ന്യൂഡൽഹി: ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികൾ ശാന്തരായിരിക്കണമെന്നും സോഷ്യൽ മീഡിയയിലെ വ്യാജപ്രചാരണങ്ങളിൽ വീഴരുതെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി. പരീക്ഷ സുരക്ഷിതവും സുതാര്യവുമായി നടത്താൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എൻടിഎ എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഏജൻസി ഇക്കാര്യം അറിയിച്ചത്.
പരീക്ഷ മാറ്റിവെച്ചെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ എൻടിഎ, ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്ന് ആവശ്യപ്പെട്ടു. ക്രമക്കേടുകൾ തടയാൻ ബഹുതല സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കഠിനാധ്വാനം ചെയ്യുന്ന വിദ്യാർത്ഥികളുടെ താൽപര്യം സംരക്ഷിക്കാൻ ഏതൊരു നിയമവിരുദ്ധ ശ്രമത്തെയും കർശനമായി നേരിടുമെന്നും ഏജൻസി മുന്നറിയിപ്പ് നൽകി.
മുൻ നിശ്ചയിച്ച പ്രകാരം ജൂൺ 21ന് പുനഃപരീക്ഷ നടക്കും. പരീക്ഷാ സമ്മർദം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാരിന്റെ 'മാനസ്' ഹെൽപ്പ്ലൈൻ നമ്പർ ലഭ്യമാക്കിയിട്ടുണ്ട്. അനാവശ്യമായ ആശങ്കകൾ ഒഴിവാക്കാനും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കുവെക്കരുതെന്നും മാതാപിതാക്കളോടും അധ്യാപകരോടും എൻടിഎ അഭ്യർത്ഥിച്ചു.
മേയ് മൂന്നിന് നടന്ന ആദ്യ പരീക്ഷ, ചോദ്യപേപ്പർ ചോർച്ചാ പരാതികളെ തുടർന്ന് മേയ് 12-നാണ് എൻടിഎ റദ്ദാക്കിയത്. നിലവിൽ സിബിഐ അന്വേഷിക്കുന്ന ഈ സംഭവത്തിൽ നിന്ന് പാഠമുൾക്കൊണ്ട് ഇത്തവണ പരീക്ഷാ രീതികൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
Tags : NTA NEET UG Latest News