ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കിയ ദേശീയ പരീക്ഷ ഏജൻസിയുടെ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി എൻടിഎ) നടപടിയിൽ എൻടിഎയ്ക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം.
പേപ്പർ ചോർച്ചയില്ലാതെ വലിയതോതിലുള്ള മത്സര പരീക്ഷകൾ നടത്തുന്ന യുപിഎസ്സി പോലുള്ള മറ്റ് സ്ഥാപനങ്ങളിൽനിന്ന് എൻടിഎ പാഠം ഉൾക്കൊള്ളേണ്ടതുണ്ടെന്ന് വാദത്തിനിടയിൽ സുപ്രീംകോടതി നിരീക്ഷിച്ചു.
ചോദ്യപേപ്പർ ചോർച്ച വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ മാനസിക സമ്മർദ്ദം സൃഷ്ടിച്ചു. വർഷങ്ങളായുള്ള വിദ്യാർഥികളുടെ കഠിനാധ്വാനത്തെയാണ് ഇത്തരം ചോർച്ചകൾ ഇല്ലാതാക്കുന്നതെന്നും ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.
ഭാവിയിലെ പരീക്ഷ നടത്തിപ്പിൽ വീഴ്ചകൾ തടയാനും എൻടിഎയുടെ പ്രവർത്തനശേഷി ശക്തിപ്പെടുത്താനും ഉദ്ദേശിക്കുന്ന നടപടികൾ വിശദീകരിച്ച് ആറാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടു.
കൃത്യമായ ഉത്തരവാദിത്വം നിശ്ചയിക്കാതെ ഇത്തരം പ്രശ്നങ്ങൾ അവസാനിക്കില്ലെന്നും ഏത് ഉദ്യോഗസ്ഥനാണ് ഉത്തരവാദിത്വമെന്ന് വ്യക്തമായി അറിയുന്പോൾ മാത്രമേ നിയന്ത്രണങ്ങൾ ഫലപ്രദമാകുകയുള്ളുവെന്നും കോടതി നിരീക്ഷിച്ചു.
രാജ്യത്തെ ഭൂരിഭാഗം സ്ഥാപനങ്ങളും താത്കാലിക സംവിധാനങ്ങളായി മാറുന്നതാണ് പ്രശ്നം. വ്യക്തികളുടെ കഴിവിനേക്കാൾ സ്ഥാപനത്തിന്റെ കരുത്താണ് പ്രധാനമെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ നേരത്തെ വാദം കേട്ടപ്പോഴും എൻടിഎയ്ക്കെതിരെ സുപ്രീംകോടതി രൂക്ഷവിമർശനം നടത്തിയിരുന്നു.
ഒരു കൂട്ടം വിദ്യാർഥികളും ഡോക്ടർമാരുടെ സംഘടനയും സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. തിങ്കളാഴ്ച വിഷയത്തിൽ വാദം കേൾക്കവേ 2024ൽ സംഭവിച്ച ക്രമക്കേടിനെ തുടർന്ന് രൂപീകരിച്ച ഉന്നതാധികാര സമിതി സ്വീകരിച്ച നടപടികൾ വിശദമാക്കാൻ എൻടിഎയോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മേൽനോട്ട സമിതി ചെയർമാൻ ഡോ. കെ.രാധാകൃഷ്ണൻ ഇന്നലെ കോടതിയിൽ ഹാജരായി.
പരീക്ഷകൾ സുഗമമായി നടപ്പാക്കുന്നതിന് ദീർഘകാലത്തേക്ക് നടപ്പാക്കേണ്ട 35 ശിപാർശകളും ഹ്രസ്വകാല നടപടികൾക്കായി അറുപതോളം ശിപാർശകളും സമർപ്പിച്ചതായി ഉന്നതാധികാര സമിതി കോടതിയെ അറിയിച്ചു.
സമിതി നിർദേശത്തെ അനുസരിച്ച് നടപ്പാക്കിയ പരിഷ്കാരങ്ങളെ തുടർന്ന് 2025ൽ നടത്തിയ നീറ്റ് പരീക്ഷ സുഗമമായി നടപ്പാക്കാൻ സാധിച്ചുവെന്നും സമിതി കോടതിയെ അറിയിച്ചു.