പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് തലസ്ഥാനനഗരിയിൽ വീണ്ടും നിർഭയ മോഡൽ പീഡനം. സഞ്ചരിച്ചുകൊണ്ടിരുന്ന സ്ലീപ്പര്‍ ബസില്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ള പതിനാറുകാരിയായ വിദ്യാർഥിനിയാണു ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായത്. കഴിഞ്ഞ നാലിനു നടന്ന സംഭവം ഇന്നലെയാണു ഡൽഹി പൊലിസ് പുറത്തുവിട്ടത്.
സംഭവദിവസം രാത്രി ഡല്‍ഹിയിലെ കാഷ്മീരി ഗേറ്റ് മേഖലയിലുള്ള ഒരു സ്ലീപ്പര്‍ ബസിൽ സംഭവം നടന്നതായാണ് പൊലിസ് നൽകുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവര്‍ കുല്‍ദീപ്, കണ്ടക്ടര്‍ സന്ദീപ് എന്നിവരെ അറസ്റ്റ് ചെയ്തു.
ഗ്രേറ്റര്‍ നോയിഡയിലെ പരി ചൗക്ക് മുതല്‍ കാഷ്മീരി ഗേറ്റ് ടെര്‍മിനല്‍ വരെയുള്ള 47 കിലോമീറ്റര്‍ പെണ്‍കുട്ടിയുമായി ബസ് സഞ്ചരിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യുകയായിരുന്നു. അർധരാത്രിയോടെ കാഷ്മീരി ഗേറ്റിനു സമീപമുള്ള റിംഗ് റോഡില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഭയന്നുപോയ വിദ്യാര്‍ഥിനി കാഷ്മീരി ഗേറ്റ് പൊലിസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിക്കുകയായിരുന്നു.
പൊലിസ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ഉത്തര്‍പ്രദേശിലെ മൈന്‍പുരി ജില്ലക്കാരിയായ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടുകാരുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് വീട്ടില്‍നിന്നിറങ്ങി നോയിഡയിലുള്ള ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. കനത്ത മഴയും ഇരുട്ടും കാരണം വഴിതെറ്റിയ പെണ്‍കുട്ടി പരി ചൗക്ക് എന്ന പ്രദേശത്ത് ഇറങ്ങി. തുടര്‍ന്ന് കനത്ത മഴയില്‍ ഒറ്റപ്പെട്ടുപോയ പെണ്‍കുട്ടി സഹായത്തിനായി ഒരു സ്ലീപ്പര്‍ ബസിന് കൈ കാണിക്കുകയും ബസ് നിര്‍ത്തുകയും ചെയ്തു.
നോയിഡ സെക്ടര്‍ 63ലേക്കാണു പോകുന്നതെന്നു പറഞ്ഞാണ് ഡ്രൈവറും കണ്ടക്ടറും പെണ്‍കുട്ടിയെ ബസില്‍ കയറ്റിയത്. ബസില്‍ മറ്റു യാത്രകാരുണ്ടായിരുന്നില്ല. പെണ്‍കുട്ടിയുടെ മൊഴിപ്രകാരം ബസ് നീങ്ങിത്തുടങ്ങി അധികം വൈകാതെതന്നെ കണ്ടക്ടര്‍ ലൈംഗികച്ചുവയോടെ മോശമായി പെരുമാറാനും ഡ്രൈവറുമായി ചേര്‍ന്ന് ബലാത്സംഗത്തിനു ശ്രമിക്കുകയും ചെയ്തു.
എതിര്‍ത്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തെന്നും കുട്ടി മൊഴി നൽകിയതായി പൊലിസ് പറഞ്ഞു.
Tags : NirbhayaModel Raped Delhi Girl GangRaped Bus Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash