Kerala
കണ്ണൂർ: മുൻമുഖ്യമന്ത്രി പിണറായി വിജയന്റെയും മരുമകനും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഇഡി റെയ്ഡ് നടക്കുന്ന സാഹചര്യത്തിൽ വ്യാപക പ്രതിഷേധവുമായി സിപിഎം.
പരിശോധന നടക്കുന്ന പിണറായിയുടെ കണ്ണൂരിലെ വീടിനു മുന്നിലും തിരുവനന്തപുരത്തെ വാടകവീടിനു മുന്നിലും തടിച്ചുകൂടിയ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിച്ചു. കോഴിക്കോട് കോട്ടുളിയിലെ മുഹമ്മദ് റിയാസിന്റെ വീടിനു മുന്നിലും പ്രതിഷേധം നടന്നു.
കണ്ണൂരിലെ പിണറായിയുടെ വീടിനു മുന്നിൽ നടന്ന പ്രതിഷേധത്തിന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും മുതിർന്ന നേതാവ് പി. ജയരാജനും നേതൃത്വം നല്കി. മുഖ്യമന്ത്രി വി.ഡി. സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിനു പിറ്റേന്നു തന്നെ ഇഡി പരിശോധന നടക്കുന്നതിനു പിന്നിൽ കോൺഗ്രസ്- ബിജെപി ഡീൽ ആണെന്ന് കെ.കെ. രാഗേഷ് പ്രതികരിച്ചു.
National
മുംബൈ: പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അധോലോക കുറ്റവാളി നേതാവുമായി ബന്ധമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് മഹാരാഷ്ട്രയിൽ വിവിധയിടങ്ങളിൽ ഭീകരവിരുദ്ധ സേന (എടിഎസ്) വ്യാപക റെയ്ഡ് നടത്തി.
ബുധനാഴ്ച രാവിലെ മുതൽ മുംബൈ ഉൾപ്പടെ മഹാരാഷ്ട്രയിലെ നാൽപതോളം കേന്ദ്രങ്ങളിലായിരുന്നു ഒരേ സമയം റെയ്ഡ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 53 പേരെ എടിഎസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
വിദേശത്തിരുന്ന് ക്രിമിനൽ സംഘങ്ങളെ നിയന്ത്രിക്കുന്ന ഷെഹ്സാദ് ഭട്ടി എന്നയാളുമായി സമ്പർക്കം പുലർത്തിയവരെ ലക്ഷ്യമിട്ടായിരുന്നു എടിഎസിന്റെ നടപടി. സാമൂഹികമാധ്യമങ്ങൾ വഴി ഇന്ത്യൻ യുവാക്കളെ സ്വാധീനിക്കാനും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനും ഭട്ടി ശ്രമിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
മുംബൈ, അക്കോള, നാന്ദെഡ്, പൂന, മീര റോഡ്, നളസോപാര, നാസിക്, ജൽഗാവ്, നാഗ്പുർ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണു പരിശോധന നടന്നത്.
ഭട്ടിയുടെ സിൻഡിക്കറ്റുകളുമായി ബന്ധമുള്ള ചില വ്യക്തികളുടെ സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ച് എടിഎസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് 53 പേരെ തിരിച്ചറിഞ്ഞതും അവരുടെ ഒളിത്താവളങ്ങളിൽ പരിശോധന നടത്തിയതും. ഇവരുടെ സാമൂഹികമാധ്യമങ്ങളിലെയും സാമ്പത്തിക ഇടപാടുകളും എടിഎസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
കഴിഞ്ഞയാഴ്ച ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
ഷെഹ്സാദ് ഭട്ടി ശൃംഖലയിലെ അംഗങ്ങൾ വഴിയാണ് ഈ പദ്ധതികൾ ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി പോലീസിന്റെ സ്പെഷൽ സെൽ ഒന്‍പത് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് മഹാരാഷ്ട്രയിലും കർശന പരിശോധന നടക്കുന്നത്.
യുവാക്കളെ ആഡംബരജീവിതവും പണവും വാഗ്ദാനം ചെയ്ത് ക്രിമിനൽ സംഘങ്ങളിലേക്ക് എത്തിക്കാനാണ് ഭട്ടി ശ്രമിക്കുന്നതെന്നും ഇയാളുടെ നിരവധി സ്ലീപ്പർസെല്ലുകൾ മഹാരാഷ്ട്രയിലുണ്ടെന്നും എടിഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
National
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ കല്‍ക്കരി അഴിമതിക്കേസുമായി ബന്ധപ്പെട്ട് വ്യാപക റെയ്ഡുമായി ഇഡി.
ഐ-പാക് എക്സിക്യൂട്ടീവ്, മുന്‍ ആം ആദ്മി പാര്‍ട്ടി കമ്മ്യൂണിക്കേഷന്‍ ഇന്‍-ചാര്‍ജ് വിജയ് നായര്‍ എന്നിവരുടെ വിവിധ കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നലെ റെയ്ഡ് നടത്തി.
ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിൽ ഒരേ സമയം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം പരിശോധന നടന്നു.
കല്‍ക്കരി കടത്തിലൂടെ ലഭിച്ച ഏകദേശം 20 കോടി രൂപ ഹവാല മാര്‍ഗത്തിലൂടെ ഐ-പാക്കിന്റെ അക്കൗണ്ടുകളിലെത്തിയെന്നാണ് ഇഡി ആരോപിക്കുന്നത്.
ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഈ ഹവാല ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ഡല്‍ഹി മദ്യനയക്കേസില്‍ മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജരിവാളിനെയും വിജയ് നായരെയും കോടതി അടുത്തിടെ കുറ്റവിമുക്തരാക്കിയിരുന്നു.
Kerala
കൊച്ചി: എറണാകുളത്ത് ലഹരിയുടെ ഒഴുക്ക് തടയാൻ എക്സൈസും റൂറൽ ജില്ല പോലീസും. ലഹരിയുടെ ഉപയോഗവും വിപണനവും തടയാൻ പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞ് എല്ലാ മേഖലകളിലും പരിശോധന തുടരുകയാണ്. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശ പ്രകാരം നിയമസഭ തെരഞ്ഞെടുപ്പിന് അനുബന്ധിച്ചാണ് റെയ്ഡുകൾ സംഘടിപ്പിച്ചിട്ടുള്ളത്.
പോലീസ്, എക്സൈസ്, റൂറൽ ജില്ലാ ഡാൻസാഫ് ടീം എന്നിവർ സംയുക്തമായാണ് പരിശോധന. പിടികൂടിയാൽ കർശന നടപടി സ്വീകരിക്കും. അതേസമയം, കൊച്ചിയിൽ ലഹരി ഒഴുക്ക് വർദ്ധിച്ചു വരികയാണ്. കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ലഹരി വേട്ടയെ തുടർന്ന് എറണാകുളം ജില്ലയിൽ കർശന പരിശോധന നടക്കുന്നുണ്ട്.
കഴിഞ്ഞ ശനിയാഴ്ച ആഡംബര ഹോട്ടലിൽ നടന്ന പാർട്ടിയിൽ നിന്നും ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന തിരുവനന്തപുരം സ്വദേശി ഷോൺ, ഡോക്ടർ, അഭിഭാഷകൻ എന്നിവരെ കൊക്കെയ്നും ഹൈഡ്രോ കഞ്ചാവുടക്കമുള്ള ലഹരിയുമായി പിടികൂടിയിരുന്നു.
National
ന്യൂഡൽഹി: പുതുവർഷ ദിനത്തോടനുബന്ധിച്ചു ഡൽഹി പോലീസ് നടത്തിയ റെയ്ഡിൽ ഇരുനൂറിലധികം പേർ അറസ്റ്റിൽ. ഓപ്പറേഷൻ ആഘാത് 3.0 എന്ന പേരിൽ നടത്തിയ റെയ്ഡിൽ അനധികൃത ആയുധങ്ങൾ, മയക്കുമരുന്നുകൾ, മോഷണവസ്തുക്കൾ, അനധികൃത പണം എന്നിവ പോലീസ് പിടികൂടി.
എക്സൈസ് നിയമം, എൻഡിപിഎസ് നിയമം, ചൂതാട്ട നിയമം എന്നിവയ്ക്കു കീഴിലുള്ള കുറ്റകൃത്യങ്ങൾ പ്രകാരമാണ് അറസ്റ്റുകൾ. പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾ തടയുന്നതു ലക്ഷ്യമിട്ടാണ് ഡൽഹി പോലീസ് വ്യാപക റെയ്ഡുകൾ നഗരത്തിലുടനീളം നടത്തിയത്.
സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്നവർ, തെരുവ് കുറ്റവാളികൾ, സ്ഥിരം നിയമലംഘകർ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടവരിലേറെയും. ഇത്തരത്തിൽ 285 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അഞ്ഞൂറിലധികംപേരെ പുതുവത്സര ആഘോഷങ്ങളിലുണ്ടാകാൻ സാധ്യതയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
21 നാടൻ തോക്കുകൾ, 20 വെടിയുണ്ടകൾ, 27 കത്തികൾ, ആറു കിലോ കഞ്ചാവ്, അനധികൃത മദ്യം, രണ്ടു ലക്ഷത്തിലധികം രൂപ, 310 മൊബൈൽ ഫോണുകൾ, 231 ഇരുചക്ര വാഹനങ്ങൾ എന്നിവയാണ് ഓപ്പറേഷൻ ആഘാതിൽ പിടിച്ചെടുത്തത്. ഇതിൽ പലതും മോഷണവസ്തുക്കളാണെന്നും പോലീസ് അറിയിച്ചു.