ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) യുടെ കാര്യക്ഷമതയെ ചോദ്യം ചെയ്തു സമർപ്പിച്ച ഹർജി ജൂലൈയിൽ സുപ്രീംകോടതി പരിഗണിക്കും.
നീറ്റ് യുജി 2026 റദ്ദാക്കാനും 22 ലക്ഷത്തോളം ഉദ്യോഗാർഥികൾക്കായി വീണ്ടും പരീക്ഷ നടത്താനുമുള്ള എൻടിഎയുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജിയിലാണു കോടതി തീരുമാനം.
21ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷ റദ്ദാക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് വി മോഹന എന്നിവരുടെ ബെഞ്ച് അംഗീകരിച്ചില്ല.
പകരം നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട മറ്റു കേസുകൾ നിലവിൽ പരിഗണിക്കുന്ന ജസ്റ്റീസ് പി.എസ്. നരസിംഹയുടെ നേതൃത്വത്തിലുള്ള ബെഞ്ചിലേക്ക് ഈ ഹർജിയും മാറ്റാൻ കോടതി നിർദേശിച്ചു. വേനലവധിക്കുശേഷം ജൂലൈ 23നാണ് സുപ്രീംകോടതിയിൽ പതിവ് സിറ്റിംഗുകൾ പുനരാരംഭിക്കുക.
ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും ആരോപിച്ചാണ് മേയ് മൂന്നിനു നടത്തിയ പരീക്ഷ റദ്ദാക്കി രാജ്യവ്യാപകമായി വീണ്ടും പരീക്ഷ നടത്താൻ എൻടിഎ തീരുമാനിച്ചത്.
എന്നാൽ ക്രമക്കേടുകളുമായി യാതൊരു ബന്ധവുമില്ലാത്ത ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ അന്യായമായി ശിക്ഷിക്കുന്നതിനു തുല്യമാണെന്ന് പരീക്ഷ റദ്ദാക്കലെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
Tags : Supreme Court NEET re-examination NTA