തിരുവനന്തപുരം: ഇന്ധനവില വർധനയിലൂടെ സംസ്ഥാനത്തിനു ലഭിക്കുന്ന അധിക നികുതി കുറയ്ക്കാത്ത സർക്കാർ സമീപനത്തിൽ പ്രതിഷേധിച്ച് ആദ്യദിനംതന്നെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
ഇന്ധനവില അടിക്കടി വർധിപ്പിക്കുന്നതിനാൽ സംസ്ഥാന വിഹിതം ഉടനടി കണക്കാക്കുന്നതിനുള്ള അനിശ്ചിതത്വം കേന്ദ്രം അവസാനിപ്പിച്ചാൽ സംസ്ഥാനത്തിനു ലഭിക്കുന്ന അധിക നികുതി ഉപേക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകി.
തെരഞ്ഞെടുപ്പുഫലം വന്ന ശേഷം നാലു തവണയാണ് കേന്ദ്ര സർക്കാർ ഇന്ധനവില വർധിപ്പിച്ചത്. അധിക നികുതി സംസ്ഥാനം കണക്കാക്കി വരുമ്പോഴേക്കും വീണ്ടും കൂട്ടും. ഇന്ധനവില വർധനയിലൂടെ കേരളത്തിനു കിട്ടുന്ന അധിക നികുതി വരുമാനം കുറയ്ക്കുന്ന മണ്ടത്തരം കാണിക്കില്ലെന്ന് ഒന്നാം പിണറായി സർക്കാരിലെ ധനമന്ത്രിയായിരുന്ന ടി.എം. തോമസ് ഐസക് പറഞ്ഞിരുന്നു.
മുൻ ധനമന്ത്രി പറഞ്ഞത് സഭാ രേഖകളിലുണ്ട്. ആ മണ്ടത്തരം കാണിക്കണമെന്നാണോ പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. പാചക വാതക വിലക്കയറ്റം മൂലം ഹോട്ടലുകൾ പലതും പൂട്ടി. വില വർധനയുണ്ട്. ഗ്യാസ് കരിഞ്ചന്തയിൽ വിൽക്കുന്നവർക്കെതിരേ റെയ്ഡ് തുടരുന്നുണ്ട്.
വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. 3000 കോടിയോളം രൂപ സിവിൽ സപ്ലൈസിന് കൊടുക്കാനുള്ളത് കൊടുത്തില്ല.
ഉമ്മൻ ചാണ്ടി സർക്കാർ പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്നു വച്ചു. കഴിഞ്ഞ സർക്കാർ ഒരു രൂപ കുറച്ചില്ലെന്നു മാത്രമല്ല, രണ്ടു രൂപ ഇന്ധന സെസായി ഈടാക്കിയെന്നും സതീശൻ ചൂണ്ടിക്കാട്ടി.