ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ നിന്ന്
ന്യൂയോർക്ക്: ഫിഫ ലോകകപ്പിന്റെ ആവേശപ്പോരാട്ടത്തിൽ ലാറ്റിനമേരിക്കൻ കരുത്തരായ അർജന്റീനയെ വീഴ്ത്തി സ്പെയിന് ലോകകിരീടം. വീറും വാശിയും നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പാനിഷ് പട വിജയക്കൊടി പാറിച്ചത്. സ്പെയിനിന്റെ ചരിത്രത്തിലെ രണ്ടാം ലോകകപ്പ് കിരീടനേട്ടമാണിത്.
2010-ൽ ദക്ഷിണാഫ്രിക്കയിൽ മുത്തമിട്ടതിന് ശേഷം ഒന്നരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് സ്പാനിഷ് പട വീണ്ടും ലോകത്തിന്റെ നെറുകയിലെത്തിയത്. നിശ്ചിത സമയത്തും ഇഞ്ചുറി ടൈമിലും ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനാകാത്തതിനെ തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു.
മത്സരത്തിലുടനീളം സ്പെയിൻ നിറഞ്ഞു കളിച്ചപ്പോൾ അർജന്റീനയ്ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒടുവിൽ എക്സ്ട്രാ ടൈമിൽ (105 -ാം മിനിറ്റിൽ) ഫെറാൻ ടോറസ് നേടിയ തകർപ്പൻ ഗോൾ സ്പെയിനെ ലോകകിരീടത്തിലേക്ക് നയിച്ചു. സ്പാനിഷ് ടിക്കി-ടാക്ക മാജിക് നിറഞ്ഞാടിയ മത്സരത്തിന്റെ ഭൂരിഭാഗം സമയവും അർജന്റീന ചിത്രത്തിലേ ഇല്ലായിരുന്നു.
സ്പാനിഷ് പ്രതിരോധം കാത്ത കരുത്തുറ്റ പ്രകടനത്തിന് മുന്നിൽ അർജന്റീനൻ നിര പാടെ പതറിപ്പോയി. സൂപ്പർ താരം ലയണൽ മെസിക്ക് പന്ത് തൊടാൻ പോലും കിട്ടാത്ത സ്ഥിതിയായിരുന്നു മൈതാനത്ത്. മത്സരത്തിൽ മൊത്തം 120 മിനിറ്റ് കളിച്ചിട്ടും വെറും രണ്ട് ഷോട്ടുകൾ മാത്രമാണ് അർജന്റീനയ്ക്ക് സ്പെയിൻ പോസ്റ്റ് ലക്ഷ്യമാക്കി ഉതിർക്കാനായത്.
നിശ്ചിത സമയത്തോ ഇഞ്ചുറി ടൈമിലോ സ്പെയിൻ ഗോൾപോസ്റ്റ് ലക്ഷ്യമാക്കി ഒരു ഷോട്ട് പോലും അടിക്കാൻ അവർക്കായില്ല എന്നത് സ്പാനിഷ് പ്രതിരോധത്തിന്റെ കരുത്ത് വ്യക്തമാക്കുന്നു. ഇതിനിടെ ഇഞ്ചുറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡും പിന്നാലെ മാർച്ചിംഗ് ഓർഡറും ലഭിച്ച് മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് പുറത്തായതോടെ അർജന്റീന പത്തു പേരായി ചുരുങ്ങിയതും അവർക്ക് കനത്ത തിരിച്ചടിയായി.
കടുത്ത പോരാട്ടത്തിനൊടുവിൽ സ്പാനിഷ് പ്രതിരോധപ്പൂട്ടിന് മുന്നിൽ അർജന്റീനയുടെ ലോകകപ്പ് മോഹങ്ങൾ പൊലിയുകയായിരുന്നു. അതിനിടെ ഗ്രൗണ്ടിനു പുറത്തെ മോശം പെരുമാറ്റത്തിന്റെ പേരിൽ അർജന്റീന കോച്ച് ലയണൽ സ്കലോനിക്ക് യെല്ലോ കാർഡും ലഭിച്ചു.
Tags : Fifaworldcup Final Argentina Spain