National
ന്യൂഡൽഹി: ഈമാസം 21ന് നടക്കുന്ന നീറ്റ് യുജി പുനഃപരീക്ഷ മുതൽ പരീക്ഷാ സമയക്രമത്തിൽ മാറ്റം വരുത്തിയും റഫ് വർക്കിനായുള്ള ബുക്ക്ലെറ്റിൽ കൂടുതൽ സ്ഥലം നൽകിക്കൊണ്ടും എൻടിഎ വിജ്ഞാപനം പുറത്തിറക്കി.
വിജ്ഞാപനപ്രകാരം ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വൈകുന്നേരം 5.15 വരെയാണു പരീക്ഷാസമയം. 15 മിനിറ്റാണ് കൂടുതൽ സമയം അനുവദിച്ചിരിക്കുന്നത്. നേരത്തേ അധിക സമയം നൽകുമെന്ന് എൻടിഎ പ്രഖ്യാപിച്ചിരുന്നെങ്കിലും അതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരുന്നില്ല.
പരീക്ഷയ്ക്കുമുന്പ് അറ്റൻഡൻസ് ഷീറ്റിൽ ഒപ്പിടൽ, ഇൻവിജിലേഷൻ നടപടികൾ തുടങ്ങിയ കാര്യങ്ങൾക്കായി വിദ്യാർഥികളുടെ സമയപരിധി നഷ്ടപ്പെടാതിരിക്കാനാണ് 15 മിനിറ്റ് അധികമായി അനുവദിച്ചിരിക്കുന്നത്.
കൂടാതെ ചോദ്യപേപ്പറിലെ റഫ് വർക്കിനായുള്ള പേജുകളുടെ എണ്ണം രണ്ടിൽനിന്നു നാലായി ഉയർത്തി. മുന്പ് ബുക്ക്ലെറ്റിന്റെ ഏറ്റവും അവസാനത്തിൽ മാത്രമായിരുന്നു റഫ് പേജുകൾ ഉണ്ടായിരുന്നത്.
എന്നാൽ ഇനിമുതൽ രണ്ട് റഫ് പേജുകൾ നിർദേശങ്ങളടങ്ങിയ ഭാഗത്തിനു പിന്നിലും ബാക്കി രണ്ടു പേജുകൾ ബുക്ക്ലെറ്റിന്റെ അവസാനത്തിലും നൽകും.
National
ന്യൂഡൽഹി: ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയങ്ങളിലെയും നാഷണൽ ടെസ്റ്റിംഗ് ഏജൻസി, നാഷണൽ മെഡിക്കൽ കമ്മീഷൻ എന്നിവയിലെയും ഉന്നത ഉദ്യോഗസ്ഥർ ബുധനാഴ്ച പാർലമെന്ററി ആരോഗ്യ സമിതിക്ക് മുന്നിൽ ഹാജരാകും. പരീക്ഷാ നടത്തിപ്പിന്റെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർ സമിതിയെ ബോധ്യപ്പെടുത്തും.
വിഷയവുമായി ബന്ധപ്പെട്ട് മന്ത്രാലയങ്ങളിലെയും എൻടിഎയിലെയും ഉന്നത ഉദ്യോഗസ്ഥർ ഹാജരാകുന്ന മൂന്നാമത്തെ പാർലമെന്ററി സമിതിയാണിത്. നീറ്റ് പരീക്ഷാ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ജൂൺ 21-നാണ് പുനഃപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.
National
ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ നടക്കുന്ന കേന്ദ്രങ്ങളുടെ വിവരങ്ങൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻറ്റിഎ) പുറത്തിറക്കി.
ഈ മാസം 21 നാണു പരീക്ഷ. പരീക്ഷ നടത്തുന്ന നഗരങ്ങൾ ഉൾപ്പെടുത്തിയ സ്ലിപ്പ് പരിശോധിക്കുന്നതിന് ഔദ്യോഗിക സൈറ്റിൽ അപേക്ഷാ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമെന്നു നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻറ്റിഎ) അറിയിച്ചു.
രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലും ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5:15 വരെ പേനയും പേപ്പറും ഉപയോഗിച്ചാണു പരീക്ഷ. പരീക്ഷ നടക്കുന്ന വിവരങ്ങൾ മാത്രമാണ് ലഭ്യമാക്കിട്ടുള്ളതെന്നും അഡ്മിറ്റ് കാർഡ് പിന്നാലെ നൽകുമെന്നും എൻറ്റിഎ വ്യക്തമാക്കി.
കഴിഞ്ഞമാസം മൂന്നിനു നടന്ന പരീക്ഷാ ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്നാണ് റദ്ദാക്കിയത്.
National
ന്യൂഡൽഹി: ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ്-യുജി പരീക്ഷ വീണ്ടും നടത്തുമ്പോൾ വിട്ടുവീഴ്ചയില്ലാത്ത സുരക്ഷയൊരുക്കാൻ കേന്ദ്ര സർക്കാർ. ജൂൺ 21-ന് നടക്കുന്ന പുനഃപരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ സുരക്ഷിതമായി പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കാൻ ഇത്തവണ ഇന്ത്യൻ വ്യോമസേനയുടെ സഹായം തേടി. രാജ്യത്തെ ഒരു ദേശീയ പ്രവേശന പരീക്ഷയുടെ ചോദ്യപ്പേപ്പർ വിതരണത്തിനായി സായുധ സേനയെ നിയോഗിക്കുന്നത് ഇതാദ്യമായാണ്.
രാജ്യത്തുടനീളമുള്ള 22 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പുനഃപരീക്ഷ എഴുതുന്നത്. പരീക്ഷാ നടപടികളുടെ വിശ്വാസ്യത ഉറപ്പാക്കാൻ വിപുലമായ സുരക്ഷാ പ്രോട്ടോക്കോളുകളാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്.
പുനഃപരീക്ഷാ ഒരുക്കങ്ങൾ വിലയിരുത്താൻ തെലങ്കാന ചീഫ് സെക്രട്ടറി കെ. രാമകൃഷ്ണ റാവുവിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിംഗ് വ്യോമസേനയെ പങ്കാളിയാക്കുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്. തെലങ്കാനയിലെ 24 നഗരങ്ങളിലായി 208 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ചാ വിവാദങ്ങളെ തുടർന്ന് മേയ് 12-നാണ് എൻടിഎ ചോദ്യപേപ്പർ റദ്ധാക്കിയത്. നിലവിൽ ഈ സംഭവത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. പരീക്ഷാ കേന്ദ്രങ്ങളിൽ പോലീസിന്റെ കർശന നിരീക്ഷണവും സോഷ്യൽ മീഡിയ വഴി വ്യാജ വാർത്തകൾ പ്രചരിക്കുന്നത് തടയാനുള്ള നടപടികളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കിയ ദേശീയ പരീക്ഷ ഏജൻസിയുടെ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി എൻടിഎ) നടപടിയിൽ എൻടിഎയ്ക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം.
പേപ്പർ ചോർച്ചയില്ലാതെ വലിയതോതിലുള്ള മത്സര പരീക്ഷകൾ നടത്തുന്ന യുപിഎസ്സി പോലുള്ള മറ്റ് സ്ഥാപനങ്ങളിൽനിന്ന് എൻടിഎ പാഠം ഉൾക്കൊള്ളേണ്ടതുണ്ടെന്ന് വാദത്തിനിടയിൽ സുപ്രീംകോടതി നിരീക്ഷിച്ചു.
ചോദ്യപേപ്പർ ചോർച്ച വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ മാനസിക സമ്മർദ്ദം സൃഷ്ടിച്ചു. വർഷങ്ങളായുള്ള വിദ്യാർഥികളുടെ കഠിനാധ്വാനത്തെയാണ് ഇത്തരം ചോർച്ചകൾ ഇല്ലാതാക്കുന്നതെന്നും ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.
ഭാവിയിലെ പരീക്ഷ നടത്തിപ്പിൽ വീഴ്ചകൾ തടയാനും എൻടിഎയുടെ പ്രവർത്തനശേഷി ശക്തിപ്പെടുത്താനും ഉദ്ദേശിക്കുന്ന നടപടികൾ വിശദീകരിച്ച് ആറാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടു.
കൃത്യമായ ഉത്തരവാദിത്വം നിശ്ചയിക്കാതെ ഇത്തരം പ്രശ്നങ്ങൾ അവസാനിക്കില്ലെന്നും ഏത് ഉദ്യോഗസ്ഥനാണ് ഉത്തരവാദിത്വമെന്ന് വ്യക്തമായി അറിയുന്പോൾ മാത്രമേ നിയന്ത്രണങ്ങൾ ഫലപ്രദമാകുകയുള്ളുവെന്നും കോടതി നിരീക്ഷിച്ചു.
രാജ്യത്തെ ഭൂരിഭാഗം സ്ഥാപനങ്ങളും താത്കാലിക സംവിധാനങ്ങളായി മാറുന്നതാണ് പ്രശ്നം. വ്യക്തികളുടെ കഴിവിനേക്കാൾ സ്ഥാപനത്തിന്റെ കരുത്താണ് പ്രധാനമെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ നേരത്തെ വാദം കേട്ടപ്പോഴും എൻടിഎയ്ക്കെതിരെ സുപ്രീംകോടതി രൂക്ഷവിമർശനം നടത്തിയിരുന്നു.
ഒരു കൂട്ടം വിദ്യാർഥികളും ഡോക്ടർമാരുടെ സംഘടനയും സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. തിങ്കളാഴ്ച വിഷയത്തിൽ വാദം കേൾക്കവേ 2024ൽ സംഭവിച്ച ക്രമക്കേടിനെ തുടർന്ന് രൂപീകരിച്ച ഉന്നതാധികാര സമിതി സ്വീകരിച്ച നടപടികൾ വിശദമാക്കാൻ എൻടിഎയോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മേൽനോട്ട സമിതി ചെയർമാൻ ഡോ. കെ.രാധാകൃഷ്ണൻ ഇന്നലെ കോടതിയിൽ ഹാജരായി.
പരീക്ഷകൾ സുഗമമായി നടപ്പാക്കുന്നതിന് ദീർഘകാലത്തേക്ക് നടപ്പാക്കേണ്ട 35 ശിപാർശകളും ഹ്രസ്വകാല നടപടികൾക്കായി അറുപതോളം ശിപാർശകളും സമർപ്പിച്ചതായി ഉന്നതാധികാര സമിതി കോടതിയെ അറിയിച്ചു.
സമിതി നിർദേശത്തെ അനുസരിച്ച് നടപ്പാക്കിയ പരിഷ്കാരങ്ങളെ തുടർന്ന് 2025ൽ നടത്തിയ നീറ്റ് പരീക്ഷ സുഗമമായി നടപ്പാക്കാൻ സാധിച്ചുവെന്നും സമിതി കോടതിയെ അറിയിച്ചു.
National
ന്യൂഡൽഹി: നീറ്റ്-യുജി മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉണ്ടായ വൻ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. പരീക്ഷയുടെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിൽ 0.001 ശതമാനം വീഴ്ച ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെങ്കിൽ പോലും അതിന്മേൽ കർശന നടപടി സ്വീകരിക്കണമെന്ന് കോടതി എൻടിഎയോട് ആവശ്യപ്പെട്ടു.
"പരീക്ഷാ നടത്തിപ്പിൽ എന്തെങ്കിലും അശ്രദ്ധ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പൂർണമായി സമ്മതിക്കണം. കുട്ടികൾ പരീക്ഷയ്ക്ക് വേണ്ടി എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് നമ്മൾ ഓർക്കണം. അതിനാൽ ഈ വിഷയത്തെ വളരെ ഗൗരവത്തോടെ തന്നെ കാണണം," എന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ വെക്കേഷൻ ബെഞ്ച് എൻടിഎ അധികൃതർക്ക് താക്കീത് നൽകി.
പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച, കൃത്രിമം, വിദ്യാർത്ഥികൾക്ക് വ്യാപകമായി ഗ്രേസ് മാർക്ക് നൽകിയത് എന്നിവ ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. പരീക്ഷ പൂർണമായി റദ്ദാക്കണമെന്നും സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. ഈ പരാതികളിൽ എത്രയും വേഗം വ്യക്തമായ മറുപടി നൽകാൻ കോടതി എൻടിഎയ്ക്കും കേന്ദ്ര സർക്കാരിനും കോടതി നിർദേശം നൽകി.
National
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ മൂടിവയ്ക്കാൻ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും രാജ്യത്തോട് മറുപടി പറയണമെന്നു കോണ്ഗ്രസ്.
2018ൽ എൻടിഎ (ദേശീയ പരീക്ഷാ ഏജൻസി) രൂപീകരിച്ചതുമുതൽ നടത്തിയ പരീക്ഷകളിലെ ക്രമക്കേടുകൾ മറച്ചുവയ്ക്കാൻ മോദിസർക്കാർ പരീക്ഷാമാഫിയകളുമായി ഒത്തുകളിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.
പരീക്ഷാപേപ്പർ ചോർന്നിട്ടില്ലെന്ന് എൻടിഎ ഡയറക്ടർ ജനറൽ പാർലമെന്ററി സമിതിയെ അറിയിച്ചുവെന്ന റിപ്പോർട്ടിനു പിന്നാലെയാണ് കേന്ദ്രസർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കോണ്ഗ്രസ് മാധ്യമ വിഭാഗം ജനറൽ സെക്രട്ടറി ജയ്റാം രമേശ് രംഗത്തെത്തിയത്.
പരീക്ഷയ്ക്ക് മുന്പുതന്നെ യഥാർഥ ചോദ്യപേപ്പറിലെ നിരവധി ചോദ്യങ്ങളടങ്ങിയ മാതൃകാ ചോദ്യങ്ങൾ വിദ്യാർഥികൾക്കിടയിൽ പ്രചരിച്ചുവെന്ന റിപ്പോർട്ടുകൾ നിലനിൽക്കെയാണ് ചോദ്യപേപ്പർ ചോർച്ച സംഭവിച്ചിട്ടില്ലെന്ന് എൻടിഎ ഉദ്യോഗസ്ഥർ നുണ പറഞ്ഞതെന്ന് കോണ്ഗ്രസ് ആരോപിച്ചു. എൻടിഎ എന്നത് യുവാക്കൾക്കിടയിൽ ‘നാഷണൽ ട്രോമ ഏജൻസി’ ആയി മാറിയിരിക്കുകയാണെന്നും ജയ്റാം രമേശ് ആക്ഷേപിച്ചു.
2024ലെ നീറ്റ് പരീക്ഷയിൽ സംഭവിച്ച ക്രമക്കേട് മറച്ചുവയ്ക്കാൻ ബിജെപി സർക്കാർ ശ്രമിച്ചു. അന്ന് കുറ്റവാളികൾക്കെതിരേ നടപടിയെടുത്തിരുന്നെങ്കിൽ ഇപ്പോഴത്തെ ക്രമക്കേട് ഒഴിവാക്കാൻ സാധിക്കുമായിരുന്നു.
2024ൽ തട്ടിപ്പിന്റെ കേന്ദ്രങ്ങളായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജസ്ഥാനിലെ സിക്കർ പോലുള്ള സ്ഥലങ്ങൾതന്നെയാണ് ഈ വർഷത്തെ അഴിമതിയിലും ഉൾപ്പെട്ടിരിക്കുന്നത്.
കൂടാതെ അന്ന് എൻടിഎതന്നെ റദ്ദാക്കിയ 2024ലെ യുജിസി നെറ്റ് പരീക്ഷയിൽ ക്രമക്കേടുകളൊന്നും നടന്നിട്ടില്ലെന്നു പറഞ്ഞ് സിബിഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചതും ഈ ഒത്തുകളിയുടെ ഭാഗമാണ്- ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദികളായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.
പരീക്ഷാനടത്തിപ്പിന് കുറ്റമറ്റ പുതിയ സംവിധാനം വേണമെന്നും പരീക്ഷാസന്പ്രദായത്തിൽ ഘടനാപരമായ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടുമാണ് യുനൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ട് ഹർജി നൽകിയത്.
നിലവിലുള്ള എൻടിഎ പിരിച്ചുവിട്ട് സുതാര്യതവും വ്യക്തവുമായ മാനദണ്ഡങ്ങളോടെ പുതിയൊരു സംവിധാനം ഉണ്ടാകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.
ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം ഇതിനായി പാർലമെന്റിൽ നിയമനിർമാണം നടത്താൻ കേന്ദ്രസർക്കാരിനോടു നിർദേശിക്കണമെന്നും ഹർജിയിലുണ്ട്.