പ്രളയദുരന്തത്തെത്തുടർന്ന് നേപ്പാളില്‍ കുടുങ്ങിയ കോഴിക്കോട്ട് നിന്നുള്ള 47 അംഗ സംഘം തിരികെ എത്തിയപ്പോള്‍.
കോഴിക്കോട്: നേപ്പാളിലെ മിന്നല്‍പ്രളയത്തെത്തുടര്‍ന്ന് കുടുങ്ങിയ 47 കോഴിക്കോട്ടുകാര്‍ സ്വദേശത്ത് തിരിച്ചെത്തി.
ചേമഞ്ചേരി, ഉള്ളിയേരി, ബാലുശേരി എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഇന്നലെ രാവിലെ കോഴിക്കോട്ട് എത്തിയത്. ഞായറാഴ്ച രാവിലെ എട്ടിന് നേപ്പാളിലെ ബൈരാവയില്നിന്നു ബസ് മാര്‍ഗം ഖോരഗ്പുരിലെത്തിയ സംഘം വൈകുന്നേരം ആറിന് ഇന്‍ഡിഗോ വിമാനത്തില്‍ ബംഗളുരുവിലേക്ക് യാത്ര തിരിച്ചു.
രാത്രി 8.35 ന് ബംഗളുരുവിലെത്തിയ സംഘം കോഴിക്കോട്ടേക്കു ബസ് മാര്‍ഗമാണ് എത്തിയത്. യാത്രാസംഘം താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കില്‍ പെടുകയും ചെയ്തു.
ഇന്നലെ ഉച്ചയോടെയാണ് എല്ലാവരും വീടുകളില്‍ തിരിച്ചെത്തിയത്. 21നാണ് കോഴിക്കോട്ടുനിന്നു യാത്ര തിരിച്ചത്. ഓണാവധി ആഘോഷിക്കാനായി കോഴിക്കോട്ടെ ഏജന്‍സി മുഖേനയാണു സംഘം നേപ്പാളിലെത്തിയത്.
ചേമഞ്ചേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റും മുന്‍ പ്രധാനാധ്യാപകനുമായ കെ.ഭാസ്കരന്, ചേലിയ കഥകളി വിദ്യാലയം ഭാരവാഹി എന്‍.വി. സദാനന്ദന് എന്നിവരുള്‍പ്പെടെയുള്ള ആളുകളാണു യാത്രാസംഘത്തിലുണ്ടായിരുന്നത്. ഇവരെ പ്രളയം നേരിട്ടു ബാധിച്ചിരുന്നില്ല. പ്രളയസമയത്ത് പൊഖാറ എന്ന സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. ഇവിടെ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ അകലെയാണ് പ്രളയമുണ്ടായത്. ദുരന്തത്തെ തുടര്‍ന്ന് ഇവര്‍ക്ക് പുറത്തേക്ക് യാത്ര ചെയ്യാന്‍ പ്രയാസം നേരിട്ടിരുന്നു.
Tags : Kozhikode Migrants Nepal FlashFlood Return Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash