ബാലുശേരി ഉണ്ണികുളം സ്വദേശി ജയ്സലിന്റെ വീട്ടില്‍ ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നു.
കോഴിക്കോട്: മയക്കുമരുന്ന് കടത്തിന്റെ മറവിലുള്ള കള്ളപ്പണ ഇടപാടില്‍ അന്വേഷണവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇതിന്റെ ഭാഗമായി കേരളത്തിലും തമിഴ്നാട്, കര്‍ണാടക, തെലുങ്കാന സംസ്ഥാനങ്ങളിലെ 30 കേന്ദ്രങ്ങളിലും ഇഡി പരിശോധന നടത്തി.
മയക്കുമരുന്ന് ഇടപാടുകളില്‍ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയും പൊലിസും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ തുടര്‍ച്ചയായാണ് ഇഡി പരിശോധന നടത്തിയത്. വിദേശത്തുനിന്നുള്‍പ്പടെ മയക്കുമരുന്ന് കടത്തുന്ന സംഘങ്ങള്‍ ഇടപാടുകള്‍ക്ക് കള്ളപ്പണം വിനിയോഗിക്കുന്നതിന്റെ വിവരങ്ങള്‍ പരിശോധനയില്‍ ലഭിച്ചതായി ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കേരളത്തില്‍ പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ നാലു കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ വിവിധ രേഖകള്‍ പിടിച്ചെടുത്തു. പാലക്കാട്ട് ഒറ്റപ്പാലം തൃക്കടീരി സ്വദേശി ഹരികൃഷ്ണന്, മുണ്ടൂര്‍ സ്വദേശി അബുതാഹിര്‍ എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന.
കോഴിക്കോട്ട് എരഞ്ഞിപ്പാലം നാഗത്താന് പറമ്പ് ജഗത്, ബാലുശേരി ഉണ്ണികുളം സ്വദേശി ജയ്സല്‍ എന്നിവരുടെ വീടുകളിലും ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. നാലുപേരും ഹൈബ്രിഡ് കഞ്ചാവുകടത്ത് ഉള്‍പ്പടെ മയക്കുമരുന്ന് കേസുകളില്‍ പിടിയിലായവരാണ്.
ലഹരി ഇടപാടിലൂടെ ലഭിച്ച പണം ഇവര്‍ എവിടെയൊക്കെ ചെലവഴിച്ചു എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇഡി വിശദമായി പരിശോധിച്ചുവരികയാണ്. പ്രതികള്‍ക്കു സാമ്പത്തികസഹായം നല്കിയവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
പെരുമ്പാവൂരില്‍ അടുത്തിടെ 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു. ഈ കേസിലെ മുഖ്യപ്രതിയായ ബാലുശേരി ഉണ്ണികുളം സ്വദേശി ജയ്സല്‍ ഒളിവിലാണ്. കേസിലെ പ്രതികളുടെ സാമ്പത്തികസ്രോതസുകള്‍, ഹവാല ഇടപാടുകള്‍, റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍, ബിനാമി സ്വത്തുക്കള്‍ എന്നിവ കണ്ടെത്തുകയാണ് ഇഡിയുടെ ലക്ഷ്യം.
അന്താരാഷ്ട്ര ലഹരിക്കടത്തിലൂടെ സമാഹരിച്ച കോടിക്കണക്കിനു രൂപ വിദേശത്തേക്ക് കടത്തുകയോ മറ്റു ബിസിനസുകളില്‍ നിക്ഷേപിക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് ഇഡി അന്വേഷിക്കുന്നുണ്ട്.
ആഡംബരജീവിതം നയിക്കുന്നതിനുവേണ്ടിയാണ് പ്രതികള്‍ ലഹരിവില്പനയിലേക്കു തിരിഞ്ഞതെന്നാണ് പൊലിസ് സംശയിക്കുന്നത്.
ജയ്സല്‍ നിലവില്‍ ബാങ്കോക്കിലാണെന്നാണ് പൊലിസ് നല്കുന്ന സൂചന. അവിടെനിന്ന് വിമാനത്താവളം മുഖേന കയറ്റി അയയ്ക്കുന്ന മയക്കുമരുന്ന് കേരളത്തിലെത്തുമ്പോള്‍ അത് കൈപ്പറ്റി കേരളത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന ചുമതലയായായിരുന്നു ജഗത്തിന്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ജൂണ്‍ 26നാണ് 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പത്തുപേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
അത്യാധുനികരീതിയില്‍ സംസ്കരിച്ചെടുത്ത കഞ്ചാവാണ് പൊലിസ് നേരത്തേ പിടികൂടിയത്. സാധാരണ കഞ്ചാവിനേക്കാള്‍ അഞ്ചിരട്ടിയിലേറെ വീര്യവും ഉയര്‍ന്ന വിപണിമൂല്യവുമുള്ള തായ്ലന്ഡ് ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട ലഹരിമരുന്നാണിത്.
വിദേശരാജ്യങ്ങളില്‍നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടുവന്ന ലഹരിമരുന്ന്, കേരളത്തിലെ പ്രധാന നഗരങ്ങളും പ്രഫഷണല്‍ കാമ്പസുകളും കേന്ദ്രീകരിച്ച് വിൽപന നടത്താനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.
പരിശോധന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇഡി അധികൃതർ പുറത്തുവിട്ടിട്ടില്ല.
Tags : MoneyLaundering DrugDealings ED Raids Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash