ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിൽ പങ്കെടുത്തപ്പോൾ.
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. പോലീസിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർ അരുള് ആർ.ബി. കൃഷ്ണയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഡിജിപിയുടെ നിർദേശപ്രകാരമാണ് തുടർനടപടികൾ.
ജാമ്യവ്യവസ്ഥയുടെ ഭാഗമായി എല്ലാ ശനിയാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പിടേണ്ട പ്രതികളാണ് ഓണാഘോഷത്തിലും പങ്കെടുത്തത്. കോർപറേഷൻ മുൻ കൗൺസിലറും സിപിഎം നേതാവുമായ ഐ.പി. ബിനു ഉൾപ്പെടെ ഇരുപതോളം പ്രതികളാണ് സ്റ്റേഷനിലെ ആഘോഷത്തിൽ പങ്കെടുത്തത്. രാവിലെ സ്റ്റേഷനിലെത്തി ഒപ്പിട്ട ശേഷമായിരുന്നു ആഘോഷം.
പോലീസുകാർ ഓണാഘോഷത്തിനായി ധരിച്ച അതേ നിറത്തിലുള്ള ഷർട്ടും മുണ്ടുമണിഞ്ഞാണ് ബിനുവും എത്തിയത്. നഗരത്തിലെ കടയിൽനിന്ന് പോലീസുകാർക്കായി വസ്ത്രങ്ങൾ വാങ്ങുന്നതിനിടെ ബിനുവിനായി അധികമായി ഷർട്ട് വാങ്ങിയെന്നും ഇത് സ്റ്റേഷനിലെ ഒരു കോൺസ്റ്റബിൾ കൈമാറിയെന്നുമാണ് റിപ്പോർട്ട്.
സ്റ്റേഷൻമുറ്റത്ത് ഒരുക്കിയ ഊഞ്ഞാലിൽ ആടിയും ചെണ്ടകൊട്ടിയും ബിനു ആഘോഷത്തിൽ സജീവമായി. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ഊഞ്ഞാൽ കണ്ടാൽ ഒന്ന് ആടിയില്ലെങ്കിൽ പിന്നെന്ത് ഓണം എന്ന കുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
പ്രതികൾ ഓണാഘോഷത്തിൽ പങ്കെടുത്തത് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ഇൻസ്പെക്ടർ ആർ. പ്രശാന്തിന്റെ അറിവോടെയാണെന്നാണ് സ്പെഷൽ ബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തൽ. പോലീസുകാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഉൾപ്പെടെ സംഭവത്തിൽ വിശദമായ പരിശോധന തുടരുകയാണ്.
ഇഡി ആക്രമണക്കേസിൽ സർക്കാർ നിയോഗിച്ച സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു പ്രശാന്ത്. കഴിഞ്ഞദിവസം അദ്ദേഹത്തെ തൃശൂർ ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിയിരുന്നു. സ്റ്റേഷന്റെ ചുമതല ഒഴിയാനിരിക്കെയാണ് ഓണാഘോഷം നടന്നത്.
മ്യൂസിയം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഇഡി ആക്രമണക്കേസിൽ ജയിലിലായിരുന്ന ബിനു ഉൾപ്പെടെയുള്ള പ്രതികൾ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. എല്ലാ ശനിയാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു ജാമ്യവ്യവസ്ഥ. ഈ സാഹചര്യത്തിലാണ് പോലീസ് സ്റ്റേഷനിൽ തന്നെ പ്രതികൾ ഓണാഘോഷത്തിൽ പങ്കെടുത്തത്.
Tags : OnamCelebration PoliceStation SpecialBranch PoliceInvestigation I.P.Binu