കൊച്ചി: എഐ മുതൽ റോബോട്ട് വരെ വോട്ട് പിടിക്കാനുള്ള പ്രചാരണത്തിലാണ്. തെരുവോരങ്ങളും മാധ്യമങ്ങളും പാർട്ടികളുടെ പ്രചാരണ തന്ത്രങ്ങൾ കൊണ്ട് നിറയുകയാണ്.
കുട്ടികളെ കൊഞ്ചിച്ചും അമ്മമാരുടെ കൈകവർന്നും വീട്ടമ്മമാരോട് കുശലം പറഞ്ഞു കൊണ്ടുള്ള പ്രചാരണങ്ങൾക്ക് ഡിമാൻഡ് ഉണ്ടെങ്കിലും അതിലേറെ ഡിമാൻഡ് ഇന്ന് ജെൻ സി വോട്ടർമാർക്കാണ്. കൈപിടിച്ച് കുശലം ചോദിച്ചാലൊന്നും വീഴാത്ത ജെൻ സികളെ വീഴ്ത്താനുള്ള മുൻകരുതലുകളും രാഷ്ട്രീയ പാർട്ടികൾ എടുത്തിട്ടുണ്ട്.
കൊച്ചി മണ്ഡലത്തിൽ ക്രിക്കറ്റ് ബാറ്റുമായി കളിക്കളത്തിൽ ഇറങ്ങിയാണ് മുഹമ്മദ് ഷിയാസ് വോട്ടു പിടിക്കാൻ ഇറങ്ങിയത്. വിദ്യാഭ്യാസ മന്ത്രിയപ്പൂപ്പനായി തന്നെ തുടരാൻ കുട്ടികളുടെ പിന്തുണയോടെ പൂക്കികുട്ടൻ അപ്പുപ്പനായി കൊണ്ടുള്ള വി. ശിവൻകുട്ടിയുടെ പ്രചാരണങ്ങളും നേമത്ത് നടക്കുകയാണ്.
മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ... കേരളം ജയിക്കും യുഡിഎഫ് നയിക്കും... മാറാത്തത് മാറും ഇനി കേരളം വളരും... തുടങ്ങി മുൻനിര പാർട്ടികളുടെ പരസ്യങ്ങളാണ് കേരളം മുഴുവനും. മാധ്യമങ്ങളിലും പോസ്‌റ്ററുകളിലും തെരുവോരങ്ങളിലും നിറഞ്ഞു നിൽക്കുകയാണ് വോട്ട് പിടിക്കാനുള്ള തന്ത്രങ്ങൾ.
എന്നാൽ ജെൻ സി വോട്ടർമാരെ ആകർഷിക്കാൻ ഇതു മാത്രം പോരാ എന്നത് നേതാക്കന്മാർക്കും അറിയാം. അതുകൊണ്ട് തന്നെ സാമൂഹിക മാധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞു നിൽക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാർഥികൾ.
നിലവിൽ വോട്ട് തേടാൻ സ്ഥാനാർഥികൾ ഇറങ്ങുന്നത് ക്യാമറമാനും റീൽസ് എക്‌സ്പേർട്ടുകളും അടക്കമുള്ള പ്രഫഷണൽ ടീമിനൊപ്പമാണ്. ഒരു കോടിക്ക് അടുത്തു വരെയുള്ള തുകയാണ് ഈ പ്രഫഷണൽ ടീംസിന്‍റെ പ്രതിഫലം. വോട്ട് അഭ്യർഥിച്ചു പ്രചാരണത്തിന് റെഡിയാകുന്ന സ്ഥാനാർഥിക്കൊപ്പം പ്രഫഷണൽ ടീമിന്‍റെ സ്ക്രിപ്റ്റും വീഡിയോയും റീൽസും റെഡിയാണ്. സ്ഥാനാർഥികളുടെ ഇൻഗ്രാം, ഫേസ്‌ബുക്ക്. എക്‌സ് പേജുകളിൽ സമയാസമയം അപ്‌ഡേറ്റുകളും എത്തും.
സ്ഥാനാർഥികൾക്കായി നീലക്കുയിൽ തുടങ്ങിയ ഇൻസ്റ്റഗ്രാം പേജുകളും ഇൻഫ്ളുവൻസർമാരും പ്രചാരണ രംഗത്തുണ്ട്. എൽഎഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾക്കായി വോട്ട് തേടിക്കൊണ്ടുള്ള റീലുകൾ ഉണ്ടെങ്കിലും നീലക്കുയിൽ തൂക്കിയത് ബിജെപിയാണ്. രാജീവ് ചന്ദ്രശേഖർ ആണ് നിലവിൽ നീലക്കുയിലിൽ നിറഞ്ഞുനിൽക്കുന്നത്.
റോബിൻ രാധാകൃഷ്ണനും അബിൻ വർക്കിയും ടി.പി. അഷ്റഫ് അലിയു മെല്ലാം റീലുകളിൽ എത്തുന്നുണ്ട്. ബിജെപിക്ക് വോട്ട് ചെയ്യരുത്, എൽഡിഎഫ് ഇനി വേണ്ട, യൂഡിഎഫിനെ വിശ്വസിക്കരുത് എന്നു പറഞ്ഞ് പെയ്‌ഡ് പോസ്റ്റുമായി എത്തുന്ന നിരവധി ഇൻഫ്ലുവൻസർമാരും പ്രചാരണത്തിന് മുന്നിലുണ്ട്. ജെൻ സിക്കും പ്രായമായവർക്കും വേണ്ടി വിവിധ തരത്തിലുള്ള കണ്ടന്‍റുകളും ഇവർ ഒരുക്കും. കൂടാതെ ആവശ്യത്തിന് ലൈക്സും കമന്‍റുകളും റീ ഷെയറുകളും വരെ ഉറപ്പാണ്.
ബിജെപി കേരളം ഇൻസ്റ്റഗ്രാം പേജിൽ എഐ വീഡിയോകളും മറ്റ് പാർട്ടികളെ വിമർശിക്കുന്ന ഫൺ ആൻഡ് സീരിയസ് വീഡിയോകളും നിറയുകയാണ്. യുഡിഎഫ് കേരളം ഒഫീഷ്യൽ എന്ന ഇൻസ്റ്റ പേജിലും സമാനമായ വീഡിയോകളാണ് എത്തുന്നത്. വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടാണ് എൽഡിഎഫ് കേരളത്തിന്‍റെ പേജിലെത്തുന്ന വീഡിയോകളും ക്യാപ്‌സൂളുകളും.
മൂന്നു മുഖ്യധാരാപാർട്ടികൾക്കും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്‌സ് വാളുകളിൽ അനേകം പേജുകളുമുണ്ട്. പ്രചാരണം തകൃതിയായി നടക്കുന്നുമുണ്ട്. ഫോണിൽ സ്ഥാനാർഥികളുടെ ശബ്ദത്തിൽ തന്നെ വോട്ട് ചോദിച്ചു കൊണ്ടുള്ള കോളുകളും സന്ദേശങ്ങളും എത്തുന്നുമുണ്ട്.
വോട്ട് പിടിക്കാനായി ചുമരെഴുത്ത് റോബോട്ടിന്‍റെ കൈയിലാണ്. പാലക്കാട് ചുവർബോട്ട് എഴുതിയ ചുമരെഴുത്ത് വാർത്തകളിലും ഇടംനേടിയിരുന്നു. മലയാളത്തിൽ ഉൾപ്പെടെ ഏതു ഭാഷയിലും നിറത്തിലും വരയ്ക്കുകയും എഴുതുകയും ചെയ്യുന്ന ചുവർബോട്ട് കേരള സ്‌റ്റാർട്ടപ് മിഷനു കീഴിൽ പാലക്കാട് ആസ്ഥാനമായ ടെവാനോവ ടെക്ട്രേഡ് കമ്പനിയാണ് വികസിപ്പിച്ചത്.
ഒരു കാലത്തെ പ്രചാരണങ്ങളിൽ ട്രെൻഡിംഗ് ആയിരുന്ന പാരഡി പാട്ടുകൾക്ക് നിലവിൽ വലിയ പ്രിയം പോര. അതുകൊണ്ട് തന്നെ ഓരോ പാർട്ടികളും സ്ഥാനാർഥികളും ഒരു സംഗീത ടീമിനെ തന്നെ ഏർപ്പാടാക്കി തീം മ്യൂസിക്കും ഗാനങ്ങളുമാണ് ഇറക്കുന്നത്. ലക്ഷങ്ങളും കോടികളും ചിലവിട്ടു കൊണ്ടാണ് ഈ പ്രചാരണ തന്ത്രങ്ങൾ. പിആർ പരസ്യങ്ങൾ വിവാദമായെങ്കിലും എൽഡിഎഫ് തുടരുന്നുണ്ട്. വോട്ടെടുപ്പ് ദിനങ്ങൾ അവസാനിക്കുന്നതു വരെ ഈ പ്രചാരണ തന്ത്രങ്ങളും തുടരും.