക്കാർ വ്യക്തമാക്കി.
ന്യൂഡൽഹി: രാജസ്ഥാനിലെ ജയ്പുരിൽ കാലിത്തൊഴുത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ താത്കാലിക കെട്ടിടത്തിലേക്കു മാറ്റി. സ്കൂളുകൾ ശരിയാക്കുക (സ്കൂൾ ഠീക് കരോ) പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥലം സന്ദർശിച്ചതിനു പിന്നാലെയാണ് നടപടി. 18 വിദ്യാർഥികൾക്ക് കാലിത്തൊഴുത്ത് ക്ലാസ്റൂമാക്കിയതിനെതിരേ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
ജയ്പുരിലെ രാംപുര-കൻവാർ ഗ്രാമത്തിലെ സർക്കാർ സ്കൂളിലെ വിദ്യാർഥികളായിരുന്നു സ്കൂൾ കെട്ടിടം സുരക്ഷിതമല്ലെന്ന കാരണത്തെത്തുടർന്ന് കാലിത്തൊഴുത്തിൽ പഠിക്കാൻ നിർബന്ധിതരായത്.
സിജെപി കോ-കൺവീനറായ അഷുതോഷ് രങ്കയുടെ നേതൃത്വത്തിൽ സിജെപി അംഗങ്ങൾ കഴിഞ്ഞ ദിവസം ഇവിടെയെത്തിയപ്പോൾ ബിജെപി പ്രവർത്തകരെന്ന് ആരോപിക്കുന്നവരുടെ ഇടയിൽനിന്ന് മർദനമേൽക്കുകയും ചെയ്തിരുന്നു.
Tags : Rajasthan Schools own Buildings Government Agreed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash