International
വത്തിക്കാൻ സിറ്റി: മിന്നൽപ്രളയത്തിൽ കടുത്ത ദുരിതം നേരിടുന്ന നേപ്പാളിന് ആശ്വാസവുമായി ലെയോ പതിനാലാമൻ മാർപാപ്പ. ദുരന്തബാധിതരായ ജനങ്ങൾക്ക് ആവശ്യമായ അടിയന്തര സഹായങ്ങൾ മാർപാപ്പ കൈമാറി. വത്തിക്കാന്റെ കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയം വഴിയാണ് സാമ്പത്തികസഹായം എത്തിച്ചത്.
നേപ്പാളിലുണ്ടായ പ്രകൃതിദുരന്തത്തിൽ അതീവ ദുഃഖവും പ്രാർഥനകളും അറിയിച്ചുകൊണ്ട് മാർപാപ്പ ടെലിഗ്രാം സന്ദേശം അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് അപ്പസ്തോലിക് നുൺഷ്യേച്ചറുമായി സഹകരിച്ച് ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾക്കായി സാമ്പത്തിക സഹായം നൽകിയത്. ദുരിതബാധിതർക്കു ഭക്ഷണം, താത്കാലിക പാർപ്പിടം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ ഈ തുക വിനിയോഗിക്കും.
ഏറ്റവും ദുർബലരായ ജനങ്ങളോട് മാർപാപ്പയ്ക്കുള്ള സാമീപ്യത്തിന്റെയും സഭ അവരെ ചേർത്തുപിടിക്കുന്നു എന്നതിന്റെയും പ്രകടമായ തെളിവാണ് ഈ സഹായമെന്ന് കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയം അധ്യക്ഷൻ ആർച്ച്ബിഷപ് ലൂയിസ് മാരിൻ ഡി സാൻ മാർട്ടിൻ പറഞ്ഞു.
ഇറ്റാലിയൻ മെത്രാൻ സമിതിയും നേപ്പാളിന് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സമിതി അഞ്ചു ലക്ഷം യൂറോ അനുവദിച്ചു.
Kerala
തിരുവനന്തപുരം: മിന്നൽ പ്രളയത്തെത്തുടർന്നു നേപ്പാളിൽ കുടുങ്ങിയെന്ന് സംശയിക്കുന്ന 82 പേരിൽ 60 പേരും സുരക്ഷിതരാണെന്ന വിവരം ലഭിച്ചതായി നോർക്ക റൂട്ട്സ് അറിയിച്ചു.
എട്ടു പേരെ കാണാനില്ല. ഇതിൽ ഓരോരുത്തർ വീതം കൊല്ലം, കണ്ണൂർ, നോർത്ത് പറവൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. നാലുപേർ ഓസ്ട്രേലിയൻ പൗരത്വമുള്ള മലയാളികളും ഒരാൾ യുഎസിൽ സ്ഥിരതാമസമാക്കിയ മലയാളി സ്ത്രീയുമാണെന്നാണ് വിവരം. എന്നാൽ, കാണാതായവരുടെ വ്യക്തിപരമായ വിവരം നോർക്ക പുറത്തുവിട്ടില്ല.
കൈലാസ് മാനസസരോവർ യാത്രയ്ക്കായി പോയ 19 കേരളീയരടങ്ങുന്ന 23 അംഗ ഇന്ത്യൻ സംഘം ടിബറ്റിലെ ദാർച്ചനിൽ നിന്ന് സാഗയിലേക്ക് യാത്ര തുടരുകയാണ്. വൈകുന്നേരത്തോടെ സംഘം സാഗയിൽ എത്തിച്ചേർന്നു. ഇന്നു രാവിലെ സാഗയിൽ നിന്ന് കൊദാരിനയാലം ബോർഡർ ക്രോസിംഗ് വഴി നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് യാത്രതിരിക്കും. തുടർന്ന് 31ന് കാഠ്മണ്ഡുവിൽ നിന്ന് വിമാനമാർഗം ഇവർ നാട്ടിലേക്കു മടങ്ങുമെന്നാണ് വിവരം.
മറ്റ് കേരളീയരിൽ ചിലർ നേപ്പാളിൽനിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്ത് പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ എത്തിയതായി കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. ചിലർ മൗണ്ട് എവറസ്റ്റ് പ്രദേശത്ത് സുരക്ഷിത രാണ്.
Kerala
തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ മലയാളികൾക്കും, കുടുങ്ങിയെന്ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സംശയമുള്ളവർക്കുമായി ടോൾ ഫ്രീ നമ്പറടക്കമുള്ള അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ.
1070 എന്ന ടോൾ ഫ്രീ നമ്പറിനൊപ്പം 9447111844, 9747132147 എന്നീ നമ്പറുകളിലും സഹായം വേണ്ടവർക്ക് വിളിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.
നേപ്പാളിലെ മിന്നൽ പ്രളയം ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളികളെ സംബന്ധിച്ച വിവരങ്ങൾ 1070 എന്ന നമ്പറിൽ അറിയിക്കാം. പ്രളയം ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളിയുടെ പേര്, യാത്ര ചെയ്ത തീയതി, ബാധിക്കപ്പെട്ടതായ പ്രദേശത്ത് എത്തിച്ചേർന്നതായി സംശയിക്കുന്ന തീയതി, ഏറ്റവും അവസാനം ബന്ധപ്പെടാൻ സാധിച്ച തീയതി, ഇവരുടെ കൈവശമുള്ള മൊബൈൽ നമ്പർ, യാത്ര പദ്ധതി തയാറാക്കി നൽകിയ ഏജൻസിയുടെ പേര് എന്നിവ സഹിതം അറിയിക്കണം.
ലഭ്യമാകുന്ന വിവരങ്ങൾ സംഗ്രഹിച്ച് ഔദ്യോഗിക സംവിധാനം വഴി നേപ്പാൾ സർക്കാരിന് കൈമാറുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം 9447111844, 9747132147 എന്നീ നമ്പറുകളിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കാനും നിർദ്ദേശമുണ്ട്.
National
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിലും നാല് പേർ മരിക്കുകയും അഞ്ച് കരസേനാ ഉദ്യോഗസ്ഥരെ കാണാതാവുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.
അപ്പർ സുബൻസിരി ജില്ലയിലാണ് വൻ ഉരുൾപൊട്ടലുണ്ടായത്. കിയോജറിംഗ്-ബയാചിംഗ് റോഡ് നിർമാണ സ്ഥലത്തുണ്ടായ ഉരുൾപൊട്ടലിൽ മണ്ണടിഞ്ഞ് തഡു ബാക്കി, താജി റായ്, മാർക്കോഷ് ബസുമതാരി, ബാബുൽ അലി എന്നിവരാണ് മരിച്ചത്.
ദിബാങ് വാലി ജില്ലയിലെ പാസു പാനി ആർമി ക്യാമ്പിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 5-ാം ഗ്രനേഡിയേഴ്സിന്റെ രണ്ട് താൽക്കാലിക ഷെൽട്ടറുകൾ ഒലിച്ചുപോകുകയായിരുന്നു.
ഇവിടുണ്ടായിരുന്ന ഏഴ് സൈനികരിൽ രണ്ട് പേരെ രക്ഷപ്പെടുത്തിയെങ്കിലും അഞ്ച് പേരെക്കുറിച്ച് വിവരമൊന്നുമില്ല. കാണാതായ സൈനികർക്കായി സമീപ ക്യാമ്പുകളിൽ നിന്നുള്ള രക്ഷാസേനയുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.
സംസ്ഥാനത്തുടനീളം ശക്തമായ മഴയും പ്രകൃതിദുരന്തങ്ങളും തുടരുകയാണ്. ഈ സീസണിൽ മാത്രം വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലുംപ്പെട്ട് പത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.
സംസ്ഥാന ദുരന്തനിവാരണ സേനയുടെ റിപ്പോർട്ട് പ്രകാരം 235 റോഡുകൾ, 40 പാലങ്ങൾ, 12 ജലവൈദ്യുത പദ്ധതികൾ തുടങ്ങി നിരവധി പൊതുസ്വത്തുക്കൾ മഴക്കെടുതിയിൽ തകർന്നിട്ടുണ്ട്.
Kerala
തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥാനത്തൊട്ടാകെ 121.67 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായി കൃഷിമന്ത്രി ടി. സിദ്ദിഖ്. 45,904 കർഷകരെ കൃഷിനാശം ബാധിച്ചിട്ടുണ്ട്. 9,332 ഹെക്ടർ കൃഷിഭൂമിക്കും നാശനഷ്ടമുണ്ടായി.
പ്രാഥമിക വിവരശേഖരണത്തിന് ശേഷം 110 കോടി രൂപയുടെ സഹായം അഭ്യർഥിച്ച് കേന്ദ്രസർക്കാരിന് കത്തു നൽകിയതായും മന്ത്രി അറിയിച്ചു.
പൂർണ റിപ്പോർട്ടിനു ശേഷം വീണ്ടും കേന്ദ്രസഹായം തേടും. കേന്ദ്രസംഘം കേരളം സന്ദർശിക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ 14 ജില്ലകളിലും മഴക്കെടുതി കൃഷിയെ നന്നായി ബാധിച്ചിട്ടുണ്ട്. മണ്ണിന്റെ പുനഃക്രമീകരണത്തിനായി 10 കോടി രൂപ ചെലവഴിക്കേണ്ടിവരും. വെള്ളപ്പൊക്കം ഉണ്ടായ ശേഷം മണ്ണിന്റെ ഘടനയ്ക്ക് മാറ്റം വന്നിട്ടുണ്ട്. അവ വീണ്ടും കൃഷിയോഗ്യമാക്കുന്ന നടപടികൾക്ക് മുൻഗണന നൽകും.
കാർഷിക നഷ്ടം വിലയിരുത്താൻ കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയയ്ക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച കൃഷിമന്ത്രിയും സഹകരണമന്ത്രിയും ചേർന്ന് ധനകാര്യസ്ഥാപനങ്ങളുമായി ചർച്ച നടത്തും.
കർഷകരുടെ വായ്പ, പലിശ എന്നിവയിൽ ഉദാരസമീപനം സ്വീകരിക്കുന്നതിനും ആശ്വാസനടപടികൾ കൈക്കൊളളുന്നതിനും പദ്ധതികൾ രൂപപ്പെടുത്തുന്നതിനുമാണ് യോഗം വിളിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പു തുടരുന്ന സാഹചര്യത്തില്‍ വിനോദസഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലുകള്‍ക്കും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്കി.
ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലെ വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര വിനോദസഞ്ചാര മേഖലകളിലും മഴ അവസാനിക്കുന്നതുവരെ നിയന്ത്രണം തുടരും. ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും നിന്നെത്തിയ വിനോദസഞ്ചാരികള്‍ക്ക് മഴ മുന്നറിയിപ്പും സുരക്ഷാ നിര്‍ദേശങ്ങളും നല്‍കണം.
അപകടത്തില്‍പ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്താല്‍ ബന്ധപ്പെടേണ്ട അടിയന്തര ഫോണ്‍ നമ്പറുകള്‍ വ്യാപകമായി പ്രചരിപ്പിക്കണം. മുന്നറിയിപ്പ് അവസാനിക്കുന്നതുവരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ സജ്ജമാക്കണം.
Kerala
വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ പാലക്കുഴി വെള്ളച്ചാട്ടം കാണാനെത്തിയ കോയന്പത്തൂരിൽനിന്നുള്ള അഞ്ചംഗസംഘത്തിലെ അപകടത്തിൽപ്പെട്ട രണ്ടു പേരിൽ യുവതി മരിച്ചു.
യുവാവിനെ നാട്ടുകാരും ഫയർഫോഴ്സിന്റെ സ്പെഷൽ ടാസ്ക് ഫോഴ്സും ചേർന്നു രക്ഷപ്പെടുത്തി. കോയന്പത്തൂർ ശരവണപ്പെട്ടിയിലെ ഭാനുപ്രിയ (40) ആണ് മരിച്ചത്. സുഹൃത്തായ ഭരത്തിനെ(35) രക്ഷപ്പെടുത്തി.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഐടി മേഖലയിലും മറ്റും ജോലി ചെയ്യുന്നവരും ബാഡ്മിന്റണ്‍ താരങ്ങളുമായ സുഹൃത്തുക്കൾ രാവിലെ പതിനൊന്നരയോടെയാണു കോയന്പത്തൂരിൽനിന്നു കാറിൽ പാലക്കുഴി മലയിലെത്തിയത്. വെള്ളച്ചാട്ടത്തിൽനിന്ന് 70 മീറ്ററോളം മുകളിലായി പുഴയിൽ ഇറങ്ങിയതായിരുന്നു സംഘം. ഇതിനിടെ പാറയിൽ കാൽവഴുതി ഭാനുപ്രിയ ഒഴുക്കിൽപ്പെട്ടു. രക്ഷിക്കാൻ ഇറങ്ങിയ ഭരത്തും ഒഴുക്കിൽപ്പെടുകയായിരുന്നു.
രണ്ടു പേരും ഒഴുകി എഴുനൂറോളം അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിൽ പതിക്കുകയായിരുന്നു. ഭരത്ത് നൂറടി താഴെ കയത്തിൽവീണ് അവിടെനിന്നു പൊങ്ങി വശത്തേക്കുതെറിച്ച് പാറയിടുക്കിൽ കുടുങ്ങിക്കിടന്നു. എന്നാൽ, ഭാനുപ്രിയ അതിശക്തമായ കുത്തൊഴുക്കിനൊപ്പം താഴേക്കു വീഴുകയായിരുന്നു. പിന്നീട് മണിക്കൂറുകൾക്കുശേഷം 500 അടി താഴെ കൊന്നക്കൽക്കടവിൽ മരിച്ചനിലയിലാണ് ഇവരെ കണ്ടെത്തിയത്.
വെള്ളച്ചാട്ടത്തിനുമുകളിൽ ഉണ്ടായിരുന്ന യുവാക്കളാണ് ഇവർ അപകടത്തിൽപ്പെട്ട വിവരം മുകളിലെ ചെക്ക് ഡാമിനടുത്തു വീടുള്ള കുട്ടനാടൻ ചാക്കോച്ചനെ അറിയിച്ചത്. ഉടൻ നാട്ടുകാർ വടവുമായി ഓടിയെത്തി.
വെള്ളച്ചാട്ടത്തിനടുത്തുള്ള മരത്തിൽ വടംകെട്ടി ഇറങ്ങിയ നാട്ടുകാരനായ സെബാസ്റ്റ്യൻ അവശനിലയിലായിരുന്ന ഭരത്തിനെ താഴെക്കുവീഴാത്ത വിധം സുരക്ഷിതസ്ഥാനത്തേക്കു മാറ്റിക്കിടത്തി. വിവരമറിഞ്ഞ് പാലക്കാട്ടുനിന്നു ഫയർഫോഴ്സും ഫയർഫോഴ്സിന്റെ തന്നെ സ്പെഷൽ ടാസ്ക് ഫോഴ്സും എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ വൈകിട്ട് അഞ്ചേകാലിനാണ് ഭരത്തിനെ മുകളിലെത്തിച്ച് ആലത്തൂർ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്. ദീപ (47), പ്രശാന്ത് (38), ജനനി (37) എന്നിവരാണു സംഘത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർ.
Kerala
പാലാ/ഈരാറ്റുപേട്ട: ജില്ലയിലുണ്ടായ മിന്നല്‍ പ്രളത്തില്‍ വ്യപാരികള്ക്കുണ്ടായത് ലക്ഷങ്ങളുടെ നഷ്ടം. നിരവധി കടകളിലും ഗോഡൗണുകളിലും വെള്ളം കയറിയതോടെ ഭക്ഷ്യവസ്തുക്കള്‍, വൈദ്യുതോപകരണങ്ങള്‍, ഫര്‍ണിച്ചര്‍, വസ്ത്രങ്ങള്‍, രേഖകള്‍ എന്നിവ നശിച്ചു.
വെള്ളം ഇറങ്ങിയതോടെ ഇന്നലെ മുതല്‍ വ്യാപാരികളും ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് ശുചീകരണം ആരംഭിച്ചു. ഈരാറ്റുപേട്ട നടയ്ക്കല്‍, വടക്കേകര, കടുവാമൂഴി, കുരിക്കള്‍ നഗര്‍, എംഇഎസ് കവല, മറ്റക്കാട്, ചേന്നാട് കവല, പെരുന്നിലം എന്നി പ്രദേശങ്ങളിലാണ് മലവെള്ളപ്പാച്ചിലില്‍ കുടുതലായി നാശം വിതച്ചത്.
നഗരസഭയിലെ 150ല്‍പ്പരം വ്യാപര സ്ഥാപനങ്ങളില്‍ വെള്ളം കയറി സാധനങ്ങള്‍ നശിച്ചു. 2018ലേക്കാള്‍ രണ്ട് അടിയിലേറെ ജല നിരപ്പ് ഉയര്‍ന്നതായി വ്യാപാരികള്‍ പറയുന്നു.
Kerala
പെരുമ്പട്ട(കാസർഗോഡ് ): കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലും ഉരുള്‍പൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലും ചെമ്മരംകയം കമ്പിപ്പാലം പൂര്‍ണമായും ഒഴുകിപ്പോയി. ഇപ്പോള്‍ ഇവിടെ പാലത്തിന്റെ ഏതാനും തൂണുകള്‍ മാത്രമാണു കാണാനുള്ളത്.
കാസർഗോഡ് വെസ്റ്റ് എളേരി പഞ്ചായത്തിലെ ചെമ്മരംകയവും കണ്ണൂര്‍ ജില്ലയിലെ പാടിച്ചാലും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണിത്. അഞ്ഞൂറോളം കുടുംബങ്ങളുടെ ആശ്രയമായി തേജസ്വിനിപ്പുഴയ്ക്ക് കുറുകെ മുപ്പതുവര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിത പാലമായിരുന്നു.
ചെമ്മരംകയത്തെ ക്ഷീരസംഘത്തില്‍ പാല് കൊടുക്കാനും ടാപ്പിംഗിനും മറ്റു കൂലിപ്പണിക്കുമൊക്കെയായി നൂറുകണക്കിന് ആള്‍ക്കാരാണ് ഈ പാലത്തെ ആശ്രയിച്ചിരുന്നത്. ചെറുപുഴ ഭാഗത്തെ സ്കൂളിലേക്കു പോകുന്ന കുട്ടികള്‍ക്ക് ഈ പാലം കടന്നാല്‍ സ്കൂള്‍ ബസില്‍ കയറിപ്പോകാന്‍ സാധിക്കുമായിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കു നേരിയ ശമനമായെങ്കിലും തോരാത്ത ദുരിതത്തിലാണ് ജനം. മിന്നൽ പ്രളയ ദുരന്തത്തിൽ സംസ്ഥാനത്ത് ഇന്നലെ ആറു പേർ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 15 പേരാണ് മരിച്ചത്. വിവിധ ജില്ലകളിലായി ആറു പേരെ കാണാനില്ല.
മഴക്കെടുതിയിലും മരങ്ങൾ കടപുഴകി വീണും സംസ്ഥാനത്ത് ഇന്നലെ വൈകുന്നേരം വരെ 323 വീടുകൾ തകർന്നു. 30 വീടുകൾ പൂർണമായും 293 എണ്ണം ഭാഗികമായും തകർന്നു. സംസ്ഥാനത്തെ 273 ദുരിതാശ്വാസ ക്യാന്പുകളിലായി 7674 പേരാണ് കഴിയുന്നത്. 3049 പുരുഷൻമാരും 3249 സ്ത്രീകളും 1406 കുട്ടികളുമാണ് ദുരിതാശ്വാസ ക്യാന്പുകളിലുള്ളത്.
തിരുവനന്തപുരത്ത് വള്ളം തകർന്നു കടലിൽ കാണാതായ നാലുപേരിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ ലഭിച്ചു. മുതലപ്പൊഴിയിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളി അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ (26) മൃതദേഹം ശംഖുമുഖം ഭാഗത്തു നിന്ന് കണ്ടെത്തി. വിഴിഞ്ഞത്തു ബോട്ട് തകർന്നു കാണാതായ അടിമലത്തുറ സ്വദേശി ആന്റണി (60)യുടെ മൃതദേഹവും ഇന്നലെ കണ്ടെത്തി.
കണ്ണൂർ കൂത്തുപറന്പിൽ തോട്ടിൻകരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൈതേരി ഇടത്തിൽ രാരിഷ് (45), കോഴിക്കോട് കാപ്പാട് വെള്ളക്കെട്ടിൽ വീണ് ചികിത്സയിലിരിക്കേ മരിച്ച രണ്ടുവയസുകാരൻ മാസിൻ, പാലക്കാട്, പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് ഭാനുപ്രിയ (40), കുളത്തിൽ വീണ് ബിരുദ വിദ്യാർഥിയായ മലപ്പുറം മഞ്ചേരി കരിക്കാട് സ്വദേശി ശ്രീഹരി (19) എന്നിവരാണ് ഇന്നലെ മരിച്ച മറ്റുള്ളവർ.
കൊല്ലം, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ കടലിൽ കാണാതായ ആറു പേർക്കായി തെരച്ചിൽ തുടരുകയാണ്. കനത്ത മഴയിൽ പത്തനംതിട്ട റാന്നിയിൽ വെള്ളം ഇറങ്ങിയെങ്കിലും ആറന്മുളയും അപ്പർ കുട്ടനാടും ഇപ്പോഴും വെള്ളക്കെട്ടിൽ തന്നെയാണ്.
മഴയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ പരിക്കേറ്റ 13 പേർ നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. അതേസമയം, പല ദുരിതാശ്വാസ ക്യാന്പുകളിലും ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെന്ന പരാതിയും ദുരിതബാധിതരുടെ ഭാഗത്തു നിന്ന് ഉയരുന്നുണ്ട്.
കനത്ത മഴ ഇന്നുകൂടി നാളെയോടെ താത്കാലിക ശമനം
തിരുവനന്തപുരം: ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന തീവ്ര മഴയ്ക്ക് നാളെയൊടെ താത്കാലിക ശമനമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 14 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത.
International
ബെയ്ജിംഗ്: വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസു പ്രവിശ്യയിലുണ്ടായ പ്രളയത്തിൽ 25 പേർ മരിച്ചു. 23 പേർക്കു പരിക്കേറ്റു.
ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയാണു പ്രളയമുണ്ടാക്കിയത്. ഡിംഗ്ഷി നഗരത്തിനു സമീപം മണ്ണിടിച്ചിലിനു സാധ്യതയുള്ളതായി മുന്നറിപ്പു നല്‍കിയിട്ടുണ്ട്.
Kerala
പൂഞ്ഞാര്‍: അമ്മയും മകനും മരിക്കാനിടയായ പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടം വണ്ടന്പ്ലാവിലെ ഉരുള്‍പൊട്ടലില്‍ വീടിനോടു ചേര്‍ന്ന് പിൻഭാഗത്തുള്ള വലിയ കുന്നാണ് ഇടിഞ്ഞിറങ്ങിയത്.
വെള്ളിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയില്‍ കുന്നിന്റെ മുകള്‍ഭാഗത്ത് ഉരുള്‍പൊട്ടലുണ്ടായി. കുതിച്ചെത്തിയ ഉരുളില്‍ വീട് നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു. ശബ്ദം കേട്ട് സമീപവാസികള്‍ എത്തിയെങ്കിലും ഇരുട്ടായതിനാല്‍ ഒന്നും കാണാന്‍ പറ്റിയില്ല. രാത്രിതന്നെ രക്ഷാസംഘങ്ങളും മണ്ണുമാന്തിയന്ത്രവും എത്തിച്ചു.
രാവിലെ ഏഴിനാണ് മണപ്പാട്ട് ജോസഫിന് ജോണിയുടെ മൃതദേഹം കണ്ടെത്തിയത്. പത്തു മീറ്റർ താഴെ, ചെളിക്കടിയില്നിന്ന് അമ്മ റെജീനയുടെ മൃതദേഹവും കണ്ടെടുത്തു.
പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിലെ താത്കാലിക ജീവനക്കാരിയാണ് റെജീന. ജോസഫിന് ഭരണങ്ങാനം ചൂണ്ടച്ചേരി എന്‍ജിനിയറിംഗ് കോളജിലെ താത്കാലിക ജീവനക്കാരനാണ്.
റെജീനയുടെ ഭര്‍ത്താവും ഓട്ടോ ഡ്രൈവറുമായ ജോണി ജോസ് വീട്ടിലുണ്ടായിരുന്നില്ല. മൂത്ത മകള്‍ ജോമിറ്റ് വിവാഹിതയായി എറണാകുളത്താണ്. പഠനകാര്യങ്ങള്‍ക്കായി ഇളയമകള്‍ സോമിറ്റ് സഹോദരിക്കൊപ്പമാണ് താമസം.
Kerala
കുടയത്തൂർ (ഇടുക്കി): കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷികല്ലേൽ രവിയുടെ ഭാര്യ സുമതിക്കു ജീവൻ നഷ്ടമായത് മകൻ രതീഷിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ.
ഉരുൾപൊട്ടലുണ്ടായപ്പോൾ രവിയും സുമതിയും വീടിനു മുൻഭാഗത്തായിരുന്നു. മുറിക്കുള്ളിൽ കിടന്നുറങ്ങുകയായിരുന്നു രതീഷ്. ഭർത്താവ് രവി ഓടിമാറിയതിനാൽ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനിടെ പുലർച്ചെ ആറോടെയാണ് വീടിന് 500 മീറ്റർ അകലെ സുമതിയുടെ മൃതദേഹം എൻഡിആർഎഫ് സംഘം കണ്ടെത്തിയത്. സുമതിയുടെ മൃതദേഹം തൊടുപുഴ ജില്ലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകുന്നേരം അഞ്ചോടെ തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
രതീഷിനെയും സുമതിയെയും രക്ഷിക്കുന്നതിനായി തൊട്ടടുത്ത് താമസിക്കുന്ന ബന്ധുവും കെഎസ്ആർടിസി കണ്ടക്ടറുമായ മഷികല്ലേൽ എം.വി. വിഭാഷിന്റെ വീട്ടിൽ നിലവിളിയോടെ രവി ഓടിയെത്തി. തുടർന്ന് കൂടുതൽ പേർ രക്ഷാപ്രവർത്തനത്തിന് എത്തുകയായിരുന്നു.
അടുക്കളയുടെ സ്ലാബിനടിയിൽ കിടന്ന് നിലവിളിച്ച രതീഷിന്റെ ശബ്ദംകേട്ട് പ്രദേശവാസികളായ എളങ്ങനാൽ ജെമിനീഷും വഴീപുരയ്ക്കൽ രാഹുലും ചേർന്ന് മണ്ണുംകല്ലും നീക്കി അരമണിക്കൂറിനുള്ളിൽ രതീഷിനെ പുറത്തെടുത്തു. രതീഷിന്റെ കൈ മാത്രമായിരുന്നു മണ്ണിന് മുകളിലുണ്ടായിരുന്നത്. രതീഷിന് വാരിയെല്ലിനും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരുടെ വീട് ഉരുൾപൊട്ടലിൽ പൂർണമായും ഒലിച്ചുപോയി.
അടുത്തുനിൽക്കുന്ന ആളിനെപ്പോലും കാണാനാകാത്ത വിധം ദുരന്തമേഖലയാകെ കോടമഞ്ഞ് നിറഞ്ഞനിലയിലായിരുന്നു. പ്രദേശത്തെ ഊരുമൂപ്പനായ പുത്തൻപുരയ്ക്കൽ നൈനാൻ, പുത്തൻപുരയ്ക്കൽ ജോണ്‍, മഷികല്ലേൽ വിഭാഷ് എന്നിവരുടെ വീടിനു സമീപത്തുകൂടിയാണ് ഉരുൾപൊട്ടി മലവെള്ളം കുത്തിയൊലിച്ചെ ത്തിയത്.