ജില്ലയിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. പക്ഷേ വിസ്തൃതിയിലും വോട്ടർമാരുടെ എണ്ണത്തിലും ഈ അഞ്ച് മണ്ഡലങ്ങളും സംസ്ഥാനത്തെ ഇതര മണ്ഡലങ്ങളെ കവച്ചുവയ്ക്കും. ശരാശരി രണ്ടുലക്ഷത്തോളം വോട്ടർമാർ എല്ലാ മണ്ഡലങ്ങളിലുമുണ്ട്. ഇതിൽതന്നെ സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടർമാരുള്ള ആറന്മുളയും (2,14,575)വിസ്തൃതിയിൽ മുന്നിൽ നിൽക്കുന്ന കോന്നിയും ഉൾപ്പെടുന്നു. സംസ്ഥാനത്താകമാനം ചർച്ച ചെയ്യപ്പെടുന്ന ശബരിമല പ്രദേശം ഉൾക്കൊള്ളുന്ന റാന്നിയും പത്തനംതിട്ടയുടെ ഭാഗം.
യുഡിഎഫിൽ കോൺഗ്രസ് മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലും സ്ഥാനാർഥികൾ രംഗപ്രവേശം ചെയ്തത് കഴിഞ്ഞ 20നാണ്. കേരള കോൺഗ്രസ് സ്ഥാനാർഥി രണ്ടുദിവസം നേരത്തേ പ്രചാരണം തുടങ്ങി. എൽഡിഎഫിൽ സിപിഎം മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും സിപിഐ, ഐഎസ്ജെഡി, കേരള കോൺഗ്രസ് -എം എന്നിവയുടെ ഓരോ മണ്ഡലത്തിലും സ്ഥാനാർഥികൾ ആദ്യദിനങ്ങളിൽ തന്നെ എത്തി. എൻഡിഎയിലും ഇത്തവണ സ്ഥാനാർഥികളെ കണ്ടെത്താൻ വൈകി. ബിജെപി മൂന്നിടങ്ങളിലാണ് മത്സരിക്കുന്നത്. പാർട്ടിയുടെ പ്രസ്റ്റീജ് മണ്ഡലങ്ങളായി കണക്കാക്കിയിരുന്ന റാന്നി ട്വന്റി 20ക്കും കോന്നി ബിഡിജെഎസിനും വിട്ടുനൽകി. ഇതോടെ സംസ്ഥാന വ്യാപകമായി കത്തിനിൽക്കുന്ന ഡീൽ ആരോപണത്തിന്റെ ഭാഗമായി ഈ രണ്ട് മണ്ഡലങ്ങളും.
അഞ്ചിൽ നാല് മണ്ഡലങ്ങളിലും സിറ്റിംഗ് എംഎൽഎമാർ തന്നെ ജനവിധി തേടുന്നുവെന്ന പ്രത്യേകതയും പത്തനംതിട്ടയിലുണ്ട്. മത്സരരംഗത്തുനിന്നു മാറിനിൽക്കുന്ന ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ (അടൂർ) പ്രചാരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി മുൻനിരയിലുണ്ട്. 2021ൽ അഞ്ച് സീറ്റുകളും എൽഡിഎഫിനായിരുന്നു. ഒരു കാലത്ത് യുഡിഎഫ് കോട്ടയെന്നു വിശേഷണമുണ്ടായിരുന്ന പത്തനംതിട്ട ജില്ലയിൽ 2016, 2021 തെരഞ്ഞെടുപ്പുകൾ എൽഡിഎഫിനു വൻ നേട്ടമാണുണ്ടാക്കിയത്. ഇതിൽ റാന്നിയിലും അടൂരിലും മാത്രമാണ് ഭൂരിപക്ഷം അല്പം കുറഞ്ഞത്.
ഭരണപക്ഷത്തെ സിറ്റിംഗ് എംഎൽഎമാർ മത്സരിക്കുന്നതിനാൽ വികസന നേട്ടങ്ങളും ഭരണ വിലയിരുത്തലുമാണ് എല്ലാ മണ്ഡലങ്ങളിലും പ്രധാന ചർച്ചാവിഷയമായി മുന്നോട്ടുവച്ചിരിക്കുന്നത്. ഇതിനെ ശക്തമായി പ്രതിരോധിച്ച് യുഡിഎഫും എൻഡിഎയും രംഗത്തുണ്ട്. ശബരിമല സ്വർണക്കൊള്ള അടക്കമുള്ള വിഷയങ്ങളും തെരഞ്ഞെടുപ്പ് വേദികളിൽ ചർച്ചയിലെത്തിക്കഴിഞ്ഞു. പ്രധാന സ്ഥാനാർഥികൾ ഏറെയും ഇത്തവണ അതാത് മണ്ഡലങ്ങൾക്കു പുറമേ നിന്നെത്തിയവരാണെന്നതും ശ്രദ്ധേയം. പ്രചാരണത്തിനു തുടക്കം കുറിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കോന്നിയിലെ പൊതുയോഗത്തിൽ ചോദ്യം ചോദിക്കാൻ തുനിഞ്ഞ പ്രവർത്തകനോടു വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞതിന്റെ അലയടികൾ ഇപ്പോഴും ജില്ലയിലെ മണ്ഡലങ്ങളിൽ അലയടിക്കുന്നുണ്ട്.
ആറന്മുള
സിറ്റിംഗ് എംഎൽഎയും ആരോഗ്യമന്ത്രിയുമായ വീണാ ജോർജ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നതിലൂടെ ശ്രദ്ധേയ പോരാട്ടം നടക്കുന്ന മണ്ഡലമായി ആറന്മുള മാറിയിട്ടുണ്ട്. വീണാ ജോർജിനെതിരേ ശക്തമായ മത്സരം നടത്തുന്നതിലേക്ക് യുഡിഎഫ് സ്ഥാനാർഥിയായി യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയും ബിജെപിയുടെ തലമുതിർന്ന നേതാവ് കുമ്മനം രാജശേഖരനുമാണ് രംഗത്തുള്ളത്. പത്തുവർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വീണാ ജോർജ് വികസന നേട്ടങ്ങളാണ് പ്രധാനമായും പ്രചാരണത്തിനുപയോഗിക്കുന്നത്. എന്നാൽ, മന്ത്രിയെന്ന നിലയിൽ വീണാ ജോർജിന്റെ പ്രവർത്തനങ്ങൾ കൂടി വിലയിരുത്താൻ പ്രതിപക്ഷ കക്ഷികൾ ശ്രമിക്കുന്നുണ്ട്. കണ്ണൂരിലെ കെഎസ്യു നേതാക്കളടക്കം ആറന്മുളയിൽ പ്രചാരണത്തിനെത്തിയതുതന്നെ ഇതേ ലക്ഷ്യത്തോടെയാണ്. യുവ നേതാവു കൂടിയായ അബിൻ വർക്കി പ്രചാരണരംഗത്തേക്ക് കടക്കാൻ വൈകിയെങ്കിലും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ആറന്മുള പോരിനു വീര്യം കൂട്ടാൻ കഴിഞ്ഞു. ബിജെപിക്കു നിർണായക വോട്ടുകൾ ഉള്ള മണ്ഡലത്തിൽ കുമ്മനം രാജശേഖരന്റെ സ്ഥാനാർഥിത്വം ഏറെ പ്രതീക്ഷയോടെയാണ് എൻഡിഎ വിലയിരുത്തുന്നത്.
റാന്നി
ശബരിമല ഉൾപ്പെടുന്ന റാന്നി മണ്ഡലത്തിൽ സ്വർണക്കൊള്ള വിവാദം ചർച്ച ചെയ്യപ്പെടില്ലെന്നു പ്രഖ്യാപിച്ച് വികസന അജണ്ട അവതരിപ്പിച്ച എൻഡിഎയുടെ ഭാഗമായ ട്വന്റി 20 സ്ഥാനാർഥിയുടെ നിലപാടിനെ ബിജെപി നേതാക്കൾ തന്നെ തള്ളിപ്പറയുന്നതു കണ്ടുകൊണ്ടാണ് പ്രചാരണരംഗം സജീവമായത്. കേരള കോൺഗ്രസ് -എം സിറ്റിംഗ് എംഎൽഎ പ്രമോദ് നാരായൺ രണ്ടാമൂഴം തേടുന്ന റാന്നി മണ്ഡലത്തിൽ ഇത്തവണ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവിനെയാണ്. ഇരുവരും മണ്ഡലത്തിനു പുറമേനിന്നുള്ളവരുമാണ്. അഞ്ചുവർഷത്തെ വികസന നേട്ടങ്ങൾ ഉയർത്തി ജനവിധി തേടുന്ന പ്രമോദിനെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് പഴകുളം മധു നേരിടുന്നത്. തോമസ് കെ. സാമുവേലാണ് ട്വന്റി 20 സ്ഥാനാർഥി. ആദ്യഘട്ടത്തിൽ എൽഡിഎഫിനു സാധ്യത കല്പിക്കപ്പെട്ടിരുന്ന മണ്ഡലത്തിൽ അനുദിനം പോരാട്ടം കനക്കുകയാണ്.
കോന്നി
യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി മത്സരിക്കാൻ താത്പര്യം അറിയിച്ച കോന്നി മണ്ഡലത്തിൽ ഏറെ ദിവസങ്ങളിലെ ചർച്ചകളിൽ ശ്രദ്ധിക്കപ്പെട്ട ശേഷമാണ് കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. സിറ്റിംഗ് എംഎൽഎ കെ.യു. ജനീഷ് കുമാറിനെ (സിപിഎം) നേരിടുന്നത് ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറന്പിലാണ്. അടൂർ പ്രകാശ് എംഎൽഎ സ്ഥാനം ഒഴിഞ്ഞതിനുശേഷം ജനീഷ് കുമാറാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
വികസന വിഷയങ്ങൾ തന്നെയാണ് കോന്നിയിലും ചർച്ച ചെയ്യപ്പെടുന്നത്. ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച കോന്നി മെഡിക്കൽ കോളജ് അടക്കമുള്ള പദ്ധതികൾ ഉയർത്തി യുഡിഎഫും ശക്തമായ പോരാട്ടത്തിലാണ്. എൻഡിഎയ്ക്കു നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ഇക്കുറി ബിഡിജെഎസ് സ്ഥാനാർഥിയായി എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശനാണ് മത്സരിക്കുന്നത്. വിജയം ഉറപ്പിച്ചു കളത്തിലിറങ്ങിയ സിറ്റിംഗ് എംഎൽഎയ്ക്ക് ഓരോ ഘട്ടം കഴിയുന്പോഴും പിരിമുറുക്കം കൂട്ടാൻ എതിർസ്ഥാനാർഥികൾക്കാകുന്നുണ്ട്.
തിരുവല്ല
തുടർച്ചയായ അഞ്ചാം അങ്കത്തിനിറങ്ങിയിരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി മാത്യു ടി.തോമസിന് ഇത്തവണ തിരുവല്ലയിൽ ശക്തമായ വെല്ലുവിളിതന്നെയുണ്ട്. കേരള കോൺഗ്രസ് എമ്മിലെ വർഗീസ് മാമ്മനാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി അഖിലേന്ത്യ സെക്രട്ടറി അനൂപ് ആന്റണിയുടെ സ്ഥാനാർഥിത്വവും പ്രചാരണശൈലിയും മറ്റൊരു വെല്ലുവിളിയാണ്. മണ്ഡലത്തിൽ നേരത്തേതന്നെ സജീവമായി രംഗത്തിറങ്ങിയ അനൂപ് ആന്റണി ഇടത്, വലതു മുന്നണികൾക്ക് ഒരേപോലെ ഭീഷണിയാകുന്നുണ്ട്.
തിരുവല്ലയുടെ വികസനമുരടിപ്പാണ് പ്രതിപക്ഷ കക്ഷികൾക്ക് ഉന്നയിക്കാനുള്ളത്. മാറ്റത്തിനുവേണ്ടിയുള്ള അവരുടെ ആഹ്വാനങ്ങൾക്ക് തിരുവല്ലയുടെ സൗമ്യമുഖമായി മാത്യു ടി. തോമസ് മറുപടി നൽകുന്നു. എൽഡിഎഫ് തുടർവിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവല്ല. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കഴിഞ്ഞ കുറേ നാളുകളായി എൽഡിഎഫിനെ ജയിപ്പിച്ചുവരുന്ന മണ്ഡലത്തിൽ ലോക്സഭ, തദ്ദേശ തെരഞ്ഞടുപ്പുകളിൽ യുഡിഎഫാണ് മുന്നിലെത്താറുള്ളത്. മാർത്തോമ്മാ സഭയിലെ രണ്ട് വൈദികരുടെ മക്കളാണ് ഇടത്, വലതു മുന്നണി സ്ഥാനാർഥികളെന്നതും ശ്രദ്ധേയം.
അടൂർ
സംവരണ മണ്ഡലമായ അടൂരിൽ ഇത്തവണ ഇടത്, വലതു മുന്നണികൾക്ക് പുതുമുഖ സ്ഥാനാർഥികളാണ്. കഴിഞ്ഞതവണ ചെറിയ ഭൂരിപക്ഷത്തിനാണ് യുഡിഎഫിന് അടൂർ മണ്ഡലം നഷ്ടമായത്. സിറ്റിംഗ് എംഎൽഎ ചിറ്റയം ഗോപകുമാർ മത്സരരംഗം വിട്ടതോടെയാണ് കൊല്ലം ജില്ലയിൽനിന്നുള്ള എഐവൈഎഫ് നേതാവ് പ്രിജി കണ്ണനെ സിപിഐ സ്ഥാനാർഥിയായി അവതരിപ്പിച്ചത്.
ഇതിനോടകം മണ്ഡലത്തിൽ ഒരു റൗണ്ട് പ്രചാരണം പൂർത്തിയാക്കിയ പ്രിജിക്കൊപ്പം വികസന നേട്ടങ്ങൾ നിരത്തി ചിറ്റയം ഗോപകുമാറിന്റെ സ്ഥാനാർഥിത്വവുമുണ്ട്. ഡിസിസി ജനറൽ സെക്രട്ടറി കൂടിയായ സി.വി. ശാന്തകുമാറാണ് യുഡിഎഫ് സ്ഥാനാർഥി. അടൂരിൽ നടപ്പാക്കാവുന്ന പദ്ധതികൾ മുന്നോട്ടു വച്ചാണ് ശാന്തകുമാറിന്റെ പ്രചാരണം.
കഴിഞ്ഞതവണ മത്സരിച്ച പന്തളം പ്രതാപൻ തന്നെയാണ് എൻഡിഎ സ്ഥാനാർഥി. ബിജെപി വോട്ടുകളിൽ ഗണ്യമായ വർധന രേഖപ്പെടുത്തിവരുന്ന മണ്ഡലമാണ് അടൂർ. ഇത്തവണ മണ്ഡലത്തിനു പുറമേ നിന്നാണ് എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളെന്നതിനാൽ നാട്ടുകാരനായ തനിക്ക് ഒരു വോട്ട് എന്നതാണ് എൻഡിഎ സ്ഥാനാർഥിയുടെ അഭ്യർഥന. ദളിത് വിഭാഗങ്ങൾക്ക് നിർണായക വോട്ട് ബാങ്കുകളുള്ള മണ്ഡലം കൂടിയാണ് അടൂർ.
Tags : Pathanamthitta UDF LDF NDA Kerala Assembly Election Niyama Sabha Election