പ്രതീകാത്മക ചിത്രം
കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിയുടെ സൗത്ത് 24 പർഗാനസ് ജില്ലയിലുള്ള ഓഫീസ് പൊളിക്കുന്നതു തടഞ്ഞ് കൽക്കട്ട ഹൈക്കോടതി. ഓഫീസ് കെട്ടിടം പൊളിക്കുന്നതു തടഞ്ഞ കോടതി, നിലവിലെ സ്ഥിതി തുടരാൻ ഉത്തരവിട്ടു.
അവധിദിനമായ ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജസ്റ്റീസ് രാജ ബസു ചൗധരിയുടെ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഡയമണ്ട് ഹാർബർ റോഡിലുള്ള ഈ അഞ്ചുനില കെട്ടിടം പൊളിക്കുന്നതിനു ജൂലൈ അവസാനം വരെ കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അനധികൃത നിർമാണമെന്നാരോപിച്ചാണ് ശനിയാഴ്ച ജില്ലാ ഭരണകൂടം ബുൾഡോസറുകൾ ഉപയോഗിച്ച് കെട്ടിടം പൊളിച്ചുനീക്കാൻ തുടങ്ങിയത്. ഇതിനെതിരേ അഭിഷേക് ബാനർജിയുമായി ബന്ധപ്പെട്ട ലീപ്സ് ആൻഡ് ബൗണ്ട്സ് എന്ന കമ്പനി സമർപ്പിച്ച അടിയന്തര ഹർജിയിലാണു ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്.
കൃത്യമായ രേഖകളും അനുമതികളും വാങ്ങിയാണ് കെട്ടിടം നിർമിച്ചതെന്നും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ നിയമവിരുദ്ധമായാണ് അധികൃതർ നടപടിയെടുത്തതെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ, അനധികൃത നിർമാണമെന്നാണ് അധികൃതരുടെ വാദം. പുതിയ ഉത്തരവുണ്ടാകുന്നതു വരെ തുടർനടപടികൾ പാടില്ലെന്ന് കോടതി അധികൃതർക്ക് നിർദേശം നൽകി.