പത്തനംതിട്ട: വൈദ്യുതി ലൈനിനു സമീപം നിൽക്കുന്നുവെന്ന പേരിൽ കവിയൂരിൽ തെങ്ങുകളടക്കം കെഎസ്ഇബി അധികൃതർ വ്യാപകമായി വെട്ടിനിരത്തി. കവിയൂർ സ്വദേശിയും പ്രവാസിയുമായ ഡോ.ജേക്കബ് ഉമ്മന്റെ വീടിന്റെ മതിലിനുള്ളിൽ നിൽക്കുന്ന തെങ്ങിൻതൈകളാണ് വെട്ടിനശിപ്പിച്ചത്. ഹൈബ്രിഡ് ഇനത്തിൽപ്പെട്ട തെങ്ങിൻതൈകൾ മൂടോടെയാണ് വെട്ടിനീക്കിയത്.
മെഷീൻ ഉപയോഗിച്ചുള്ള ടച്ച് വെട്ടലാണ് നടന്നിരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ ജനുവരി മുതൽ മെഷീനുപയോഗിച്ചുള്ള ടച്ച് വെട്ടൽ നടന്നുവരികയാണ്. ക്രെയിൻ ഉപയോഗിച്ചുള്ള ടച്ച് വെട്ടലിൽ വൻ മരങ്ങൾ വരെ വെട്ടിനീക്കിയിരുന്നു. ഇത്തരത്തിലുള്ള മരംമുറിക്കലിൽ വ്യാപക പ്രതിഷേധമാണ് ജില്ലയിൽ ഉയർന്നിരുന്നത്. മല്ലപ്പള്ളി താലൂക്കിലായിരുന്നു ആദ്യം ടച്ച് വെട്ടൽ നടന്നത്. തിരുവല്ല താലൂക്കിലേക്ക് ഇത് കഴിഞ്ഞ ദിവസമാണ് വ്യാപിപ്പിച്ചത്.
വൈദ്യുത ലൈനിലേക്ക് മറിഞ്ഞുവീഴുകയോ തട്ടുകയോ ശിഖരങ്ങൾ ഒടിഞ്ഞുവീഴുകയോ ചെയ്യാൻ സാധ്യതയുള്ള മരങ്ങൾ മുകളിൽ നിന്നു തന്നെ മുറിച്ചുനീക്കുകയാണ് കെഎസ്ഇബി ചെയ്യുന്നത്. ഏത് ഉയരത്തിലേക്കും തങ്ങളുടെ ജീവനക്കാരെ കയറ്റാൻ പാകത്തിലുള്ള ക്രെയിനും മെഷീനുമാണ് ടച്ച് വെട്ടലിനായി കെഎസ്ഇബി ഒരുക്കിയിരിക്കുന്നത്. വൈദ്യുതി ലൈനിൽനിന്നും 2.6 മീറ്ററിനുള്ളിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കുമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
കവിയൂരിൽ ഡോ.ജേക്കബ് ഉമ്മന്റെ പുരയിടത്തിൽ വെട്ടിനീക്കപ്പെട്ട തെങ്ങിൻ തൈകൾ നിശ്ചിത ദൂരപരിധിക്ക് പുറത്തുള്ളതാണെന്ന് പറയുന്നു. തന്നെയുമല്ല, വൈദ്യുതി ലൈനിന്റെ ഉയരത്തിലേക്ക് വളരാൻ സാധ്യതയില്ലാത്ത തൈകളായിരുന്നു ഇവ. തെങ്ങ് പൂക്കുന്ന ഘട്ടത്തിലാണ് ഇവ വെട്ടിനീക്കിയത്. യാതൊരു മുന്നറിയിപ്പുകളോ നോട്ടീസോ നൽകിയിരുന്നില്ല. പ്രവാസിയായ ജേക്കബ് ഉമ്മൻ സ്ഥലത്തുണ്ടായിരുന്നില്ല. കെയർ ടേക്കറോ സമീപത്തു താമസിക്കുന്ന ബന്ധുവോ ഈ വിവരം അറിഞ്ഞതുമില്ല.
Tags : Coconut hacked pathanamthitta