Kerala
തിരുവനന്തപുരം: അധികവില നൽകാൻ തയാറായിട്ടും പവർ എക്സ്ചേഞ്ചിൽനിന്ന് വൈദ്യുതി ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ തുടർച്ചയായി വരും ദിവസങ്ങളിലും പീക്ക് സമയത്ത് നിയന്ത്രണമുണ്ടായേക്കുമെന്നാണ് കെഎസ്ഇബി നൽകുന്ന സൂചന.
മഴ കുറഞ്ഞതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വർധിച്ചിരുന്നു. ഇതിനു പുറമെ പുറത്തുനിന്നുള്ള വൈദ്യുതിയുടെ ലഭ്യതയിലുണ്ടായ കുറവും കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പവർ എക്സ്ചേഞ്ചുകളിൽനിന്നുള്ള വൈദ്യുതിയുടെ ലഭ്യതയിൽ കുറവുണ്ടാകുമെന്ന അറിയിപ്പ് നേരത്തേ സംസ്ഥാനത്തിനു ലഭിച്ചിരുന്നു.
എന്നാൽ, കൂടുതൽ വില നൽകി വൈദ്യുതി എത്തിക്കാനുള്ള ശ്രമവും വിഫലമായതോടെ ഇക്കഴിഞ്ഞ ആഴ്ചയിൽതന്നെ വൈകുന്നേരം ആറ് മുതൽ അർധരാത്രി 12 വരെയുള്ള സമയത്ത് സംസ്ഥാനത്തിന്റെ പല മേഖലകളിലും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇന്നലെയും സംസ്ഥാനത്തിന്റെ പല മേഖലകളിലും ഭാഗിക നിയന്ത്രണമുണ്ടായി. വരും ദിവസങ്ങളിലും വൈദ്യുതി ലഭ്യത കുറഞ്ഞാൽ സംസ്ഥാനം പവർകട്ടിലേക്ക് നീങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
മഴ കുറഞ്ഞതോടെ ആഭ്യന്തര ഉത്പാദനത്തിലും കുറവുണ്ടായി. അതിനു പുറമെ ഉപയോഗം വർധിച്ചതും തിരിച്ചടിയായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 500 മുതൽ 800 മെഗാവാട്ട് വരെ ഉയർന്ന പ്രതിദിന ഉപയോഗമാണ് പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. ചൂട് കൂടിയതോടെ വീടുകളിലും സ്ഥാപനങ്ങളിലും എയർ കണ്ടീഷണറുകളുടെ ഉപയോഗം വർധിച്ചതും പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധി മറികടക്കാൻ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി നൽകി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ.
പൊതുമേഖലാ സ്ഥാപനമായ എൻടിപിസി, പവർ പ്ലസ് ട്രേഡിംഗ് സൊലൂഷൻ എന്നീ കന്പനികളിൽനിന്ന് 100 മെഗാവാട്ട് വീതം വാങ്ങാനുള്ള കെഎസ്ഇബിയുടെ കരാറിനാണ് അനുമതി ലഭ്യമായത്. ഇതോടെ യൂണിറ്റിന് 5.96 രൂപ നിരക്കിൽ അടുത്ത വർഷം ജൂലൈ 14 വരെ 200 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിനു ലഭ്യമാകും. നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച് പ്രത്യേക സിറ്റിംഗ് നടത്തിയ ശേഷമാണ് റെഗുലേറ്ററി കമ്മീഷൻ കരാറിന് അനുമതി നൽകിയത്.
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ വലിയ വർധനയാണ് 2025 ജൂലൈയെ അപേക്ഷിച്ച് ഈ ജൂലൈയിലുണ്ടായത്. മഴ കുറഞ്ഞതോടെ ഉത്പാദനവും കുറഞ്ഞു.
പവർ എക്സ്ചേഞ്ചിൽനിന്നുള്ള വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവുണ്ടായതോടെ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് 200 മെഗാവാട്ട് വൈദ്യുതി ഇന്നു മുതൽ സംസ്ഥാനത്തിന് കിട്ടിത്തുടങ്ങുക.
ഇതോടെ ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
കരാറിന് അനുമതി നൽകിയ റെഗുലേറ്ററി കമ്മീഷൻ ലോഡ് ഷെഡിംഗ് സംബന്ധിച്ചും കെഎസ്ഇബിക്ക് മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ലോഡ് ഷെഡിംഗിന്റെ സമയം ഉപയോക്താളെ മുൻകൂട്ടി കൃത്യമായി അറിയിക്കണം. 15 മിനിറ്റ് ലോഡ് ഷെഡിംഗ് എന്നു പറഞ്ഞ ശേഷം അരമണിക്കൂറും ഒരു മണിക്കൂർ വരെയും നീട്ടരുതെന്നും കമ്മീഷൻ കെഎസ്ഇബിക്ക് നിർദേശം നൽകി.