അടൂർ: പത്തനംതിട്ട അടൂരിൽ ലഹരി വിൽപന പോലീസിൽ അറിയിച്ചതിന്റെ വൈരാഗ്യത്തിൽ കുടുംബത്തിന് നേരെ ലഹരി മാഫിയയുടെ ആക്രമണം. അടൂർ കോട്ടമുകൾ സ്വദേശികളായ അമ്മയ്ക്കും മക്കൾക്കും നേരെയാണ് ആക്രമണമുണ്ടായത്.
കോട്ടമുകൾ സ്വദേശി സലീനയ്ക്കും മക്കൾക്കും നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് ലഹരി മാഫിയ സലീനയുടെ വീടുകയറി ആക്രമണം നടത്തിയത്. സംഭവത്തിന് പിന്നാലെ പ്രതികളായ സാബിർ, അർഷിത്, ശ്രേയസ് എന്നിവർ ഒളിവിലാണ്.
ഒന്നാം പ്രതിയും പ്രദേശവാസിയുമായ സാബിറിന്റെ ലഹരി ഇടപാട് പോലീസിൽ അറിയിച്ചതിന്റെ വൈരാഗ്യമാണ് കുടുംബത്തിനെതിരെയുള്ള ക്രൂരമർദനത്തിന് കാരണം. സൈക്കിൾ ചെയിൻ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം.
ആക്രമണത്തിൽ സലീനയ്ക്കും മക്കളായ അഫ്സൽ, ഫൈസൽ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയ്ക്കും കഴുത്തിനും പരിക്കേറ്റ ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ആക്രമണത്തിന് പിന്നാലെ കാറിലും ബൈക്കിലുമായി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതികൾക്കായി അടൂർ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.