Kerala
കൊച്ചി: എറണാകുളത്ത് ലഹരിയുടെ ഒഴുക്ക് തടയാൻ എക്സൈസും റൂറൽ ജില്ല പോലീസും. ലഹരിയുടെ ഉപയോഗവും വിപണനവും തടയാൻ പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞ് എല്ലാ മേഖലകളിലും പരിശോധന തുടരുകയാണ്. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശ പ്രകാരം നിയമസഭ തെരഞ്ഞെടുപ്പിന് അനുബന്ധിച്ചാണ് റെയ്ഡുകൾ സംഘടിപ്പിച്ചിട്ടുള്ളത്.
പോലീസ്, എക്സൈസ്, റൂറൽ ജില്ലാ ഡാൻസാഫ് ടീം എന്നിവർ സംയുക്തമായാണ് പരിശോധന. പിടികൂടിയാൽ കർശന നടപടി സ്വീകരിക്കും. അതേസമയം, കൊച്ചിയിൽ ലഹരി ഒഴുക്ക് വർദ്ധിച്ചു വരികയാണ്. കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ലഹരി വേട്ടയെ തുടർന്ന് എറണാകുളം ജില്ലയിൽ കർശന പരിശോധന നടക്കുന്നുണ്ട്.
കഴിഞ്ഞ ശനിയാഴ്ച ആഡംബര ഹോട്ടലിൽ നടന്ന പാർട്ടിയിൽ നിന്നും ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന തിരുവനന്തപുരം സ്വദേശി ഷോൺ, ഡോക്ടർ, അഭിഭാഷകൻ എന്നിവരെ കൊക്കെയ്നും ഹൈഡ്രോ കഞ്ചാവുടക്കമുള്ള ലഹരിയുമായി പിടികൂടിയിരുന്നു.
National
ന്യൂഡൽഹി: പുതുവർഷ ദിനത്തോടനുബന്ധിച്ചു ഡൽഹി പോലീസ് നടത്തിയ റെയ്ഡിൽ ഇരുനൂറിലധികം പേർ അറസ്റ്റിൽ. ഓപ്പറേഷൻ ആഘാത് 3.0 എന്ന പേരിൽ നടത്തിയ റെയ്ഡിൽ അനധികൃത ആയുധങ്ങൾ, മയക്കുമരുന്നുകൾ, മോഷണവസ്തുക്കൾ, അനധികൃത പണം എന്നിവ പോലീസ് പിടികൂടി.
എക്സൈസ് നിയമം, എൻഡിപിഎസ് നിയമം, ചൂതാട്ട നിയമം എന്നിവയ്ക്കു കീഴിലുള്ള കുറ്റകൃത്യങ്ങൾ പ്രകാരമാണ് അറസ്റ്റുകൾ. പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾ തടയുന്നതു ലക്ഷ്യമിട്ടാണ് ഡൽഹി പോലീസ് വ്യാപക റെയ്ഡുകൾ നഗരത്തിലുടനീളം നടത്തിയത്.
സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്നവർ, തെരുവ് കുറ്റവാളികൾ, സ്ഥിരം നിയമലംഘകർ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടവരിലേറെയും. ഇത്തരത്തിൽ 285 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അഞ്ഞൂറിലധികംപേരെ പുതുവത്സര ആഘോഷങ്ങളിലുണ്ടാകാൻ സാധ്യതയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
21 നാടൻ തോക്കുകൾ, 20 വെടിയുണ്ടകൾ, 27 കത്തികൾ, ആറു കിലോ കഞ്ചാവ്, അനധികൃത മദ്യം, രണ്ടു ലക്ഷത്തിലധികം രൂപ, 310 മൊബൈൽ ഫോണുകൾ, 231 ഇരുചക്ര വാഹനങ്ങൾ എന്നിവയാണ് ഓപ്പറേഷൻ ആഘാതിൽ പിടിച്ചെടുത്തത്. ഇതിൽ പലതും മോഷണവസ്തുക്കളാണെന്നും പോലീസ് അറിയിച്ചു.