പ്രതീകാത്മക ചിത്രം
കാഠ്മണ്ഡു: മിന്നൽപ്രളയത്തിൽ സർവതും നഷ്ടപ്പെട്ടെങ്കിലും പരസ്പരം താങ്ങായി അതിജീവനത്തിന്റെ പുതിയ മാതൃക തീർക്കുകയാണ് നേപ്പാളിലെ പ്രാദേശിക ജനവിഭാഗങ്ങൾ. ആയിരത്തിലധികം ആളുകളുടെ ജീവനെടുക്കുകയും ആയിരക്കണക്കിന് ആളുകളെ കാണാതാകുകയും ചെയ്ത വൻ ദുരന്തത്തിൽനിന്നു കരകയറാൻ ഗ്രാമീണർ പരസ്പരം കൈകോർക്കുന്നതായി സിഡ്നി സർവകലാശാലയിലെ ഗവേഷകരായ സോണിയ റിജാൽ, നാദർ നാദർപജൂ എന്നിവർ തയാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഔദ്യോഗിക ദുരിതാശ്വാസ ഫണ്ടുകളും അന്താരാഷ്ട്ര സഹായങ്ങളും എത്തിച്ചേരാൻ വൈകുന്ന സാഹചര്യത്തിൽ നേപ്പാളിലെ പരമ്പരാഗത തൊഴിൽ കൈമാറ്റ രീതിയായ ‘പാർമ’പുനർനിർമാണത്തിനായി പ്രയോജനപ്പെടുത്തുന്നു. ഒരാൾ അയൽക്കാരന്റെ വീടുപണിയിലോ ജോലികളിലോ സഹായിക്കുകയും പകരം അയൽക്കാരൻ തിരിച്ചു സഹായിക്കുകയും ചെയ്യുന്ന രീതിയാണിത്.
അവശിഷ്ടങ്ങൾ നീക്കംചെയ്യാനും താത്കാലിക വീടുകൾ നിർമിക്കാനും ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കും. അന്താരാഷ്ട്ര ഏജൻസികളും സർക്കാരുകളും പ്രാദേശികമായ ഇത്തരം കൂട്ടായ്മകളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
പ്രാദേശിക കൂട്ടായ്മകൾ
സർക്കാർ ഏജൻസികൾ എത്തുന്നതിനുമുന്പേ പ്രാദേശിക കൂട്ടായ്മകളാണ് പലയിടത്തും രക്ഷാപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. പ്രളയം വരുന്നതിനെക്കുറിച്ച് ഫോൺ സന്ദേശം ലഭിച്ചയുടൻ നൂറുകണക്കിന് വിദ്യാർഥികളുടെ ജീവൻ രക്ഷിച്ച സ്കൂൾ അധ്യാപകനും ഉയർന്ന പ്രദേശങ്ങളിൽനിന്നും താഴോട്ടുള്ള ഗ്രാമങ്ങളിലേക്ക് പ്രളയ മുന്നറിയിപ്പ് നൽകിയ നാട്ടുകാരും ഇതിന് ഉദാഹരണങ്ങളാണ്.
നേപ്പാളിലെ പരമ്പരാഗത സാമൂഹിക സഹായ ശൃംഖലയായ ‘ഗുത്തി’പോലുള്ള കൂട്ടായ്മകൾ ദുരന്തമുഖത്ത് വലിയ പങ്ക് വഹിക്കുന്നുണ്ട്. പ്രാദേശിക വനപരിപാലന ഗ്രൂപ്പുകൾ, സ്ത്രീകളുടെ സഹകരണ സംഘങ്ങൾ തുടങ്ങിയവയ്ക്ക് പ്രദേശത്തെ ഓരോ വീട്ടിലെയും മുതിർന്ന പൗരന്മാരെക്കുറിച്ചും ഒറ്റയ്ക്കു താമസിക്കുന്നവരെക്കുറിച്ചുമുള്ള കൃത്യമായ വിവരങ്ങൾ അറിയാം. ഈ വിവരങ്ങളാണ് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സഹായിക്കുന്നത്.
Tags : Survival NepaleseModel FlashFlood Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash