Kerala
പത്തനംതിട്ട: പത്തനംതിട്ടയിലെ കൂടൽ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് മുകളിൽ ആൽമരം വീണു. ഇന്ന് പുലർച്ചെയാണ് സംഭവം
സ്കൂൾ പ്രവൃത്തി സമയമല്ലാത്തതിനാലാണ് വലിയ ദുരന്തം ഒഴിവായത്. ഫയർ ഫോഴ്സ് എത്തി മരം മുറിച്ച് നീക്കുന്ന നടപടികൾ തുടരുകയാണ്.
അപകടകരമായ വിധത്തിൽ നിന്ന മരം മുറിച്ചുമാറ്റണമെന്ന് ജില്ലാ പഞ്ചായത്തിനോട് പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതി ഉയരുന്നുണ്ട്. മരം മുറിക്കാൻ ഫണ്ടില്ലെന്നായിരുന്നു അധികൃതരുടെ വിശദീകരണം. കഴിഞ്ഞ വർഷം ചില മരങ്ങളുടെ ചില്ലകൾ മുറിച്ച് നീക്കിയത് അധ്യാപകരുടെ കൈയിൽനിന്ന് പണം മുടക്കിയാണെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
Kerala
പത്തനംതിട്ട: കനത്ത മഴയിലും കാറ്റിലും സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര പറന്നുപോയി. പത്തനംതിട്ട തണ്ണിത്തോട് സെന്റ് ബെനഡിക്ട് എം.എസ്.സി. ഹൈസ്കൂളിലെ രണ്ടാംനില കെട്ടിടത്തിന്റെ മേൽക്കൂരയാണ് പൂർണ്ണമായും ഇളകിമാറി പറന്നുപോയത്.
ഇന്ന് ഉച്ചയ്ക്ക് 12 30-ഓടെയായിരുന്നു സംഭവം. ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന കെട്ടിടമാണിണ്. ഞായറാഴ്ച ആയതിനാൽ സ്കൂൾ അവധിയായിരുന്നു. കുട്ടികളൊന്നും ക്ലാസിൽ ഇല്ലാത്തതിനാൽ വലിയ
ദുരന്തമാണ് ഒഴിവായത്.
Kerala
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകൾ ജനനി എന്നിവരാണ് മരിച്ചത്. ശിവകാശിയിൽ നിന്ന് ആലുവയിലേക്ക് പോകുകയായിരുന്ന കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്.
ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽപെട്ടത്. ഇവർ തമിഴ്നാട്ടിലാണ് സ്ഥിരതാമസം. പരിക്കേറ്റ ജനനിയുടെ സഹോദരനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രണവ് പുനലൂർ ആശുപത്രിയിലും ചികിത്സയിലാണ്.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നിട്ടുണ്ട്. കാറിൽ ആകെ നാലു പേരാണ് ഉണ്ടായിരുന്നത്. ലോറിയിലുണ്ടായിരുന്നവർക്കും പരിക്കുണ്ട്. അഗ്നിശമനസേന സ്ഥലത്തെത്തി ലോറി ഉയർത്തി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
പത്തനംതിട്ട: വൈദ്യുതി ലൈനിനു സമീപം നിൽക്കുന്നുവെന്ന പേരിൽ കവിയൂരിൽ തെങ്ങുകളടക്കം കെഎസ്ഇബി അധികൃതർ വ്യാപകമായി വെട്ടിനിരത്തി. കവിയൂർ സ്വദേശിയും പ്രവാസിയുമായ ഡോ.ജേക്കബ് ഉമ്മന്റെ വീടിന്റെ മതിലിനുള്ളിൽ നിൽക്കുന്ന തെങ്ങിൻതൈകളാണ് വെട്ടിനശിപ്പിച്ചത്. ഹൈബ്രിഡ് ഇനത്തിൽപ്പെട്ട തെങ്ങിൻതൈകൾ മൂടോടെയാണ് വെട്ടിനീക്കിയത്.
മെഷീൻ ഉപയോഗിച്ചുള്ള ടച്ച് വെട്ടലാണ് നടന്നിരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ ജനുവരി മുതൽ മെഷീനുപയോഗിച്ചുള്ള ടച്ച് വെട്ടൽ നടന്നുവരികയാണ്. ക്രെയിൻ ഉപയോഗിച്ചുള്ള ടച്ച് വെട്ടലിൽ വൻ മരങ്ങൾ വരെ വെട്ടിനീക്കിയിരുന്നു. ഇത്തരത്തിലുള്ള മരംമുറിക്കലിൽ വ്യാപക പ്രതിഷേധമാണ് ജില്ലയിൽ ഉയർന്നിരുന്നത്. മല്ലപ്പള്ളി താലൂക്കിലായിരുന്നു ആദ്യം ടച്ച് വെട്ടൽ നടന്നത്. തിരുവല്ല താലൂക്കിലേക്ക് ഇത് കഴിഞ്ഞ ദിവസമാണ് വ്യാപിപ്പിച്ചത്.
വൈദ്യുത ലൈനിലേക്ക് മറിഞ്ഞുവീഴുകയോ തട്ടുകയോ ശിഖരങ്ങൾ ഒടിഞ്ഞുവീഴുകയോ ചെയ്യാൻ സാധ്യതയുള്ള മരങ്ങൾ മുകളിൽ നിന്നു തന്നെ മുറിച്ചുനീക്കുകയാണ് കെഎസ്ഇബി ചെയ്യുന്നത്. ഏത് ഉയരത്തിലേക്കും തങ്ങളുടെ ജീവനക്കാരെ കയറ്റാൻ പാകത്തിലുള്ള ക്രെയിനും മെഷീനുമാണ് ടച്ച് വെട്ടലിനായി കെഎസ്ഇബി ഒരുക്കിയിരിക്കുന്നത്. വൈദ്യുതി ലൈനിൽനിന്നും 2.6 മീറ്ററിനുള്ളിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കുമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
കവിയൂരിൽ ഡോ.ജേക്കബ് ഉമ്മന്റെ പുരയിടത്തിൽ വെട്ടിനീക്കപ്പെട്ട തെങ്ങിൻ തൈകൾ നിശ്ചിത ദൂരപരിധിക്ക് പുറത്തുള്ളതാണെന്ന് പറയുന്നു. തന്നെയുമല്ല, വൈദ്യുതി ലൈനിന്റെ ഉയരത്തിലേക്ക് വളരാൻ സാധ്യതയില്ലാത്ത തൈകളായിരുന്നു ഇവ. തെങ്ങ് പൂക്കുന്ന ഘട്ടത്തിലാണ് ഇവ വെട്ടിനീക്കിയത്. യാതൊരു മുന്നറിയിപ്പുകളോ നോട്ടീസോ നൽകിയിരുന്നില്ല. പ്രവാസിയായ ജേക്കബ് ഉമ്മൻ സ്ഥലത്തുണ്ടായിരുന്നില്ല. കെയർ ടേക്കറോ സമീപത്തു താമസിക്കുന്ന ബന്ധുവോ ഈ വിവരം അറിഞ്ഞതുമില്ല.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിൽ കടന്നല് കുത്തേറ്റ് യുവാവ് മരിച്ചു. കുന്നന്താനം സ്വദേശി സാന്‍ബി ജേക്കബ് (33) ആണ് മരിച്ചത്. വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ കയറിയപ്പോള്‍ കടന്നല്‍കൂട്ടം ആക്രമിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ 11ന് ആയിരുന്നു സാന്‍ബി ജേക്കബിന്റെ വിവാഹം. ബുധനാഴ്ച ഗള്‍ഫിലേക്ക് പോകാനിരിക്കെയാണ് അപകടമുണ്ടായത്.
Kerala
പത്തനംതിട്ട: സുനിൽ ടീച്ചറുടെ ഇച്ഛാശക്തിക്കു മുന്പിൽ പ്രതിസന്ധികൾ വഴിമാറി. സ്വന്തമായി വീടില്ലാത്ത നിരാലംബരായവർക്കു വീട് നിർമിച്ചു നൽകുന്ന ഡോ.എം.എസ്. സുനിൽ വടശേരിക്കര ഇടത്തറമുക്ക് തെക്കുംമലയിൽ ഒരു വീട് നിർമിക്കാനെത്തിയപ്പോൾ വീട്ടിലേക്കു സാധനങ്ങൾ എത്തിക്കാൻ വഴിയില്ല.
എന്തു ചെയ്യും? ഒടുവിൽ മിനി റെയിൽപാളം തന്നെ നിർമിച്ചു നിർമാണം ത്വരിതപ്പെടുത്തിയി ടീച്ചറും സംഘവും പ്രദേശവാസികൾക്കു വിസ്മയകാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്.
തെക്കുംമല സ്വദേശി വിധവയായ തങ്കമ്മ, ഇവരുടെ മകൾ വിധവയായ രമണി, ഇവരുടെ മകൻ എന്നിവരടങ്ങുന്ന കുടുംബത്തിനു വേണ്ടിയാണ് സുനിൽ ടീച്ചർ വീട് നിർമിക്കാനെത്തിയത്. ഇതിനോടകം 380ഓളം വീടുകൾ നിർമിച്ച് അർഹരായവർക്കു നൽകിയ ഡോ.എം.എസ്. സുനിലിന് മുന്പിൽ തങ്കമ്മയ്ക്ക് ഒരു വീട് എന്ന സ്വപ്നം പൂവണിയാൻ ബുദ്ധിമുട്ടാകുമെന്നു തോന്നി. പ്രധാന പാതയിൽനിന്ന് 100 മീറ്ററിലധികം ദൂരത്തിലാണ് നിർമിക്കാനുദ്ദേശിക്കുന്ന വീട്. ഇവിടേക്കാണെങ്കിൽ ഒരു നട വഴി മാത്രം.
വീട് നിർമാണത്തിനു സാധനങ്ങളെത്തിക്കാൻ വഴിക്ക് അല്പം വീതി സമീപവാസികളോടു ചോദിച്ചുവെങ്കിലും ആരും നൽകാൻ തയാറായില്ല. നടവഴിയിലൂടെ സാധനങ്ങൾ തലച്ചുമടായി എത്തിക്കാനും ബുദ്ധിമുട്ടായി. ആദ്യം കുറച്ചു സാധനങ്ങൾ എത്തിച്ചപ്പോഴേക്കും ചെലവേറിയെന്നു മാത്രമല്ല, തൊഴിലാളികൾക്ക് ഇതു വലിയ ബുദ്ധിമുട്ടേറിയ ജോലിയുമാണെന്നു മനസിലാക്കി. ഏതെങ്കിലും വ്യക്തികളുടെയോ സംഘടനകളുടെയോ ഒക്കെ സഹകരണത്തിൽ വീട് നിർമാണം ഏറ്റെടുത്തിരിക്കുന്ന ഡോ.എം.എസ്. സുനിലിന്റെ ബജറ്റ് താളം തെറ്റുന്നതായി. ഇതോടെയാണ് ബദൽ മാർഗം ആലോചിച്ചത്.
റെയിൽപാളത്തിന്റെ മാതൃക അപ്പോഴാണ് മനസിൽ ഉദിച്ചത്. നിർമാണം നടക്കുന്ന സ്ഥലം റോഡിൽ നിന്നു താഴെയായതിനാൽ പാളം നിർമിച്ചാൽ കാര്യങ്ങൾ വേഗത്തിലാകുമെന്നു ബോധ്യപ്പെട്ടു. ഇതോടെ റെയിൽപാളത്തിന്റെ മാതൃക നിർമിച്ചു സ്ഥാപിച്ചു. ഇതിൽ ഓടിക്കാൻ ഒരു ട്രോളിയും പ്രത്യേകം തയാറാക്കപ്പെട്ടു.
ഇതോടെ കാര്യങ്ങൾ ഉഷാർ. ഇപ്പോൾ റോഡിലെത്തിക്കുന്ന നിർമാണ സാമഗ്രികൾ മുഴുവൻ ട്രോളിയിൽ കയറ്റും. ഒരു തൊഴിലാളി ഇതു നിയന്ത്രിക്കും. സുഗമമായി പണി സൈറ്റിലെത്തിക്കുകയും ചെയ്യും. സിമന്റും കന്പിയും കട്ടയുമെല്ലാം ഇത്തരത്തിൽ വേഗത്തിലെത്തിക്കാനായി.
തെക്കുംമലയിലെ നിർമാണം കഴിഞ്ഞാലും പാളം മറ്റൊരു സ്ഥലത്തേക്കു മാറ്റാനാകുമെന്നു ഡോ. സുനിലും പ്രോജക്ട് കോ ഓർഡിനേറ്റർ കെ.പി. ജയലാലും പറഞ്ഞു. നട്ടും ബോൾട്ടും ഉപയോഗിച്ചാണ് ഇതു നിർമിച്ചിരിക്കുന്നത്. അഴിച്ചെടുത്തു മാറ്റാമെന്നതിനാൽ അടുത്ത പ്രോജക്ട് സ്ഥലത്തും ഇതുപയോഗപ്പെടുത്താം.
District News
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ് പുതിയ മന്ത്രിസഭകൾ അധികാരമേറ്റിട്ടും വോട്ട് ചെയ്യാൻ പോയ ഭായ് മാർ തിരികെ എത്താത്തതിന്റെ വ്യഥ പത്തനംതിട്ടയിലാണ്.
നാട്ടിലെ ഹോട്ടലുകളിലും തട്ടുകടകളിലും ഫ്രൂട്ട് സ്റ്റാളുകളിലും മത്സ്യം, മാംസം വ്യാപരാ ശാലകളിലുമൊക്കെ ഭായ് മാരുടെ തസ്തികകളിൽ ആളില്ല. കരാറെടുത്ത ജോലികൾ തൊഴിലാളികളില്ലാതെ പൂർത്തിയാക്കാനാകാത്ത അവസ്ഥയിൽ കരാറുകാർ. രൂക്ഷമായ തൊഴിലാളി ക്ഷാമം പത്തനംതിട്ട ജില്ല രണ്ടു മാസമായി അനുഭവിച്ചു വരുന്നത്.
പശ്ചിമബംഗാളിലും ആസാമിലും നിയമസഭാ തെരഞ്ഞെടുപ്പ് ആയതിനാൽ ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾ മാർച്ച് അവസാനം മുതൽ നാടുവിട്ടതാണ്. ട്രെയിനിലെ തിരക്ക് കണക്കിലെടുത്ത് പലരും നേരത്തേതന്നെ വോട്ടു ചെയ്യാനായി പുറപ്പെട്ടിരുന്നു. എന്നാൽ വോട്ടെണ്ണലും കഴിഞ്ഞ് സ്വന്തം നാട്ടിൽ പുതിയ മന്ത്രിസഭകളുമായും എങ്കിലും തൊഴിലാളികൾ മടങ്ങിവരാൻ തയാറാകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട, റാന്നി, അടൂർ, കടയ്ക്കാട്, തെക്കേമല, തിരുവല്ല, കുന്നന്താനം, മല്ലപ്പള്ളി എന്നിവിടങ്ങളിലാണ് ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലായി താമസിച്ചുവന്നത്. ഏറ്റവുമൊടുവിൽ പോലീസ് ശേഖരിച്ച കണക്കുകളിൽ 55,000 ഇതര സംസ്ഥാന തൊഴിലാളികൾ ജില്ലയിലുണ്ടെന്നു പറയുന്നു. തൊഴിൽ വകുപ്പ് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് പത്തുശതമാനം ആളുകൾ മാത്രമാണ്. നിലവിൽ പതിനായിരത്തോളം തൊഴിലാളികൾ മാത്രമേ ജില്ലയിലുള്ളൂവെന്ന് കരാറുകാർ പറയുന്നു. വോട്ട് ചെയ്യാനായി പോയവരിൽ പത്തുശതമാനം ആളുകൾ മാത്രമേ മടങ്ങിവന്നിട്ടുള്ളൂ.
പാചകവാതകത്തിന്റെ വിലക്കയറ്റവും പ്രതിസന്ധിയും കാരണം നട്ടം തിരിയുന്നതിനിടെയാണ് ഹോട്ടൽ മേഖലയിൽ തൊഴിലാളികളെ കിട്ടാതായത്. പല ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്. മറ്റു ചിലവ ഭാഗികമായിട്ടേ പ്രവർത്തിക്കുന്നുള്ളൂ. പാചകശാലകളിലും വെയ്റ്റർമാരായും ഒക്കെ പ്രവർത്തിച്ചിരുന്നത് ഇതര സംസ്ഥാനക്കാരാണ്. തട്ടുകടകളിലും സ്ഥിതി സമാനമാണ്. വഴിവക്കുകളിലെ തട്ടുകടകളും രാത്രികാലങ്ങളിൽ വ്യാപാരം നടത്തി വന്ന ഭക്ഷണശാലകളും അടച്ചു.
വോട്ടെടുപ്പിനുശേഷം മടങ്ങിയെത്തുമെന്ന പേരിലാണ് തൊഴിലാളികളേറെയും സ്വന്തം നാടുകളിലേക്കു പോയത്. എന്നാൽ ഇവരിൽ നല്ലൊരു പങ്കും ഇപ്പോൾ സ്വന്തം നാടുകളിൽ തന്നെ നിൽക്കുകയാണ്. പശ്ചിമബംഗാളിൽ ഭരണമാറ്റമുണ്ടായതോടെ നാട്ടിൽതന്നെ പുതിയ തൊഴിൽ സാധ്യതകൾ തേടുകയാണ് ഇവരിൽ പലരുമെന്നാണ് സൂചന.ഭായിമാരെ എങ്ങനെയെങ്കിലും മടക്കി എത്തിക്കാനായി ഹോട്ടൽ ഉടമകൾ നിരന്തരശ്രമം നടത്തിവരികയാണ്.
നിർമാണ മേഖല കടുത്ത പ്രതിസന്ധിയിൽ
ഇതര സംസ്ഥാന തൊഴിലാളികൾ നാടുവിട്ടതോടെ ജില്ലയിലെ നിർമാണ മേഖലയും കടുത്ത പ്രതിസന്ധിയെ നേരിടുന്നു. ബംഗാൾ, ആസാം, ബീഹാർ എന്നിവിടങ്ങളിലെ തൊഴിലാളികളായിരുന്നു നിർമാണ മേഖലയിൽ ഏറെയുണ്ടായിരുന്നത്. ഇവരിൽ ബീഹാറുകാർ മാത്രമാണ് ഇപ്പോൾ നാട്ടിലുള്ളത്. ബംഗാൾ സ്വദേശികളിൽ നല്ലൊരു പങ്കും മടങ്ങിവന്നിട്ടില്ല. തൊഴിലാളികളുടെ അഭാവം കാരണം നിർമാണ മേഖല അപ്പാടെ സ്തംഭിച്ച മട്ടാണ്.
നിശ്ചിത സമയപരിധിയിൽ പണികൾ തീർക്കാനാകാതെ കരാറുകാർ നട്ടം തിരിയുകയാണ്. കാലവർഷം ആരംഭിക്കുന്നതിനു മുന്‍പു പൂർത്തീകരിക്കാൻ നിശ്ചയിച്ചിരുന്ന പണികളാണ് ഇവയിലേറെയും. വൻകിട കരാറുകാരും ചെറുകിടക്കാരും സമാനമായ പ്രതിസന്ധി നേരിടുകയാണ്.
പുതിയ സ്കൂൾ വർഷം ആരംഭിക്കുന്നതിനു മുന്‍പായി പൂർത്തീകരിക്കേണ്ട സ്കൂൾ കെട്ടിടങ്ങൾ അടക്കമുള്ള ജോലികളും തടസപ്പെട്ടിട്ടുണ്ട്. റോഡുകൾ, പാലങ്ങൾ തുടങ്ങിയവയും തടസപ്പെട്ടു. പത്തനംതിട്ട നഗരത്തിൽ അബാൻ മേൽപാലം, ജനറൽ ആശുപത്രി, ജില്ലാ സ്റ്റേഡിയം കോഴഞ്ചേരിയിൽ പുതിയ പാലം ഇവയൊക്കെ ഇഴയുകയാണ്. ഭാഗികമായി ഉദ്ഘാടനം ചെയ്ത പദ്ധതികളാണിവ. പുതിയ സർക്കാർ അധികാരത്തിലെത്തുന്നതിനു മുന്‍പായി പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടിരുന്ന ജോലികളും തടസപ്പെട്ടു കിടക്കുകയാണ്.
പന്തളം വയറപ്പുഴപാലത്തിന്റെ ജോലികളും സമയബന്ധിതമായി പൂർത്തിയാകില്ല. നിർമാണ മേഖലകളിൽ പലയിടത്തും ഒന്നോ രണ്ടോ ആളുകൾ പേരിനു പണിയെടുക്കുകയാണ്. ഇതര സംസ്ഥാനക്കാരുടെ ക്ഷാമം കാരണം തൊഴിൽ മേഖല സ്തംഭിച്ചതോടെ നാട്ടുകാരായ തൊഴിലാളികൾക്കും എന്നും ജോലിയില്ലാത്ത സ്ഥിതിയുണ്ട്.
പല സൈറ്റുകളിലും ജോലികൾ തടസപ്പെട്ടതോടെ നാട്ടുകാർക്കും പണിയെടുക്കാനാകുന്നില്ല. മേസ്തിരിമാരായും സൂപ്പർവൈസർമാരായും സൈറ്റുകളിൽ ജോലിയെടുത്തിരുന്നവരുടെ തൊഴിലിനെയും വേതനത്തെയും തൊഴിലാളി ക്ഷാമം ബാധിച്ചു തുടങ്ങി.
കാർഷിക ജോലികൾക്കും ആളില്ല
കൃഷിക്കാരെ സഹായിക്കാനും മറ്റുമായി ദിവസവേതനത്തിനു പണിയെടുത്തിരുന്നത് ഇതര സംസ്ഥാനക്കാരാണ്. മഴക്കാലത്തിനു മുന്‍പായി നടത്തേണ്ട കാർഷിക ജോലികൾ തൊഴിലാളികളെ ലഭിക്കാതെ വന്നതോടെ തടസപ്പെട്ടിട്ടുണ്ട്.
കിഴങ്ങുവർഗ കൃഷി, നെൽപാടങ്ങളിൽ കളപറിക്കൽ, മരുന്നു തളിക്കൽ തുടങ്ങിയ ജോലികൾക്കെല്ലാം തൊഴിലാളികളെ കിട്ടാതെയായി.
ചെറുകിട കോൺക്രീറ്റ് ജോലികൾ, മേസ്തിരിപ്പണികൾ എന്നിവയ്ക്കു സഹായികളായി എത്തിയിരുന്നതും ഇറച്ചിക്കോഴി മീൻവില്പന കേന്ദ്രങ്ങളിൽ ജോലിയെടുത്തിരുന്നതും ഇതര സംസ്ഥാനക്കാരാണ്.
വ്യാപാര സ്ഥാപനങ്ങളിൽ സഹായികളായും ഇവരുണ്ടായിരുന്നു. വീടുകളിലും സഹായികളായി പ്രവർത്തിച്ചിരുന്നവരും ഉണ്ട്. കുടുംബസമേതം കേരളത്തിലെത്തി താമസിച്ചുവന്നിരുന്നവരോടൊപ്പമുണ്ടായിരുന്ന സ്ത്രീകൾ പല വീടുകളും സഹായികളായി ജോലി ചെയ്തിരുന്നു.
Kerala
പത്തനംതിട്ട: തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ ആഗോള അയ്യപ്പ സംഗമം പാളിയെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം. തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തുടനീളം പാർട്ടി നേരിട്ട പ്രതിസന്ധികൾക്കെല്ലാം ഇതും ഒരു കാരണമായെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ഇടതുപക്ഷ സർക്കാർ ഒരു കാരണവശാലും നടത്താൻ പാടില്ലാത്ത പരിപാടിയായിരുന്നു ആഗോള അയ്യപ്പ സംഗമം. ഇത് പാർട്ടിയുടെ അടിസ്ഥാന നിലപാടുകൾക്ക് വിരുദ്ധമായെന്നും തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അനുകൂലമാകേണ്ട സാഹചര്യങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചുവെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ ഉയർന്ന സ്വർണക്കൊള്ള ആരോപണത്തിൽ പാർട്ടി എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അംഗങ്ങൾ ചോദ്യമുന്നയിച്ചു. ഇത്രയും ഗുരുതരമായ ആരോപണം വന്നിട്ടും പാർട്ടി മൗനം പാലിക്കുന്നത് പ്രവർത്തകർക്കിടയിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
വിഷയത്തിൽ പാർട്ടിയുടെ കൃത്യമായ നിലപാട് എന്താണെന്ന് ജില്ലാ കമ്മിറ്റി അംഗങ്ങൾ ആരാഞ്ഞു. പത്മകുമാറിനെതിരെ എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടെങ്കിൽ അത് പത്മകുമാർ എങ്കിലും അറിഞ്ഞോയെന്ന് ചില അംഗങ്ങൾ പരിഹാസരൂപേണ ചോദിച്ചു.
Kerala
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ ചേർന്ന സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ പൊട്ടിത്തെറിച്ച് വീണാ ജോർജ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു.
പാർട്ടി നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മത്സരത്തിന് ഇറങ്ങിയതെന്നും വീണാ ജോർജ് പറഞ്ഞു. ചില നേതാക്കൾ തന്നെ തോൽപ്പിക്കാൻ ബോധപൂർവം ശ്രമിച്ചുവെന്ന കടുത്ത ആരോപണവും അവർ ഉന്നയിച്ചു. എ. പത്മകുമാർ ഉൾപ്പെടെയുള്ള ചില നേതാക്കൾ തനിക്കൊപ്പം ഉണ്ടായിരുന്നില്ല.
ഇതാണ് തിരിച്ചടിക്ക് കാരണമായതെന്നും വീണാ ജോർജ് ആരോപിച്ചു. തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഓമല്ലൂർ ശങ്കരൻ സ്ഥാനം ഒഴിഞ്ഞത് താനുമായുള്ള പ്രശ്നങ്ങൾ മൂലമാണെന്ന തെറ്റിദ്ധാരണ ജനങ്ങൾക്കിടയിൽ ഉണ്ടായി. ഇതും തോൽവിക്ക് കാരണമായതായി.
പല ഇടതുപക്ഷ കോട്ടകളും തകർന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്. ആറന്മുളയിലെ തോൽവിക്ക് തന്റ് സ്ഥാനാർഥിത്വം മാത്രമാണ് കാരണമെങ്കിൽ താൻ നേരത്തെതന്നെ പിന്മാറാൻ തയാറായിരുന്നുവെന്നും വീണാ ജോർജ് വ്യക്തമാക്കി. ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്നതിലെ പോരായ്മകളെക്കുറിച്ചും വീണാ ജോർജിനെതിരെ വിമർശനം ഉയർന്നിരുന്നു.
Kerala
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ വിജയശതമാനത്തിൽ ഏറ്റവും മുന്നിൽ പത്തനംതിട്ട ജില്ല.
ആകെ പരീക്ഷ എഴുതിയവരിൽ 99.73 ശതമാനം വിദ്യാർഥികളും പത്തനംതിട്ടയിൽ നിന്നും ഉപരിപഠന യോഗ്യരായി.ആകെ പരീക്ഷ എഴുതിയ 9225 പേരിൽ 9200 പേരും ഉപരിപഠന യോഗ്യരായി. ഏറ്റവും പിന്നിലുള്ളത് തിരുവനന്തപുരം ജില്ലയാണ്.
ജില്ലയിൽ ആകെ പരീക്ഷയ്ക്കിരുന്ന 32877 വിദ്യാർഥികളിൽ 32218 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. കൊല്ലം-99.38, ആലപ്പുഴ-99.63 , കോട്ടയം-99.72, ഇടുക്കി- 99.99.28, എറണാകുളം-99.61, തൃശൂർ-98.83, പാലക്കാട്-98.29, മലപ്പുറം-98.72, കോഴിക്കോട്-99.36, വയനാട് 99.59, കണ്ണൂർ-99.67, കാസർഗോഡ്-99.47 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ വിജയശതമാനം. വിദ്യാഭ്യാസ ജില്ലകളിൽ വിജയശതമാനത്തിൽ ഏറ്റവും മുന്നിൽ കുട്ടനാടും കുറവ് തിരൂരുമാണ്.
തിരുവനന്തപുരം: സംസ്ഥാനത്തെ 2105 സ്കൂളുകളാണ് 100 ശതമാനം വിജയനേട്ടത്തിന് അർഹരായത്. ഇതിൽ 767 സർക്കാർ സ്കൂളുകളും 930 എയ്ഡഡ് സ്കൂളുകളും 408 അണ് എയ്ഡഡ് സ്കൂളുകളുമാണ് ഉൾപ്പെടുന്നത്. ഏറ്റവുമധികം വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം സ്വന്തമാക്കിയ സർക്കാർ സ്കൂൾ നടുവന്നൂർ ഗവണ്മെന്റ് ഹൈസ്കൂളാണ്. ഇവിടെ പരീക്ഷയ്ക്കിരുന്ന 600 വിദ്യാർഥികളും വിജയിച്ചു.
1356 വിദ്യാർഥികൾ പരീക്ഷയ്ക്കിരുന്ന കോട്ടൂർ എകെഎൻഎച്ച്എസ്എസാണ് 100 മേനി നേടിയ എയ്ഡഡ് സ്കൂൾ. ഏറ്റവുമധികം വിദ്യാർഥികൾ പരീക്ഷയ്ക്കിരുന്ന് 100 ശതമാനം വിജയം സ്വന്തമാക്കിയ അണ് എയ്ഡഡ് സ്കൂളെന്ന ഖ്യാതിക്ക് അവകാശിയായത് കടുംങ്ങത്തുകുണ്ട് ബിവൈകെ റെസിഡൻഷ്യൽ ഹൈസ്കൂളാണ്. ഇവിടെ പരീക്ഷ എഴുതിയ 281 വിദ്യാർഥികളും ഉപരിപഠന യോഗ്യരായി.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിൽ 28 വയസുകാരി ക്രൂര ബലാത്സംഗത്തിന് ഇരയായതായി പരാതി. അയൽവാസിയായ ഓട്ടോ ഡ്രൈവറാണ് പീഡിപ്പിച്ചത്. ജ്യൂസിൽ മയക്കുമരുന്ന് കലക്കി നൽകി പീഡിപ്പിച്ചുവെന്നും നഗ്ന ദൃശ്യങ്ങളും പകർത്തിയെന്നും പരാതിയിൽ പറയുന്നു.
പിന്നീട് ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പലസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്. മിൽമ ടാങ്കർ ഡ്രൈവർ കൂടിയാണ് പ്രതി.
ഈ ടാങ്കറിൽ കയറ്റിക്കൊണ്ടുപോയും ക്രൂരമായി മർദിച്ചു. പ്രതിയുടെ ഭാര്യയോട് പീഡന വിവരം തുറന്നു പറഞ്ഞതിന്റെ വൈരാഗ്യത്തിൽ ആയിരുന്നു മർദനം.
അടൂർ പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടുന്നില്ലെന്നും പരാതിക്കാരി പറയുന്നു. ഫെബ്രുവരി 15 ആയിരുന്നു ആദ്യ പീഡനം.
Kerala
പത്തനംതിട്ട: മണ്ഡല പുനർനിർണയത്തോടെ കൈവിട്ടുപോയ പത്തനംതിട്ട ജില്ലയിൽ ആധിപത്യം തിരികെപ്പിടിച്ച് യുഡിഎഫ്. അഞ്ചിൽ നാലു മണ്ഡലങ്ങളും ഇക്കുറി യുഡിഎഫ് നേടി.
2021ൽ പത്തനംതിട്ടയിലെ അഞ്ചു മണ്ഡലങ്ങളിലും എൽഡിഎഫിനായിരുന്നു വിജയം. ആറന്മുള, അടൂർ, തിരുവല്ല, റാന്നി മണ്ഡലങ്ങൾ ഇത്തവണ യുഡിഎഫ് തിരികെപ്പിടിച്ചപ്പോൾ ഡിസിസി പ്രസിഡന്റ് മത്സരിച്ച കോന്നി മണ്ഡലം 1,838 വോട്ടുകൾക്ക് നഷ്ടമാകുകയും ചെയ്തു.
2009ലെ മണ്ഡല പുനർ നിർണയത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ ഇത്തരത്തിൽ വ്യക്തമായ ഒരു മേൽക്കൈ യുഡിഎഫ് നേടുന്നത് ആദ്യമായാണ്. 2011ൽ യുഡിഎഫിനു ഭരണം ലഭിച്ചപ്പോഴും പത്തനംതിട്ട ജില്ലയിലെ ആറന്മുള, കോന്നി മണ്ഡലങ്ങളിൽ മാത്രമേ സ്വന്തം എംഎൽഎമാർ ഉണ്ടായിരുന്നുള്ളൂ. ഇത്തവണ അഞ്ചു മണ്ഡലങ്ങളും ലക്ഷ്യമിട്ടാണ് പ്രചാരണം നടന്നത്. കോന്നിയിൽ ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിലാണ് സിറ്റിംഗ് എംഎൽഎ കെ.യു. ജനീഷ് കുമാറിനോട് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറന്പിൽ പരാജയം സമ്മതിച്ചത്.
ആറന്മുളയിൽ മന്ത്രി വീണാ ജോർജ് 18,985 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രതിനിധീകരിച്ചിരുന്ന അടൂർ മണ്ഡലവും എൽഡിഎഫിനു നഷ്ടമായി. ചിറ്റയം ഗോപകുമാർ മത്സരരംഗത്തുനിന്നു മാറിനിന്നെങ്കിലും സിപിഐ സ്ഥാനാർഥിയായ പ്രിജി കണ്ണൻ 10,332 വോട്ടുകൾക്കാണ് യുഡിഎഫിലെ സി.വി. ശാന്തകുമാറിനോടു പരാജയപ്പെട്ടത്.
തിരുവല്ലയിൽ എൽഡിഎഫ് സ്ഥാനാർഥി മുൻ മന്ത്രി മാത്യു ടി. തോമസ് മൂന്നാം സ്ഥാനത്തേക്കും തള്ളപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥി കേരള കോൺഗ്രസിലെ വർഗീസ് മാമ്മനാണ് തിരുവല്ലയിൽ വിജയിച്ചത്. ബിജെപിയിലെ അനൂപ് ആന്റണി രണ്ടാം സ്ഥാനത്തെത്തി.
റാന്നി മണ്ഡലം മൂന്നു പതിറ്റാണ്ടിനു ശേഷം യുഡിഎഫ് തിരികെപ്പിടിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു സിറ്റിംഗ് എംഎൽഎ കേരള കോൺഗ്രസ് എമ്മിലെ പ്രമോദ് നാരായണനെ 4,344 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.
Kerala
പത്തനംതിട്ട: മണ്ഡല പുനർനിർണയത്തോടെ കൈവിട്ടുപോയ പത്തനംതിട്ട ജില്ലയിൽ ആധിപത്യം തിരികെ പിടിച്ച് യുഡിഎഫ്. അഞ്ചിൽ നാല് മണ്ഡലങ്ങളും ഇക്കുറി യുഡിഎഫ് നേടി. 2021ൽ പത്തനംതിട്ടയിലെ അഞ്ച് മണ്ഡലങ്ങളിലും എൽഡിഎഫിനായിരുന്നു വിജയം.
ആറന്മുള, അടൂർ, തിരുവല്ല, റാന്നി മണ്ഡലങ്ങൾ ഇത്തവണ യുഡിഎഫ് തിരികെ പിടിച്ചപ്പോൾ ഡിസിസി പ്രസിഡന്റ് മത്സരിച്ച കോന്നി മണ്ഡലം 1838 വോട്ടുകൾക്ക് നഷ്ടമാകുകയും ചെയ്തു.
2009ലെ മണ്ഡല പുനർ നിർണയത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ ഇത്തരത്തിൽ വ്യക്തമായ ഒരു മേൽക്കൈ യുഡിഎഫ് നേടുന്നത് ആദ്യമായാണ്. 2011ൽ യുഡിഎഫിനു ഭരണം ലഭിച്ചപ്പോഴും പത്തനംതിട്ട ജില്ലയിലെ ആറന്മുള, കോന്നി മണ്ഡലങ്ങളിൽ മാത്രമേ സ്വന്തം എംഎൽഎമാർ ഉണ്ടായിരുന്നുള്ളൂ.
ഇത്തവണ അഞ്ച് മണ്ഡലങ്ങളും ലക്ഷ്യമിട്ടാണ് പ്രചാരണം നടന്നത്. കോന്നിയിൽ ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിലാണ് സിറ്റിംഗ് എംഎൽഎ കെ.യു. ജനീഷ് കുമാറിനോട് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറന്പിൽ പരാജയം സമ്മതിച്ചത്.
ആറന്മുളയിൽ മന്ത്രി വീണാ ജോർജ് 18985 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രതിനിധീകരിച്ചിരുന്ന അടൂർ മണ്ഡലവും എൽഡിഎഫിനു നഷ്ടമായി. ചിറ്റയം ഗോപകുമാർ മത്സരരംഗത്തുനിന്ന് മാറി നിന്നെങ്കിലും സിപിഐ സ്ഥാനാർഥിയായ പ്രിജി കണ്ണൻ 10332 വോട്ടുകൾക്കാണ് യുഡിഎഫിലെ സി.വി. ശാന്തകുമാറിനോടു പരാജയപ്പെട്ടത്.
തിരുവല്ലയിൽ എൽഡിഎഫ് സ്ഥാനാർഥി മുൻ മന്ത്രി മാത്യു ടി. തോമസ് മൂന്നാം സ്ഥാനത്തേക്കും തള്ളപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥി കേരള കോൺഗ്രസിലെ വർഗീസ് മാമ്മനാണ് തിരുവല്ലയിൽ വിജയിച്ചത്. ബിജെപിയിലെ അനൂപ് ആന്റണി രണ്ടാം സ്ഥാനത്തെത്തി.
റാന്നി മണ്ഡലം മൂന്ന് പതിറ്റാണ്ടിനു ശേഷം യുഡിഎഫ് തിരികെ പിടിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു സിറ്റിംഗ് എംഎൽഎ കേരള കോൺഗ്രസ് എമ്മിലെ പ്രമോദ് നാരായണനെ 4344 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.
Kerala
പത്തനംതിട്ട: ഇളമണ്ണൂരിൽ ഹോട്ടൽ നടത്തിപ്പുകാരെ കടയിൽ കയറി മർദിച്ചതായി പരാതി. ഹോട്ടൽ നടത്തിപ്പുകാരൻ ടോണിക്കാണ് മർദ്ദനമേറ്റത്. മൂന്ന് പേർ ചേർന്നാണ് ടോണിയെ മർദിച്ചത്. സംഭവത്തില്‍ അടൂർ പോലീസ് കേസെടുത്തു.
ഹോട്ടൽ നടത്തിപ്പിനായി നേരത്തെ കട നടത്തിയിരുന്ന ആളുകളിൽ നിന്ന് ടോണി ഉപകരണങ്ങൾ രണ്ടര ലക്ഷം രൂപയ്ക്ക് വാങ്ങിയിരുന്നു. രണ്ടുമാസത്തെ കാലയളവിൽ ചെക്ക് നൽകുകയും ആയിരം രൂപ പ്രതിദിനം നൽകാമെന്നുമായിരുന്നു കരാർ.
ഗ്യാസ് പ്രതിസന്ധി വന്നതോടെ 26 ദിവസം കട തുറന്നിരുന്നില്ല. ഇതോടെ ആയിരം രൂപ നൽകുന്നത് മുടങ്ങി. അതിന്റെ വിരോധത്തിൽ മുൻ ഉടമ പ്രിൻസും കൂട്ടാളികളും ചേർന്ന് മർദ്ദിച്ചെന്നാണ് ടോണിയുടെ പരാതി.
കഴിഞ്ഞമാസം 25 ആം തീയതി ആയിരുന്നു സംഭവം. പ്രതികൾ ഭക്ഷണത്തിൽ ഹാൻവാഷ് കലർത്തിയതായി എഫ്ഐആറില്‍ പറയുന്നു. പണം നഷ്ടമായി എന്നും പരാതിയിലുണ്ട്.
District News
പത്തനംതിട്ട: ബാങ്ക് ജീവനക്കാർക്കും പൊതുജനങ്ങൾക്കും ചൂട് കാലത്ത് ആശ്വാസമായി പത്തനംതിട്ട പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്ക് കുടിവെള്ള പദ്ധതിക്ക് തുടക്കമിട്ടു.
ബാങ്കിന്റെ മുമ്പിലായി സ്ഥിരമായി സ്ഥാപിച്ചിരിക്കുന്ന വാട്ടർ പ്യൂരിഫയറിൽ നിന്നും രാവിലെ മുതൽ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാകും.
പ്യൂരിഫയർ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ ആഘോഷ പരിപാടിയിൽ പൊതുജനങ്ങൾക്ക് തണ്ണിമത്തൻ ജൂസ് നൽകിയാണ് ബാങ്ക് പദ്ധതിക്ക് തുടക്കം കുറിച്ചത്. ബാങ്ക് പ്രസിഡന്റ് കെ.അനിൽകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു.
ബാങ്ക് വൈസ് പ്രസിഡന്റ് പി.കെ. സലിംകുമാർ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി പി. ബിന്ദു, ഭരണസമിതി അംഗങ്ങളായ പി.എൻ. അബ്ദുൽ മനാഫ്, എ. ഗോകുലേന്ദ്രൻ, കെ. അനിൽ, ബി. ഷാഹുൽഹമീദ്, എസ്. ബിജു, വർഗീസ് ഡാനിയൽ, സി.ബി.സോമരാജൻ, ടി.കെ. പൊടിയൻ, ആർ. സജീവൻ, ബി. ലളിതാഭായി, എം.സി. സലിജ, പി.ഡി. രമ, ആനീസ് സ്ലീബ, ജോയിൻറ് ഡയറക്ടർ എസ്. ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.
NRI
റിയാദ്: പത്തനംതിട്ടയിൽ നടന്ന സാംസ്കാരിക പരിപാടിക്കിടെ മലയാളത്തിന്റെ പ്രിയകവി കുരീപ്പുഴ ശ്രീകുമാർ നടത്തിയ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ച സംഭവം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.
സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളും ഉത്തരേന്ത്യയിലെ ദളിത് - വർഗീയ പീഡനങ്ങൾക്കും ബദലായി കേരളം തീർക്കുന്ന സംരക്ഷണത്തെ സംബന്ധിച്ച് സംസാരിക്കുന്നതിനിടയിലാണ് ചിലർ ഇടപെട്ട് പ്രസംഗം തടസപ്പെടുത്തിയത്.
സാംസ്കാരിക വേദികളിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഇത്തരം കടന്നാക്രമണങ്ങൾ ഭയാനകമാണെന്നും പ്രസ്താവനയിൽ പറയുന്നു. കേരളം ജാതി - മത ഭേദമെന്യേ എല്ലാവർക്കും സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന ഇടമാണെന്ന കുരീപ്പുഴയുടെ പരാമർശവും വർഗീയ അതിക്രമങ്ങളിൽ നിന്ന് രക്ഷ തേടി കേരളത്തിലേക്ക് എത്തിയ പ്രണയ ദമ്പതികളുടെ ഉദാഹരണവും ചിലർക്കിടയിൽ അസഹിഷ്ണുതയ്ക്ക് ഇടയാക്കിയതായി വിലയിരുത്തപ്പെടുന്നു.
"ഇവിടെ രാഷ്ട്രീയം പറയാൻ പാടില്ല' എന്ന നിലപാടിനെ ശക്തമായി തള്ളിക്കൊണ്ട്, താൻ ഒരു രാഷ്ട്രീയ കവിയാണെന്നും തന്റെ കവിതയിൽ രാഷ്ട്രീയം ഉണ്ടാവുമെന്നും അത് തുടർന്നും പറയുമെന്നും കുരീപ്പുഴ ശ്രീകുമാർ ആവർത്തിച്ചത് ശക്തമായ ചെറുത്തുനിൽപ്പിന്റെ സ്വരമായി.
അദ്ദേഹത്തിന്റെ ഈ വാക്കുകൾ സാംസ്കാരിക കേരളത്തിന്റെ ഉറച്ച ശബ്ദമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കലാകാരന്മാരെയും സാംസ്കാരിക പ്രവർത്തകരെയും നിശബ്ദരാക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ, ഇത്തരം പ്രവണതകൾ കേരളത്തിന്റെ പുരോഗമന സാംസ്കാരിക മണ്ണിൽ നടപ്പാകില്ലെന്ന് കവി വ്യക്തമാക്കുന്നു.
ഈ സംഭവത്തിൽ കേളി കലാ സാംസ്കാരിക വേദി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും കുരീപ്പുഴ ശ്രീകുമാറിനോടൊപ്പം ഉറച്ച ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായും പ്രസ്താവനയിൽ പറയുന്നു.
Kerala
പത്തനംതിട്ട: മല്ലപ്പള്ളിയിൽ വെൽഡിംഗ് തൊഴിലാളിക്ക് പാമ്പിന്റെ കടിയേറ്റു. മുരണി സ്വദേശി രതീഷിനാണ് പാമ്പ് കടിയേറ്റത്. അണലിയാണ് രതീഷിനെ കടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വെൽഡിംഗ് തൊഴിലാളിയായ രതീഷ് ജോലിക്ക് ശേഷം ഉപകരണം വീടിനുള്ളിലേക്ക് വയ്ക്കുന്നതിനിടെ പാമ്പ് കൈയിൽ കടിക്കുകയായിരുന്നു. പാമ്പിനെ കുടഞ്ഞെറിഞ്ഞ രതീഷിനെ ഉടൻതന്നെ ആംബുലൻസിൽ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.
തലചുറ്റൽ അനുഭവപ്പെട്ടതോടെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രതീഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന.
Kerala
പത്തനംതിട്ട: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കുമ്പുഴ വലിയപാലത്തിനു സമീപത്തുണ്ടായ അപകടത്തിൽ വടശേരിക്കര സ്വദേശി ഡി.പി. ഫിലിപ് (55) സഹോദരി ജിൻസി (സാലി, 64) എന്നിവരാണ് മരിച്ചത്.
ഫിലിപ് ഓടിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം 3.30 നായിരുന്നു സംഭവം. അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
തമിഴ്നാട് രജിസ്ട്രേഷൻ ലോറിയാണ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Kerala
കണ്ണൂര്‍: കേരളത്തിൽ ഇന്നു തെരഞ്ഞെടുപ്പ് നടക്കുന്ന 30,495 പോളിംഗ് ബൂത്തുകളിൽ 2,040 പ്രശ്നസാധ്യതാ ബൂത്തുകള്‍. പ്രശ്നസാധ്യതാ ബൂത്തുകളുടെ എണ്ണത്തില്‍ മുന്നില്‍ കണ്ണൂര്‍ ജില്ലയാണ്. കുറവ് പത്തനംതിട്ടയാണ്.
കണ്ണൂരിലെ 2183 പോളിംഗ് ബൂത്തുകളില്‍ 771 ഇടത്താണ് പ്രശ്നസാധ്യതയുള്ളത്. കോഴിക്കോട് 312 പ്രശ്നസാധ്യത ബൂത്തുകളും ഉണ്ട്. കാസർഗോഡ് 238, കൊല്ലത്ത് 189 ബൂത്തുകളും പ്രശ്നസാധ്യതാ പട്ടികയിലുണ്ട്.
പത്തനംതിട്ടയിലെ 1,118 പോളിംഗ് ബൂത്തുകളില്‍ ഏഴിടത്തു മാത്രമേ പ്രശ്നസാധ്യതയുള്ളൂ. സമീപകാലത്തെ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ അനിഷ്ടസംഭവങ്ങളുടെയും സംഘര്‍ഷങ്ങളുടെയും അടിസ്ഥാനത്തിലാണ് ബൂത്തുകളെ പ്രശ്നസാധ്യതാ പട്ടികയില്‍ പെടുത്തിയത്.
കള്ളവോട്ട്, എതിര് പാര്‍ട്ടികളിലെ പോളിംഗ് ഏജന്റുമാരെ ഭീഷണിപ്പെടുത്തല്‍, പോളിംഗ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തല്‍ തുടങ്ങിയ കാരണങ്ങളാലാണ് ബൂത്തുകളെ പ്രശ്നസാധ്യത ഗണത്തില്‍ പെടുത്തുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസും സംയുക്തമായി നടത്തിയ പരിശോധനകള്‍ക്കും സുരക്ഷാ റിപ്പോര്‍ട്ടുകള്‍ക്കും ശേഷമാണ് പ്രശ്നസാധ്യതാ ബൂത്തുകള്‍ നിശ്ചയിച്ചത്.
Kerala
പത്തനംതിട്ട: യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം പ്രവർത്തകൻ ജില്ലാ പഞ്ചായത്ത് അംഗത്തെ ദേഹോപദ്രവം ഏൽപിച്ചതായി പരാതി. പത്തനംതിട്ട കരിമാന്‍തോട്ടിലാണ് സംഭവം. ജില്ലാ പഞ്ചായത്ത് അംഗം എം.വി. അമ്പിളിക്ക് നേരെയാണ് ആക്രമണം.
അമ്പിളിയുടെ കൈ പിടിച്ച് തിരിച്ചതായും പരാതിയുണ്ട്. പ്രസംഗിക്കുന്നതിനിടെ സിപിഐഎം പ്രവര്ത്തകന് മൈക്ക് പിടിച്ചുവാങ്ങി തള്ളിയെന്നും അമ്പിളി ആരോപിക്കുന്നു. കോന്നി യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അമ്പിളി.
സംഭവത്തിന് പിന്നാലെ എം.വി. അമ്പിളി കോന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ജില്ലാ പഞ്ചായത്ത് അംഗത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച തണ്ണിത്തോട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
Kerala
ജില്ലയിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. പക്ഷേ വിസ്തൃതിയിലും വോട്ടർമാരുടെ എണ്ണത്തിലും ഈ അഞ്ച് മണ്ഡലങ്ങളും സംസ്ഥാനത്തെ ഇതര മണ്ഡലങ്ങളെ കവച്ചുവയ്ക്കും. ശരാശരി രണ്ടുലക്ഷത്തോളം വോട്ടർമാർ എല്ലാ മണ്ഡലങ്ങളിലുമുണ്ട്. ഇതിൽതന്നെ സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടർമാരുള്ള ആറന്മുളയും (2,14,575)വിസ്തൃതിയിൽ മുന്നിൽ നിൽക്കുന്ന കോന്നിയും ഉൾപ്പെടുന്നു. സംസ്ഥാനത്താകമാനം ചർച്ച ചെയ്യപ്പെടുന്ന ശബരിമല പ്രദേശം ഉൾക്കൊള്ളുന്ന റാന്നിയും പത്തനംതിട്ടയുടെ ഭാഗം.
യുഡിഎഫിൽ കോൺഗ്രസ് മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലും സ്ഥാനാർഥികൾ രംഗപ്രവേശം ചെയ്തത് കഴിഞ്ഞ 20നാണ്. കേരള കോൺഗ്രസ് സ്ഥാനാർഥി രണ്ടുദിവസം നേരത്തേ പ്രചാരണം തുടങ്ങി. എൽഡിഎഫിൽ സിപിഎം മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും സിപിഐ, ഐഎസ്ജെഡി, കേരള കോൺഗ്രസ് -എം എന്നിവയുടെ ഓരോ മണ്ഡലത്തിലും സ്ഥാനാർഥികൾ ആദ്യദിനങ്ങളിൽ തന്നെ എത്തി. എൻഡിഎയിലും ഇത്തവണ സ്ഥാനാർഥികളെ കണ്ടെത്താൻ വൈകി. ബിജെപി മൂന്നിടങ്ങളിലാണ് മത്സരിക്കുന്നത്. പാർട്ടിയുടെ പ്രസ്റ്റീജ് മണ്ഡലങ്ങളായി കണക്കാക്കിയിരുന്ന റാന്നി ട്വന്റി 20ക്കും കോന്നി ബിഡിജെഎസിനും വിട്ടുനൽകി. ഇതോടെ സംസ്ഥാന വ്യാപകമായി കത്തിനിൽക്കുന്ന ഡീൽ ആരോപണത്തിന്റെ ഭാഗമായി ഈ രണ്ട് മണ്ഡലങ്ങളും.
അഞ്ചിൽ നാല് മണ്ഡലങ്ങളിലും സിറ്റിംഗ് എംഎൽഎമാർ തന്നെ ജനവിധി തേടുന്നുവെന്ന പ്രത്യേകതയും പത്തനംതിട്ടയിലുണ്ട്. മത്സരരംഗത്തുനിന്നു മാറിനിൽക്കുന്ന ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ (അടൂർ) പ്രചാരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി മുൻനിരയിലുണ്ട്. 2021ൽ അഞ്ച് സീറ്റുകളും എൽഡിഎഫിനായിരുന്നു. ഒരു കാലത്ത് യുഡിഎഫ് കോട്ടയെന്നു വിശേഷണമുണ്ടായിരുന്ന പത്തനംതിട്ട ജില്ലയിൽ 2016, 2021 തെരഞ്ഞെടുപ്പുകൾ എൽഡിഎഫിനു വൻ നേട്ടമാണുണ്ടാക്കിയത്. ഇതിൽ റാന്നിയിലും അടൂരിലും മാത്രമാണ് ഭൂരിപക്ഷം അല്പം കുറഞ്ഞത്.
ഭരണപക്ഷത്തെ സിറ്റിംഗ് എംഎൽഎമാർ മത്സരിക്കുന്നതിനാൽ വികസന നേട്ടങ്ങളും ഭരണ വിലയിരുത്തലുമാണ് എല്ലാ മണ്ഡലങ്ങളിലും പ്രധാന ചർച്ചാവിഷയമായി മുന്നോട്ടുവച്ചിരിക്കുന്നത്. ഇതിനെ ശക്തമായി പ്രതിരോധിച്ച് യുഡിഎഫും എൻഡിഎയും രംഗത്തുണ്ട്. ശബരിമല സ്വർണക്കൊള്ള അടക്കമുള്ള വിഷയങ്ങളും തെരഞ്ഞെടുപ്പ് വേദികളിൽ ചർച്ചയിലെത്തിക്കഴിഞ്ഞു. പ്രധാന സ്ഥാനാർഥികൾ ഏറെയും ഇത്തവണ അതാത് മണ്ഡലങ്ങൾക്കു പുറമേ നിന്നെത്തിയവരാണെന്നതും ശ്രദ്ധേയം. പ്രചാരണത്തിനു തുടക്കം കുറിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കോന്നിയിലെ പൊതുയോഗത്തിൽ ചോദ്യം ചോദിക്കാൻ തുനിഞ്ഞ പ്രവർത്തകനോടു വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞതിന്റെ അലയടികൾ ഇപ്പോഴും ജില്ലയിലെ മണ്ഡലങ്ങളിൽ അലയടിക്കുന്നുണ്ട്.
ആറന്മുള
സിറ്റിംഗ് എംഎൽഎയും ആരോഗ്യമന്ത്രിയുമായ വീണാ ജോർജ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നതിലൂടെ ശ്രദ്ധേയ പോരാട്ടം നടക്കുന്ന മണ്ഡലമായി ആറന്മുള മാറിയിട്ടുണ്ട്. വീണാ ജോർജിനെതിരേ ശക്തമായ മത്സരം നടത്തുന്നതിലേക്ക് യുഡിഎഫ് സ്ഥാനാർഥിയായി യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയും ബിജെപിയുടെ തലമുതിർന്ന നേതാവ് കുമ്മനം രാജശേഖരനുമാണ് രംഗത്തുള്ളത്. പത്തുവർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വീണാ ജോർജ് വികസന നേട്ടങ്ങളാണ് പ്രധാനമായും പ്രചാരണത്തിനുപയോഗിക്കുന്നത്. എന്നാൽ, മന്ത്രിയെന്ന നിലയിൽ വീണാ ജോർജിന്റെ പ്രവർത്തനങ്ങൾ കൂടി വിലയിരുത്താൻ പ്രതിപക്ഷ കക്ഷികൾ ശ്രമിക്കുന്നുണ്ട്. കണ്ണൂരിലെ കെഎസ്യു നേതാക്കളടക്കം ആറന്മുളയിൽ പ്രചാരണത്തിനെത്തിയതുതന്നെ ഇതേ ലക്ഷ്യത്തോടെയാണ്. യുവ നേതാവു കൂടിയായ അബിൻ വർക്കി പ്രചാരണരംഗത്തേക്ക് കടക്കാൻ വൈകിയെങ്കിലും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ആറന്മുള പോരിനു വീര്യം കൂട്ടാൻ കഴിഞ്ഞു. ബിജെപിക്കു നിർണായക വോട്ടുകൾ ഉള്ള മണ്ഡലത്തിൽ കുമ്മനം രാജശേഖരന്റെ സ്ഥാനാർഥിത്വം ഏറെ പ്രതീക്ഷയോടെയാണ് എൻഡിഎ വിലയിരുത്തുന്നത്.
റാന്നി
ശബരിമല ഉൾപ്പെടുന്ന റാന്നി മണ്ഡലത്തിൽ സ്വർണക്കൊള്ള വിവാദം ചർച്ച ചെയ്യപ്പെടില്ലെന്നു പ്രഖ്യാപിച്ച് വികസന അജണ്ട അവതരിപ്പിച്ച എൻഡിഎയുടെ ഭാഗമായ ട്വന്റി 20 സ്ഥാനാർഥിയുടെ നിലപാടിനെ ബിജെപി നേതാക്കൾ തന്നെ തള്ളിപ്പറയുന്നതു കണ്ടുകൊണ്ടാണ് പ്രചാരണരംഗം സജീവമായത്. കേരള കോൺഗ്രസ് -എം സിറ്റിംഗ് എംഎൽഎ പ്രമോദ് നാരായൺ രണ്ടാമൂഴം തേടുന്ന റാന്നി മണ്ഡലത്തിൽ ഇത്തവണ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവിനെയാണ്. ഇരുവരും മണ്ഡലത്തിനു പുറമേനിന്നുള്ളവരുമാണ്. അഞ്ചുവർഷത്തെ വികസന നേട്ടങ്ങൾ ഉയർത്തി ജനവിധി തേടുന്ന പ്രമോദിനെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് പഴകുളം മധു നേരിടുന്നത്. തോമസ് കെ. സാമുവേലാണ് ട്വന്റി 20 സ്ഥാനാർഥി. ആദ്യഘട്ടത്തിൽ എൽഡിഎഫിനു സാധ്യത കല്പിക്കപ്പെട്ടിരുന്ന മണ്ഡലത്തിൽ അനുദിനം പോരാട്ടം കനക്കുകയാണ്.
കോന്നി
യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി മത്സരിക്കാൻ താത്പര്യം അറിയിച്ച കോന്നി മണ്ഡലത്തിൽ ഏറെ ദിവസങ്ങളിലെ ചർച്ചകളിൽ ശ്രദ്ധിക്കപ്പെട്ട ശേഷമാണ് കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. സിറ്റിംഗ് എംഎൽഎ കെ.യു. ജനീഷ് കുമാറിനെ (സിപിഎം) നേരിടുന്നത് ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറന്പിലാണ്. അടൂർ പ്രകാശ് എംഎൽഎ സ്ഥാനം ഒഴിഞ്ഞതിനുശേഷം ജനീഷ് കുമാറാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
വികസന വിഷയങ്ങൾ തന്നെയാണ് കോന്നിയിലും ചർച്ച ചെയ്യപ്പെടുന്നത്. ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച കോന്നി മെഡിക്കൽ കോളജ് അടക്കമുള്ള പദ്ധതികൾ ഉയർത്തി യുഡിഎഫും ശക്തമായ പോരാട്ടത്തിലാണ്. എൻഡിഎയ്ക്കു നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ഇക്കുറി ബിഡിജെഎസ് സ്ഥാനാർഥിയായി എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശനാണ് മത്സരിക്കുന്നത്. വിജയം ഉറപ്പിച്ചു കളത്തിലിറങ്ങിയ സിറ്റിംഗ് എംഎൽഎയ്ക്ക് ഓരോ ഘട്ടം കഴിയുന്പോഴും പിരിമുറുക്കം കൂട്ടാൻ എതിർസ്ഥാനാർഥികൾക്കാകുന്നുണ്ട്.
തിരുവല്ല
തുടർച്ചയായ അഞ്ചാം അങ്കത്തിനിറങ്ങിയിരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി മാത്യു ടി.തോമസിന് ഇത്തവണ തിരുവല്ലയിൽ ശക്തമായ വെല്ലുവിളിതന്നെയുണ്ട്. കേരള കോൺഗ്രസ് എമ്മിലെ വർഗീസ് മാമ്മനാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി അഖിലേന്ത്യ സെക്രട്ടറി അനൂപ് ആന്റണിയുടെ സ്ഥാനാർഥിത്വവും പ്രചാരണശൈലിയും മറ്റൊരു വെല്ലുവിളിയാണ്. മണ്ഡലത്തിൽ നേരത്തേതന്നെ സജീവമായി രംഗത്തിറങ്ങിയ അനൂപ് ആന്റണി ഇടത്, വലതു മുന്നണികൾക്ക് ഒരേപോലെ ഭീഷണിയാകുന്നുണ്ട്.
തിരുവല്ലയുടെ വികസനമുരടിപ്പാണ് പ്രതിപക്ഷ കക്ഷികൾക്ക് ഉന്നയിക്കാനുള്ളത്. മാറ്റത്തിനുവേണ്ടിയുള്ള അവരുടെ ആഹ്വാനങ്ങൾക്ക് തിരുവല്ലയുടെ സൗമ്യമുഖമായി മാത്യു ടി. തോമസ് മറുപടി നൽകുന്നു. എൽഡിഎഫ് തുടർവിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവല്ല. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കഴിഞ്ഞ കുറേ നാളുകളായി എൽഡിഎഫിനെ ജയിപ്പിച്ചുവരുന്ന മണ്ഡലത്തിൽ ലോക്സഭ, തദ്ദേശ തെരഞ്ഞടുപ്പുകളിൽ യുഡിഎഫാണ് മുന്നിലെത്താറുള്ളത്. മാർത്തോമ്മാ സഭയിലെ രണ്ട് വൈദികരുടെ മക്കളാണ് ഇടത്, വലതു മുന്നണി സ്ഥാനാർഥികളെന്നതും ശ്രദ്ധേയം.
അടൂർ
സംവരണ മണ്ഡലമായ അടൂരിൽ ഇത്തവണ ഇടത്, വലതു മുന്നണികൾക്ക് പുതുമുഖ സ്ഥാനാർഥികളാണ്. കഴിഞ്ഞതവണ ചെറിയ ഭൂരിപക്ഷത്തിനാണ് യുഡിഎഫിന് അടൂർ മണ്ഡലം നഷ്ടമായത്. സിറ്റിംഗ് എംഎൽഎ ചിറ്റയം ഗോപകുമാർ മത്സരരംഗം വിട്ടതോടെയാണ് കൊല്ലം ജില്ലയിൽനിന്നുള്ള എഐവൈഎഫ് നേതാവ് പ്രിജി കണ്ണനെ സിപിഐ സ്ഥാനാർഥിയായി അവതരിപ്പിച്ചത്.
ഇതിനോടകം മണ്ഡലത്തിൽ ഒരു റൗണ്ട് പ്രചാരണം പൂർത്തിയാക്കിയ പ്രിജിക്കൊപ്പം വികസന നേട്ടങ്ങൾ നിരത്തി ചിറ്റയം ഗോപകുമാറിന്റെ സ്ഥാനാർഥിത്വവുമുണ്ട്. ഡിസിസി ജനറൽ സെക്രട്ടറി കൂടിയായ സി.വി. ശാന്തകുമാറാണ് യുഡിഎഫ് സ്ഥാനാർഥി. അടൂരിൽ നടപ്പാക്കാവുന്ന പദ്ധതികൾ മുന്നോട്ടു വച്ചാണ് ശാന്തകുമാറിന്റെ പ്രചാരണം.
കഴിഞ്ഞതവണ മത്സരിച്ച പന്തളം പ്രതാപൻ തന്നെയാണ് എൻഡിഎ സ്ഥാനാർഥി. ബിജെപി വോട്ടുകളിൽ ഗണ്യമായ വർധന രേഖപ്പെടുത്തിവരുന്ന മണ്ഡലമാണ് അടൂർ. ഇത്തവണ മണ്ഡലത്തിനു പുറമേ നിന്നാണ് എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളെന്നതിനാൽ നാട്ടുകാരനായ തനിക്ക് ഒരു വോട്ട് എന്നതാണ് എൻഡിഎ സ്ഥാനാർഥിയുടെ അഭ്യർഥന. ദളിത് വിഭാഗങ്ങൾക്ക് നിർണായക വോട്ട് ബാങ്കുകളുള്ള മണ്ഡലം കൂടിയാണ് അടൂർ.
District News
പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കി കോടിയാട്ടിന്റെ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന് മൂന്നിന് എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് നിർവഹിക്കും.
പത്തനംതിട്ട എൻഎസ്എസ് ഓഫീസിന് സമീപമുള്ള ബിൽഡിംഗിലാണ് യുഡിഎഫിന്റെ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുക.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഎം പ്രാദേശിക നേതാവിനെതിരെ ലൈംഗികാതിക്രമ പരാതി. പത്തനംതിട്ട റാന്നി സ്വദേശിയും സിപിഎം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റുമായ അലന് മാത്യുവിനെതിരെയാണ് പരാതി.
ആത്മഹത്യയ്ക്ക് ശ്രമിച്ച പരാതിക്കാരി നിലവിൽ പത്തനംതിട്ടയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അലന് മാത്യുവിനെതിരെയുള്ള ആരോപണം. വിവാഹ വാഗ്ദാനം നല്കി നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി.
പരാതി ഉയർന്നതിന് പിന്നാലെ അലന് മാത്യുവിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും നീക്കിയെന്ന് സിപിഎം വ്യക്തമാക്കി. സംഭവത്തിൽ അലന് മാത്യുവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പത്തനംതിട്ടയിലെയും എറണാകുളത്തെയും മണ്ഡലങ്ങളിലെ സ്ഥാനാർഥി തർക്കത്തെ തുടർന്നാണ് കോണ്‍ഗ്രസിന്റെ പൂർണ സ്ഥാനാർഥിപ്പട്ടിക വീണ്ടും വൈകുന്നത്. കേന്ദ്ര സ്ക്രീനിംഗ് കമ്മിറ്റി നിശ്ചയിച്ച സ്ഥാനാർഥികളുടെ വിജയസാധ്യതയും സമുദായ സമവാക്യങ്ങളും പരിഗണിക്കാത്തതിൽ ചില സംസ്ഥാന നേതാക്കൾ കടുത്ത എതിർപ്പ് ഉയർത്തിയ തോടെയാണ് പട്ടിക പ്രഖ്യാപനം നീളുന്നത്.
പത്തനംതിട്ട ജില്ലയിൽ ആകെയുള്ള അഞ്ചു സീറ്റിൽ നാലും കോണ്‍ഗ്രസാണ് മത്സരിക്കുന്നത്. ഇതിൽ ചില പ്രത്യേക സമുദായങ്ങൾക്കു മികച്ച ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി അടുത്ത ബന്ധമുള്ള ചിലരെ ഉൾപ്പെടുത്തിയതാണ് തർക്കം രൂക്ഷമാക്കിയതെന്നാണ് പുറത്തു വരുന്ന വിവരം.
സമുദായ സമവാക്യങ്ങൾ കൃത്യമായി പാലിക്കുകയും സർവേയിൽ കണ്ടെത്തിയ ജയസാധ്യതയുള്ളവരെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്താൽ മാത്രമേ കോണ്‍ഗ്രസിന് ഭരണം പിടിക്കാൻ കഴിയുകയുള്ളൂവെന്ന നിലപാട് സംസ്ഥാന നേതൃത്വം കടുപ്പിച്ചതോടെയാണ് തർക്കമണ്ഡലങ്ങളിലെ പ്രഖ്യാപനം നീണ്ടതെന്നാണ് വിവരം.
എറണാകുളത്തെ ചില മണ്ഡലങ്ങളിലും തർക്കം രൂക്ഷമാണെന്നാണ് വിവരം. ഇവിടെയും സമുദായ സമവാക്യങ്ങൾ പാലിക്കപ്പെടണമെന്ന ആവശ്യമാണുയരുന്നത്.
കഴിഞ്ഞ രണ്ടു ദിവസം തുടർച്ചയായി ചർച്ച ചെയ്തിട്ടും ഇതിൽ ധാരണയുണ്ടാക്കാൻ കഴിഞ്ഞില്ല. തിരുവനന്തപുരത്തെ പല മണ്ഡലങ്ങളിലും പേരുകളിൽ ധാരണയുണ്ടാക്കാനായില്ല. മറ്റു ജില്ലകളിലെ ചില മണ്ഡലങ്ങളിലെയും പട്ടിക ഒറ്റപ്പേരാക്കാൻ കഴിഞ്ഞിട്ടില്ല.
92 സീറ്റിലാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കുന്നത്. ഇതിൽ 55 സീറ്റ് മാത്രമാണ് പ്രഖ്യാപിക്കാനായത്. ഇനി 37 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിക്കാനുണ്ട്.
രണ്ടും മൂന്നും ഘട്ടമായി മാത്രമേ കോണ്‍ഗ്രസ് സ്ഥാനാർഥിപ്പട്ടിക പൂർത്തിയാകുകയുള്ളുവെന്നാണ് വിവരം. ഇന്നും നാളെയുമായിട്ടാകും ബാക്കിയുള്ള സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനമെന്നാണു ലഭിക്കുന്ന വിവരം.
Kerala
പത്തനംതിട്ട: പത്തനംതിട്ട കൈപ്പട്ടൂരിൽ വയോധികയുടെ തല അടിച്ചുപൊട്ടിച്ച അയൽവാസി പിടിയിൽ. കൈപ്പട്ടൂർ സ്വദേശിനി ഏലിയാമ്മ (71) ആണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ അയൽവാസി സുമേഷ് ആണ് പിടിയിലായത്.
ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം. സുമേഷ് വീട്ടിൽ ഉച്ചത്തിൽ പാട്ടുവെച്ച് ശല്യമുണ്ടാക്കിയത് ഏലിയാമ്മ പോലീസിൽ അറിയിച്ചിരുന്നു. ഇതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്. ഏലിയാമ്മയെ വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞു. തുടർന്നായിരുന്നു ആക്രമണം.
ഏലിയാമ്മയുടെ സാരി വലിച്ചുകീറിയതായും പരാതിയുണ്ട്. രക്ഷപ്പെടാൻ ശ്രമിച്ച വയോധികയെ കല്ലുകൊണ്ട് പ്രതി തലയ്ക്കടിക്കുകയായിരുന്നു. പരിക്കേറ്റ ഏലിയാമ്മ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ. പത്മകുമാറിന് ഇന്ന് നിർണായകം. പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെതിരായ സംഘടന നടപടിയിൽ പാർട്ടി തീരുമാനം ഇന്ന് പ്രഖ്യാപിക്കും.
തിങ്കളാഴ്ച രാവിലെ 11ന് ചേരുന്ന നിർണായക ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. പത്മകുമാറിനെ എല്ലാ ചുമതലകളിൽ നിന്നും നീക്കാനാണ് സാധ്യത. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കും.
ആറന്മുള മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഞായറാഴ്ച പത്മകുമാറിനെ മാറ്റിയിരുന്നു. തെരഞ്ഞെടുപ്പിന് മുൻപ് പത്മകുമാറിനെതിരെ നടപടി വേണമെന്ന് ജില്ലയിലെ ഏറ്റവും സ്വാധീനമുള്ള വനിതാ നേതാവാണ് സംസ്ഥാന നേതൃത്വത്തിന് മേൽ സമ്മർദം ചെലുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
Kerala
പത്തനംതിട്ട: വീട്ടമ്മയുടെ താലിമാല പൊട്ടിച്ച് ആറ്റിൽചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിടികൂടി പോലീസ്. കുറുന്താർ സ്വദേശി രാജേഷ് ആണ് കേസിലെ പ്രതി. ആറന്മുള പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
കോഴഞ്ചേരി സ്വദേശിനി പ്രസന്നയുടെ നാല് പവനോളം തൂക്കം വരുന്ന മാലയും പൊട്ടിച്ചായിരുന്നു രാജേഷ് ആറ്റിലേക്ക് എടുത്തുചാടിയത്. വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു രാജേഷ് വീട്ടമ്മയുടെ മാല പൊട്ടിച്ചത്.
ഇയാളെ പിടികൂടാനായി പോലീസ് പ്രതിക്കൊപ്പം ആറ്റിലേക്ക് ചാടുകയായിരുന്നു. എന്നാൽ പ്രതിയെ പിടികൂടിയെങ്കിലും ഇയാളിൽ നിന്ന് മാല കണ്ടെത്താനായില്ല.
Kerala
റാന്നി: മിനി വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പ്ലാച്ചേരിക്ക് സമീപമുണ്ടായ അപകടത്തിൽ ഇടമൺ വാകത്താനം സ്വദേശികളായ മാമൂട്ടിൽ ഏബ്രഹാം വർഗീസ് (55), കടുവുംതുരുത്തേൽ മാത്യു ജേക്കബ് (45) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രി 7.30 നായിരുന്നു സംഭവം. ഹോട്ടലിൽ നിന്നും പാഴ്സൽ വാങ്ങിയ ശേഷം ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിലേക്ക് ഇറങ്ങുന്നതിനിടെ മിനി വാൻ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Kerala
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റാരോപിതനായ സിപിഎം നേതാവ് എ. പത്മകുമാറിനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കും. പാര്‍ട്ടയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാനും ആലോചന. നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പായി മുഖംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവുമായ എ. പത്മകുമാറിനോട് വിശദീകരണം തേടി സിപിഎം. സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം വന്നശേഷം നടപടി മതിയെന്ന മുന്‍ നിലപാടില്‍ മാറ്റം വരുത്തിയാണ് ഇപ്പോള്‍ പത്മകുമാറിനെതിരേയുള്ള നടപടി നീക്കം.
പാര്‍ട്ടിയുടെ വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളാകാനിടയുള്ളവരും ചില സംസ്ഥാന സമിതിയംഗങ്ങളും ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടിരുന്നു.
പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് എ. പത്മകുമാറിന് തപാലില്‍ നോട്ടീസ് അയച്ചത്. കത്തിനുള്ള മറുപടി പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് ആദ്യം പരിശോധിക്കും. തുടര്‍ന്ന് നടപടി എടുക്കാനാണ് സാധ്യത. ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും കഴിഞ്ഞ ദിവസം പത്മകുമാറിനെ പുറത്താക്കിയിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലും കുറ്റാരോപിതനായി ജയിലില്‍ കഴിഞ്ഞെങ്കിലും എ. പത്മകുമാറിനെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ തുടരാന്‍ അനുവദിച്ചിരുന്നു. ഇതിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി നിര്‍ദേശങ്ങള്‍ സിപിഎം അംഗീകരിച്ചത്. പാര്‍ട്ടിയില്‍ നിന്നുള്ള കത്തിന് അടിയന്തരമായി മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ മാര്‍ച്ച് നാലിനായിരുന്ന പത്മകുമാര്‍ ജയില്‍ മോചിതനായത്. കട്ടിളപ്പാളി, ദ്വാരപാലക ശില്പ കേസുകളില്‍ എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലായിരുന്നു കൊല്ലം വിജിലന്‍സ് കോടതി പത്മകുമാറിന് ജാമ്യം അനുവദിച്ചത്.
കട്ടിളപ്പാളിയിലെ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു പത്മകുമാറിനെ ആദ്യം പ്രതി ചേര്‍ക്കുന്നത്. പിന്നീട് ദ്വാരപാലക ശില്പ കേസിലും പ്രതി ചേര്‍ക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡ് മിനിട്ട്സില്‍ മാറ്റം വരുത്തിയതും സ്വര്‍ണം ചെമ്പെന്ന് തിരുത്തി എഴുതിയതും പത്മകുമാറാണെന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തല്‍.
സ്വര്‍ണക്കൊള്ള പത്മകുമാറിന്റെ അറിവോടെയാണന്നും എസ്ഐടി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2025 നവംബര്‍ 20നായിരുന്നു ഇദ്ദേഹത്തെ എസ്ഐടി അറസ്റ്റ് ചെയ്തത്.
Kerala
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്തനംതിട്ട കോൺഗ്രസിൽ പൊട്ടിത്തെറി. ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവച്ചു. സ്ഥാനാർഥി നിർണയത്തിലെ തർക്കങ്ങളെ തുടർന്നാണ് രാജിവച്ചത്.
പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയതായും ബാബു ദിവാകരൻ അറിയിച്ചു. ചില ആളുകളുടെ താല്പര്യത്തിന് വേണ്ടി തുടർച്ചയായി നാലാം തവണയും അടൂർ മണ്ഡലം എൽഡിഎഫിന് തീറെഴുതി കൊടുക്കുന്നുവെന്നാണ് ബാബു ദിവാകരന്റെ ആക്ഷേപം. താൻ ജീവിച്ചിരിക്കുമ്പോൾ അത് സമ്മതിക്കില്ലെന്നും ബാബു ദിവാകരൻ വ്യക്തമാക്കി.
മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളെ പരിഗണിക്കുന്നു, ഇത് അംഗീകരിക്കില്ലെന്നും ബാബു ദിവാകരൻ പറഞ്ഞു. അടൂർ മണ്ഡലത്തിൽ ജയിക്കാനുള്ള പ്രവർത്തനങ്ങളല്ല കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്, സ്ഥാനാർഥി നിർണയത്തിലെ പോരായ്മകളടക്കം മണ്ഡലത്തിൽ വലിയ തിരിച്ചടിയുണ്ടാക്കും, തനിക്ക് അത്തരത്തിലൊരു വീഴ്ച കണ്ടുകൊണ്ട് നിൽക്കാനാകില്ല എന്നും ബാബു ദിവാകരൻ വ്യക്തമാക്കി.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നും എ. പത്മകുമാർ. സിപിഎമ്മിന് നൽകിയ വിശദീകരണത്തിലാണ് എ. പത്മകുമാറിന്റെ മറുപടി.
പത്തനംതിട്ട ജില്ലാ നേതൃത്വം തപാലിലൂടെ വിഷയത്തിൽ വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. ദൂതൻ വഴിയാണ് പത്മകുമാര്‍ മറുപടി കൈമാറിയത്. പുറത്താക്കൽ നടപടിക്ക് മുന്നോടിയായിയാണ് വിശദീകരണം തേടിയതെന്നാണ് ലഭിക്കുന്ന വിവരം.
ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുതിർന്ന സിപിഎം നേതാവുമായ എ. പത്മകുമാറിനോട് കഴിഞ്ഞ ദിവസമാണ് പാർട്ടി വിശദീകരണം തേടിയത്. ഇതിനുള്ള മറുപടിയായിട്ടാണ് വിശദീകരണം ദൂതൻ വഴി കൈമാറിയത്.
സിപിഎം സംസ്ഥാന സമിതിയുടെ നിർദേശപ്രകാരമാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നടപടി. സ്വർണ്ണക്കൊള്ള കേസിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകാനായിരുന്നു നിര്‍ദേശം.
Kerala
തിരുവനന്തപുരം: കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തത വ്യക്തമാക്കി നോട്ടീസ് പതിച്ച സംഭവത്തിൽ സർജറി വിഭാഗം മേധാവിക്കെതിരെ ആരോഗ്യമന്ത്രി വീണ ജോർജ് രംഗത്ത്.
നോട്ടീസ് പതിച്ച ഡോ. ശിവപ്രസാദ് അച്ചടക്കട നടപടി നേരിട്ട ആളാണെന്ന് മന്ത്രി ആരോപിച്ചു. വീടിന് സമീപത്ത് ഭാര്യയുടെ പേരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് നടത്തിയതിന് വിജിലൻസ് ഇയാളെ പിടികൂടിയിട്ടുണ്ടെന്നും വീണ ജോർജ് പറഞ്ഞു.
വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് വകുപ്പുതല അന്വേഷണത്തിൽ പരാതി ശരിയാമെന്ന് ബോധ്യപ്പെട്ടതാണെന്നും പിന്നാലെ ഡോക്ടറുടെ ഒരു ഇൻക്രിമെന്റ് തടഞ്ഞതായും മന്ത്രി വ്യക്തമാക്കി. ഡോക്ടർ ശിവപ്രസാദിന് മറ്റ് താത്പര്യങ്ങൾ ഉണ്ടെന്ന് സംശയിക്കേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.
ഓരോ മെഡിക്കൽ കോളജിന്റെയും നിലവാരം അനുസരിച്ച് ആണ് ചികിത്സ സൗകര്യം. കോന്നിയിൽ റോബോട്ടിക് സർജറി പറ്റില്ല. കോന്നി മെഡിക്കൽ കോളജിൽ ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെ എല്ലാം തുടങ്ങിയത് ഇടത് സർക്കാരാണെന്നും മന്ത്രി പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികൾ ആശുപത്രിയുടെ അപര്യാപ്തതകൾ അറിഞ്ഞിരിക്കണമെന്നും വേണ്ടത്ര ഉപകരണങ്ങളില്ലാത്തത് ജീവഹാനി വരെ ഉണ്ടാക്കാമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. പിന്നാലെ സൂപ്രണ്ട് ഇടപെട്ട് നോട്ടീസ് നീക്കം ചെയ്യുകയായിരുന്നു.
Kerala
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തത വ്യക്തമാക്കി നോട്ടീസ്. ആശുപത്രിയിൽ സൗകര്യങ്ങളില്ലെന്ന് തുറന്നുപറഞ്ഞാണ് നോട്ടീസ് പതിച്ചത്. തുടർന്ന് ആശുപത്രി സൂപ്രണ്ട് ഇടപെട്ട് നോട്ടീസ് നീക്കം ചെയ്തു.
ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികൾ ആശുപത്രിയുടെ അപര്യാപ്തതകൾ അറിഞ്ഞിരിക്കണമെന്നും വേണ്ടത്ര ഉപകരണങ്ങളില്ലാത്തത് ജീവഹാനി വരെ ഉണ്ടാക്കാമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. സർജറിക്കെത്തുന്ന രോഗികളുടെ പൂർണ ഉത്തരവാദിത്തം ഡോക്ടർക്ക് ആയതിനാലാണ് അസൗകര്യങ്ങൾ പറഞ്ഞുള്ള നോട്ടീസ് പതിച്ചത്.
പരിശീലനം നേടിയ ജീവനക്കാരുടെ അഭാവമുണ്ടെന്നും പൊളിഞ്ഞു വീഴുന്ന പെയിന്റ് പാളികളിൽ നിന്ന് രോഗികൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും നോട്ടീസിൽ പറയുന്നു. അഞ്ച് മണിക്ക് ശേഷം ഫാർമസി പ്രവർത്തിക്കില്ലെന്നും നോട്ടീസിലുണ്ട്.
ഇത്തരത്തിൽ എട്ട് സുപ്രധാന കാര്യങ്ങളാണ് നോട്ടീസിലൂടെ ആരോപിക്കുന്നത്. വിവാദ നോട്ടീസ് പിന്നാലെ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നീക്കം ചെയ്യുകയായിരുന്നു.
Kerala
കൊച്ചി: ഇലന്തൂര്‍ നരബലി കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. പ്രതികളായ ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവരെ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടിതിയില്‍ എത്തിച്ചു. തമിഴ്നാട് ധര്‍മപുരം സ്വദേശിനി പത്മയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് നടക്കുന്നത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി അഞ്ചില്‍ ജഡ്ജി ടി. മധുസൂദനന് വാദം കേള്‍ക്കും.
സംഭവം നടന്ന് മൂന്നു വര്‍ഷത്തിന് ശേഷമാണ് വിചാരണ നടക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതിലുണ്ടായ വീഴ്ചയാണ് വിചാരണ വൈകാന്‍ കാരണമായത്. അഡ്വ. അജകുമാറാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി സര്‍ക്കാര്‍ നിശ്ചയിച്ചത്. പത്മയുടെ ഇളയ സഹോദരിയും ഒന്നാം സാക്ഷിയുമായ പഴനിയമ്മയെ വിസ്തരിക്കും.
2022 ഒക്ടോബര്‍ 27ന് കടവന്ത്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത തിരോധാനക്കേസാണ് കൊലക്കേസായി മാറിയത്. 2022 സെപ്റ്റംബര്‍ 16ന് ആണ് പത്മയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കാലടിയില്‍ താമസിച്ചിരുന്ന റോസ്ലിയെയും കൊലപ്പെടുത്തി. ഒക്ടോബര്‍ 11ന് ആണ് മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്തത്.
പത്മയുടെ കേസിലെ ചോദ്യം ചെയ്യലിലാണ് റോസ്ലിനെയും നരബലി നല്‍കിയെന്ന് ഭഗവല്‍ സിംഗ് വെളിപ്പെടുത്തിയത്. ക്രൂരതയിലൂടെയുള്ള ആനന്ദവും പണവുമായിരുന്നു ഷാഫിയുടെ ലക്ഷ്യം. സാമ്പത്തിക ഉന്നതിയും ഐശ്വര്യവുമായിരുന്നു ഭഗവല്‍ സിംഗിന്റെയും ലൈലയുടെയും ലക്ഷ്യം. ആഭിചാരക്കൊല നടത്തണമെന്ന് നിര്‍ദേശിച്ചത് ഷാഫിയാണ്.
പത്മയുടെയും റോസിലിയുടെയും മാംസം പ്രതികള്‍ പാകം ചെയ്ത് കഴിച്ചതായും കുറ്റപത്രത്തിലുണ്ട്. പത്മയെ അതിക്രൂരമായി കൊന്ന ശേഷം 56 കഷ്ണങ്ങളാക്കി ഭഗവല്‍ സിംഗിന്റെ ഇലന്തൂരിലെ പുരയിടത്തില്‍ കുഴിച്ചിടുകയായിരുന്നു. ഡിഎന്‍എ ഫലത്തിലൂടെയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.
Kerala
അടൂർ: പത്തനംതിട്ട അടൂരിൽ ലഹരി വിൽപന പോലീസിൽ അറിയിച്ചതിന്റെ വൈരാഗ്യത്തിൽ കുടുംബത്തിന് നേരെ ലഹരി മാഫിയയുടെ ആക്രമണം. അടൂർ കോട്ടമുകൾ സ്വദേശികളായ അമ്മയ്ക്കും മക്കൾക്കും നേരെയാണ് ആക്രമണമുണ്ടായത്.
കോട്ടമുകൾ സ്വദേശി സലീനയ്ക്കും മക്കൾക്കും നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് ലഹരി മാഫിയ സലീനയുടെ വീടുകയറി ആക്രമണം നടത്തിയത്. സംഭവത്തിന് പിന്നാലെ പ്രതികളായ സാബിർ, അർഷിത്, ശ്രേയസ് എന്നിവർ ഒളിവിലാണ്.
ഒന്നാം പ്രതിയും പ്രദേശവാസിയുമായ സാബിറിന്റെ ലഹരി ഇടപാട് പോലീസിൽ അറിയിച്ചതിന്റെ വൈരാഗ്യമാണ് കുടുംബത്തിനെതിരെയുള്ള ക്രൂരമർദനത്തിന് കാരണം. സൈക്കിൾ ചെയിൻ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം.
ആക്രമണത്തിൽ സലീനയ്ക്കും മക്കളായ അഫ്സൽ, ഫൈസൽ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയ്ക്കും കഴുത്തിനും പരിക്കേറ്റ ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ആക്രമണത്തിന് പിന്നാലെ കാറിലും ബൈക്കിലുമായി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതികൾക്കായി അടൂർ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Kerala
പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിന് ഇനി സീറ്റ് നല്‍കേണ്ടതില്ലെന്ന ആവശ്യവുമായി ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫ് സിപിഎം നേതാക്കളെ സമീപിച്ച വിവരം പുറത്തുവന്നതോടെ ഇടത്, വലത് ക്യാമ്പുകളില്‍ ആകാംക്ഷ.
2016ല്‍ വീണാ ജോര്‍ജിന് സീറ്റ് ആവശ്യപ്പെട്ടു രംഗത്തുവന്ന ജോര്‍ജ് ജോസഫ് തന്നെ ഇത്തവണ ഭാര്യയെ മത്സരിപ്പിക്കേണ്ടതില്ലെന്ന ആവശ്യവുമായി കഴിഞ്ഞദിവസം സിപിഎം നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടതായാണ് സൂചന. കുടുംബാംഗങ്ങളില്‍ മറ്റു ചിലരും വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി രംഗത്തുണ്ട്.
ഇക്കാര്യം ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ആദ്യം ചര്‍ച്ചയ്ക്കു വന്നത്. യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര കമ്മിറ്റിയംഗം വിഷയം സംസ്ഥാന സെക്രട്ടേറിയറ്റിനു വിട്ടു. വീണാ ജോര്‍ജ് സംസ്ഥാന സമിതിയംഗം കൂടിയായതിനാല്‍ വിഷയം ആദ്യം അവിടെ ചര്‍ച്ച ചെയ്യട്ടേയെന്നതായിരുന്നു തോമസ് ഐസക്കിന്റെ നിലപാട്.
മാധ്യമ പ്രവര്‍ത്തകയായിരുന്ന വീണാ ജോര്‍ജിനെ 2016ല്‍ ആറന്മുളയില് മത്സരരംഗത്തിറക്കിയത് പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലായിരുന്നു. അന്ന് ഓര്‍ത്തഡോക്സ് സഭ സെക്രട്ടറിയായിരുന്ന ഡോ. ജോര്‍ജ് ജോസഫ് ആ വഴിക്കും ചില കരുനീക്കങ്ങള്‍ നടത്തി. ആറന്മുള സീറ്റ് മോഹിച്ചിരുന്ന സിപിഎം നേതാക്കളെ ഞെട്ടിച്ച് പാര്‍ട്ടി സ്ഥാനാര്‍ഥിയായി വീണാ ജോര്‍ജ് രംഗപ്രവേശം ചെയ്തു.
2016ല്‍ ആറന്മുളയില് വിജയിച്ചതോടെ രാഷ്ട്രീയത്തില്‍ വീണയുടെ ഉയര്‍ച്ച വളരെവേഗം ആയിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2021ല്‍ വീണ്ടും ആറന്മുളയില് സ്ഥാനാര്‍ഥിയായി. വന്‍ ഭൂരിപക്ഷത്തോടെ രണ്ടാം ഊഴത്തിലും നിയമസഭാംഗമായി. പിണറായി വിജയന്റെ രണ്ടാം സര്‍ക്കാരില്‍ ആരോഗ്യവകുപ്പിന്റെ മന്ത്രിയുമായി.
രണ്ട് ടേം പൂര്‍ത്തീകരിച്ചവര്‍ക്ക് ഇനി സീറ്റില്ലെന്ന സിപിഎമ്മിന്റെ മുന്‍കാല തീരുമാനങ്ങളെയെല്ലാം മാറ്റിനിര്‍ത്തി ഇത്തവണ ആദ്യം തന്നെ വീണാ ജോര്‍ജ് എന്ന ഒറ്റപ്പേരിലാണ് ആറന്മുളയിലെ സ്ഥാനാര്‍ഥി നിര്‍ണയം ഇത്രയും കാലം മുന്നോട്ടു പോയത്. മറിച്ചൊരു ആലോചന ഇതേവരെ പാര്‍ട്ടിതലത്തില്‍ ഉണ്ടായിട്ടില്ല. ഇനി അങ്ങനെയൊരു സാഹചര്യം വന്നാല്‍ സീറ്റ് മോഹികളായി ഒട്ടേറെപ്പേരുണ്ടാകും. എന്നാല്‍ മത്സരിക്കുമോ ഇല്ലയോ എന്നതില്‍ വീണാ ജോര്‍ജ് അന്തിമ തീരുമാനം എടുക്കണം.
കണ്ണൂരില്‍ കഴിഞ്ഞയാഴ്ചയുണ്ടായ സംഭവ വികാസങ്ങളെ തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്ന മന്ത്രി ഇന്ന് പൊതുപരിപാടികള്‍ക്കായി രംഗത്തിറങ്ങും. ആറന്മുള മണ്ഡലത്തില്‍ തിങ്കളാഴ്ച തുടക്കമിട്ട ആരോഗ്യം ആനന്ദം പരിപാടി വീണാ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായാണ് ഇട്ടിരുന്നത്. മണ്ഡലത്തിലെ വികസന പദ്ധതികളുടെ ഉദ്ഘാടനവും ആരോഗ്യ മെഡിക്കല്‍ ക്യാമ്പുകളുമാണ് പത്തനംതിട്ടയിലെ ഒരാഴ്ചത്തെ ആരോഗ്യം ആനന്ദം പരിപാടിയിലുള്ളത്.
വീണാ ജോര്‍ജ് ഒഴിയുകയാണെങ്കില്‍ ആ സ്ഥാനത്തേക്ക് സിപിഎം ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ രാജു ഏബ്രഹാമിനെ പരിഗണിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ പത്തനംതിട്ട നഗരസഭ മുന്‍ ചെയര്മാന് ടി. സക്കീര്‍ ഹുസൈന്, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് എന്നിവരുടെ പേരുകളും ഇക്കൂട്ടത്തില്‍ ഉയര്‍ന്നുവരാം.
എന്തായാലും വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ടേക്കുമെന്നാണ് സൂചന. വിജയസാധ്യത പരിഗണിച്ചാണ് വീണയെ വീണ്ടും സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ദേശമുണ്ടായത്. പാര്‍ട്ടിയില്‍ നിന്നു സമ്മര്‍ദം ഏറിയാല്‍ ജോര്‍ജ് ജോസഫ് നിലപാടില്‍ മാറ്റംവരുത്തുമെന്ന പ്രതീക്ഷ നേതാക്കള്‍ക്കുണ്ട്.
യുഡിഎഫും കാത് കൂര്‍പ്പിക്കുന്നു
വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച തീരുമാനം യുഡിഎഫിനും നിര്‍ണായകമാണ്. നിലവില്‍ ആറന്മുള മണ്ഡലത്തിലേക്ക് അനുയോജ്യനായ ഒരാളെ കോണ്‍ഗ്രസ് കണ്ടെത്തിയിട്ടില്ല. നിരവധി പേരുകള്‍ പരിഗണിച്ചെങ്കിലും വിജയസാധ്യത പരിശോധിച്ചപ്പോള്‍ പലരും പിന്നിലായി. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവരും പുറമേ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്.
രണ്ട് തവണ എംഎല്‍എ ആയിരുന്ന വീണയ്ക്ക് മണ്ഡലത്തിലുള്ള വ്യക്തി ബന്ധങ്ങളും രാഷ്ട്രീയ സ്വാധീനവും മറികടക്കാന്‍ കഴിയുന്ന ഒരാളെ രംഗത്തിറക്കാനാണ് യുഡിഎഫ് ആലോചിച്ചത്. സാമുദായിക പരിഗണനകള്‍ അടക്കം പരിഗണനാ വിഷയമായി. മുന്‍കാല അനുഭവങ്ങള്‍ കൂടി പരിഗണിച്ചപ്പോള്‍ പറ്റിയ ഒരു സ്ഥാനാര്‍ഥിയെ ഏകകണ്ഠമായി നിര്‍ദേശിക്കാന്‍ ഡിസിസിക്കു കഴിഞ്ഞിട്ടില്ല.
സംസ്ഥാന നേതൃത്വവും ആറന്മുളയിലെ സ്ഥാനാര്‍ഥി നിര്‍ണയം ഗൗരവത്തോടെയാണ് കാണുന്നത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കിയുടേതടക്കം പേരുകള്‍ പരിഗണിച്ചെങ്കിലും പൂര്‍ണമായി അംഗീകരിക്കാനായിട്ടില്ല. ഇതിനിടെ കേരള കോണ്‍ഗ്രസുമായി സീറ്റ് വച്ചുമാറുന്നതു പോലും പരിഗണിക്കപ്പെട്ടു. തിരുവല്ല സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണ് ഇതിനു പിന്നിലെ താത്പര്യം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വേനൽ കാലത്ത് ആശ്വാസമായി മഴ. വിവിധ ജില്ലകളിൽ ഇന്നും മഴയുണ്ടാകും. മൂന്ന് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. ശനിയാഴ്ച സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായിരുന്നു.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയ്ക്കും സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. കേരളത്തിൽ ഫെബ്രുവരി 25 വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Kerala
കേരള രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളുടെ കേന്ദ്രബിന്ദുവായി പത്തനംതിട്ട മാറിയിട്ടു നാളുകളായി. ശബരിമല സ്വർണക്കൊള്ള ഇപ്പോഴും പച്ചപിടിച്ചു നിൽക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് അധികനാൾ ഇല്ലെന്നിരിക്കേ ശബരിമല യുവതീപ്രവേശന വിഷയവും ഇപ്പോൾ ചർച്ചകളിലേക്കു വരുന്നു. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ല എന്തായാലും ഈ വിഷയങ്ങളെല്ലാം പൊതുചർച്ചകളിലേക്ക് തള്ളിവിടും.
രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്വന്തം നാടെന്ന നിലയിൽ ആ വിവാദത്തിനും പത്തനംതിട്ട ബന്ധം വേണ്ടുവോളമുണ്ട്. മലയോരവും അപ്പർകുട്ടനാടും ഉൾപ്പെടുന്ന ജില്ലയിൽ കാർഷിക പ്രശ്നങ്ങളടക്കം ചർച്ച ചെയ്യപ്പെടും. വികസനരംഗത്ത് കഴിഞ്ഞ പത്തുവർഷത്തിനിടെ ഉണ്ടായ നേട്ടങ്ങൾ ഭരണപക്ഷത്തിന് എടുത്തുകാട്ടാനുണ്ടാകും. എന്നാൽ, ഇവയെ പ്രതിരോധിച്ച് പ്രതിപക്ഷവും രംഗത്തിറങ്ങിക്കഴിഞ്ഞു.
അടച്ചുപൂട്ടപ്പെട്ട വീടുകളും, വാർധക്യത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന അച്ഛനമ്മമാരും കേരളത്തിൽ ഏറ്റവും കൂടുതലുള്ള ജില്ല കൂടിയാണ് പത്തനംതിട്ട. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ കാര്യത്തിൽ പത്തനംതിട്ട മുന്നിലാണ്. ഏറ്റവുമൊടുവിൽ നടന്ന സെൻസസിൽ ജനനനിരക്ക് മൈനസ് രേഖപ്പെടുത്തിയതും പത്തനംതിട്ടയിലാണ്. ഓരോ വോട്ടർപട്ടികയിലും പത്തനംതിട്ടയിൽ വോട്ടർമാരുടെ എണ്ണം കുറയുകയാണ്.
തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾ പൂർത്തീകരിച്ചപ്പോഴും ഒരു ലക്ഷത്തോളം വോട്ടർമാരുടെ കുറവുണ്ടായേക്കും. 10,47,976 വോട്ടർമാരിൽനിന്ന് 9,49,632 ആയിട്ടാണ് കുറവുള്ളത്. ഇതിൽതന്നെ ഹിയറിംഗ് അടക്കം പൂർത്തീകരിച്ച് അന്തിമ പട്ടിക വരുന്പോൾ പിന്നെയും കുറവുണ്ടാകാം.
പോളിംഗ് ശതമാനത്തിലും ഓരോ തെരഞ്ഞെടുപ്പ് കഴിയുന്പോഴും കുറവാണ് കണ്ടുവരുന്നത്. 70 ശതമാനം പോളിംഗ് പോലും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായില്ല. മരിച്ചുപോയവരെയും സ്ഥലത്തില്ലാത്തവരെയും ഒഴിവാക്കി പട്ടിക പരിഷ്കരിക്കുന്പോൾ പോളിംഗ് ശതമാനം ഇനി ഉയർന്നേക്കാം.
2009ൽ മണ്ഡല പുനർവിഭജനം നടന്നപ്പോൾ പത്തനംതിട്ടയിലെ രണ്ട് മണ്ഡലങ്ങൾ പൂർണമായും ഒരെണ്ണം ഭാഗികമായും ഇല്ലാതായി. മുന്‍പ് എട്ട് എംഎൽഎമാർ ജില്ലയിൽ ഉണ്ടായിരുന്നെങ്കിൽ ഇന്നിപ്പോൾ അഞ്ചായി.
മണ്ഡല വിഭജനത്തിനു മുന്‍പ് യുഡിഎഫ് കോട്ടയെന്നു വിശേഷണമുണ്ടായിരുന്ന പത്തനംതിട്ട 2011 മുതൽ ചുവടുമാറ്റിത്തുടങ്ങി. 2021ലെ തെരഞ്ഞെടുപ്പിലാകട്ടെ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും വിജയിച്ച് എൽഎഫ് ചരിത്രനേട്ടമുണ്ടാക്കി. എന്നാൽ, 2024 ലോക്സഭാ തെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലും യുഡിഎഫിനായിരുന്നു വിജയം. പത്തനംതിട്ടയിൽ തിരിച്ചുവരവിനു കളമൊരുങ്ങിയെന്നാണ് യുഡിഎഫ് നേതാക്കളുടെ അവകാശവാദം.
അതേസമയം, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പു ഫലം ആവർത്തിക്കുമെന്നു തന്നെയാണ് എൽഡിഎഫ് പ്രതീക്ഷ. കോന്നിയും ആറന്മുളയും എൻഡിഎയുടെ സാധ്യതാപട്ടികയിലുള്ളതാണ്. തിരുവല്ലയ്ക്ക് ഇത്തവണ പ്രത്യേക ശ്രദ്ധയും നൽകുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എൻഡിഎ നേടിയ വോട്ടുകൾ ഏറെ ബാധിച്ചത് യുഡിഎഫിനെ ആയിരുന്നു.
സിറ്റിംഗ് എംഎൽഎമാർ മത്സരിച്ചേക്കും
ടേം നോക്കാതെ സിറ്റിംഗ് എംഎൽഎമാരെ മത്സരിപ്പിക്കാൻ എൽഡിഎഫിലെ ഘടകകക്ഷികൾ തീരുമാനിച്ചാൽ പത്തനംതിട്ടയിൽ നിലവിലെ അഞ്ചു പേർക്കും നറുക്കു വീഴാനാണ് സാധ്യത. ആറന്മുളയിലെ എംഎൽഎ കൂടിയായ മന്ത്രി വീണാ ജോർജ് രണ്ട് ടേം പൂർത്തീകരിച്ചു. രണ്ട് ടേം കഴിഞ്ഞവരെ 2021ൽ സിപിഎം മാറ്റിനിർത്തിയിരുന്നു. കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാറും (സിപിഎം) രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ആദ്യവിജയം ഉപതെരഞ്ഞെടുപ്പിലൂടെയായതിനാൽ രണ്ട് ടേം എന്നത് ജനീഷിനു ബാധമാകില്ല. വിജയസാധ്യതകൂടി പരിഗണിച്ച് രണ്ടുപേരെയും സിപിഎം മത്സരരംഗത്ത് നിലനിർത്തുമെന്നാണ് കരുതുന്നത്.
സിപിഐ പ്രതിനിധി അടൂർ എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ 2011 മുതൽ എംഎൽഎയാണ്. മൂന്ന് ടേം പൂർത്തീകരിച്ച ചിറ്റയം ഗോപകുമാർ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമാണ്. സംഘടന ചുമതലയിലേക്ക് മാറിയതിനാൽ ചിറ്റയം ഗോപകുമാർ ഒഴിവാകുമെന്ന് സൂചനയുണ്ട്. എന്നാൽ വിജയസാധ്യത കണക്കിലെടുത്ത് ചിറ്റയത്തത്തന്നെ വീണ്ടും അടൂരിൽ രംഗത്തിറക്കാനും ഒരുവിഭാഗം ശ്രമിക്കുന്നുണ്ട്.
സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് 2006 മുതൽ പ്രതിനിധീകരിക്കുന്ന തിരുവല്ല മണ്ഡലത്തിൽ ഇത്തവണയും അദ്ദേഹം തന്നെയാകും എൽഡിഎഫ് സ്ഥാനാർഥി. കേരള കോൺഗ്രസ് എമ്മില പ്രമോദ് നാരായൺ റാന്നി മണ്ഡലത്തിൽ രണ്ടാം ഊഴത്തിനുള്ള തയാറെടുപ്പിലാണ്.
2021ൽ എൽഡിഎഫ് തരംഗം
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായത് അപ്രതീക്ഷിത പരാജയമായിരുന്നു. ഒരു സീറ്റു പോലും ലഭിച്ചില്ല. യുഡിഎഫിൽ നാലിടത്ത് കോൺഗ്രസും ഒരിടത്ത് കേരള കോൺഗ്രസുമാണ് മത്സരിച്ചത്.
2016ൽ നേടിയതിനേക്കാൾ വൻ നേട്ടമാണ് പലയിടത്തും എൽഡിഎഫിനുണ്ടായത്. ആറന്മുളയിൽ സിപിഎമ്മിലെ വീണാ ജോർജ് കോൺഗ്രസിലെ കെ. ശിവദാസൻ നായരെ തോല്പിച്ചത് 20,748 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. തിരുവല്ലയിൽ ജനതാദളിലെ മാത്യു ടി. തോമസ്, കേരള കോൺഗ്രസിലെ കുഞ്ഞുകോശി പോളിനെ 11,421 വോട്ടിനു തോല്പിച്ചു. കോന്നിയിൽ സിപിഎമ്മിലെ കെ.യു. ജനീഷ് കുമാറിന്റെ ഭൂരിപക്ഷം 8508 വോട്ടായിരുന്നു. കോൺഗ്രസിലെ റോബിൻ പീറ്ററായിരുന്നു എതിരാളി. അടൂരിൽ സിപിഐയിലെ ചിറ്റയം ഗോപകുമാർ കോൺഗ്രസിലെ എം.ജി. കണ്ണനെതിരേ 2919 വോട്ടിന്റെ ലീഡ് നേടി. റാന്നിയിൽ കേരള കോൺഗ്രസിലെ പ്രമോദ് നാരായൺ കോൺഗ്രസിലെ റിങ്കു ചെറിയാനെ തോൽപ്പിച്ചത് 1285 വോട്ടുകൾക്കാണ്.
2016ൽ കോന്നി ഒഴികെയുള്ള നാല് സീറ്റുകളിലും എൽഡിഎഫാണ് ജയിച്ചത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽനിന്ന് കോന്നി എംഎൽഎ അടൂർ പ്രകാശ് വിജയിച്ചതോട കോന്നിയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നു. ഉപതെരഞ്ഞെടുപ്പിലൂടെ കോന്നിയും എൽഡിഎഫ് സ്വന്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തിരിച്ചടിച്ചു
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഉൾപ്പെടുന്ന അസംബ്ലി മണ്ഡലങ്ങളിൽ എല്ലാം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിക്കായിരുന്നു ലീഡ്. എൽഡിഎഫ് എംഎൽഎമാരുടെ പിൻബലത്തിൽകൂടി മത്സരിക്കാനിറങ്ങിയ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഡോ. തോമസ് ഐസക്കിന് എല്ലായിടത്തും കാലിടറി. തിരുവല്ല - 11,530, റാന്നി - 9597, ആറന്മുള - 14,687, കോന്നി - 2579, അടൂർ - 2266 എന്നിങ്ങനെയായിരുന്നു യുഡിഎഫ് ലീഡ്.
2021ൽ എൽഡിഎഫ് സ്ഥാനാർഥികൾ നേടിയ വൻ ഭൂരിപക്ഷം അട്ടിമറിച്ചാണ് യുഡിഎഫ് ലീഡിലേക്ക് എത്തിയത്. എന്നാൽ, 2019ലെ തെരഞ്ഞെടുപ്പിലും യുഡിഎഫ് ലോക്സഭാ മണ്ഡലങ്ങളിൽ ലീഡ് നേടിയിരുന്നുവെങ്കിലും പിന്നീടു വന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു വിജയിക്കാനായത് നേട്ടമായി എടുത്തുകാട്ടുന്നുമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുന്നതും കേന്ദ്രത്തിൽ കോൺഗ്രസിനുള്ള സാധ്യതയുമൊക്കെ കണക്കിലെടുത്ത് ജനം വോട്ട് ചെയ്യുന്ന രീതിയാണെന്നാണ് എൽഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. തലമുതിർന്ന നേതാവിനെ രംഗത്തിറക്കി ഇത്തവ പത്തനംതിട്ടയെ ഒപ്പം നിർത്താനായി നടത്തിയ നീക്കങ്ങളിലുണ്ടായ പാളിച്ചയും എൽഡിഎഫ് വിശദമായി ചർച്ച ചെയ്തതാണ്.
തദ്ദേശവും തിരികെപ്പിടിച്ചു
കേരളം മുഴുവൻ ചുവന്നപ്പോഴും യുഡിഎഫിനൊപ്പം നിലകൊണ്ട പത്തനംതിട്ടയിൽ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പു ഫലം അപ്രതീക്ഷിതമായിരുന്നു. അന്നുണ്ടായ പരാജയത്തെ കവച്ചുവയ്ക്കുന്ന നേട്ടം ഇത്തവണ യുഡിഎഫിനുണ്ടായി. ജില്ലാ പഞ്ചായത്തിലും മൂന്ന് നഗരസഭകളിലും എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും 34 ഗ്രാമപഞ്ചായത്തുകളിലും ഭരണത്തിലെത്താനായി. എൽഡിഎഫ് കോട്ടയെന്നു കരുതിയിരുന്ന പഞ്ചായത്തുകളിൽ പോലും യുഡിഎഫ് വെന്നിക്കൊടി പാറിച്ചു. 2010നുശേഷം ഇത്തരത്തിലൊരു വിജയം യുഡിഎഫിന് ആദ്യമായാണ്. നിയമസഭാ മണ്ഡലങ്ങളുടെ കണക്കിലും എല്ലായിടത്തും യുഡിഎഫിനുതന്നെയാണ് ലീഡ്. അടൂർ, കോന്നി ഒഴികെയുള്ള മണ്ഡലങ്ങളിൽ മെച്ചപ്പെട്ട ലീഡാണ് യുഡിഎഫിനുള്ളത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന്. 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം അഞ്ച് കുട്ടികൾക്കാണ് പുതുജീവൻ നൽകിയത്.
ഫെബ്രുവരി അഞ്ചിന് കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആലിൻ ഷെറിന് കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് മാതാപിതാക്കൾ അവയവദാനത്തിന് സമ്മതം നൽകിയത്.
കഴിഞ്ഞ ദിവസം തന്നെ കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം വൈകിട്ട് 3.30ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ നടക്കും.
കുട്ടിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച അറിയിച്ചിരുന്നു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകളാണ് ആലിൻ ഷെറിൻ എബ്രഹാം.
Kerala
മല്ലപ്പള്ളി: പത്തുമാസത്തെ ഇഹലോക ജീവിതം പൂര്‍ത്തിയാക്കി നാലുപേരെ പുതുജീവിതത്തിലേക്കു നയിച്ച ദൗത്യം പൂര്‍ത്തിയാക്കി കുഞ്ഞ് ആലിന് നാളെ പറന്നുയരും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവെന്ന ബഹുമതിയോടെ ആലിന് ഷെറിന് ഏബ്രഹാമിന്റെ ഭൗതികശരീരം നാളെ രാവിലെ വീട്ടില്‍ കൊണ്ടുവരും.
വൈകുന്നേരം അഞ്ചോടെ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിലെ കല്ലറ ഏറ്റുവാങ്ങും. അതീവ ദുഃഖത്തിനിടയിലും സ്വന്തം മകളുടെ അവയവങ്ങള്‍ നാല് കുഞ്ഞു്ങ്ങള്ക്ക് പുതുജീവന്‍ പകര്‍ന്നല്ലോയെന്ന ആശ്വാസത്തിലാണ് അരുണ്‍ ഏബ്രഹാമും ഷെറിനും.
മുന്‍ മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ മല്ലപ്പള്ളി വെസ്റ്റ് കോഴഞ്ചേരി മലയാറ്റൂര്‍ വാലുമണ്ണില്‍ റെജി ശാമുവേലിന്റെ മകനാണ് അരുണ്‍ ഏബ്രഹാം. മല്ലപ്പള്ളി ഈസ്റ്റ് പുളിഞ്ചിമൂട്ടില്‍ കുടുംബാംഗമാണ് അധ്യാപിക കൂടിയായ ഷെറിന് ആന്‍ ജോണ്‍. ഇവരുടെ ഏകമകളായിരുന്നു ആലിന് ഷെറിന് എബ്രഹാം
നന്ദിയറിയിച്ചു മന്ത്രി
അതീവ ദുഃഖത്തിലും മറ്റുള്ളവരുടെ ജീവന് നിലനിര്‍ത്തുന്നതിനു വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിനെ മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. ആ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ചിന് എംസി റോഡില്‍ പള്ളം ബോര്‍മ ജംഗ്ഷനു സമീപത്തു കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആലിനു ഗുരുതരമായി പരിക്കേറ്റത്. പത്തുമാസം പ്രായമുള്ള ആലിനൊപ്പം അമ്മ ഷെറിനും അമ്മയുടെ മാതാപിതാക്കളും ഉണ്ടായിരുന്നു. കോട്ടയം സ്വദേശികളുടെ കാറുമായാണ് ഇവരുടെ കാര്‍ കൂട്ടിയിടിച്ചത് ഷെറിന്റെ മാതാപിതാക്കളായ രാജനും ജെസിയും ഇപ്പോഴും പരിക്കുകളോടെ ചികിത്സയിലാണ്.
ചരിത്രനിമിഷം
അപകടം നടന്ന ഉടന്‍തന്നെ കുഞ്ഞിനെ ചങ്ങനാശേരിയിലെയും തിരുവല്ലയിലെയും ആശുപത്രികളിലേക്കും പിന്നീട് കഴിഞ്ഞ ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഇന്നലെ കുട്ടിയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ കുട്ടിയുടെ കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സമ്മതം നല്‍കുകയായിരുന്നു. ഇതാകട്ടെ കേരളത്തിലെ ആരോഗ്യ ചരിത്രത്തിലെ ഒരു ചരിത്ര നിമിഷവുമായി.
കുട്ടിയുടെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്കാണ് നല്‍കിയത്. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കു ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങള്‍ അമൃത ആശുപത്രിയിലേക്കും രാത്രിയില്‍തന്നെ എത്തിച്ചു. ആറുമാസം പ്രായമുള്ള കുഞ്ഞിനാണ് കിംസ് ആശുപത്രിയില്‍ കരള്‍ മാറ്റിവയ്ക്കുന്നത്. അതി സങ്കീര്‍ണമായ ശസ്ത്രകിയയാണിത്. സംസ്ഥാനത്ത് മരണാനാന്തര അവയവദാനത്തിലൂടെ കരള്‍ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിത്.
Kerala
പത്തനംതിട്ട: പന്തളം കുരമ്പാലയിൽ ഏഴു പേരെ ആക്രമിച്ചതിന് പിന്നാലെ നാട്ടുകാർ തല്ലിക്കൊന്ന തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം.
പന്തളം കുരമ്പാല പ്ലാംകൂട്ടത്തിൽ രത്നമ്മ (53), കുരമ്പാല മുളനിൽക്കുന്നതിൽ രാഘവൻ (61), കരമേൽ വീട്ടിൽ ഗോപിനാഥൻ നായർ (82), ഇന്ദിരയമ്മ (61), ശ്രീകുമാരി (55), അനിൽ ഭവനിൽ ഗോപാലകൃഷ്ണൻ (60), കുന്നത്തയ്യത്ത് ശ്യാമള (55) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇവരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് പിന്നാലെ നാട്ടുകാർ നായയെ തല്ലിക്കൊന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ ഉള്ളതായി സ്ഥിരീകരിച്ചത്.
Kerala
തിരുവല്ല: തിരുവല്ല മഞ്ഞാടിയിലെ സ്പാ ബലാൽസംഗക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നാലാം പ്രതിയും പിടിയിലായി. തിരുവല്ല ചുമത്ര കോഴിക്കോട്ട് പറമ്പിൽ വീട്ടിൽ രൊക്കൻ എന്നു വിളിക്കുന്ന പ്രശോഭ് (26) ആണ് പിടിയിലായത്.
പ്രത്യേക അന്വേഷണസംഘം റാന്നിയിൽനിന്നുമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാംപ്രതി മരണ സുബിൻ എന്നു വിളിക്കുന്ന കുറ്റപ്പുഴ പാപ്പനവേലില്‍ സുബിന് അലക്സാണ്ടര്‍ ചാക്കോ ( 29), സംഘാംഗമായ കുളക്കാട് മുപ്പിരിയില്‍ ബെര്‍ലിന്‍ദാസ്(38), നിരണം കോതേരിൽ വീട്ടിൽ വരുൺകുമാർ (36) എന്നിവർ കഴിഞ്ഞ ദിവസങ്ങളിലായി പിടിയിലായിരുന്നു.
ഈ മാസം ഒന്നാം തീയതി ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മരണ സുബിൻ അടങ്ങുന്ന ആറംഗ സംഘം 50,000 രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടു സ്പായിൽ എത്തുകയായിരുന്നു. ജീവനക്കാരിയായ യുവതി പണം നൽകാൻ വിസമ്മതിച്ചതോടെ ഇവരെ മർദിച്ച ശേഷം സ്പായിലെ മറ്റൊരു ജീവനക്കാരിയെ അതിക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സ്പായിൽ എത്തിയ കസ്റ്റമർ ആയ യുവാവിനെ മർദിക്കുകയും ജീവനക്കാരിക്കൊപ്പം കിടത്തി നഗ്നവീഡിയോ സംഘം ചിത്രീകരിക്കുകയും ചെയ്തിരുന്നു.
ജീവനക്കാരിയിൽനിന്ന് 2500 രൂപ സംഘം പിടിച്ചു വാങ്ങുകയും ചെയ്തിരുന്നു. സംഭവം സംബന്ധിച്ച സിസിടിവി ദൃശ്യം പുറത്തു വന്നതോടെയാണ് പുറം ലോകം നാടിനെ നടുക്കിയ സംഭവം അറിഞ്ഞത്. ഒളിവിലുള്ള രണ്ട് പ്രതികൾ ബംഗളൂരുവിൽ ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇവർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
തിരുവല്ല പോലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമം, മോഷണം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി 11 കേസുകളില്‍ പ്രതിയും റൗഡി ലിസ്റ്റില്‍ പെട്ട ആളുമാണ് സുബിന്. കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന സുബിന് കഴിഞ്ഞയിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. സംഘത്തിലെ ആറു പേർക്കെതിരെയും നിരവധി ക്രിമിനൽ കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു.
Kerala
തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ഒരാൾ കൂടി പിടിയിൽ. തിരുവല്ല ചുമത്ര സ്വദേശി വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്.
ഇയാളെ റാന്നിയിൽ നിന്നാണ് പ്രത്യേക പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. കേസിൽ ഒന്നാം പ്രതി മരണ സുബിൻ ഉൾപ്പെടെ മൂന്ന് പേർ നേരത്തെ അറസ്റ്റിലായിരുന്നു. ബെര്‍ലിൻ ദാസ്, വരുണ്‍ കുമാര്‍ എന്നിവരാണ് സുബിനെ കൂടാതെ പിടിയിലായ മറ്റ് രണ്ട് പേർ.
കേസിൽ ഇനി രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. ഇവർ ബംഗുളൂരുവിലേക്ക് കടന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കിരൺ, സജിൻ എന്നീ പ്രതികളാണ് കേസിൽ ഇനി പിടിയിലാകാനുള്ളത്. കഴിഞ്ഞ ദിവസമാണ് ഒളിവിലായിരുന്ന വരുണ്‍ കുമാറിനെ ആലുവയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
ഗുണ്ടാപിരിവ് നൽകാത്തതിനെ തുടർന്നാണ് കാപ്പാ കേസ് പ്രതി മരണ സുബിൻ സ്പാ ജീവനക്കാരിയെ ബലാത്സംഗത്തിനിരയാക്കിയത്. എതിർ ബിസിനസ് ഗ്രൂപ്പ് നൽകിയ ക്വട്ടേഷനാണ് സുബിനും കൂട്ടരും നടപ്പാക്കിയതെന്ന ആരോപണവും ഉയർന്നിരുന്നു.
അതേസമയം ബലാത്സംഗത്തിന് സ്പായിലെ സഹപ്രവർത്തകയുടെ ഒത്താശയുണ്ടെന്ന അതിജീവിതയുടെ വെളിപ്പെടുത്തലും ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്. സഹപ്രവർത്തകയെയും ഇവരുടെ ആൺസുഹൃത്തിനെയും കേസിൽ പ്രതി ചേർത്തേയ്ക്കും.
Kerala
പത്തനംതിട്ട: ഉന്നത വിദ്യാഭ്യാസവും തൊഴിലും തേടി യുവതലമുറ നാടുവിട്ടപ്പോൾ പത്തനംതിട്ടയിലെ കലാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. പതിറ്റാണ്ടുകളുടെ പാരന്പര്യമുള്ള ജില്ലയിലെ കോളജുകളിൽ പോലും പല കോഴ്സുകൾക്കും കുട്ടികളെ ലഭിക്കുന്നില്ല. ബിരുദ കോഴ്സുകളിൽ വിരലിലെണ്ണാവുന്ന കുട്ടികളാണ് പലയിടത്തുമുള്ളത്. സ്വാശ്രയ മേഖലയിൽ തുടങ്ങിയ ആർട്സ് ആൻഡ് സയൻസ് കോളജുകൾക്കു പിടിച്ചു നിൽക്കാനാകുന്നില്ല. എൻജിനിയറിംഗ് കോളജുകളിലും കുട്ടികളുടെ കുറവുണ്ട്. ജില്ലയിൽ രണ്ട് എൻജിനിയറിംഗ് കോളജുകൾ കുട്ടികൾ ഇല്ലാത്തതു കാരണം അടച്ചു.
പ്രാഥമിക വിദ്യാഭ്യാസ മേഖലയിലും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കുട്ടികളുടെ കുറവ് സാരമായുണ്ട്. കഴിഞ്ഞ സെൻസസിൽ ജനസംഖ്യ നിരക്ക് മൈനസായിരുന്ന സ്ഥലമാണ് പത്തനംതിട്ട. ജനസംഖ്യയിലെ കുറവിനൊപ്പം ആളുകൾ വിദേശരാജ്യങ്ങളിലേക്കു മാറാൻ ഇഷ്ടപ്പെടുന്ന പ്രവണതയും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനില്പിനെ ബാധിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് ആവശ്യമായ തൊഴിൽ മേഖലകൾ ഒരുക്കിക്കൊടുക്കാൻ ജില്ലയ്ക്കു കഴിയാത്തതിനാൽത്തന്നെ കൂടുതൽ കുട്ടികളും മറ്റ് സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തക്കു പോകാൻ മറ്റൊരു കാരണം. പലരും പിന്നീട് വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാകുകയും ചെയ്യുന്നു. നാലു മെഡിക്കൽ കോളജുകളാണ് ജില്ലയിൽ ഉള്ളത്. ഇതിനൊപ്പം തൊഴിലധിഷ്ഠിത കോഴ്സുകളുമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പ്രസക്തി ഏറിയിട്ടുമുണ്ട്.
Kerala
പത്തനംതിട്ട: തിരുവല്ല സ്പാ പീഡനക്കേസിൽ പോലീസ് കർശന നടപടി സ്വീകരിച്ചെന്ന് പത്തനംതിട്ട എസ്പി ആർ.ആനന്ദ്. സംഭവം നടന്നത് കഴിഞ്ഞ ഒന്നിനാണെങ്കിലും പുറത്തറിഞ്ഞത് രണ്ടിനാണ്. ഉടൻ തന്നെ പോലീസ് നടപടി സ്വീകരിച്ചു.
പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ല. സ്പാകളിൽനിന്ന് പോലീസുകാർ മാസപ്പടി വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. നേരത്തേ ഇത്തരം വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ ബന്ധപ്പെട്ടവർക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവം നടന്ന ഉടൻ തന്നെ പ്രധാനപ്രതിയായ സുബിൻ അലക്സാണ്ടറിനെ അറസ്റ്റ്ചെയ്തു. രണ്ടാംപ്രതിയായ ബെർലിൻദാസിനെയും പിടികൂടി. ബാക്കി പ്രതികൾക്കായി ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷണം നടത്തുകയാണ്.
സംഭവം ക്വട്ടേഷനാണോയെന്ന് വ്യക്തമല്ല. സ്പാ ഉടമയിൽനിന്ന് മൊഴിയെടുത്തു. മൊഴികളിൽ വിശദമായ അന്വേഷണം നടക്കുകയാണ്. പണം ചോദിച്ചാണ് പ്രതികൾ സ്പായിൽവന്നത്. പണം കൊടുക്കാത്തതിനാണ് ക്രൂരമായ കൃത്യം നടത്തിയത്.
അതിജീവിതയ്ക്ക് നിയമസഹായവും കൗൺസിലിങ്ങും അടക്കം പോലീസ് നൽകും. പ്രധാന പ്രതിയായ സുബിൻ അലക്സാണ്ടർ ഇനി പുറത്തിറങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
Kerala
പത്തനംതിട്ട: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥ ഇന്ന് പത്തനംതിട്ടയിൽ നിന്നും പ്രയാണം ആരംഭിക്കും. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയാണ് ജാഥാ ക്യാപ്റ്റൻ.
പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് ഇന്ന് രാവിലെ ജാഥയുടെ ഉദ്ഘാടനം നടക്കും. പത്തനംതിട്ട മുതൽ എറണാകുളം വരെയുള്ള ജില്ലകളിലൂടെയാണ് ഈ വികസന മുന്നേറ്റ ജാഥ കടന്നുപോകുന്നത്. എൽ.ഡി.എഫ് സർക്കാരിന്റെ വികസന - ക്ഷേമ പദ്ധതികൾ വിശദീകരിക്കുകയും, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ ജനവികാരം രൂപപ്പെടുത്തുകയുമാണ് ജാഥയുടെ പ്രധാന ലക്ഷ്യം.
മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, ചീഫ് വിപ്പ് എൻ. ജയരാജ്, സിപിഎം നേതാക്കളായ കെ.കെ. ശൈലജ, പി.കെ. ബിജു, സിപിഐ നേതാവ് പി.പി. സുനീർ തുടങ്ങിയ പ്രമുഖ എൽഡിഎഫ് നേതാക്കൾ ജാഥയിൽ ഉടനീളം പങ്കെടുക്കും.
ഫെബ്രുവരി ആറിന് ആരംഭിച്ച് ഫെബ്രുവരി 13ന് ആറന്മുളയിലാണ് മധ്യമേഖലാ ജാഥ സമാപിക്കുന്നത്. ഇന്ന് പത്തനംതിട്ടയിലെ വിവിധ സ്വീകരണങ്ങൾക്ക് ശേഷം ജാഥ മുന്നോട്ട് നീങ്ങും. നാളെ ചങ്ങനാശേരിയിലും തിരുനക്കരയിലും ജാഥയ്ക്ക് വൻ സ്വീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ജോസ് കെ. മാണി മുന്നണി മാറുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് അദ്ദേഹം നേരിട്ട് ജാഥാ ക്യാപ്റ്റനായി രംഗത്തിറങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്. എൽഡിഎഫ് ഐക്യം ഉറപ്പിക്കാനും മധ്യകേരളത്തിൽ സ്വാധീനം വർധിപ്പിക്കാനും ഈ യാത്രയിലൂടെ പാർട്ടി ലക്ഷ്യമിടുന്നു.
Kerala
പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയിൽ ലഹരി പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് പ്രതികൾ കടന്നുകളഞ്ഞു. സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ ശ്രീ ആനന്ദിന് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.
എക്സൈസ് സ്ക്വാഡ് വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. ശ്രീ ആനന്ദ് ഉൾപ്പെടെ മൂന്ന് പേരാണ് പരിശോധനയ്ക്കുണ്ടായിരുന്നത്. പത്തനംതിട്ട കണ്ണങ്കര സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം.
എക്സൈസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുമ്പോൾ കാറിൽ വച്ച് ലഹരി കൈമാറ്റം നടക്കുകയായിരുന്നു. പിടിയിലാകുമെന്ന് മനസിലായതോടെ പ്രതികൾ ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് വാഹനവുമായി കടന്നുകളയുകയായിരുന്നു.
ശ്രീ ആനന്ദിന്റെ കാലിലൂടെ വാഹനം കയറ്റിയിറക്കിയാണ് സംഘം രക്ഷപ്പെട്ടത്. പരിക്കേറ്റ ഉദ്യോഗസ്ഥൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
പത്തനംതിട്ട: ബലാത്സംഗ കേസിൽ ജയിലിൽ തുടരുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. പത്തനംതിട്ട സെഷൻസ് കോടതിയാണ് രാഹുലിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത്.
ബലാത്സംഗ കേസിൽ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയം പ്രകടിപ്പിച്ചതോടെയാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം.
കേസിൽ ജില്ല കോടതിയിൽ ഇന്ന് തിരിച്ചടി നേരിട്ടാൽ ഇനി ഹൈക്കോടതി മാത്രമാണ് രാഹുലിന് ആശ്രയം. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മാങ്കൂട്ടത്തിലിനെതിരെ അതിജീവിതയുടെ സത്യവാംഗ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നും മുന്‍കൂര്‍ ജാമ്യം നല്കിയാല് കേസ് അട്ടിമറിക്കപ്പെടുമെന്നും
സത്യവാംഗ്മൂലത്തിൽ പറയുന്നു.
ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ചത്.
Kerala
പത്തനംതിട്ട: തിരുവല്ലയിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റൂർ-മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തെ തട്ടുകടയിലാണ് കുഞ്ഞിനെ ഇന്ന് പുലർച്ചെ നാലോടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
തട്ടുകടയുടെ ഉടമ ജയരാജൻ ആണ് പുലർച്ചെ കുഞ്ഞിനെ കണ്ടെത്തിയത്. ഇതേ തുടർന്ന് ഇയാൾ ഉടൻ തന്നെ വിവരം പോലീസിൽ അറിയിച്ചു. പിന്നാലെ പോലീസ് സ്ഥലത്തെത്തി ആംബുലൻസിൽ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ജയരാജൻ രാവിലെ തട്ടുകട തുറക്കാൻ എത്തിയപ്പോഴാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. ആശുപത്രിയിൽ തുടരുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
തട്ടുകടയുടെ പിന്നിലുള്ള വീട്ടിലാണ് ജയരാജനും ഭാര്യ ഇന്ദുവും താമസിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോന്നി: പത്തനംതിട്ട ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണന്റെ വാഹനം അപകടത്തിൽപ്പെട്ടു. കോന്നിയിൽ വച്ച് മറ്റൊരു കാറുമായി കൂട്ടിയിടിച്ച് കളക്ടറുടെ വാഹനം തലകീഴായി മറിയുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ഗൺമാൻ മനോജ്, ഡ്രൈവർ കുഞ്ഞുമോൻ എന്നിവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളക്ടര്‍ പ്രേംകൃഷ്ണന്‍ നിസാര പരിക്കേറ്റു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
പത്തനംതിട്ട: തണ്ണിത്തോട്ടിൽ നായാട്ട് സംഘം പിടിയിൽ. കഴിഞ്ഞ ദിവസമാണ് തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളുമായി നാലംഗ സംഘം വനംവകുപ്പിന്റെ പിടിയിലായത്.
തേക്കുംതോട് സ്വദേശികളായ പ്രവീൺ പ്രമോദ്, അനിൽ, സുരാജ്, സ്മിജു സണ്ണി എന്നിവരാണ് പിടിയിലായത്. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വേട്ടക്ക് എത്തിയതായിരുന്നു നാലംഗസംഘം.
ഇവരെ അതിസാഹസികമായാണ് പിടികൂടിയത്. നാടൻ തോക്ക് ഉപയോഗിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെ വെടിവയ്ക്കാനും ശ്രമമുണ്ടായി. ഇവരെ കീഴ്പ്പെടുത്തുന്നതിനിടെ കൈക്ക് പരിക്കേറ്റ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിതേഷ് കുമാർ ആശുപത്രിയിൽ ചികിത്സ തേടി.
നായാട്ട് സംഘത്തെക്കുറിച്ച് വിശദമായ പരിശോധന നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം. സമീപപ്രദേശങ്ങളിൽ എവിടെയെങ്കിലും ഇവർ വന്യമൃഗങ്ങളെ വേട്ടയാടിയിട്ടുണ്ടോ എന്ന് അന്വേഷിക്കും. പത്തനംതിട്ട മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
District News
പത്തനംതിട്ട: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് പത്തനംതിട്ട ഭദ്രാസനത്തിന്റെ വാർഷിക സെനറ്റ് സമ്മേളനം ഓമല്ലൂർ ഉപാസന പാസ്റ്ററൽ സെന്ററിൽ നടന്നു.
ഭദ്രാസന ആനിമേറ്റർ സിസ്റ്റർ ജൊവാൻ എസ്ഐസി എംസിവൈഎം പതാക ഉയർത്തി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് വാർഷിക സെനറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭദ്രാസന പ്രസിഡന്റ് ബിബിൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു.
ഭദ്രാസന ഡയറക്ടർ ഫാ. ജോർജ് വർഗീസ് പുതുപ്പറമ്പിൽ, ഉപാസന പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. ഡോ. ആന്റോ കണ്ണംകുളം, ഭദ്രാസന ജനറൽ സെക്രട്ടറി സുബിൻ തോമസ്, ട്രഷറർ വി.എൽ. വിശാഖ് എന്നിവർ പ്രസംഗിച്ചു.
എംസിവൈഎം മാവേലിക്കര ഭദ്രാസന മുൻ ഡയറക്ടർ ഫാ. ജോൺ അയണുവേലിൽ നേതൃ പരിശീലന ക്ലാസ് നയിച്ചു.വിവിധ വിഷയങ്ങളിൽ പൊതു ചർച്ചകളും വിവിധ സെഷനുകളും സെനറ്റ് സമ്മേളനത്തിന്റെ ഭാഗമായി നടന്നു. അഞ്ചു വൈദിക ജില്ലകളിൽ നിന്നായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട 60 ഓളം യുവജന നേതാക്കന്മാരാണ് രണ്ടുദിവസം നീണ്ടുനിൽക്കുന്ന സെനറ്റ് സമ്മേളനത്തിൽ പങ്കെടുത്തത്.
സമാപന സമ്മേളനം പത്തനംതിട്ട ഭദ്രാസന അധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. 2026-27 പ്രവർത്തന വർഷത്തേക്കുള്ള ഭദ്രാസന സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പും സമ്മേളന വേദിയിൽ നടത്തി. പത്തനംതിട്ട ഭദ്രാസനത്തിന്റെ വികാരി ജനറാൾ മോൺ. വർഗീസ് മാത്യു കാലായിൽ വടക്കേതിൽ സമാപന സന്ദേശം നൽകി
Kerala
പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഹർജി കോടതി ചൊവ്വാഴ്ച പരിഗണിക്കും.
തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം രാഹുലിന് ജാമ്യം നിഷേധിച്ചിരുന്നു. രാഹുലിന്റെ എല്ലാ വാദങ്ങളും തള്ളിയായിരുന്നു ജാമ്യം നിഷേധിച്ചത്. പോലീസ് റിപ്പോർട്ട് വന്നശേഷമായിരിക്കും ജില്ലാ കോടതിയിൽ ജാമ്യ അപേക്ഷയിൽ വിശദമായ വാദം നടക്കുക.
പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനിൽക്കും എന്നതടക്കമുള്ള പരാമർശങ്ങളോടെയായിരുന്നു തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിച്ചത്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗീകബന്ധം, അറസ്റ്റ് ചട്ടവിരുദ്ധം തുടങ്ങിയ വാദങ്ങളാണ് പ്രധാനമായും രാഹുലിന്റെ അഭിഭാഷകർ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലെ ജാമ്യഹർജിയിലെ വാദത്തിനിടെ ഉന്നയിച്ചിരുന്നത്.
എന്നാൽ, പരാതിക്കാരിയുടെ മൊഴി വിശദമായി പരിശോധിച്ച കോടതി ബലാത്സംഗ കുറ്റം നിലനിൽക്കുമെന്ന് വിലയിരുത്തിയാണ് ജാമ്യം നിഷേധിച്ചത്. മറ്റ് രണ്ട് കേസുകളുടെ സമാനസ്വഭാവവും രാഹുലിന് കുരുക്കായി. വിദേശത്തുള്ള പരാതിക്കാരിയുടെ മൊഴി ഓൺലൈൻ വഴി രേഖപ്പെടുത്തി, അതിൽ ഒപ്പ് പോലുമില്ലെന്ന് രാഹുലിന്റെ അഭിഭാഷകർ വാദിച്ചിരുന്നു.
എന്നാൽ, ഡിജിറ്റൽ തെളിവുകൾ അംഗീകരിക്കുന്ന കാലത്ത് എസ്ഐടിയുടെ നടപടിക്രമങ്ങൾ കോടതി ശരിവച്ചു. മാത്രമല്ല, വിഡിയോ കോൺഫറൻസ് വഴി പരാതിക്കാരി നൽകിയ മൊഴി അവർ ഡിജിറ്റൽ ഒപ്പിട്ട് തിരികെ നൽകിയതാണ്. എംബസി മുഖാന്തരമായിരുന്നു നടപടിക്രമങ്ങൾ.
Kerala
പത്തനംതിട്ട: ശരണമന്ത്രങ്ങളാൽ മുഖരിതമായ സന്നിധാനത്ത് ദർശന പുണ്യമായി മകരജ്യോതി. ശരണംവിളികളോടെ മണിക്കൂറുകള്‍ കാത്തുനിന്ന ഭക്തര്‍ക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു.
തിരുവാഭരണം ചാർത്തിയുള്ള അയ്യനെ കണ്ട് തൊഴുത് ഭക്തർ മടങ്ങുന്നു. ശരണം വിളികളോടെ ആയിരങ്ങളാണ് മലകയറിയെത്തിയത്. അയ്യന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്നെത്തിയ ഘോഷയാത്ര അഞ്ചുമണിയോടെ ശരംകുത്തിയിലെത്തിയിരുന്നു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയെ ദേവസ്വം പ്രതിനിധികള്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കുകയായിരുന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണം ഏറ്റുവാങ്ങി.
തുടര്‍ന്ന് ദീപാരാധനയ്ക്കായി നട അടച്ചു. തിരുവാഭരണം ചാര്‍ത്തി ദീപാരാധനയ്ക്ക് നടക്കുമ്പോള്‍ പൊന്നമ്പലമേട്ടിൽ മകര ജ്യോതി തെളിഞ്ഞു.
Kerala
ഇടുക്കി: മകരവിളക്ക് പ്രമാണിച്ച് ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്കൂളുകൾക്ക് ജില്ല കളക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കുമളി, വണ്ടിപ്പെരിയാർ, പീരുമേട് പെരുവന്താനം, കൊക്കയാർ എന്നീ പഞ്ചായത്തുകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
വിദ്യാർഥികൾ താമസിച്ച് പഠിക്കുന്ന റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, അഭിമുഖങ്ങൾക്കും മാറ്റമില്ല. അവധി മൂലം നഷ്ടപ്പെടുന്ന സമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ നടത്തി ക്രമീകരിക്കാനും ജില്ല കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
മകരവിളക്ക് പ്രമാണിച്ച് ബുധനാഴ്ച പത്തനംതിട്ട ജില്ലയിലെ സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നാലെ ആടിയ നെയ്യ് വിൽപനയിലും ഗുരുതര ക്രമക്കേട് കണ്ടെത്തി. ആടിയ നെയ്യ് വിൽപനയിലെ ക്രമക്കേടിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ കോടതി ഞെട്ടൽ രേഖപ്പെടുത്തി.
13,679 പാക്കറ്റ് നെയ്യ് വിൽപന നടത്തിയ വകയിൽ ലഭിച്ച പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. നെയ്യ് വിൽപനയിൽ 13 ലക്ഷത്തോളം രൂപയുടെ ക്രമക്കേടുണ്ടായതായാണ് കണ്ടെത്തൽ.
സംഭവത്തിൽ സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. വിജിലൻസ് മേധാവിക്കാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്.
അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിക്ക് മാത്രം സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സുനിൽകുമാർ പോറ്റിയെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.
സംഭവത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. അന്വേഷണ റിപ്പോർട്ട് നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിക്കാനും കോടതി അറിയിച്ചു.
Kerala
പത്തനംതിട്ട: മകരവിളക്കിനോട് അനുബന്ധിച്ച തിരുവാഭരണ ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് വാഹക സംഘം തിരുവാഭരണം ശിരസിലേറ്റും.
രാവിലെ വരെ ഭക്തജനങ്ങൾക്ക് ശ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവാഭരണം കണ്ടുതൊഴുന്നതിനുള്ള അവസരമുണ്ട്. മരുതമനയിൽ ശിവൻകുട്ടിയാണ് ഇത്തവണ മുതൽ തിരുവാഭരണ വാഹകസംഘത്തിന്റെ ഗുരുസ്വാമി.
ശ്രീകൃഷ്ണപ്പരുന്ത് ആകാശത്ത് വട്ടമിട്ടു പറക്കുന്നതോടെ ഘോഷയാത്രയ്ക്ക് തുടക്കമാകും. ബുധനാഴ്ച വൈകിട്ടാണ് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന. അതേസമയം മകരവിളക്ക് ദിനത്തിൽ പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണത്തിൽ ഹൈക്കോടതി നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്.
മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രമായി നിജപ്പെടുത്തിയാണ് കോടതിയുത്തരവ്.വെർച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5,000 പേർക്കുമാണ് പ്രവേശനം അനുവദിക്കുക. ജനുവരി 13ന് വെർച്വൽ ക്യൂ വഴി 35,000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും മാത്രം പ്രവേശനം നൽകും.
മകരവിളക്ക് ദിനത്തിൽ രാവിലെ പത്തുമണിക്ക് ശേഷം നിലയ്ക്കലിൽ നിന്നും ആരെയും പമ്പയിലേക്ക് കടത്തിവിടില്ല. 11 മണി കഴിഞ്ഞാൽ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ആരെയും കടത്തിവിടാൻ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു.
District News
റാന്നി: പെരുനാട് വഴി ഒഴുകുന്ന കുടിവെള്ളസ്രോതസില്‍ ശുചിമുറി മാലിന്യം തള്ളിയതായി സംശയിക്കുന്നുവെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല പെരുനാട് പോലീസിനും പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും പരാതി നല്കി. തിരുവാഭാരണ യാത്രയില്‍ ആയിരങ്ങള്‍ കുളിക്കാനും, കുടിക്കാനും ഉപയോഗിക്കുന്ന കിണറുകളില്‍ ഈ വെള്ളം ഇറങ്ങാനും സാധ്യതയുണ്ട്. വിഷയത്തിന്റെ ഗൗരവം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് നാട്ടില്‍ മുന്നറിയിപ്പ് നോട്ടീസും നല്‍കിയിട്ടുണ്ട്.
റാന്നി പെരുനാട് കൂനംകര തോട്ടില്‍ മാലിന്യ ടാങ്കറില്‍ നിന്നുമാണ് മാലിന്യം തള്ളിയതെന്ന് സിസിടിവി യില്‍ നിന്നും വ്യക്തമാണെന്ന് പരാതിയിലുണ്ട്. കുടിക്കാനും, കുളിക്കാനും വെള്ളം എടുക്കുന്ന കൂനംങ്കര തൊട്ടിലേക്ക് 14 ടാങ്കര്‍ കക്കുസ് മാലിന്യം തള്ളിയാതായിട്ടുമാണ് പ്രദേശവാസികള്‍ പറയുന്നത്. ടാങ്കര്‍ ലോറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. പെരുനാട് വിശ്രമ കേന്ദ്രത്തിലെ മൂന്ന് ടാങ്കുകള്‍ ക്ളീന്‍ ചെയ്യാന്‍ ഒരു ഏജന്‍സിയെ ഏല്പിച്ചിരുന്നു. കുടിവെള്ള സ്രോതസില്‍ മാലിന്യം ഈ വഴിയാണോ എന്ന സംശയവും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്.
ഒരു ചുവന്ന കാര്‍ ഈ സമയങ്ങളില്‍ അകമ്പടി പോയതായും പരാതിയിലുണ്ട് ഇതു സംബന്ധിച്ച് ആരോഗ്യ വിഭാഗം എത്തി പരിശോധന നടത്തിയിട്ടുണ്ട്. ഒരാളും തോട്ടിലെ വെള്ളത്തില്‍ ആരും ഇറങ്ങരുതെന്നും വെള്ളം ഉപയോഗിക്കരുതെന്നും കാട്ടി ആരോഗ്യ വകുപ്പ് നോട്ടിസ് നല്‍കിയിട്ടുണ്ട്. നാട്ടില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Kerala
പത്തനംതിട്ട: മൂന്നാം ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിൽ. പാലക്കാട്ടെ ഹോട്ടൽ മുറിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ചു. ശനിയാഴ്ച രാത്രി 12.30ഓടെയാണ് എംഎൽഎയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
നിലവിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ രാഹുലിനെ ചോദ്യം ചെയ്യുന്നതായാണ് വിവരം. പത്തനംതിട്ട സ്വദേശിനി ഇ-മെയിൽ വഴി നൽകിയ പരാതിയിലാണ് നടപടി. ബലാത്സംഗവും ഗർഭഛിദ്രവും സാമ്പത്തിക ചൂഷണവും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് പരാതിയിലുള്ളത്.
പരാതിക്കാരിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് രഹസ്യാത്മക നീക്കത്തിലൂടെ എംഎൽഎയെ കസ്റ്റഡിയിലെടുത്തത്. രാഹുലിന്റെ അഭിഭാഷകനെ അറസ്റ്റ് നടപടിയെ കുറിച്ച് വിവരം ധരിപ്പിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിന് ശേഷം തിരുവല്ല മജിസ്ട്രേറ്റിന് മുന്നിൽ രാഹുലിനെ ഹാജരാക്കുമെന്നാണ് വിവരം. പരാതിക്കാരി ഗർഭിണിയായപ്പോൾ ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങിയെന്നും ലാബ് രാഹുലിനോട് സാമ്പിൾ ആവശ്യപ്പെട്ടുവെന്നും മൊഴിയുണ്ട്.
വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിടുമ്പോൾ സോഷ്യൽ മീഡിയയിലൂടെ രാഹുൽ പരിചയപ്പെട്ടതായും തുടർന്ന് പ്രണയ ബന്ധം സ്ഥാപിച്ചെന്നും പരാതിക്കാരിയുടെ മൊഴിയിൽ പറയുന്നു. വിവാഹ ബന്ധം വേർപെടുത്താൻ ആവശ്യപ്പെട്ടിരുന്നതായും യുവതി മൊഴി നൽകി.
തന്നെ വിട്ട് പോകാതിരിക്കാൻ ഒരു കുഞ്ഞ് വേണം എന്ന് രാഹുൽ നിർബന്ധിച്ചു. ഒരു കുഞ്ഞുണ്ടായാൽ വീട്ടിൽ വിവാഹം വളരെ വേഗം സമ്മതിക്കുമെന്നും രാഹുൽ പറഞ്ഞു. നേരിൽ കാണാൻ രാഹുൽ ആഗ്രഹം പ്രകടിപ്പിച്ചു.
റെസ്റ്റോറന്റിൽ കാണാമെന്ന് പറഞ്ഞപ്പോൾ പൊതുപ്രവർത്തകനായതിനാൽ പൊതുവിടത്തിൽ കാണാനാകില്ലെന്ന് പറഞ്ഞു. ഒരു ഹോട്ടലിന്റെ പേര് നിർദേശിച്ച് അവിടെ റൂം ബുക്ക് ചെയ്യാൻ പറഞ്ഞതായും മൊഴിയിൽ പറയുന്നു.
റൂമിൽ എത്തിയതോടെ ഒരു വാക്ക് പോലും പറയുന്നതിന് മുൻപ് തന്നെ കടന്നാക്രമിച്ചുവെന്നും നേരിട്ടത് ക്രൂരമായ ലൈംഗിക ആക്രമണം ആണെന്നും പരാതിക്കാരി അന്വേഷണസംഘത്തിന് മൊഴി നൽകി.
തന്നെ മുഖത്ത് അടിക്കുകയും തുപ്പുകയും ദേഹത്ത് പലയിടത്തും മുറിവുണ്ടാക്കുകയും ചെയ്തു. ഓവുലേഷൻ ഡേറ്റ് ആണെന്ന് പറഞ്ഞിട്ടും കുഞ്ഞുണ്ടാകട്ടെ എന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും യുവതിയുടെ മൊഴിയിൽ പറയുന്നു.
ഗർഭിണിയായ വിവരം അറിയിച്ചപ്പോൾ രാഹുലിൽ നിന്ന് അധിക്ഷേപം നേരിട്ടതായും ഇതിൽ മനംനൊന്താണ് ഡിഎൻഎ പരിശോധനയ്ക്കായി പോയതെന്നും യുവതി ആരോപിക്കുന്നു. തുടർന്ന് രാഹുൽ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും പറയുന്നു.
ഗർഭം അലസിയതോടെ വിവരം അറിയിക്കാൻ വിളിച്ചപ്പോൾ രാഹുൽ തന്നെ ഫോണിൽ ബ്ലോക്ക് ചെയ്തുവെന്നും ഇ-മെയിലിനും മറുപടി നൽകിയില്ലെന്നും ആരോപണമുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും അടുപ്പത്തിന് ശ്രമിച്ചതായും പരാതിക്കാരി അന്വേഷണസംഘത്തെ അറിയിച്ചു.
വിവാഹം ചെയ്ത് ഒരുമിച്ച് ജീവിക്കാമെന്ന് അറിയിച്ച് പാലക്കാട് ഫ്ലാറ്റ് വാങ്ങി നൽകണമെന്ന് രാഹുൽ ആവശ്യപ്പെട്ടതായും ഇതേ തുടർന്ന് പരാതിക്കാരിയ്ക്കൊപ്പം രാഹുൽ മാങ്കൂട്ടത്തിൽ സ്വകാര്യ കമ്പനിയെ സമീപിച്ചുവെന്നും യുവതി ആരോപിക്കുന്നു.
ഇതുകൂടാതെ പലപ്പോഴായി രാഹുൽ തന്നിൽ നിന്നും സാമ്പത്തിക സഹായം കൈപ്പറ്റിയിരുന്നു. വിലകൂടിയ വാച്ചുകളും വസ്ത്രങ്ങളും ചെരുപ്പുകളും സൗന്ദര്യ വർധക വസ്തുക്കളും വാങ്ങി നൽകിയെന്നും പരാതിക്കാരി ആരോപിക്കുന്നു.
Kerala
കോട്ടയം: 131- മത് മാരാമണ്‍ കണ്വന്ഷന് ഫെബ്രുവരി എട്ടു മുതല്‍ 15 വരെ മാരാമണ്‍ മണല്‍പ്പുറത്ത് നടക്കും. എട്ടിന് ഉച്ചകഴിഞ്ഞ് 2.30ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും.
ഡോ. ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. കോട്ടയം: 131- മത് മാരാമണ്‍ കണ്വന്ഷന് ഫെബ്രുവരി എട്ടു മുതല്‍ 15 വരെ മാരാമണ്‍ മണല്‍പ്പുറത്ത് നടക്കും. എട്ടിന് ഉച്ചകഴിഞ്ഞ് 2.30ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ഡോ. ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും.
മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ പ്രൊഫ.ഡോ. ക്ലിയോഫസ് ജെ. ലാറു (യുഎസ്എ), റവ. മോളോ വില്സന് മെസവാന്‍ഡിലെ (സൗത്ത് ആഫ്രിക്ക), റവ. പോള്‍ സ്വരൂപ് (ന്യൂഡല്‍ഹി) എന്നിവര്‍ പ്രഘോഷണം നടത്തും.
ഒന്‍പതു മുതല്‍ രാവിലെ 7.30ന് ബൈബിള്‍ ക്ലാസുകള്‍ പന്തലില്‍ നടക്കും. കുട്ടികള്‍ക്കുള്ള യോഗം രാവിലെ 7.30 മുതല്‍ 8.30 വരെ കുട്ടിപ്പന്തലില്‍ നടക്കും. സായാഹ്ന യോഗങ്ങള്‍ വൈകിട്ട് ആറിന് ആരംഭിച്ച് 7.30ന് സമാപിക്കും.