ഇന്‍സ്റ്റഗ്രാമില്‍ മെസി പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യത്തില്‍നിന്ന്.
റൊസാരിയോ: ദേശീയ ടീമിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ ഇതിഹാസ താരം ലയണൽ മെസി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ ചർച്ചയാകുന്നു. അർജന്റീനയിലെ തന്റെ നേട്ടങ്ങൾ വ്യക്തമാക്കുന്ന റസീപ്റ്റ് മാതൃകയിലുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് മെസി പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടത്. എക്കാലത്തെയും മികച്ചവൻ ആരാണെന്ന തർക്കം അവസാനിച്ചതായി വീഡിയോയിൽ പറയുന്നതാണ് ചർച്ചയ്ക്ക് വഴിതെളിച്ചത്.
പുതിയ ബ്രാൻഡ് പ്രചാരണത്തിന്റെ ഭാഗമായി തയാറാക്കിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ മെസിയുടെ അന്താരാഷ്ട്ര കരിയറിനെ ഒരു ബാർ റസീപ്റ്റിന്റെ രൂപത്തിലാണ് അവതരിപ്പിച്ചത്. ദേശീയ ടീമിനായുള്ള അരങ്ങേറ്റം മുതൽ ആകെ ഗോളുകൾ, അസിസ്റ്റുകൾ, കളിച്ച മിനിറ്റുകൾ, പ്രധാന കിരീടങ്ങൾ എന്നിവ പ്രത്യേകമായി വ്യക്തമാക്കിയിട്ടുണ്ട്. വീഡിയോയുടെ അവസാനം ഗോട്ട് ഡിബേറ്റ് സെറ്റിൽഡ് എന്നും എഴുതിക്കാണിക്കുന്നുണ്ട്. ഇത് ഫുട്ബോൾ ലോകത്ത് വൻ ചർച്ചയായി മാറി.
2022ലെ ഫിഫ ലോകകപ്പ് വിജയം, നിരവധി കോപ്പ അമേരിക്ക കിരീടങ്ങൾ, ഒളിന്പിക് സ്വർണമെഡൽ, ഫൈനലിസിമ എന്നിവയാണ് ഈ റസീപ്റ്റിൽ എടുത്തു പറഞ്ഞിരിക്കുന്ന പ്രധാന നേട്ടങ്ങൾ.
പതിറ്റാണ്ടുകളായി ഫുട്ബോൾ ആരാധകർക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന തർക്കമാണ് എക്കാലത്തെയും മികച്ച ഫുട്ബോൾ താരം ആരാണെന്നുള്ളത്. മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പേര് ഉയർത്തിക്കാട്ടിയാണ് ആരാധകർ ഇരുചേരിയായി വാദിച്ചത്. മെസി ലോകകപ്പ് നേടിയതിനാൽ ഗോട്ട് ആരെന്നുള്ള തർക്കത്തിന് പ്രസക്തിയില്ലെന്ന് ഒരു പക്ഷം.
പോർച്ചുഗൽ ചരിത്രത്തിൽ ആകെ നേടിയ മൂന്ന് കിരീടങ്ങൾക്ക് പിന്നിലും റൊണാൾഡോയാണെന്നും ഗോൾ നേട്ടത്തിലും റൊണാൾഡോ മുന്നിലാണെന്നും അതിനാൽ ഗോട്ട് പോർച്ചുഗീസ് നായകനാണെന്നും മറു ഭാഗം. ആ തർക്കം നടന്നുവരുന്നതിനിടെയാണ് മെസിയുടെ ഈ ഇൻസ്റ്റാഗ്രാം പോസ്റ്റ് പുറത്തുവന്നത്.
അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന നേട്ടത്തോടെയാണ് മെസി ദേശീയ ടീമിൽനിന്ന് പടിയിറങ്ങുന്നത്. 207 മത്സരങ്ങളിൽ നിന്ന് 125 ഗോളാണ് മെസി നേടിയത്. മാറഡോണയ്ക്ക് ശേഷം അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകനുമാണ് മെസി. രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും മെസിക്ക് കീഴിൽ അർജന്റീന നേടി.
ഈ വർഷത്തെ ലോകകപ്പിൽ എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയ മെസി ടൂർണമെന്റിലെ മികച്ച താരങ്ങളിൽ ഒരാളായിരുന്നു. അൾജീരിയയ്ക്കെതിരേ നേടിയ കരിയറിലെ ആദ്യ ഫിഫ ലോകകപ്പ് ഹാട്രിക്കും ഇതിൽ ഉൾപ്പെടുന്നു.
മെസിക്ക് ആദരം...
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ലയണൽ മെസിയോടുള്ള ആദരസൂചകമായി വെലെസ് സർസ്ഫീൽഡും ബോക്ക ജൂനിയേഴ്സും തമ്മിലുള്ള കോപ്പ അർജന്റീന ഫുട്ബോൾ മത്സരം പത്താം മിനിറ്റിൽ അല്പനേരം നിർത്തിവച്ചു.
2026 ഫിഫ ലോകകപ്പിനുശേഷം തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമമിട്ട സ്വന്തം രാജ്യത്തിന്റെ നായകനെ ആദരിച്ചുകൊണ്ട് എസ്റ്റാഡിയോ മരിയോ ആൽബർട്ടോ കെംപെസിലെ ആരാധകർ എഴുന്നേറ്റ് നിന്ന് കൈയടിച്ചു.
ആദരസൂചകമായ ചടങ്ങ് നടക്കുന്പോൾ മെസിയുടെ മുൻ അന്താരാഷ്ട്ര സഹതാരങ്ങളായ ലിയാൻഡ്രോ പരേഡസും മാനുവൽ ലാൻസിനിയും മൈതാനത്തുണ്ടായിരുന്നു.
അതേസമയം മത്സരം 0-0 സമനിലയിൽ അവസാനിച്ചതിനെത്തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ 4-3ന് ബോക്ക വിജയിച്ചു.
Tags : Messi SocialMedia Posts Sports