ഡബ്ല്യുഎംഒ
ന്യൂയോർക്ക്: ഭൂഗോളത്തെയാകെ കടുത്ത പ്രകൃതിദുരന്തങ്ങളിലേക്കു തള്ളിവിട്ടുകൊണ്ട് ‘സൂപ്പർ എൽ നിനോ’ പ്രതിഭാസം ശക്തിപ്രാപിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്.
ലോകം അതിതീവ്ര കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടമേഖലയിലേക്ക് കടന്നുകഴിഞ്ഞു. 1950ന് ശേഷമുള്ള ഏറ്റവും ശക്തമായ എൽ നിനോയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും യുഎന്നിനു കീഴിലുള്ള ലോക കാലാവസ്ഥാസംഘടന (ഡബ്ല്യുഎംഒ) വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള ജനജീവിതത്തിനും സാമ്പത്തികവ്യവസ്ഥകൾക്കും വൻ പ്രഹരമേൽപ്പിക്കാൻ എൽ നിനോയ്ക്ക് സാധിക്കുമെന്ന് ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ സെലസ്റ്റെ സൗളോ പറഞ്ഞു.
ദുരന്തങ്ങൾ നേരിടാൻ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ വൻ സന്നാഹങ്ങളാണ് ഒരുങ്ങുന്നത്. മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ദുരിതബാധിത പ്രദേശങ്ങളിൽ വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.
എന്നാൽ, ആരോഗ്യമേഖലയിലും പാർപ്പിട-ശുചീകരണ രംഗങ്ങളിലുമുള്ള അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് ദരിദ്രരാജ്യങ്ങളെ കൂടുതൽ അപകടത്തിലാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
താപനില കുതിച്ചുയരും
സമുദ്രോപരിതലത്തിലെ താപനില സാധാരണയേക്കാൾ ഉയർന്ന നിലയിലേക്ക് കുതിക്കുന്നതാണ് എൽ നിനോ പ്രതിഭാസത്തിനു കാരണം. പസഫിക് സമുദ്രത്തിലെ താപനില ശരാശരിയേക്കാൾ നാലു ഡിഗ്രി സെൽഷസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണു പ്രവചനം.
ഇത് 2027 ഫെബ്രുവരി വരെ തുടർന്നേക്കാം. മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകൾ മൂലം വർധിക്കുന്ന ആഗോളതാപനത്തിനു മുകളിലേക്ക് എൽനിനോ കൂടി എത്തുമ്പോൾ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകും.
Tags : SuperElNino GlobalThreat Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash