72-ാമത് നെഹ്റു ട്രോഫി മത്സരത്തിൽ കൊല്ലം അരോമ ബോട്ട് ക്ലബ് നയിച്ച അരോമ-1 ചുണ്ടന് (10-ാം നമ്പർ) ഒന്നാമതായി ഫിനിഷ് ചെയ്യുന്നു.
ആലപ്പുഴ: പുന്നമടക്കായലിന്റെ ഇരുകരകളിലും തിങ്ങിനിറഞ്ഞ വള്ളംകളിപ്രേമികള്‍ ഒരേ മനസായി ആര്‍പ്പും ആരവമുയര്ത്തവേ അവിസ്മരണീയമായൊരു പോരാട്ടത്തിലൂടെ നെഹ്റു ട്രോഫി കൊല്ലത്തേക്ക്.
കൊല്ലം അരോമ ബോട്ട് ക്ലബ് നയിച്ച അരോമ-1 ചുണ്ടന് 72-ാമത് നെഹ്റു ട്രോഫിയില്‍ മുത്തമിട്ടു. 4.23.328 മിനിറ്റില്‍ പുന്നമടയിലെ 1150 മീറ്റര്‍ ട്രാക്കിലൂടെ പറന്ന് കന്നിയങ്കത്തിലൂടെയാണ് ചുണ്ടന് കിരീടം നേടിയത്.
എന്നാല്‍ 4.14.35 മിനിറ്റില്‍ നെഹ്റുട്രോഫി നേടിയ മുന്‍ റിക്കാര്‍ഡ് തകര്‍ക്കാനായില്ല. രഞ്ജിത്ത് സജീവ് കൊച്ചുമോനാണ് ക്യാപ്റ്റൻ.
അനു ആല്‍ബര്‍ട്ട് പുലിക്കാട്ടിലും അന്ന റോസ് ജിന്റോയും കാപ്റ്റൻമാരായുമുള്ള പിബിസി പുന്നമട എന്‍സിഎഫ്സി ബോട്ട് ക്ലബ് നയിച്ച നടുഭാഗം ചുണ്ടനാണ് രണ്ടാം സ്ഥാനം. പത്മകുമാര്‍ ക്യാപ്റ്റനായുള്ള യുബിസി കൈനകരി എഫ്സിയുടെ വീയപുരം മൂന്നും നബീഷ്കുമാര്, സോളി വര്‍ഗീസ്, ജോഷ്വചാണ്ടി എന്നിവര്‍ ക്യാപ്റ്റന്മാരായ പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ മേല്പാടം ചുണ്ടന് നാലാംസ്ഥാനവും നേടി.
ചുണ്ടന് വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലില്‍ കെ.ജി. ഏബ്രഹാം ക്യാപ്റ്റനായുള്ള നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന് ഒന്നാംസ്ഥാനവും രാഹുല്‍ പ്രകാശ് ക്യാപ്റ്റനായ കുമരകം ഇമ്മാനുവേല്‍ ബോട്ട് ക്ലബ്ബിന്റെ ആര്‍പ്പൂക്കര ചുണ്ടന് രണ്ടാം സ്ഥാനവും എം.പി. സന്തോഷ് കുമാര്‍ ക്യാപ്റ്റനായുള്ള എന്‍ബിസി നാട്ടകം ബോട്ട്ക്ലബ്ബിന്റെ ചെറുതന മൂന്നാം സ്ഥാനവും, റെനി ഫിലിപ്പോസ് കാപ്റ്റനായ കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ പുണ്യാളന് നിരണം നാലാം സ്ഥാനവും നേടി.
മുഖ്യമന്ത്രി വി.ഡി. സതീശൻ വള്ളംകളി മത്സരം ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യാതിഥിയായിരുന്നു.
Tags : AromaChundan NehruTrophy AromaBoatClub Vallamkali Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash