മുംബൈ: ഇന്ത്യൻ ഓഹരി സൂചികകളിൽ ഇന്നലെ കനത്ത നഷ്ടം. പശ്ചിമേഷ്യൻ യുദ്ധം നാലാം ആഴ്ചയിലേക്ക് കടന്നതിനെത്തുടർന്ന് ആഗോള വിപണികളിലുണ്ടായ ദുർബലാവസ്ഥയും ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയുമാണ് സെൻസെക്സിന്റെയും നിഫ്റ്റിയുടെയും തകർച്ചയ്ക്കിടയാക്കിത്. വിദേശ നിക്ഷേപരുടെ പിന്മാറ്റം ഇന്ത്യൻ ഓഹരിവിപണിയിൽ തുടരുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു.
സെൻസെക്സ് 1837 പോയിന്റ് (2.46%) താഴ്ന്ന് 72,696.39ൽ വ്യാപാരം പൂർത്തിയാക്കി. നിഫ്റ്റി 602 പോയിന്റ് (2.6%) ഇടിഞ്ഞ് 22,513ൽ ക്ലോസ് ചെയ്ത്. നിഫ്റ്റി സൂചിക 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് എത്തിയിരിക്കുന്നത്.
ഇന്നലെയുണ്ടായ കനത്ത വില്പനയിൽ ബിഎസ്ഇ ലിസ്റ്റഡ് കന്പനികളുടെ മൊത്തം മൂല്യം 414.77 ലക്ഷം കോടി രൂപയിലെത്തി. നിക്ഷേപകർക്ക് 14 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇന്നലെയുണ്ടായത്.
എൻഎസ്ഇയിൽ എല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി കണ്സ്യൂമർ ഡ്യൂറബിൾസ് (5.17%), നിഫ്റ്റി മെറ്റൽ (4.81%), നിഫ്റ്റി റിയൽറ്റി (4.74%), നിഫ്റ്റി പിഎസ് യു ബാങ്ക് (4.11%) സൂചികകൾക്കാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. എൻഎസ്ഇയിൽ 3008 ഓഹരികൾ താഴ്ന്നപ്പോൾ 332 എണ്ണം മുന്നേറി. 80 എണ്ണത്തിനു വിലയിൽ മാറ്റമുണ്ടായില്ല.
ഇന്നലെത്തെ വിപണി തകർച്ചയ്ക്ക് ഒരു പ്രത്യേകതയുണ്ട്. കൃത്യം ആറു വർഷം മുന്പ്, 2020 മാർച്ച് 23ന് ഇന്ത്യയിൽ കോവിഡ്-19ന്റെ വ്യാപനം തടയാൻ ലോക്ഡൗണ് പ്രഖ്യാപിച്ച ദിവസം വിപണിയിലുണ്ടായ വൻ തകർച്ചയുടെ വാർഷികത്തിലാണ് ഇന്നലത്തെ സംഭവവികാസങ്ങളും ഉണ്ടായിരിക്കുന്നത്. അന്ന് നിഫ്റ്റി ഒരു ദിവസം 13 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
► ► ഇടിവിനുള്ള കാരണങ്ങൾ
എഫ്ഐഐകളുടെ വിൽപ്പന: പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചതിനുശേഷം വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിൽനിന്നുള്ള പിന്മാറ്റം ശക്തമാക്കി. തുടർച്ചയായ 16-ാമത്തെ സെഷനിലും വില്പനക്കാരായ എഫ്ഐഐകൾ കഴിഞ്ഞ വെള്ളിയാഴ്ച 5518 കോടി രൂപയുടെ പിൻവലിക്കലാണ് നടത്തിയത്.
യുഎസ് ബോണ്ട് ആദായം ഉയർന്നു: പത്ത് വർഷത്തെ യുഎസ് ട്രഷറി ബോണ്ടുകളിൽനിന്നുള്ള ആദായം 10 ബേസിസ് പോയിന്റ് ഉയർന്ന് 4.4 ശതമാനത്തിനു മുകളിലെത്തി. ഒരു വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഫെഡറൽ റിസർവിന്റെ പലിര നിരക്കു കുറയ്ക്കൽ നടപടികളോട് വേഗത്തിൽ പ്രതികരിക്കുന്ന രണ്ടു വർഷത്തെ യുഎസ് ട്രഷറി യീൽഡുകൾ 3.93 ശതമാനമായി ഉയർന്നു. ബോണ്ട് യീൽഡുകൾ വർധിക്കുന്നത് ഓഹരിവിപണികളേക്കാൾ സർക്കാർ സെക്യൂരിറ്റികളെ കൂടുതൽ ആകർഷമാക്കുന്നു. ഇത് ഓഹരിവിപണികളിൽ സമ്മർദവുമുണ്ടാക്കുന്നു.
ആഗോള വിപണികൾ ഇടിഞ്ഞു: ആഗോള വിപണികളിൽ ഒന്നടങ്കം ഇടിവ് ദൃശ്യമായി. ഏഷ്യൻ വിപണികളിൽ ദക്ഷിണകൊറിയയുട കോസ്പിയിൽ ഏഴു ശതമാനത്തിനടുത്തും ജപ്പാന്റെ നിക്കീ, ഹോങ്കോംഗിന്റെ ഹാംഗ് സെംഗ് സൂചികകളിൽ നാലു ശതമാനത്തിനടത്തും നഷ്ടം നേരിട്ടു.
രൂപ 94 കടന്നു
ഇന്നലെ ഡോളർ ശക്തിപ്പെട്ടതോടെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ആദ്യമായി രൂപയുടെ മൂല്യം ഡോളറിനെതിരേ 94 കടന്നു. ഇന്നലെ 50 പൈസ ഇടിഞ്ഞ് 94.03 നിരക്കിലാണ് ക്ലോസ് ചെയ്തത്. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമാണ് രൂപയെ ബാധിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഡോളറിനെതിരേ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 93 കടന്നിരുന്നു. 64 പൈസ ഇടിഞ്ഞ് 93.53ലാണ് രൂപ വ്യാപാരം പൂർത്തിയാക്കിയത്.
ഇന്റർബാങ്ക് എക്സ്ചേഞ്ചിൽ 93.84ലാണ് രൂപ വ്യാപാരം ആരംഭിച്ചത്. ഇടിവ് തുടർന്നതോടെ രൂപയ്ക്ക് മികവിലെത്താനായില്ല.