മുംബൈ: പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അധോലോക കുറ്റവാളി നേതാവുമായി ബന്ധമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് മഹാരാഷ്ട്രയിൽ വിവിധയിടങ്ങളിൽ ഭീകരവിരുദ്ധ സേന (എടിഎസ്) വ്യാപക റെയ്ഡ് നടത്തി.
ബുധനാഴ്ച രാവിലെ മുതൽ മുംബൈ ഉൾപ്പടെ മഹാരാഷ്ട്രയിലെ നാൽപതോളം കേന്ദ്രങ്ങളിലായിരുന്നു ഒരേ സമയം റെയ്ഡ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 53 പേരെ എടിഎസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
വിദേശത്തിരുന്ന് ക്രിമിനൽ സംഘങ്ങളെ നിയന്ത്രിക്കുന്ന ഷെഹ്സാദ് ഭട്ടി എന്നയാളുമായി സമ്പർക്കം പുലർത്തിയവരെ ലക്ഷ്യമിട്ടായിരുന്നു എടിഎസിന്റെ നടപടി. സാമൂഹികമാധ്യമങ്ങൾ വഴി ഇന്ത്യൻ യുവാക്കളെ സ്വാധീനിക്കാനും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനും ഭട്ടി ശ്രമിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
മുംബൈ, അക്കോള, നാന്ദെഡ്, പൂന, മീര റോഡ്, നളസോപാര, നാസിക്, ജൽഗാവ്, നാഗ്പുർ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണു പരിശോധന നടന്നത്.
ഭട്ടിയുടെ സിൻഡിക്കറ്റുകളുമായി ബന്ധമുള്ള ചില വ്യക്തികളുടെ സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ച് എടിഎസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് 53 പേരെ തിരിച്ചറിഞ്ഞതും അവരുടെ ഒളിത്താവളങ്ങളിൽ പരിശോധന നടത്തിയതും. ഇവരുടെ സാമൂഹികമാധ്യമങ്ങളിലെയും സാമ്പത്തിക ഇടപാടുകളും എടിഎസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
കഴിഞ്ഞയാഴ്ച ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
ഷെഹ്സാദ് ഭട്ടി ശൃംഖലയിലെ അംഗങ്ങൾ വഴിയാണ് ഈ പദ്ധതികൾ ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി പോലീസിന്റെ സ്പെഷൽ സെൽ ഒന്പത് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് മഹാരാഷ്ട്രയിലും കർശന പരിശോധന നടക്കുന്നത്.
യുവാക്കളെ ആഡംബരജീവിതവും പണവും വാഗ്ദാനം ചെയ്ത് ക്രിമിനൽ സംഘങ്ങളിലേക്ക് എത്തിക്കാനാണ് ഭട്ടി ശ്രമിക്കുന്നതെന്നും ഇയാളുടെ നിരവധി സ്ലീപ്പർസെല്ലുകൾ മഹാരാഷ്ട്രയിലുണ്ടെന്നും എടിഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Tags : Maharashtra raids underworld leader Pakistani Links ATS