പ്രതീകാത്മക ചിത്രം
ജക്കാർത്ത: ഇന്തോനേഷ്യയിൽ സർക്കാർ സ്കൂളുകളിൽ ഭക്ഷ്യവിഷബാധ തുടർക്കഥയാകുന്നു. സെൻട്രൽ ജാവയിൽ മൂന്നുദിവസത്തിനിടെ സൗജന്യ ഉച്ചഭക്ഷണം കഴിച്ച 1700 വിദ്യാർഥികളാണ് വയറിളക്കം അടക്കമുള്ള പ്രശ്നങ്ങൾ നേരിട്ടത്.
സെൻട്രൽ ജാവയിലെ ലാസെം ഹൈസ്കൂളിൽ ബുധനാഴ്ച 752 വിദ്യാർഥികൾക്കും 25 അധ്യാപകർക്കും ഭക്ഷ്യവിഷബാധയേറ്റു. വയറിളക്കവും ഛർദിയും അനുഭവപ്പെടുകയായിരുന്നു. ഭുരിഭാഗം പേരുടെയും നില ഗുരുതരമല്ല. ഗ്രിൽഡ് ചിക്കൽ അടക്കമുള്ള വിഭവങ്ങളാണ് സ്കൂളിൽ നല്കിയത്. ഇതിന് മുന്പ് മറ്റ് മൂന്നു സ്കൂളുകളിലായി 950 പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.
രാജ്യത്തെ കുട്ടികൾക്ക് പോഷക സമൃദ്ധ ഭക്ഷണം ഉറപ്പാക്കാൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ആരംഭിച്ച കോടിക്കണക്കിനു ഡോളറിന്റെ പദ്ധതിയിൽ ഭക്ഷ്യവിഷബാധയുണ്ടാകുന്ന ആദ്യ സംഭവമല്ലിത്. കഴിഞ്ഞ വർഷമാണ് 1294 കോടി ഡോളറിന്റെ സൗജന്യ ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചത്. കടുത്ത അഴിമതിയാരോപണങ്ങൾ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നു. പദ്ധതി ആരംഭിച്ചശേഷം അന്പതിനായിരം പേർക്കെങ്കിലും ഭക്ഷ്യവിഷബാധയുണ്ടായിട്ടുണ്ട്.
പാകം ചെയ്ത ഭക്ഷണം ശരിയായ താപനിലയിൽ സൂക്ഷിക്കാത്തത്, സെൻട്രൽ കിച്ചണിൽനിന്ന് സ്കൂളിലേക്ക് എത്തുന്നതിനുള്ള താമസം മൂലം ഭക്ഷണം കേടാകൽ, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തത് അടക്കമുള്ള ഗുണനിലവാരമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളാണ് ഭക്ഷ്യവിഷബാധയ്ക്കു കാരണമായി കണ്ടെത്തിയിട്ടുള്ളത്.
Tags : Food Poisoning Indonesian Schools Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash