Business
സാമ്പത്തിക മേഖലയിൽനിന്നുളള അനുകൂല വാർത്തകൾ ഓഹരി സൂചികയ്ക്ക് രണ്ടാം വാരവും നേട്ടം പകർന്നു. വിദേശ ധനകാര്യസ്ഥാപനങ്ങൾക്കൊപ്പം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളും വിപണിയോട് കാണിച്ച ഉത്സാഹം മുൻ നിര, രണ്ടാം നിര ഓഹരികളുടെ കുതിപ്പിനു വഴിയൊരുക്കി. കേന്ദ്ര ബാങ്ക് പലിശ നിരക്കുകൾ സ്റ്റെഡിയായി നിലനിർത്തിയതും രൂപയുടെ തിരിച്ചുവരവും സൂചിക അവസരമാക്കി. സെൻസെക്സ് 404 പോയിന്റും നിഫ്റ്റി സൂചിക 187 പോയിന്റും വർധിച്ചു.
വായ്പ അവലോകനത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്തിയത് സാമ്പത്തിക മേഖലയ്ക്ക് ഊർജം പകർന്നു. വിലക്കയറ്റം പിടിച്ചുനിർത്താനും സാമ്പത്തിക വളർച്ചയ്ക്ക് വേഗത പകരാനുമുള്ള നീക്കം ഓഹരി വിപണിക്ക് അനുകൂലമായി. വിദേശ ഓപ്പറേറ്റർമാർ 3848.97 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. ഇതിനിടയിൽ അവർ 961.28 കോടി രൂപയുടെ വില്പനയും നടത്തി. ആഭ്യന്തര ഫണ്ടുകൾ 8703.51 കോടി രൂപ നിക്ഷേപിച്ചു. 936.14 കോടിയുടെ ഓഹരികൾ വിറ്റു.
മാസത്തിന്റെ ആദ്യവാരം വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ നമ്മുടെ വിപണിയിൽ കനത്ത വാങ്ങലുകൾക്ക് മത്സരിച്ചു. ഓഹരി, കടപ്പത്രം, മ്യൂച്വൽ ഫണ്ട് ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലായി 12,290.68 കോടി രൂപയുടെ നിക്ഷേപം ഓഗസ്റ്റ് ആദ്യവാരം നടത്തി. വിദേശ പോർട്ട്ഫോളിയോ നിക്ഷേപ മനോഭാവം തുടർന്നാൽ ഓഹരി വിപണിക്ക് അടുത്ത ഘട്ടത്തിൽ കൂടുതൽ കരുത്ത് കൈവരിക്കാനാകും.
സെൻസെക്സും നിഫ്റ്റിയും അവയുടെ സപ്പോർട്ട് നിലവാരത്തിനും മുകളിൽ സഞ്ചരിക്കുന്നതു മികവിനു വഴിയൊരുക്കാം. അതുകൊണ്ടുതന്നെ സൂചികകൾ നേട്ടം നിലനിർത്താൻ ശ്രമിക്കും. പ്രതിരോധങ്ങൾ തകർക്കാനുള്ള കരുത്ത് കൈവരിച്ചാൽ ഹ്രസ്വകാലയളവിൽ വിപണി സാങ്കേതികമായി ബുള്ളിഷ് മൂഡിൽ സഞ്ചരിക്കാം.
നിഫ്റ്റി സൂചിക 24,383 പോയിന്റിൽ നിന്നും മികവോടെയാണ് ഇടപാടുകൾ ആരംഭിച്ചത്. ബ്ലൂചിപ്പ് ഓഹരികളിലെ വാങ്ങൽ താത്പര്യം ശക്തമായതോടെ നിഫ്റ്റിക്ക് കഴിഞ്ഞ ലക്കം സൂചിപ്പിച്ച രണ്ടാം പ്രതിരോധമായ 24,769 മറികടന്ന് 24,776 വരെ കയറി. ഇതിനിടയിൽ ഫണ്ടുകൾ ലാഭമെടുപ്പിനു കാണിച്ച തിടുക്കം സൂചികയെ 24,444 പോയിന്റിലേക്ക് തളർത്തിയെങ്കിലും മാർക്കറ്റ് ക്ലോസിംഗിൽ നിഫ്റ്റി 24,570 പോയിന്റിലാണ്.
നിഫ്റ്റി ആദ്യ പ്രതിരോധമായ 24,749 മറികടന്നാൽ 24,928- 25,260 പോയിന്റിനെ വിപണി ലക്ഷ്യമാക്കാം. അതേസമയം, ഉയർന്ന റേഞ്ചിൽ ഫണ്ടുകൾ ലാഭമെടുപ്പിനു രംഗത്തിറങ്ങിയാൽ 24,417- 24,264 പോയിന്റിൽ താങ്ങുണ്ട്. രണ്ടാം സപ്പോർട്ട് നഷ്ടപ്പെടുന്ന സാഹചര്യം ഉടലെടുത്താൽ 24,001ലേക്ക് സാങ്കേതിക പരീക്ഷണങ്ങൾ നടത്താം.
നിഫ്റ്റി ഓഗസ്റ്റ് ഫ്യൂച്ചേഴ്സ് 24,453ൽ നിന്നും 24,758ലേക്ക് ഉയർന്നെങ്കിലും വ്യാപാരാന്ത്യം മികവ് നിലനിർത്താനാവാതെ 24,655ലാണ്. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 131 ലക്ഷം കരാറുകളിൽ നിന്നും 120 ലക്ഷമായി കുറഞ്ഞു. നിരക്ക് ഉയർന്നതിനൊപ്പം ഓപ്പൺ ഇന്ററസ്റ്റ് കുറഞ്ഞത് ഷോർട്ട് കവറിംഗിലേക്കാണു വിരൽ ചൂണ്ടുന്നത്. മുൻവാരത്തിൽ തന്നെ സൂചന നൽകിയതാണ് അമേരിക്കയിൽനിന്നും അടിക്കടി പുറത്തുവരുന്ന വ്യത്യസ്ത നിലപാടുകൾ വിപണിയ സ്വാധീനിക്കുമെന്ന്. ഓഗസ്റ്റ് ഫ്യൂച്ചേഴ്സ് ഹ്രസ്വകാലയളവിലേക്ക് ബുള്ളിഷ് സൂചന നൽകുമ്പോഴും വാങ്ങൽ താത്പര്യം ശക്തമല്ല.
സെൻസെക്സ് 78,094 പോയിന്റിൽനിന്നും 78,729ലെ പ്രതിരോധം തകർത്ത് 79,125 വരെ ഉയർന്നങ്കിലും കഴിഞ്ഞവാരം സൂചിപ്പിച്ച 79,364 പോയിന്റിലെ തടസം മറികടക്കാനായില്ല. ഇതിനിടയിൽ ഫണ്ടുകൾ ലാഭമെടുപ്പിലേക്ക് ചുവടു മാറ്റിയതിനാൽ ക്ലോസിംഗിൽ സൂചിക 78,499 പോയിന്റിലാണ്. വിപണിയുടെ ചലനങ്ങൾ കണക്കിലെടുത്താൽ 79,000ൽ പ്രതിരോധമുണ്ട്, ഇത് മറികടന്നാൽ 79,502 - 80,381നെ സെൻസെക്സ് ഉറ്റുനോക്കാം. തിരുത്തലിനു നീക്കം നടന്നാൽ 77,744 – 76,671 പോയിന്റിൽ താങ്ങുണ്ട്.
ഡോളറിനു മുന്നിൽ രൂപ തുടർച്ചയായ രണ്ടാം വാരത്തിലും നേട്ടത്തിൽ. 95.39ൽ നിന്നും 94.32ലേക്ക് ശക്തിപ്രാപിച്ച ശേഷം പതിനേഴ് പൈസയുടെ മികവിൽ വാരാന്ത്യം രൂപ 95.21ലാണ്. വിദേശ നിക്ഷേപകരുടെ വരവും കേന്ദ്ര ബാങ്കിന്റെ നയപ്രഖ്യാപനവും സ്ഥിതിഗതികൾ അനുകൂലമാക്കി.
ആഭ്യന്തര സ്വർണ വില കയറി. എംസിഎക്സിൽ പത്ത് ഗ്രാം സ്വർണ വില അഞ്ചര ശതമാനം വർധിച്ചു. വിപണി 21, 50 ദിവസങ്ങളിലെ ശരാശരിക്ക് മുകളിൽ ഇടം പിടിച്ചത് ബുള്ളിയൻ മാർക്കറ്റിൽ ബുൾ ഓപ്പറേറ്റർമാരെ ആകർഷിക്കും. ഹ്രസ്വകാലയളവിൽ മുന്നേറ്റ സാധ്യത. അതേസമയം, പെട്ടെന്നുള്ള മുന്നേറ്റമെന്ന നിലയ്ക്ക് ലാഭമെടുപ്പിനും സാധ്യത. വാരാന്ത്യം പത്ത് ഗ്രാം 1,51,820 രൂപയിലാണ്.
Business
മുംബൈ: ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞതും, കമ്പനികളുടെ ഒന്നാം പാദത്തിൽ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട സാമ്പത്തിക ഫലങ്ങളും ഇന്ത്യൻ ഓഹരി വിപണിക്കു തുണയായി.
ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ ബിഎസ്ഇ സെൻസെക്സ് 373.76 പോയിന്റ് (0.48 %) ഉയർന്ന് 78,954.76ലും എൻഎസ്ഇ നിഫ്റ്റി 50 11.35 പോയിന്റ് (0.05%) നേട്ടത്തോടെ 24,636.00ലും വ്യാപാരം അവസാനിപ്പിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നുവെന്ന വാർത്തകളെ തുടർന്ന് ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിനു താഴെയെത്തിയത് വിപണിക്ക് അനുകൂല അന്തരീക്ഷമൊരുക്കി.
റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളിൽ നടന്ന വൻകിട ബ്ലോക്ക് ഡീലുകളെ തുടർന്ന് കമ്പനിയുടെ ഓഹരിവില 3.52 ശതമാനം ഉയർന്നത് ബെഞ്ച്മാർക്ക് സൂചികകളെ പ്രധാനമായും താങ്ങിനിർത്തി.
ബാങ്കിംഗ് മേഖലയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (2.84 %), ഐസിഐസിഐ ബാങ്ക് (2%) എന്നിവ മികച്ച നേട്ടമുണ്ടാക്കി. ലാഭം ഇരട്ടിയാക്കിയ നവീൻ ഫ്ലൂറിൻ, ന്യൂലാൻഡ് ലബോറട്ടറീസ്, ഹോണ്ടയുമായി പങ്കാളിത്തത്തിലായ ടാറ്റ ടെക്നോളജീസ് എന്നിവയും നേട്ടത്തിലാണ്.
Business
പശ്ചിമേഷ്യയെ പ്രതിസന്ധിലാക്കി യുഎസ്എ ആഗോള ഓഹരി വിപണികളെ അമ്മാനമാടുന്നു. കനത്ത തകർച്ചയിൽ നിന്നും ഇന്ത്യൻ മാർക്കറ്റ് പിന്നിട്ടവാരം ശക്തമായ തിരിച്ചുവരവ് കാഴ്ച്ചവച്ചു, നാലു മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിലാണു സൂചികകൾ. ജപ്പാൻ, കൊറിയ, സിംഗപ്പുർ, ചൈനീസ് മാർക്കറ്റുകളം മികവ് തെളിയിച്ചു. തൊട്ട് മുൻ വാരം ഏതാണ്ട് എല്ലാ വിപണികളും കനത്ത തകർച്ചയിലായിരുന്നു.
പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ വെടിനിർത്തലിനും പിന്നീട് ആക്രമണങ്ങൾക്കും മുതിരുന്ന യുഎസ് നിലപാട് നിക്ഷേപകരെ മുൾമുനയിലാക്കി. ഇന്ത്യൻ മാർക്കറ്റ് രണ്ടര ശതമാനം മികവിലാണ്. സെൻസെക്സ് 2035 പോയിന്റും നിഫ്റ്റി സൂചിക 617 പോയിന്റും വർധിച്ചു.
വാരാന്ത്യം വിപണികളിൽ ഉണർവ് കണ്ട് രംഗം വിട്ട നിക്ഷേപകരെ ഞെട്ടിക്കും വിധംപുതിയ പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ് രംഗത്ത് എത്തി. ഹോർമൂസ് തുറന്നില്ലെങ്കിൽ മഹായുദ്ധമെന്ന പുതിയ നീക്കം ഷോർട്ട് പൊസിഷനുകളിൽ നിലകൊള്ളുന്ന യു എസ് ഫണ്ടുകൾക്ക് പണം വാരാനുള്ള തന്ത്രമായും വിലയിരുത്താം. കുളം കലക്കി മീൻപിടിക്കുന്ന പഴയ തന്ത്രം ഇറക്കുന്നതിനാൽ കരുതലോടെ വിപണിയെ സമീപിക്കുന്നതാവും പ്രാദേശിക നിക്ഷേപകർക്കു ഗുണകരം.
നാഴികയ്ക്ക് നാല്പതു വട്ടം വാക്ക് മാറ്റുന്നവർക്കിടയിൽ വിപണിയിൽ പയറ്റാൻ ഇറങ്ങുമ്പോൾ ചങ്കുറപ്പ് മാത്രം പോരാതാവും. അതേസമയം, ഒന്ന് ഇരുട്ടി വെളുത്തപ്പോൾ ഇറാന് എതിരായ ആക്രമണങ്ങൾ റദ്ദാക്കിയെന്ന യു എസ് പ്രസിഡന്റിന്റെ പുതിയ പ്രസ്താവന താൻ ഇപ്പോഴും ഒരു ഊഹക്കച്ചവടക്കാനെന്നു വ്യക്തമാക്കുന്നു.
ഇന്ത്യൻ മാർക്കറ്റ് ജൂലൈയിൽ നേട്ടം നിലനിർത്തി. കാലവർഷം അല്പം വൈകിയത് കാർഷിക മേഖലയിൽ ആശങ്കപരത്തി. എന്നാൽ, മുൻനിര ഇൻഡക്സുകൾ രണ്ട് ശതമാനം പ്രതിമാസ മികവിലാണ്. കോർപറേറ്റ് മേഖലയിൽ നിന്നുള്ള ഒന്നാം പാദ റിപ്പോർട്ടുകളുടെ തിളക്കവും ക്രൂഡ് ഓയിൽ വില കുറയുന്നതും രൂപയുടെ തിരിച്ചുവരവും ഉത്സവ സീസണിൽ വിപണിയെ സജീവമാക്കാം.
കഴിഞ്ഞ പതിനൊന്ന് വർഷങ്ങളിലെ ചരിത്രം വിലയിരുത്തിയാൽ ആറ് തവണ ഓഗസ്റ്റിൽ നേട്ടം കൈവരിക്കാൻ സെൻസെക്സിനും നിഫ്റ്റിക്കുമായി. ഓരോ ഓഗസ്റ്റിലും മൂന്ന് ശതമാനം സൂചിക വർധിച്ചു. തിരിച്ചടി നേരിട്ട വർഷങ്ങളിൽ സൂചിക രണ്ടര ശതമാനം കുറഞ്ഞു. കാലവർഷം കനിഞ്ഞത് കണക്കിലെടുത്താൽ 20 വർഷങ്ങളിൽ 13 വർഷവും എഫ്എംസിജി, ഓട്ടോമൈാബെൽ വിഭാഗം ഓഹരികൾ തിളങ്ങി.
ഗ്രാമീണ മേഖലയുടെ വരുമാനം ഉയരുന്നത് കാലവർഷത്തിന്റെ ഗതിവിഗതികളെ ആശ്രയിച്ചായതിനാൽ എഫ്എംസിജി വിഭാഗമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. കോവിഡിനു ശേഷമുള്ള കാലഘട്ടം പരിശോധിച്ചാൽ 2023 ഓഗസ്റ്റിൽ നെഗറ്റീവ് പ്രകടനമായിരുന്നു. അന്നു സൂചിക മൂന്നു ശതമാനം തളർന്നു. പിന്നിട്ട രണ്ട് പതിറ്റാണ്ടിനിടയിൽ ഓട്ടോ വിഭാഗം ഒരു ഡസൻ തവണ ഓഗസ്റ്റിൽ നേട്ടം നിലനിർത്തി. ഓട്ടോ സൂചിക ശരാശരി അഞ്ച് ശതമാനത്തിലധികം മുന്നേറി.
ധനനയ അവലോകനത്തിന് റിസർവ് ബാങ്ക് ഇന്ന് ഒത്തുചേരും. പലിശ നിരക്കുകളിൽ ഭേദഗതികൾക്കു സാധ്യതയില്ല. പണപ്പെരുപ്പത്തെക്കുറിച്ചും സാമ്പത്തിക വളർച്ചയെ കുറിച്ചും വിലയിരുത്തൽ പ്രതീക്ഷിക്കാം.
ഡോളറിനെതിരേ തിളങ്ങി രൂപ
ഡോളറിനു മുന്നിൽ രൂപയുടെ അതിശക്തമായ തിരിച്ചുവരവ്. അഞ്ച് ആഴ്ചകളിലെ തളർച്ചയ്ക്ക് ശേഷം മൂല്യം വർധിച്ചത് വിദേശ നിക്ഷേപകരെ ആകർഷിച്ചു. രൂപ 96.55ൽനിന്നും ഒരുഘട്ടത്തിൽ 95.26ലേക്ക് മികവ് കാണിച്ച ശേഷം വാരാന്ത്യം 95.38ലാണ്. ഒറ്റ ആഴ്ചയിൽ ഒരു രൂപ പതിനേഴു പൈസയാണു തിരിച്ചുപിടിച്ചത്.
കുതിപ്പ് പ്രതീക്ഷയിൽ നിഫ്റ്റി,സെൻസെക്സ്
നിഫ്റ്റി സൂചിക 23,767 പോയിന്റിൽ നിന്നും മികവോടെയാണു വ്യാപാരം തുടങ്ങിയത്. വാങ്ങൽ താത്പര്യം ശക്തമായതോടെ സൂചിക മുൻവാരം സൂചിപ്പിച്ച 24,145ലെ ആദ്യ പ്രതിരോധം തകർത്ത് മുന്നേറിയെങ്കിലും 24,524 തടസം ഭേദിക്കാനായില്ല. വിപണി 24,427 പോയിന്റ് വരെ ഉയർന്നു, ക്ലോസിംഗിൽ 24,383 പോയിന്റിലാണ്.
ഈ വാരം നിഫ്റ്റിയുടെ പ്രതിരോധം 24,576 – 24,769 പോയിന്റിലാണ്. ഉയർന്ന റേഞ്ചിൽ ലാഭമെടുപ്പിനു നീക്കം നടന്നാൽ 24,041- 23,699 പോയിന്റിൽ താങ്ങ് പ്രതീക്ഷിക്കാം. വിപണിയുടെ സാങ്കേതിക വശങ്ങൾ പലതും വാരമധ്യത്തോടെ ബയർമാർക്ക് അനുകൂലമായതു ബുള്ളിഷ് മനോഭാവത്തിന് ആക്കംകൂട്ടാം.
നിഫ്റ്റി ഓഗസ്റ്റ് ഫ്യൂച്ചേഴ്സ് 23,875ൽനിന്നും 24,453ലേക്ക് ഉയർന്നു. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 81.9 ലക്ഷം കരാറുകളിൽ നിന്നും 131 ലക്ഷം കരാറുകളായി ഉയർന്നത് ബുൾ ഓപ്പറേറ്റർമാരുടെ വരവിനെ സൂചിപ്പിക്കുന്നു. അതേസമയം, ഡെയ്ലി ചാർട്ടിൽ 24,600ലെ പ്രതിരോധം തകർക്കാനായാൽ മാസമധ്യം 25,000നെ ലക്ഷ്യമാക്കി നീങ്ങും.
സെൻസെക്സ് മുൻവാരത്തിലെ 76,059ൽനിന്നും 78,000 കടന്ന് 78,261 പോയിന്റ് വരെ കുതിച്ചു. ഈ അവസരത്തിലെ ലാഭമെടുപ്പിൽ അല്പം തളർന്ന് ക്ലോസിംഗിൽ 78,094 പോയിന്റിലാണ്. സൂചികയുടെ ചലനങ്ങൾ പ്രതിദിന ചാർട്ടിൽ വിലയിരുത്തിയാൽ 78,729ൽ ആദ്യ പ്രതിരോധം, ഇത് മറികടന്നാൽ 79,364 റേഞ്ചിനെ ലക്ഷ്യമാക്കും. വിദേശത്തുനിന്നും പ്രതികൂല വാർത്തകൾ പുറത്തുവന്നാൽ 76,990 – 75,886 പോയിന്റിൽ സപ്പോർട്ടുണ്ട്. സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എആർ തുടങ്ങിയവ ബുള്ളിഷായി.
വിദേശ ഓപ്പറേറ്റർമാർ മൊത്തം 7638.19 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. ഒരു ദിവസം അവർ 1688.23 കോടി രൂപയുടെ വില്പന നടത്തി. ആഭ്യന്തര ഫണ്ടുകൾ 7251.69 കോടി രൂപ നിക്ഷേപിച്ചു, ഇതിനിടയിൽ അവർ 1864.03 കോടിയുടെ ഓഹരി വിറ്റു.
ക്രൂഡ് ഓയിൽ, സ്വർണ വില ചാഞ്ചാട്ടം
മധ്യപൂർവേഷ്യൻ സംഘർഷങ്ങൾക്ക് അയവ് കണ്ടതോടെ രാജ്യാന്തര ക്രൂഡ് ഓയിൽ വില ചാഞ്ചാട്ടി. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 102 ഡോളർ വരെ കയറിയ ശേഷം 84 ഡോളറിലേക്ക് ഇടിഞ്ഞു. വ്യാപാരാന്ത്യം നിരക്ക് 87.90 ഡോളറിലാണ്.
അന്താരാഷ്ട്ര സ്വർണ വില ചാഞ്ചാടി. യുഎസ് ഫെഡ് പലിശ നിരക്കിൽ ഭേദഗതികൾ വരുത്തുമെന്ന ആശങ്ക ഫണ്ടുകളെ പല അവസരത്തിലും കവറിംഗിനു പ്രേരിപ്പിച്ചു. ന്യൂയോർക്ക് എക്സ്ചേഞ്ചിൽ ട്രോയ് ഔൺസിന് 4052 ഡോളറിൽ ട്രേഡിംഗിനു തുടക്കംകുറിച്ച സ്വർണം 3999ലേക്ക് പരീക്ഷണങ്ങൾ നടത്തിയ ശേഷമുള്ള തിരിച്ചുവരവിൽ 4119 ഡോളർ വരെ കയറി. മാർക്കറ്റ് ക്ലോസിംഗിൽ സ്വർണം 4041 ഡോളറിലാണ്.
Business
മുംബൈ: മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് (F&O) വിഭാഗത്തിൽ ട്രേഡ് ചെയ്യുന്ന ഓഹരികൾക്കായി ’ക്ലോസിംഗ് ഓക്ഷൻ സെഷൻ’ (CAS) എന്ന പുതിയ സംവിധാനം സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ അവതരിപ്പിക്കും.
ഓഗസ്റ്റ് മൂന്നു മുതൽ 20 മിനിറ്റ് ദൈർഘ്യമുള്ള CAS നടപ്പിലാകും. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് തുടങ്ങിയ ആഗോള വിപണികളിൽ നിലവിലുള്ള മാതൃകയാണിത്. നിലവിലുള്ള വോളിയം വെയ്റ്റഡ് ആവറേജ് പ്രൈസ് (VWAP) രീതിക്കു പകരമായാണ് ഇത് കൊണ്ടുവരുന്നത്.
ക്ലോസിംഗ് ഓക്ഷൻ സെഷൻ എന്നത് ഓഹരികളുടെ അവസാന വില നിശ്ചയിക്കുന്നതിനായി ഉച്ചകഴിഞ്ഞ് 3.15 ും 3.35നും ഇടയിൽ നടത്തുന്ന 20 മിനിറ്റ് ദൈർഘ്യമുള്ള സെഷനാണ്.
നിലവിൽ, ഒരു വ്യാപാരദിനത്തിലെ അവസാന 30 മിനിറ്റിൽ നടക്കുന്ന ഇടപാടുകളുടെ ശരാശരി വിലയെ അടിസ്ഥാനമാക്കിയാണ് (Volume-Weighted Average Price) ഓഹരികളുടെ ആ ദിവസത്തെ ക്ലോസിംഗ് വില നിശ്ചയിക്കുന്നത്.
പുതിയ രീതി അനുസരിച്ച്, ഈ സെഷനിലെ വാങ്ങൽ, വില്പന ഓർഡറുകൾ ഒത്തുനോക്കി സമതുലിത വില (Equilibrium Price) എന്ന് വിളിക്കപ്പെടുന്ന ഒറ്റ ക്ലോസിംഗ് വിലയിൽ വ്യാപാരം പൂർത്തിയാക്കും.