പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചയാളുടെ മൃതദേഹം പുറത്തേക്കു കൊണ്ടുവരുന്നു.
കൗശാംബി: ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിൽ പടക്കനിർമാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 11 പേർ മരിച്ചു.
മണോരി ഗ്രാമത്തിൽ പിപ്രി പൊലിസ് സ്റ്റേഷൻ പരിധിയിലെ പടക്കനിർമാണശാലയിലാണ് ഇന്നലെ ഉച്ചയോടെ സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ പ്രയാഗ്രാജിലെ എസ്ആർഎൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ അഞ്ചു പേർ മരിച്ചു.
സ്ഫോടനത്തിൽ ഇരുപതോളം പേർക്കു പരിക്കേറ്റതായാണ് പ്രാഥമിക കണക്ക്. ശാലയ്ക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ചെങ്കിലും എത്രപേർ കുടുങ്ങിയിട്ടുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. അവശിഷ്ടങ്ങൾ നീക്കി രക്ഷാപ്രവർത്തനം തുടരുകയാണ്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ പടക്കനിർമാണശാലയ്ക്കും സമീപത്തെ കെട്ടിടങ്ങൾക്കും വ്യാപക നാശനഷ്ടമുണ്ടായി. ആറ് വീടുകൾ തകർന്നിട്ടുണ്ട്. വൈദ്യുത പോസ്റ്റുകൾക്കും കേടുപാട് സംഭവിച്ചു.
സ്ഫോടനത്തെത്തുടർന്ന് സമീപത്തുകൂടി കടന്നുപോകുന്ന ഡൽഹി-ഹൗറ റെയിൽപാതയിലെ ട്രെയിൻ ഗതാഗതം ഏകദേശം ഒരു മണിക്കൂറോളം നിർത്തിവച്ചു. സംഭവസ്ഥലത്തിനടുത്തെത്തിയ അജ്മീർ-സീൽദ എക്സ്പ്രസ് മണോരി സ്റ്റേഷനിലേക്ക് തിരിച്ചയച്ചു.
ഡൽഹിയിൽനിന്ന് വാരാണസിയിലേക്കു പോകുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസ് സൈയദ് സരവൻ സ്റ്റേഷനിൽ നിർത്തിയിട്ടു. എൻഡിആർഎഫ്, എസ്ഡിആർഎഫ്, പൊലിസ്, അഗ്നിരക്ഷാസേന എന്നിവയുടെ സംഘങ്ങൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.
Tags : Explosion FireworksFactory Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash