വിമൽകുമാർ
മാന്നാർ: കള്ളുഷാപ്പിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ക്രൂരമായി മർദിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. വള്ളക്കാലി മേൽപ്പാടം ചിറ്റാടിയിൽ വീട്ടിൽ വിമൽകുമാറി(41)നെയാണ് മാന്നാർ പോലീസ് പിടികൂടിയത്. മർദനത്തിനുശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സുഹൃത്തിന്റെ ഫോണിലേക്ക് വന്ന ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പോലീസ് തന്ത്രപരമായി വലയിലാക്കിയത്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം നടന്നത്. ഷാപ്പിലു ണ്ടായ വാക്കുതർക്കത്തെതുടർന്ന് പ്രതി കൈയിൽ കരുതിയിരുന്ന ഇടിവള ഉപയോഗിച്ച് യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. മുഖത്തും മൂക്കിനും ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആദ്യം പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്കു മാറ്റി. സംഭവത്തിൽ മാന്നാർ പോലിസ് അന്വേഷണം ആരംഭിച്ചു.
വീയപുരം പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരേ മറ്റ് കേസുകൾ നിലവിലുള്ളതായും പോലീസ് പറഞ്ഞു. മാന്നാർ പോലീസ് ഇൻസ്പെക്ടർ എസ്.വി. ബിജു, എഎസ്ഐ റിയാസ്, സിപിഒമാരായ വിനീത്, സുമേഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.