കൽപ്പറ്റ: സിബിഐ കേസിൽ ശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്ന് മുത്തങ്ങ സമരത്തിന്റ തലച്ചോറായിരുന്ന എം. ഗീതാനന്ദൻ. വിധി പ്രഖ്യാപിക്കും മുന്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോഴായിരുന്നു അദ്ദേഹത്തിന്റെ അപേക്ഷ.
താൻ പൊതുപ്രവർത്തകനാണ്. രണ്ട് മക്കളുമുണ്ട്. തന്നെ ആശ്രയിച്ചാണ് കുടുംബം കഴിയുന്നത്. 40 വർഷമായി ആദിവാസി ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുകയാണ്. ശിക്ഷയിൽ ഇളവ് കിട്ടിയില്ലെങ്കിൽ മറ്റു പ്രതികളുടെ ജാമ്യം അടക്കം നിയമകാര്യങ്ങൾ തടസപ്പെടുമെന്നും ഗീതാനന്ദൻ കോടതിയിൽ ബോധിപ്പിച്ചു.
സ്വന്തമായി കിടപ്പാടം ഇല്ലാത്തതിനാലാണു ഭൂസമരത്തിൽ പങ്കെടുത്തതെന്നും ശിക്ഷിക്കരുതെന്നും അനിൽകുമാർ അപേക്ഷിച്ചു. ഭാര്യ ചികിത്സയിലാണെന്നും ശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്നുമായിരുന്നു രമേശന്റെ അപേക്ഷ. കൂലിപ്പണിക്കാരനായ താൻ വേടൻ ഗോത്ര സമുദായാംഗമാണെന്നും കുടുംബം നോക്കുന്നത് താനാണെന്നും ബിനു നെയ്യാറ്റിൻകര ബോധിപ്പിച്ചു.
തിങ്കളാഴ്ച ജാമ്യാപേക്ഷ നൽകും
കേസിൽ ശിക്ഷിക്കപ്പെട്ട നാലു പേരും തിങ്കളാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷയും തുടർന്ന് അപ്പീലും നൽകുമെന്ന് ഗീതാനന്ദൻ പറഞ്ഞു. പോലീസുകാരൻ വിനോദ് മരിച്ച സംഭവത്തിൽ കോടതി ഉത്തരവ് നീതിയുക്തമാണ്. ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നാലുപേർ കുറ്റക്കാരെന്നു കണ്ടെത്തിയതിൽ അനൗചിത്യമുണ്ടെന്നും ഗീതാനന്ദൻ പറഞ്ഞു.
മുത്തങ്ങ സമരഭൂമിയിൽ ആദിവാസി ചെമ്മാട് ജോഗി കൊല്ലപ്പെട്ട സംഭവം എഫ്ഐആറിൽ ഒതുങ്ങിയത് വിവേചനമാണെന്നു ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു പറഞ്ഞു. ജോഗിയുടെ മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്പിൽ നിർത്തണമെന്ന് അവർ ആവശ്യപ്പെട്ടു.
വിനോദ് കൊല്ലപ്പെട്ട സംഭവത്തിൽ കോടതി ഉത്തരവ് നിരാശാജനകമാണെന്നും ന്യായത്തിന് ഹൈക്കോടതിയെ സമീപിക്കുമെന്നും സഹോദരൻ തളിപ്പറന്പ് കൊയ്യം കെ.വി. ബാബു പ്രതികരിച്ചു. റിട്ട.പോലീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.