National
ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗികചൂഷണവും അതിക്രമങ്ങളുമടങ്ങിയ ഉള്ളടക്കങ്ങളെക്കുറിച്ചുള്ള വിവരം സമൂഹമാധ്യമങ്ങൾ അധികൃതരെ അറിയിക്കണമെന്ന മുൻ ഉത്തരവ് നടപ്പാക്കണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന്റെ പ്രതികരണം തേടി സുപ്രീംകോടതി.
2012ലെ പോക്സോ നിയമപ്രകാരവും അതിലെ ചട്ടങ്ങൾ പ്രകാരവും കുട്ടികൾക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങൾ പോലീസിനെ അറിയിക്കാൻ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്ക് ബാധ്യതയുണ്ടെന്ന് 2024 സെപ്റ്റംബറിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
എന്നാൽ ഈ ഉത്തരവ് പാലിക്കപ്പെടുന്നില്ലെന്നു ചൂണ്ടിക്കാട്ടി ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ് എന്ന സംഘടനയാണു സുപ്രീംകോടതിയെ സമീപിച്ചത്.
നിയമപരമായ ഇത്തരം മുൻകരുതലുകൾ പാലിക്കാത്ത ഇടനിലക്കാർക്ക് ഐടി നിയമത്തിലെ സെക്ഷൻ 79 നൽകുന്ന സംരക്ഷണം ലഭിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി.
വിഷയം പരിഗണിച്ച ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ചാണ് വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ പ്രതികരണം തേടിയത്.
Kerala
കണ്ണൂർ: സാമൂഹ്യമാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചെന്ന് സിപിഎം നേതാവ് പി. ജയരാജന്. പോലീസിനെ വെല്ലുവിളിച്ചതിന് പിന്നാലെ പിടിയിലായ അര്ജുന് ആയങ്കിയെ പി. ജയരാജന് ചേര്‍ത്തു പിടിച്ച് നില്ക്കുന്ന വ്യാജ ചിത്രം ഉപയോഗിച്ചാണ് വ്യാജ പ്രചരണം.
സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് പി.ജയരാജൻ വ്യാജപ്രചരണത്തിനെതിരെ രംഗത്തെത്തിയത്. 27 വർഷം മുൻപ് നടന്ന ആർഎസ്എസ് ആക്രമണത്തിൽ നഷ്ടപ്പെട്ട ഇടതു കൈയിലെ പെരുവിരൽ, എഐ ഉപയോഗിച്ച് നിര്‍മിച്ച ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടതും ജയരാജൻ പോസ്റ്റിൽ ചൂണ്ടിക്കാട്ടി. വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി തുടങ്ങിയതായും പി.ജയരാജൻ വ്യക്തമാക്കി.
Sports
ലിസ്ബണ്‍: ഫിഫ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ജിയാനി ഇന്‍ഫാന്റീനോ രാജിവയ്ക്കണമെന്ന ആവശ്യക്കാരുടെ പട്ടികയിലേക്ക് പോര്‍ച്ചുഗല്‍ ഇതിഹാസം ലൂയി ഫിഗോയും. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഫിഗോ, ഇന്‍ഫാന്റീനോയുടെ രാജി ആവശ്യപ്പെട്ടത്.
“ഫുട്ബോള്‍ ലോകത്തിലെ മറ്റു പലര്‍ക്കുമൊപ്പം ഞാനും ജിയാനി ഇന്‍ഫാന്റീനോ ഫിഫ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. ഉന്നതമാക്കേണ്ട കസേരയെ അപമതിപ്പിലേക്ക് അദ്ദേഹം തള്ളിവിട്ടു. അദ്ദേഹത്തിന്റെ മുതിര്‍ന്ന സ്റ്റാഫുകളുടെയും ഉപദേശകരുടെയും ആരാധകരുടെയും വിശ്വാസം നഷ്ടപ്പെടുത്തി. ഫുട്ബോളിനെ രക്ഷിക്കാനുള്ള സമയം അതിക്രമിച്ചിട്ടില്ല.''- ഫിഗോ കുറിച്ചു.
പോര്‍ച്ചുഗലിന്റെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ് ലൂയി ഫിഗോ. പോര്‍ച്ചുഗലിനായി 127 മത്സരങ്ങളില്‍നിന്ന് 32 ഗോള്‍ ഈ വിംഗര്‍ സ്വന്തമാക്കി. സ്പോര്‍ട്ടിംഗ്, ബാഴ്സലോണ, റയല്‍ മാഡ്രിഡ്, ഇന്റര്‍ മിലാന് ടീമുകള്‍ക്കായി പന്തുതട്ടി.
International
സിഡ്നി: ഓസ്ട്രേലിയയിൽ കുട്ടികൾക്കേർപ്പെടുത്തിയ സോഷ്യൽമീഡിയ നിരോധനം ഫലപ്രദമാകുന്നില്ല. 16നു താഴെയുള്ള കുട്ടികളിൽ ഭൂരിഭാഗത്തിനും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പുതിയ അക്കൗണ്ട് തുടങ്ങാനും പഴയ അക്കൗണ്ട് നിലനിർത്താനും കഴിയുന്നുവെന്നാണു കണ്ടെത്തൽ.
ലോകത്താദ്യമായി കുട്ടികൾക്കു സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തിയ രാജ്യമാണ് ഓസ്ട്രേലിയ. ഡിസംബർ 12നാണു പ്രാബല്യത്തിൽ വന്നത്. തുടർന്നുള്ള മൂന്നുമാസത്തെ അടിസ്ഥാനമാക്കി ഓസ്ട്രേലിയൻ ഇന്റർനെറ്റ് റെഗുലേറ്ററായ ഇസേഫ്റ്റി തയാറാക്കിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കുട്ടികളുടെ പ്രായം നിർണയിക്കാൻ ഫലപ്രദമായ മാർഗങ്ങൾ നടപ്പിലാക്കാത്തതാണു പ്രധാന കാരണമെന്ന് ഇന്നലെ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നിരോധനം നടപ്പാക്കുന്നതിനു മുന്‍പ് ഇസേഫ്റ്റി നടത്തിയ സർവേയിൽ പങ്കെടുത്ത 16നു താഴെയുള്ള കുട്ടികളിൽ 85.9 ശതമാനവും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതായി അറിയിച്ചിരുന്നു. നിരോധനം നടപ്പാക്കി മൂന്നു മാസത്തിനുശേഷം നടത്തിയ സർവേയിൽ ഇത് 81.5 ശതമാനമായി. വളരെച്ചെറിയ കുറവു മാത്രമാണുണ്ടായത്. അക്കൗണ്ടുകൾ നിലനിർത്തുന്നതായും പുതിയവ തുടങ്ങുന്നതായും കുട്ടികൾ വെളിപ്പെടുത്തി.
പാർലമെന്റിൽ പാസാക്കിയ നിയമം നടപ്പാക്കാൻ നടപടികൾ എടുക്കാത്തതിന്റെ പേരിൽ ഫേസ്ബുക്കിന്റെ മാതൃ കന്പനിയായ മെറ്റ അടക്കമുള്ളവർക്കെതിരേ ഇസേഫ്റ്റി നേരത്തേ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യംവയ്ക്കുന്ന പോസ്റ്റുകൾ നീക്കംചെയ്യാൻ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളോട് ഡൽഹി പോലീസ് ഉത്തരവിട്ടെന്നു റിപ്പോർട്ട്. കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിനിടെ പങ്കുവയ്ക്കപ്പെട്ട അപകീർത്തിപരവും ആക്ഷേപകരവുമായ പോസ്റ്റുകൾ നീക്കം ചെയ്യാനാണ് നിർദേശം.
ഇത്തരം പോസ്റ്റുകൾ നീക്കം ചെയ്യുന്ന നടപടി പുരോഗമിക്കുകയാണെന്നും വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ അപ്ലോഡ് ചെയ്ത നിരവധി പോസ്റ്റുകൾ നീക്കം ചെയ്തെന്നും ഒരു ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഡൽഹി പോലീസിന്റെ സമൂഹമാധ്യമ നിരീക്ഷണ ടീം അത്തരം ഉള്ളടക്കങ്ങൾ കണ്ടെത്താൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സദാ നിരീക്ഷണത്തിനു വിധേയമാക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു.
അതിനിടെ, പ്രധാനമന്ത്രിയെ ലക്ഷ്യംവയ്ക്കു ന്ന പോസ്റ്റുകൾ നീക്കം ചെയ്യാൻ ഉത്തരവിടുന്നത് സർക്കാരിന്റെ ഏകാധിപത്യപരമായ പ്രവണതയാണെന്നു സമൂഹമാധ്യമങ്ങളിൽ വിമർശനമുയരുന്നുണ്ട്.
Kerala
ന്യൂഡൽഹി: നീറ്റ് വിഷയത്തിൽ വിദ്യാർഥികൾ നടത്തുന്ന സമരം തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു മാസം നീണ്ട മൗനത്തിനു ശേഷം ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ വീഡിയോ സന്ദേശത്തിനെതിരേ സോഷ്യൽ മീഡിയയിൽ ട്രോൾ മഴയും പരിഹാസവും. മതിലുകളില്ലാത്ത വീടിന്റെ ഗേറ്റ് പൂട്ടിയിടുന്ന ചിത്രം പങ്കുവച്ചാണ് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ പ്രധാനമന്ത്രിയുടെ നടപടിയെ പരിഹസിച്ചത്.
ഇതിനൊപ്പം സോഷ്യൽ മീഡിയയിൽ നൂറു കണക്കിനു ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്. പാറ്റകളെ ഹിറ്റ് അടിച്ചുതീർക്കാമെന്ന ലാഘവത്തിൽ ഇരുന്ന സർക്കാരിന് അങ്കലാപ്പ് തുടങ്ങി എന്നതിന്റെ ലക്ഷണമാണ് രാത്രി 11.30ന് ധൃതിപ്പെട്ട് ഇറക്കിയ വിഡിയോയെന്നു പലരും ചൂണ്ടിക്കാട്ടി. ചോദ്യപേപ്പർ ചോർച്ച കേസുകൾ അതിവേഗ കോടതികളും കടുത്ത ശിക്ഷയും ഉറപ്പാക്കുന്ന നിയമം മൺസൂൺ സമ്മേളനത്തിൽത്തന്നെ പാർലമെന്റിൽ പാസാക്കാൻ ശ്രമിക്കുമെന്നാണ് പ്രധാനമന്ത്രി സന്ദേശത്തിൽ പറഞ്ഞത്.
മൂന്നു മിനിറ്റ് നീണ്ട സന്ദേശത്തിൽ ചോദ്യപേപ്പർ വിഷയത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുണ്ടായ വേദന മനസിലാക്കുന്നുവെന്നും ഫലപ്രദമായ നടപടിയെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയ്ക്കു ശേഷം 19 ലക്ഷത്തോളം കുട്ടികളുടെ ഒരു അക്കാദമിക വർഷംനഷ്ടപ്പെടാതിരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ പുനഃപരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, സമരം ചെയ്യുന്ന വിദ്യാർഥികളും പ്രതിപക്ഷവും മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യമായ ധർമേന്ദ്ര പ്രധാന്റെ രാജിയുടെ കാര്യത്തിൽ പ്രധാനമന്ത്രി മൗനം പാലിച്ചു. എന്നാൽ, സന്ദേശം പുറത്തിറക്കി ഒരു മണിക്കൂറിനകം പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ കടുത്ത മറുപടിയെത്തി. പരീക്ഷണ നാളുകളിലൂടെ കടന്നുപോകുന്ന വിദ്യാർഥികളുടെ ബുദ്ധിയെ ഇത്തരം പരിതാപകരമായ വീഡിയോകൾ പങ്കുവച്ച് അപമാനിക്കരുതെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു.
വിഷയത്തിൽ പ്രധാനമന്ത്രിക്കു മുന്നിൽ മൂന്നു പ്രധാന ആവശ്യങ്ങളാണു പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ ഉടനടി പുറത്താക്കുക, നീറ്റ് ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർഥികളെ മർദിച്ചവർക്കെതിരെ കർശന നടപടിയെടുക്കുക, രാജ്യത്തെ വിദ്യാർഥികളോടു മാപ്പ് പറയുക എന്നിവയാണ് രാഹുൽ ഗാന്ധിയുടെ ആവശ്യങ്ങൾ. രാജ്യത്തെ വിദ്യാർഥികൾ ഒന്നടങ്കം ആവശ്യപ്പെടുന്നതു വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
International
പാരീസ്: 15നു താഴെ പ്രായമുള്ളവർക്കു സോഷ്യൽ മീഡിയ പ്രവേശനം നിരോധിക്കുന്ന നിയമം ഫ്രഞ്ച് പാർലമെന്റ് അംഗീകരിച്ചു.
15നു താഴെ പ്രായമുള്ളവർക്കു സെപ്റ്റംബർ മുതൽ പുതിയ അക്കൗണ്ട് തുറക്കാനാവില്ല. നിലവിൽ 15നു താഴെ പ്രായമുള്ളവരുടെ അക്കൗണ്ടുകൾ അടുത്ത വർഷം ജനുവരിയിൽ പ്രവർത്തനരഹിതമാകുന്നതോടെ നിരോധനം പൂർണമാകും.
പ്രായം പരിശോധിക്കാനായി ഫ്രഞ്ച് സർക്കാർ നല്കുന്ന നിർദേശങ്ങൾ സോഷ്യൽ മീഡിയ കന്പനികൾ പാലിക്കേണ്ടിവരും.
ഇത്തരം നടപടി സ്വീകരിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമാണ് ഫ്രാൻസ്.
Tech
പാരീസ്: 15 വയസിൽ താഴെയുള്ള കുട്ടികൾ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത് തടയുന്നതിനുള്ള നിർണായക നിയമനിർമാണവുമായി ഫ്രാൻസ് മുന്നോട്ട്.പാർലമെന്റിലെ രണ്ട് സഭകളുടെയും പ്രതിനിധികൾ അടങ്ങിയ സംയുക്ത സമിതി ബില്ലിന്റെ കരടിന് തിങ്കളാഴ്ച അംഗീകാരം നൽകി.
നാഷണൽ അസംബ്ലിയിലും സെനറ്റിലും നടക്കുന്ന അന്തിമ ചർച്ചകൾക്കും വോട്ടെടുപ്പിനും ശേഷം ബില്ലിന് പൂർണ അംഗീകാരം ലഭിക്കും. സെപ്റ്റംബറിലെ പുതിയ അധ്യയന വർഷാരംഭത്തിന് മുൻപ് തന്നെ നിയമം നടപ്പിലാക്കാനാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ലക്ഷ്യമിടുന്നത്. കുട്ടികളുടെ ഓൺലൈൻ സുരക്ഷയെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചുമുള്ള ആശങ്കകളെത്തുടർന്നാണ് ഫ്രഞ്ച് സർക്കാരിന്റെ ഈ വിപ്ലവകരമായ നീക്കം.
വിലക്ക് ബാധകമാകുന്ന സോഷ്യൽ മീഡിയ സേവനങ്ങളുടെ ഔദ്യോഗിക പട്ടിക ഫ്രാൻസിന്റെ ഇൻഫർമേഷൻ ടെക്നോളജി മന്ത്രി തയ്യാറാക്കും. ജന്മദിനം രേഖപ്പെടുത്തുന്നതിന് പകരം, ഫ്രാൻസിലെ ഡാറ്റാ പ്രൊട്ടക്ഷൻ അഥോറിറ്റി അംഗീകരിക്കുന്ന കൃത്യമായ പ്രായപരിശോധന സംവിധാനങ്ങൾ സോഷ്യൽ മീഡിയ കമ്പനികൾ ഏർപ്പെടുത്തണം.
കുട്ടികളുടെ ശ്രദ്ധ തിരിയാതിരിക്കാനും പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമായി ഹൈസ്കൂളുകളിൽ സ്മാർട്ട്ഫോണുകളുടെ ഉപയോഗം പൂർണമായി നിരോധിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിൽ ഒന്നായി ഫ്രാൻസ് ഇതോടെ മാറും.
കഴിഞ്ഞ ഡിസംബറിൽ ഓസ്ട്രേലിയ 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്, യൂട്യൂബ് തുടങ്ങിയ പ്രധാന പ്ലാറ്റ്ഫോമുകൾ നിരോധിക്കുന്ന നിയമം പാസാക്കിയിരുന്നു. യൂറോപ്യൻ യൂണിയനിലുടനീളം സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
International
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ അമിത ഉപയോഗം കൗമാരക്കാരുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന ഫ്രഞ്ച് പബ്ലിക് ഹെൽത്ത് വകുപ്പിന്റെ ഗൗരവമേറിയ റിപ്പോർട്ടാണ് ശക്തമായ നടപടിയിലേക്ക് സർക്കാരിനെ നയിച്ചത്.
പാരീസ്: പതിനഞ്ചുവയസിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിരോധനമേർപ്പെടുത്താനൊരുങ്ങി ഫ്രാൻസ്. ഇതുമായി ബന്ധപ്പെട്ട നിയമനിർമാണത്തിനൊരുങ്ങുകയാണ് ഫ്രഞ്ച് പാർലമെന്റ്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമായി ഫ്രാൻസ് മാറും. പാർലമെന്റിന്റെ ഇരുസഭകളും തമ്മിൽ ബില്ലിന്റെ കരടുരേഖയിൽ ഒരേ അഭിപ്രായത്തിലെത്തിയതോടെയാണ് ചരിത്രപരമായ നിയമനിർമാണത്തിനു വഴിയൊരുങ്ങുന്നത്.
കുട്ടികളെ സൈബർ ലോകത്തെ അപകടങ്ങളിൽനിന്നു സംരക്ഷിക്കാനുള്ള നിയമനിർമാണം നടത്തുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമായി ഫ്രാൻസ് മാറുകയാണെന്ന് ഡിജിറ്റൽ അഫയേഴ്സ് മന്ത്രി ആനി ലെ ഹെനാൻഫ് വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട നയരൂപീകരണങ്ങളിൽ ഒന്നായാണ് ഇതിനെ വിലയിരുത്തുന്നത്. സെപ്റ്റംബറിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ സെക്കൻഡറി സ്കൂളുകളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിനുള്ള നിരോധനവും പൂർണമായി നിലവിൽ വരുമെന്നും ഹെനാൻഫ് കൂട്ടിച്ചേർത്തു.
രണ്ടു ഘട്ടങ്ങളായി നിയമം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഒന്നാം ഘട്ടത്തിൽ, സെപ്റ്റംബർ ഒന്നു മുതൽ 15 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങുന്നത് പൂർണമായും നിർത്തലാക്കും. നിലവിലെ അക്കൗണ്ടുകൾ നിരോധിക്കാനുള്ള നടപടികൾ, അടുത്തവർഷം ജനുവരി ഒന്നുമുതൽ ഘട്ടംഘട്ടമായി നടപ്പാക്കും. എന്നാൽ ഓൺലൈൻ എൻസൈക്ലോപീഡിയകൾ, വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകൾ എന്നിവയെ നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
ടിക് ടോക്, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ അമിത ഉപയോഗം കൗമാരക്കാരുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന ഫ്രഞ്ച് പബ്ലിക് ഹെൽത്ത് വകുപ്പിന്റെ ഗൗരവമേറിയ റിപ്പോർട്ടാണ് ശക്തമായ നടപടിയിലേക്ക് സർക്കാരിനെ നയിച്ചത്. കുട്ടികളുടെ പ്രായം കൃത്യമായി പരിശോധിക്കുന്നതിനായി യൂറോപ്യൻ കമ്മീഷൻ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയാണ്.
നിലവിൽ ഓസ്ട്രേലിയ ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ പതിനാറു വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതു നിയമപരമായി വിലക്കിയിട്ടുണ്ട്.
Kerala
ആലപ്പുഴ: വലിയ കലവൂരിൽ സമൂഹമാധ്യമത്തിലൂടെ കഞ്ചാവ് വിൽക്കാൻ ശ്രമിച്ച യുവാവിനെ എക്സൈസ് സംഘം പിടികൂടി.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡും ആലപ്പുഴ എക്സൈസ് സൈബർ സെല്ലും ചേർന്നാണ് ഇയാളെ പിടികൂടിയത്.
കൈനകരി ആരയ്ക്കൽ തോട്ടുവാത്തല ഗൗതം രതീഷ് (19) ആണ് പിടിയിലായത്.19 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വലിയകലവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ കവാടത്തിന് സമീപം പോപ്പി പാലത്തിന് കിഴക്കുവശത്തുള്ള റോഡിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
Movies
സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ചിത്രം മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജൻ. വ്യാജ ചിത്രം പങ്കുവച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ വിവരങ്ങളും നടി പുറത്തുവിട്ടു.
ഇതിനു പിന്നിലുളള ആളുകൾക്കെതിരെ എത്രയും പെട്ടന്ന് നിയമനടപടി എടുക്കണമെന്ന് കേരള പൊലീസിനോടും സൈബർ സെല്ലിനോടും നടി ആവശ്യപ്പെട്ടിട്ടുണ്ട്.
‘‘എന്റെ സൽപ്പേരിന് കളങ്കം വരുത്തുക എന്ന ദുരുദ്ദേശ്യത്തോടെ, ഈ ചിത്രം അശ്ലീലകരവും അപകീർത്തികരവുമായ രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചിരിക്കുകയാണ്. ഇത് ലജ്ജാകരവും, അംഗീകരിക്കാനാവാത്തതും, എന്റെ സ്വകാര്യതയുടെയും അന്തസിന്റെയും ഗുരുതരമായ ലംഘനവുമാണ്.
ഞാൻ ഈ അക്കൗണ്ട് ഔദ്യോഗികമായി ഇൻസ്റ്റാഗ്രാമിന് റിപ്പോർട്ട് ചെയ്യും, കൂടാതെ ബാധകമായ നിയമങ്ങൾക്കനുസരിച്ച് ഒരു പോലീസ് പരാതി ഫയൽ ചെയ്യുകയും ചെയ്യും. ഈ എഡിറ്റ് ചെയ്ത ഉള്ളടക്കം ഉണ്ടാക്കുകയോ പങ്കുവയ്ക്കുകയോ ചെയ്തവർ ആരായാലും ഉത്തരം പറയേണ്ടിവരും. നിയമപരമായ നടപടികൾ സ്വീകരിക്കും, നീതി ഉറപ്പാക്കും വരെ ഞാൻ ഈ കാര്യത്തിൽ മുന്നോട്ട് പോകും.
ദയവായി ഇത്തരം അധിക്ഷേപകരമായ ഉള്ളടക്കത്തെ പിന്തുണയ്ക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യരുത്.’’അന്ന രേഷ്മ രാജന്റെ വാക്കുകൾ.
Movies
അയർലണ്ടിൽ കണ്ടുമുട്ടിയ യുവാവിനെ തിരിച്ചറിഞ്ഞാൽ 100 യൂറോ സമ്മാനമെന്ന് പന്തയം. ഒരൊറ്റ നോട്ടത്തിൽ സഹനടനെ തിരിച്ചറിഞ്ഞ് ധ്യാൻ ശ്രീനിവാസൻ. 2016-ൽ റിലീസായ ഒരേ മുഖം എന്ന ചിത്രത്തിൽ തനിക്കൊപ്പം അഭിനയിച്ച ഉണ്ണി കെ. കാർത്തികേയൻ എന്ന നടനെയാണ് ഒരു വേദിയിൽ വച്ച് ധ്യാൻ ഒരൊറ്റ നോട്ടത്തിൽ തിരിച്ചറിഞ്ഞത്.
അയർലണ്ടിൽ നടന്ന ഒരു പരിപാടിയിലെ വേദിയിൽ സംസാരിക്കുന്നതിനിടയിലാണ് കാണികളുടെ കൂട്ടത്തിൽനിന്ന കുമരകം സ്വദേശിയും നടനും ഗായകനുമായ ഉണ്ണി കെ. കാർത്തികേയനെ ധ്യാൻ പെട്ടെന്ന് ശ്രദ്ധിക്കുന്നത്. നാട്ടിൽ ഉണ്ടായിരുന്ന ആളല്ലേ എന്ന് ധ്യാൻ ചോദിച്ചതോടെയാണ് രസകരമായ രംഗങ്ങളുടെ തുടക്കം.
താൻ ആരാണെന്ന് കൃത്യമായി പറഞ്ഞാൽ നൂറ് യൂറോ സമ്മാനം നൽകാമെന്നായി ഉണ്ണി. എന്നാൽ, ഒട്ടും ആലോചിക്കാതെതന്നെ നമ്മൾ ‘ഒരേമുഖം’ സിനിമയിൽ ഒന്നിച്ചുണ്ടായിരുന്നു എന്ന് ധ്യാൻ പറയുകയായിരുന്നു. പത്ത് വർഷത്തോളമായിട്ടും ധ്യാൻ തന്നെ ഇന്നും ഓർത്തിരിക്കുന്നുവെന്ന സത്യം വലിയ ഞെട്ടലോടെയും സന്തോഷത്തോടെയുമാണ് ഉണ്ണിയും വേദിയിലുണ്ടായിരുന്നവരും കേട്ടത്.
താരത്തിന്റെ ഈ ഓർമശക്തിയെയും സഹപ്രവർത്തകരോടുള്ള സ്നേഹത്തെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോയ്ക്ക് താഴെ കമന്റുകൾ അയയ്ക്കുന്നത്.
International
ബ്രസൽസ്: യൂറോപ്യൻ യൂണിയനിലും കുട്ടികൾക്കു സോഷ്യൽ മീഡിയ നിയന്ത്രണം ഏർപ്പെടുത്താൻ ആലോചന.
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദോർ ലെയ്ൻ ആണ് ഇക്കാര്യം അറിയിച്ചത്. 27 രാജ്യങ്ങൾ ഉൾപ്പെടുന്ന യൂണിയന്റെ നീക്കം സോഷ്യൽ മീഡിയ കന്പനികൾക്കു വലിയ ആഘാതമാകും.
13നു താഴെ പ്രായമുള്ളവർ മാതാപിതാക്കൾ, അധ്യാപകർ തുടങ്ങി ഉത്തരവാദിത്വപ്പെട്ടവരുടെ മേൽനോട്ടത്തിൽ പരിമിതമായ സമയത്തു മാത്രം സോഷ്യൽ മീഡിയ ഉപയോഗിക്കാനുള്ള നിർദേശമാണു പരിഗണനയിലെന്ന് ഉർസുല പറഞ്ഞു.
കുട്ടികളുടെ പ്രായം വർധിക്കുന്നതിനനുസരിച്ച് ഇളവുകൾ നല്‍കും. പ്രായത്തിനനുസരിച്ച് സോഷ്യൽ മീഡിയ നിയന്ത്രണം അത്യാവശ്യമാണെന്ന് അവർ കൂട്ടിച്ചേർത്തു. കുട്ടിൾക്കു സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തിയ ആദ്യ രാജ്യം ഓസ്ട്രേലിയയാണ്.
Tech
ലണ്ടൻ: കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷിതത്വവും മുൻനിർത്തി യുകെയിൽ 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പൂർണമായി നിരോധിക്കാൻ ഒരുങ്ങി ബ്രിട്ടീഷ് സർക്കാർ. ജൂൺ 15 തിങ്കളാഴ്ച ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രി കീർ സ്റ്റാർമർ ഈ നിർണായക പ്രഖ്യാപനം നടത്തിയത്.
16 വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം സർക്കാർ നിരോധിക്കും, സ്റ്റാർമർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കുട്ടികളുടെ ഓൺലൈൻ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി സോഷ്യൽ മീഡിയ നിയന്ത്രണങ്ങളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഒരു സമ്പൂർണ്ണ നിരോധനമാണ് ശരിയായ മാർഗ്ഗമെന്ന് എനിക്ക് വ്യക്തമായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇത് നടപ്പിലാക്കുക അത്ര എളുപ്പമല്ലെങ്കിലും, വൻകിട സാങ്കേതിക കമ്പനികളുടെ സ്വാധീനത്തെ പ്രതിരോധിക്കാൻ സർക്കാരിന് കൃത്യമായ അധികാരമുണ്ടെന്ന് പ്രധാന മന്ത്രി കീർ സ്റ്റാർമർ .
ടെക് കമ്പനികൾക്കെതിരെ കഴിഞ്ഞ കുറച്ചുകാലമായി ബ്രിട്ടൻ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. പ്രായപരിശോധന കർശനമാക്കുക, അൽഗോരിതങ്ങളിൽ മാറ്റം വരുത്തുക, മൊബൈൽ ഫോണുകളിലൂടെ കുട്ടികൾ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ മുൻപും ഉന്നയിച്ചിരുന്നു. എന്നാൽ, കുട്ടികൾ ഓൺലൈനിൽ അമിത സമയം ചെലവഴിക്കുന്നത് മൂലമുണ്ടാകുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ശക്തമായ നിരോധനത്തിലേക്ക് കടക്കാൻ സർക്കാർ തീരുമാനിച്ചതെന്നും അദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിച്ച ഓസ്ട്രേലിയയുടെ നടപടിയും, യുകെയിലെ മാതാപിതാക്കളുടെ അഭിപ്രായങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനം. കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ച ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഓസ്ട്രേലിയ. കഴിഞ്ഞ ഡിസംബർ മുതൽ ടിക്ടോക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിൽ നിന്നും 16 വയസ്സിൽ താഴെയുള്ള കുട്ടികളെ ഓസ്ട്രേലിയ വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടികളുടെ ആരോഗ്യത്തെയും സുരക്ഷയെയും കരുതി കൂടുതൽ രാജ്യങ്ങൾ സമാനമായ നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കാൻ തുടങ്ങിയത്.
Kerala
കൊച്ചി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച സമൂഹമാധ്യമങ്ങളിൽ നിന്ന് തെരുവിലേക്ക്. യുഡിഎഫ് ജയിക്കും വി.ഡി.സതീശൻ നയിക്കുമെന്ന ഫ്ലക്സ് ആലുവയിൽ വച്ചു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം തുടരുന്നതിനിടെയാണ് ആലുവ തോട്ടുമുഖത്ത് ഫ്ലക്സ് ഉയർന്നത്.
കഴിഞ്ഞ ദിവസം മലപ്പുറത്തെ കാലടി പഞ്ചായത്തിലും ഇത്തരം ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടെ കെ.സി.വേണുഗോപാലിന്റെ വിക്കിപീഡിയ പേജിൽ 13-ാമത് കേരള മുഖ്യമന്ത്രിയെന്ന വിവരണം പ്രത്യക്ഷപ്പെട്ടു. വ്യാപകമായി ഇത് പ്രചരിപ്പിക്കപ്പെട്ടതോടെ പിന്നീട് എഡിറ്റ് ചെയ്തു നീക്കി.
കഴിഞ്ഞദിവസം ജനനായകൻ എന്നപേരിൽ രമേശ് ചെന്നിത്തലയുടെ വീഡിയോ പുറത്തു വന്നതിനു പിന്നാലെ കേരള യാത്ര എന്ന പേരിൽ പോഡ്കാസ്റ്റും തുടങ്ങിയിരുന്നു. കെഎസ്യു കാലം മുതലുള്ള ജീവിതമാണ് പ്രമേയം.
Tech
പുതിയ ഫീച്ചറുകൾ പരീക്ഷിക്കാനൊരുങ്ങി വാട്സ്ആപ്. നിലവിൽ ഏറ്റവും പുതിയ പരിഷ്ക്കാരങ്ങളെക്കുറിച്ച് ഔദ്യോഗികമായി പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, വാട്സ്ആപിൽ ഇനി മുതൽ ഗ്രൂപ്പിൽ സജീവമായ അംഗങ്ങളുടെ പേരുകൾ കൂടി കാണാൻ സാധിക്കും. ഗ്രൂപ്പുകളിൽ നിലവിലുള്ള ആക്ടിവിറ്റി ഇൻഡിക്കേറ്റർ കൂടുതൽ വ്യക്തമാക്കാൻ അധികൃതർ ഒരുങ്ങുകയാണ്.
പുതിയ അപ്ഡേറ്റിലൂടെ ഗ്രൂപ്പിൽ സജീവമായ അംഗങ്ങളുടെ പേരുകൾ കൂടി കാണാൻ സാധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ, ഗൂഗിൾ പ്ലേ സ്റ്റോറിലെ വാട്ട്സ്ആപ്പ് ബീറ്റ ആൻഡ്രോയിഡ് 2.26.13.3 പതിപ്പിൽ, നിലവിൽ ഓൺലൈനിലുള്ള കോൺടാക്റ്റുകളുടെ പട്ടിക കാണാൻ സഹായിക്കുന്ന പുതിയ ഫീച്ചറും വാട്ട്സ്ആപ്പ് വികസിപ്പിച്ചുവരികയാണ്. ഭാവിയിലെ അപ്ഡേറ്റുകളിൽ ഈ സൗകര്യം ഉപഭോക്താക്കൾക്ക് ലഭ്യമാകും എന്ന് അറിയിച്ചിട്ടുണ്ട്.
പുതിയ മാറ്റം വരുന്നതോടെ ഓരോ ചാറ്റുകളും പ്രത്യേകം പരിശോധിക്കാതെ തന്നെ കോൺടാക്റ്റ് ലിസ്റ്റിലൂടെ കണ്ണോടിച്ചാൽ ആരെല്ലാം ലഭ്യമാണെന്ന് മനസ്സിലാക്കാൻ സാധിക്കും.ഉപഭോക്താക്കളുടെ സ്വകാര്യതാ ക്രമീകരണങ്ങളെ പൂർണ്ണമായും മാനിച്ചുകൊണ്ടായിരിക്കും ഈ ഫീച്ചർ പ്രവർത്തിക്കുക. ആരെങ്കിലും അവരുടെ ലാസ്റ്റ് സീൻ ഓഫ് ചെയ്തിട്ടുണ്ടെങ്കിൽ അവർ ഈ ഓൺലൈൻ ലിസ്റ്റിൽ ദൃശ്യമാകില്ല. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ ആദ്യം ബീറ്റാ ടെസ്റ്റർമാർക്കും പിന്നീട് എല്ലാ ഉപഭോക്താക്കൾക്കുമായി പുറത്തിറക്കും.
International
വാഷിംഗ്ടൺ ഡിസി: ലോകമെമ്പാടും ജനപ്രീതിയുണ്ടായിരുന്ന ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ടിക്ടോക് യുഎസുമായി പുതിയ കരാർ ഒപ്പിട്ടു. ചൈനീസ് ടിക്ടോക് ഉടമ ബൈയ്റ്റി ഡാൻസ് ആണ് ഇക്കാര്യം അറിയിച്ചത്.
2020 ഓഗസ്റ്റിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎസ് സുരക്ഷാ മാനദണ്ഡങ്ങളെ മുൻനിർത്തി ടിക്ടോക് നിരോധിച്ചിരുന്നു. ഇതേത്തുടർന്നു വർഷങ്ങൾക്കു ശേഷമുള്ള ശ്രമത്തിനൊടുവിലാണ് ഈ സംയുക്ത കരാറിനു കൈകോർക്കുന്നത്. യുഎസ് ഉപയോക്താക്കളുടെ വിവരങ്ങൾ, സൈബർ സുരക്ഷാ നടപടികളിലൂടെ ടിക്ടോക് യുഎസ്ഡിഎസ് ജോയിന്റ് വെഞ്ചർ എൽഎൽസി സുരക്ഷിതമാക്കുമെന്നു ബൈറ്റ് ഡാൻസ് അറിയിച്ചു.
ഈ കരാർ പ്രകാരം സംരംഭത്തിന്റെ 80.1 ശതമാനം ഓഹരികൾ അമേരിക്കൻ- ആഗോള നിക്ഷേപകർക്കും ബാക്കി 19.9 ശതമാനം ബൈറ്റ്ഡാൻസിനും ആയിരിക്കും. ടിക്ടോക് യുഎസ്ഡിഎസ് ജോയിന്റ് വെഞ്ച്വറിലെ പ്രധാന നിക്ഷേപകരായ ഒറാക്കിൾ, പ്രൈവറ്റ് ഇക്വിറ്റി ഗ്രൂപ്പായ സിൽവർ ലേക്ക്, അബുദാബി ആസ്ഥാനമായുള്ള നിക്ഷേപസ്ഥാപനമായ എംജിഎക്സ് എന്നിവർക്കും 15 ശതമാനം വീതം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും.
ടിക്ടോക്കിനെ രക്ഷിക്കാൻ കഴിഞ്ഞതിൽ തനിക്കു സന്തോഷമുണ്ടെന്നും പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവർക്കും ഇഷ്ടപ്പെടുന്നവർക്കും ഇടയിൽ താൻ എന്നും ഓർമിക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.