പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സർക്കാർ പദ്ധതികൾക്കുവേണ്ടി ഭൂമി ഏറ്റെടുത്തുകഴിഞ്ഞ് നഷ്ടപരിഹാരം നൽകാതെ കാലതാമസം വരുത്തുന്ന വകുപ്പുകൾക്കെതിരേ കോടതിവിധികൾ വരാൻ തുടങ്ങിയതോടെ സർക്കാർ സംവിധാനം ഉണർന്നു പ്രവർത്തിക്കുന്നു.
ഭൂമി ഏറ്റെടുത്തിട്ടു നഷ്ടപരിഹാരം നൽകുന്നതിൽ കാലതാമസം വരുത്തരുതെന്നു കാണിച്ചു ധനവകുപ്പ് രംഗത്ത് വന്നു. കോടതിയലക്ഷ്യകേസുകൾ ഉൾപ്പെടെ നിരവധി കേസുകൾ എത്തുന്ന സാഹചര്യത്തിലാണ് നഷ്ടപരിഹാരം സംബന്ധിച്ചു സമയബന്ധിതമായി തീർപ്പുകല്പിക്കണമെന്നു ധനവകുപ്പ് നിർദേശിക്കുന്നത്.
ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച നഷ്ടപരിഹാരക്കേസുകളിലെ എല്ലാ കോടതി ഉത്തരവുകളും മുന്‍ഗണനാപൂര്‍വം നടപ്പിലാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നു കാട്ടി ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര് ജ്യോതിലാലാണ് ഉത്തരവിറക്കിയത്.
നഷ്ടപരിഹാരം കോടതി നിശ്ചയിച്ച സമയത്തിനുള്ളില്‍ നല്കാനാകുന്നതിനു മുന്‍കൂട്ടി ഫണ്ട് അനുവദിക്കാനുള്ള നടപടി ആരംഭിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. സാമ്പത്തിക ബാധ്യതയുള്ള എല്ലാ കേസുകളും ശ്രദ്ധയോടെ നിരീക്ഷിക്കുകയും ജില്ലാ കളക്ടര്‍മാരും ലാന്‍ഡ് റവന്യു കമ്മിഷണറും മറ്റു ബന്ധപ്പെട്ട അധികാരികളുമായുള്ള ഫലപ്രദമായ കോ- ഓര്‍ഡിനേഷന്‍ ഉറപ്പാക്കുകയും ചെയ്യണമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നു.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതി ഉത്തരവുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് നിശ്ചിത സമയത്തിനകം ഭൂവുടമകള്‍ക്കു നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് വ്യക്തമാക്കുന്ന നിര്‍ണായക നിര്‍ദേശങ്ങളും വിധികളും സുപ്രീം കോടതിയില്‍ നിന്നും വിവിധ ഹൈക്കോടതികളില്‍ നിന്നും പുറപ്പെടുവിച്ചിട്ടുണ്ട്. അര്‍ഹമായ ആനുകൂല്യങ്ങള്‍ വൈകിക്കുന്നതു ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് കോടതികള്‍ ചൂണ്ടിക്കാണിക്കുന്നു.
ഭൂമി നഷ്ടപ്പെട്ട വ്യക്തിക്കു ന്യായമായ നഷ്ടപരിഹാരം കൃത്യസമയത്ത് ലഭിക്കുന്നു എന്ന് ഉറപ്പാക്കേണ്ടത് അതത് ലാന്‍ഡ് അക്വിസിസേഷന് അഥോറിറ്റികളുടെയും റവന്യൂ വകുപ്പിന്റെയും നിയമപരമായ ഉത്തരവാദിത്വമാണ്. ഉത്തരവുകള്‍ സമയബന്ധിതമായി പാലിച്ചില്ലെങ്കില്‍ അത് കോടതി അലക്ഷ്യ നടപടികള്‍ക്കും വകുപ്പുകള്ക്കെതിരേയുള്ള സാമ്പത്തിക പിഴകള്‍ക്കും കാരണമാകുമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.
നിലവിലുള്ള കേസുകള്‍ സമയ ബന്ധിതമായി തീര്‍പ്പാക്കാന്‍ വകുപ്പ് സെക്രട്ടറിമാര്‍ നേതൃത്വം നല്കുന്ന മോണിറ്ററിംഗ് സംവിധാനം ഒരുക്കണമെന്നും സമയബന്ധിതമായി കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണമെന്നും ഇതില്‍ വീഴ്ച വന്നാല്‍ വകുപ്പ് തലവന്മാരും അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിമാരും ഉത്തരവാദികളായിരിക്കുമെന്നും ഉത്തരവില്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്വകാര്യ സ്ഥലമേറ്റെടുത്തതിനു നഷ്ടപരിഹാരം നല്കുന്നതു സര്‍ക്കാര്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനം അല്ലെന്നും വര്‍ഷങ്ങളോളം ഭൂമി ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കുകയും പിന്നീടു മഹാമനസ്കത കാട്ടുംപോലെ നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ രീതി അംഗീകരിക്കാന്‍ കഴിയില്ലെന്നും ജസ്റ്റീസ് ബി.ആര്.ഗവായ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിറക്കിയത് 2024 ഫെബ്രുവരിയിലാണ്.
Tags : Cases Resolved FinanceMinistry Compensation Land Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash