പ്രതീകാത്മക ചിത്രം
ക്രൂഡ് ഓയിൽ വിലക്കയറ്റം ഓഹരി നിക്ഷേപകരെ വീണ്ടും ആശങ്കയിലാക്കി. എണ്ണ വില ചൂടു പിടിക്കുന്നതിന്റെ പരിണിതഫലം ഓഹരി സൂചികയിൽ വിള്ളലുളവാക്കുമെന്നു ഭയന്നു പുതിയ ബാധ്യതകളിൽനിന്നും പലരും പിൻതിരിഞ്ഞു. ഒരു വിഭാഗം നിക്ഷേപകർ ലാഭമെടുപ്പിന് ഉത്സാഹിച്ചത് ഇൻഡക്സുകളെ തളർത്തി. രണ്ടാഴ്ചത്തെ മികച്ച പ്രകടനത്തിനു ശേഷമാണു വിപണി നഷ്ടത്തിലേക്ക് തിരിഞ്ഞത്. സെൻസെക്സ് 490 പോയിന്റും നിഫ്റ്റി സൂചിക 240 പോയിന്റും കുറഞ്ഞു.
യുഎസ് – ഇറാൻ സമാധാന കരാർ സംബന്ധിച്ച അനിശ്ചിതത്വം, ക്രൂഡ് ഓയിൽ വിലക്കയറ്റവും ബോണ്ട് യീൽഡുകളിലെ വർധനയും പണപ്പെരുപ്പം ഉയരുമെന്ന ആശങ്കയുമെല്ലാം നിക്ഷേപ മനോഭാവത്തിൽ മാറ്റം വരുത്തി. പശ്ചിമേഷ്യൻ സംഘർഷാവസ്ഥ ലാർജ് ക്യാപ് ഓഹരികളുടെ മുന്നേറ്റത്തിനു തടസമായി. മികച്ച വരുമാന സാധ്യതകൾ മിഡ്ക്യാപ് സൂചികയ്ക്ക് കരുത്തു പകർന്നു. കൺസ്യൂമർ ഡ്യൂറബിൾസ്, റിയാലിറ്റി, ബാങ്കിംഗ് ഓഹരികളിലും വാങ്ങൽ താത്പര്യം ദൃശ്യമായി.
സെൻസെക്സിനും നിഫ്റ്റിക്കും പിന്നിട്ടവാരം സൂചിപ്പിച്ച പ്രതിരോധങ്ങൾ തകർക്കാനായില്ല. മുൻവാരം സൂചന നൽകിയതാണു പ്രതിരോധം മറികടന്നാൽ ഹ്രസ്വകാലയളവിൽ വിപണി സാങ്കേതികമായി ബുള്ളിഷ് മൂഡിൽ സഞ്ചരിക്കാമെന്ന്. നിഫ്റ്റിക്ക് സൂചിപ്പിച്ച 24,749ലെ ആദ്യ പ്രതിരോധം മറികടക്കാനുള്ള ശ്രമം 24,610ൽ അവസാനിച്ചു. ഇതിനിടയിലെ വിൽപ്പന സമ്മർദവും ലാഭമെടുപ്പം മൂലം സൂചിക 24,417 ലെ ആദ്യ സപ്പോർട്ട് തകർത്ത് 24,268ലേക്ക് ഇടിഞ്ഞു. മാർക്കറ്റ് ക്ലോസിംഗിൽ നിഫ്റ്റി 24,366 പോയിന്റിലാണ്. ഈവാരം 24,219 ലെ ആദ്യ താങ്ങിൽ പിടിച്ചു നിൽക്കാനായില്ലെങ്കിൽ 24,072ലേക്കും തുടർന്ന് 24,001ലേക്കും പരീക്ഷണങ്ങൾ നടത്താം. മികവിനു മുതിർന്നാൽ 24,561 - 24,756നെ ലക്ഷ്യമാക്കും.
നിഫ്റ്റി ഓഗസ്റ്റ് സീരീസ് 24,655ൽനിന്നും 24,450ലേക്ക് ഇടിഞ്ഞതിനിടയിൽ ഓപ്പൺ ഇന്ററസ്റ്റ് 120.5 ലക്ഷം കരാറുകളിൽനിന്ന് 127.3 ലക്ഷമായി ഉയർന്നു. വില ഇടിയുന്ന വേളയിൽ ഓപ്പൺ ഇന്ററസ്റ്റിലുണ്ടായ വർധന പുതിയ ഷോർട്ട് പൊസിഷനുകളിലേക്കാണു വിരൽ ചൂണ്ടുന്നത്. അതായത്, ഊഹക്കച്ചവടക്കാർ ഒരു തിരുത്തൽ സാധ്യത മുന്നിൽ കാണുന്നതായി വേണം വിലയിരുത്താൻ.
ബോംബെ സെൻസെക്സ് 78,499 പോയിന്റിൽനിന്നും തുടക്കത്തിൽ 78,650 വരെ കയറിയെങ്കിലും കഴിഞ്ഞവാരം വ്യക്തമാക്കിയ 79,000ലെ ആദ്യ പ്രതിരോധം തകർക്കാനായില്ല. മുൻനിര ഓഹരികളിൽ അലയടിച്ച വിൽപ്പന സമ്മർദം പിന്നീട് സൂചികയെ 77,500ലേക്ക് തളർത്തിയെങ്കിലും മാർക്കറ്റ് ക്ലോസിംഗിൽ സെൻസെക്സ് 78,009 പോയിന്റിലാണ്. സൂചികയുടെ ചലനങ്ങൾ കണക്കിലെടുത്താൽ 78,606ലെ പ്രതിരോധത്തിലേക്കു മുന്നേറാൻ ശ്രമം നടത്താം, ഈ തടസം മറികടന്നാൽ 79,203 - 80,353നെ ലക്ഷ്യമാക്കും. എന്നാൽ, വിൽപ്പനസമ്മർദം തുടർന്നാൽ സാങ്കേതിക തിരുത്തലിൽ 77,456 – 76,903 പോയിന്റിൽ പരീക്ഷണം നടത്താം.
വിദേശ ഓപ്പറേറ്റർമാർ 2741.43 കോടി രൂപയുടെ നിക്ഷേപം നടത്തി, രണ്ട് ദിവസങ്ങളിലായി അവർ 1513.19 കോടി രൂപയുടെ ഓഹരി വിറ്റു. ആഭ്യന്തര ഫണ്ടുകൾ 10,575.92 കോടി രൂപ വാങ്ങലും 1290.29 കോടിയുടെ വിൽപ്പനയും നടത്തി.
രണ്ടാഴ്ചത്തെ മികവിന് ശേഷം രൂപയ്ക്ക് തിരിച്ചടി. ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം 95.21ൽനിന്നും 95.17- 95.44 റേഞ്ചിൽ ചാഞ്ചാടി ശേഷം 20 പൈസയുടെ നഷ്ടത്തിൽ 95.41ലാണ്. ക്രൂഡ് ഓയിൽ വിലക്കയറ്റവും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും രൂപയ്ക്ക് മേൽ സമ്മർദമുളവാക്കി. എണ്ണ വിലക്കയറ്റം ഇറക്കുമതി ചെലവ് ഉയർത്തുമെന്നത് ഡോളറിന് ഡിമാൻഡ് വർധിപ്പിക്കും. ഹോർമുസ് വിഷയത്തിൽ യുഎസ്- ഇറാൻ ധാരണയാവും വരെ ക്രൂഡ് ഓയിൽ വില ഉയരാം. പോയവാരം എണ്ണ വില നാലര ശതമാനം കയറി.
ഇതിനിടയിൽ അമേരിക്കയുടെ എണ്ണ കരുതൽ ശേഖരം നാലു പതിറ്റാണ്ടിനിടയിലെ താഴ്ന്ന തലത്തിൽ. ഇത് കടുത്ത സാന്പത്തിക പ്രതിസന്ധിയിലേക്ക് ഫെഡ് റിസർവിനെ എത്തിക്കാം. ക്രൂഡ് ഓയിൽ കരുതൽ ശേഖരം 300 ദശലക്ഷം ടണ്ണിൽ കുറഞ്ഞതിനാൽ അവർ കരുതൽ ശേഖരം ഉയർത്താൻ നിർബന്ധിതരാകും. എണ്ണ കയറ്റുമതി കുറച്ചാൽ സ്വാഭാവികമായും രാജ്യാന്തര മാർക്കറ്റിൽ വില കത്തിക്കയറും. ഇതിനിടയിൽ ഡോളർ സൂചികയ്ക്ക് തിരിച്ചടി നേരിടാനുള്ള സാധ്യത വർഷാന്ത്യം ഇന്ത്യൻ രൂപയുടെ മികവിനു വഴി തെളിക്കാം.
ക്രൂഡ് വില ബാരലിന് 86 ഡോളറിൽനിന്നും 90 ഡോളർ വരെ കയറിയെങ്കിലും 91ലെ പ്രതിരോധം തകർക്കാനായില്ല. ഈ വാരം ബ്രെൻഡ് ക്രൂഡ് ഓയിൽ 83 - 91 ഡോളറിൽ നീങ്ങാം. 91 ഡോളർ മറികടന്നാൽ 98 വരെ കത്തിക്കയറാം, 83ലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 79ലേക്ക് താഴാം.
ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിനു 4371 ഡോളറിൽനിന്ന് 4426 ഡോളർ വരെ കയറി. വിലക്കയറ്റത്തിനിടയിൽ ഫണ്ടുകൾ ലാഭമെടുപ്പ് നടത്തിയതോടെ ക്ലോസിംഗിൽ നിരക്ക് 4376 ഡോളറായി കുറഞ്ഞു. തൊട്ട് മുൻവാരത്തിലെ ക്ലോസിംഗിനു മുകളിൽ ഇടംപിടിച്ചത് ബുൾ ഓപ്പറേറ്റർമാരുടെ ആത്മവിശ്വാസം ഉയർത്തും. കേന്ദ്ര ബാങ്കുകൾ കരുതൽ ശേഖരം ഉയർത്തുന്നത് വിപണിയുടെ അടിയൊഴുക്ക് ശക്തമാക്കുന്നു. തുടർച്ചയായ 21 ഒന്നാം മാസത്തിലും ചൈനീസ് കേന്ദ്ര ബാങ്ക് സ്വർണം വാങ്ങി. ജൂലൈയിൽ അവർ ഏകദേശം 20 ടൺ സ്വർണം ശേഖരിച്ചു.
Tags : StockMarket Investors Worried NSE BSE Nifty Business Crude